Friday, February 20, 2015

മേഘ ഗദ്ഗദം.

കാലമെത്രയായ് നില്‍പതാണു ഞാന്‍
കാത്തിരിപ്പിന്റെ വാനവീഥിയില്‍
ചുട്ടുപൊള്ളുമെന്‍ ശോകമത്രയും
ഇട്ടൊഴിഞ്ഞൊന്നു പെയ്യുവാനായി

ആര്‍ത്തു ഘോഷമായ് പെയ്തിറങ്ങിടാം
ആഞ്ഞടിക്കുന്ന കാറ്റിനൊപ്പം ഞാന്‍
മാരിയായ് മലമേലെ നില്‍ക്കുന്ന
മാമരങ്ങള്‍ തന്‍ ചില്ല തോറുമായ്.

ചാലൊഴുക്കിയാ പാറകള്‍ക്കു മേല്‍
ചാരു ശുഭ്ര പടങ്ങല്‍ തീര്‍ത്തു ഞാന്‍
പിന്നെ വന്നു പതിച്ചിടാം താഴെ
പിന്നിടുന്നൊരു  കാലഗീതി പോല്‍.

പൊന്‍വെയില്‍ പാറുമന്തിനേരത്തു
കണ്‍മയക്കുന്ന മാരിവില്ലൊപ്പം
വന്നു മെല്ലെക്കൊഴിഞ്ഞിടാമൊരു
കുഞ്ഞു ചാറ്റലായ് പുണ്യവര്‍ഷമായ്.

ബാലകേളി കുതൂഹലങ്ങള്‍ തന്‍
ജാലകങ്ങള്‍ക്കു മപ്പുറത്തു ഞാന്‍
ചേലെഴും മധുമാരിയായ് പൊഴി-
ഞ്ഞൊഴുകിടാമൊരു സ്മൃതി പ്രവാഹമായ്-

ഇല്ലെ,നിക്കെത്ര മോഹമുണ്ടെങ്കിലും
പെയ്യുവാന്‍ മരുഭൂവതില്‍ മേലേ
പൊള്ളുമോര്‍മ്മതന്‍ നൊമ്പരക്കാറ്റില്‍
ആവതില്ലൊരു വര്‍ഷമായിടാന്‍..








No comments:

Post a Comment