Sunday, June 12, 2016

നമ്മുടെ കവികള്‍ 10 / കെ അയ്യപ്പപ്പണിക്കര്‍

നമ്മുടെ കവികള്‍ 10 / കെ അയ്യപ്പപ്പണിക്കര്‍
=====================================


വര്‍ഷങ്ങള്‍ക്കു മുന്‍പ് കവിയരങ്ങുകളിലും സ്കൂള്‍, കോളേജ് തല കവിതാലാപന മത്സരങ്ങളിലും ആവര്‍ത്തിച്ചു കേട്ടിരുന്ന ഒരു കവിതയുണ്ട്
 'കാടെവിടെ മക്കളെ, കൂടെവിടെ മക്കളെ ,
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
.........................
എന്റെ നാടെന്റെ നാടെവിടെന്റെ മക്കളെ..?'
ഇന്ന് നവമാധ്യമങ്ങളിലൂടെ നമുക്കു വായിക്കാന്‍ കഴിയുന്ന കവിതകള്‍ ഒരു കാര്യം വ്യക്തമാകും. ചൊല്‍ക്കവിതകളില്‍ ഇത്രയേറെ പുതിയ കവികളെ സ്വാധീനിച്ചിട്ടുള്ല ഒരു കവിത വേറെ ഇല്ല എന്ന് . ഇന്നു പുറത്തു വന്നു കൊണ്ടിരിക്കുന്ന മിക്ക പരിസ്ഥിതിസംബന്ധിയായ കവിതകളും  ഈ കവിതയുടെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള പ്രതിധ്വനി മാത്രം . ദിനം തോറും ഈ കവിതയുടെ പ്രസക്തി കൂടുന്നതേയുള്ളു എന്നതും ശ്രദ്ധിക്കപ്പെടേണ്ട കാര്യം തന്നെ.
ഡോക്ടര്‍ കെ അയ്യപ്പപ്പണിക്കര്‍ മലയാള കവിതയ്ക്കു കനിഞ്ഞു നല്കിയൊരു സുകൃതമാണ് ഈ കവിത  .
മലയാളസാഹിത്യത്തെ, പ്രത്യേകിച്ച് മലയാള കവിതയെ , ആധുനികതയിലേയ്ക്കും ഉത്തരാധുനികതയിലേയ്ക്കും  കൈപിടിച്ചു നടത്തിയത് അയ്യപ്പപ്പണിക്കരാണ്. രചനാസങ്കേതങ്ങളുടെ  വൈവിധ്യവും ഒന്നില്‍ നിന്നു മറ്റൊന്നിനുള്ള വ്യത്യസ്തതയും അദ്ദേഹത്തിന്റെ കവിതകളെ മറ്റു കവികളുടേതില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്നു. കാല്പനിക കാവ്യപ്രപഞ്ചത്തില്‍ നിന്ന് യാഥാര്‍ത്ഥ്യബോധത്തിലേയ്ക്കുള്ള ചുവടുവെയ്പ് ആംഗലേയ കവികളേയും കവിതകളേയും അടുത്തറിഞ്ഞതിന്റെ പരിണതഫലം എന്നത് വളരെ വ്യക്തം തന്നെ. ഒരിക്കലും അദ്ദേഹം പാശ്ചാത്യകവിതകളെ അനുകരിക്കുകയായിരുന്നില്ല, മറിച്ച് തികച്ചും പാരമ്പര്യത്തിന്റെ അടിത്തട്ടില്‍ വേരൂന്നിക്കൊണ്ടു തന്നെയാണ് മലയാള കവിതയില്‍  ഈ മാറ്റം കൊണ്ടുവന്നത് .   അതില്‍ ടി എസ്സ് എലിയറ്റിന്റെ സ്വാധീനം വളരെ വലുതായിരുന്നു എന്നത് പരമമായ സത്യം . എലിയറ്റിനെപ്പോലെ "മലയാളകവികളും നിഷ്കൃഷ്ടവൃത്ത നിബന്ധനകള്‍ ഉപേക്ഷിച്ച് താളാനുസൃതമായ സ്വതന്ത്രപദ്യരചനയില്‍ താല്‍പര്യം കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു'' എന്ന് അദ്ദേഹം എഴുതിയിട്ടുമുണ്ട്. The Waste Land  അദ്ദേഹം മലയാളത്തിലേയ്ക്കു പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു  .

സമകാലികയാഥാര്‍ത്ഥ്യങ്ങളെ പാരമ്പര്യരീതികളോടു കൂട്ടിയിണക്കിയെങ്കിലും അസ്വീകാര്യമായിരുന്ന പദങ്ങളെപ്പോലും പൊരുത്തപ്പെടുത്തി  പുതിയ രചനാസരണി തുറന്നു മുന്നേറുകയായിരുന്നു അയ്യപ്പപ്പണിക്കര്‍ എന്നത് അദ്ദേഹത്തിന്റെ കവിതകള്‍ വ്യക്തമാക്കുന്നു.ഇംഗ്ലീഷിനു പുറമേ സംസ്‌കൃതത്തിലും തമിഴിലും ഉള്ള അദ്ദേഹത്തിന്റെ ഗാഢമായ അറിവ് അദ്ദേഹം മാതൃഭാഷയെ പോഷിപ്പിക്കാന്‍ ഉപയോഗിച്ചു .അറുപതുകളില്‍ അയ്യപ്പപ്പണിക്കര്‍ "കുരുക്ഷേത്രം' എന്ന കവിതയിലൂടെ ഒരു നവയുഗം തന്നെ സൃഷ്ടിച്ചെടുക്കുകയാണുണ്ടായത്.  കവിതകളിലെല്ലാം വൈരുദ്ധ്യങ്ങളുടെ സമന്വയം പ്രകടവുമാണ്. ഒപ്പം
"സൂക്ഷിക്കൂ സെക്കന്‍ഡിനെ!
പ്പിന്നെ നീ ഭയക്കേണ്ട
രാത്രിയെ, പ്പകലിനെ,
ജീവനെ, മരണത്തെ.'' ഈ വരികളില്‍ കാണുന്നതുപോലുള്ള  പൂര്‍ണ്ണതയും . 
'കാര്‍ട്ടൂണ്‍കവിതകള്‍', 'മഹാരാജകഥകള്‍' എന്നിവയില്‍ പ്രകടമാവുന്ന ഗദ്യാത്മകത നിലനിന്നു പോന്ന ഗദ്യകവിതാസമ്പ്രദായത്തെ ഉടച്ചു വാര്‍ക്കുന്ന രീതിയില്‍  തന്നെയായിരുന്നു .  വിമര്‍ശനാത്മകമായ ഹാസ്യം കുസൃതി നിറഞ്ഞ വിരുദ്ധോക്തികളാല്‍ നവീനശൈലികളില്‍ ആവിഷ്കരിച്ചിരിക്കുന്ന കവിതകളാണിവ .

ലോകസാഹിത്യത്തെ മലയാളവുമായും മലയാളത്തെ ലോകസാഹിത്യവുമായും ബന്ധിപ്പിക്കുന്ന വലിയൊരു സാംസ്കാരികദൗത്യത്തിന്റെ പ്രധാന വക്താവായിരുന്നു അയ്യപ്പപ്പണിക്കര്‍ .നമ്മുടെ മഹാകവികളും അവരുടെ കാവ്യങ്ങളും ലോകനിലവാരത്തിലുള്ളതെന്ന് അദ്ദേഹം കാട്ടിക്കൊടുക്കുന്നുമുണ്ട് .


 ഡോ. കെ. അയ്യപ്പപ്പണിക്കര്‍: ജീവിതരേഖ
1930 സെപ്റ്റംബര്‍ 12നു ആലപ്പുഴ ജില്ലയി  കുട്ടനാട് കാവാലം കരയില്‍ ജനിച്ചു.അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു ബിരുദ പഠനം. അമേരിക്കയിലെ ഇന്‍ഡ്യാന സര്‍വകലാശാലയില്‍ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങള്‍ നേടി. കോട്ടയം സി.എം.എസ്. കോളജ്, തിരുവനന്തപുരം മഹാത്മാഗാന്ധി കോളജ്, യൂണിവേഴ്സിറ്റി കോളജ്, ഇന്‍ഡ്യാന സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനും കേരള സര്‍വകലാശാലയുടെ ഇംഗീഷ് വകുപ്പു മേധാവിയുമായിരുന്നു. 1981 82ല്‍ യേല്‍, ഹാര്‍വാഡ് എന്നീ സര്‍വകലാശാലകളില്‍ (അമേരിക്ക) ഡോക്ടര്‍ ബിരുദാനന്തര ഗവേഷണം നടത്തി. 1990 ഒക്ടോബര്‍ മുതല്‍ സാഹിത്യ അക്കാദമിയുടെ മധ്യകാല ഭാരതീയ സാഹിത്യം എന്ന ബൃഹദ് സമാഹാരത്തിന്റെ ചീഫ് എഡിറ്ററും ആയിരുന്നു .


അയ്യപ്പപ്പണിക്കരുടെ കൃതികള്‍  ഇവയൊക്കെയാണ്
പൂച്ചയും ഷേക്സ്പിയറും (വിവര്‍ത്തനം), മയകോവ്സ്കിയുടെ കവിതകള്‍, ക്യൂബന്‍ കവിതകള്‍, ഗുരുഗ്രന്ഥസാഹബ് (സംഗ്രഹവിവര്‍ത്തനം), ഗോത്രയാനം, കുരുക്ഷേത്രം (വിവര്‍ത്തനങ്ങളും പഠനങ്ങളും), ഇന്ത്യന്‍ സാഹിത്യ സിദ്ധാന്തം പ്രസക്തിയും സാധ്യതയും, സംഭാഷണങ്ങള്‍ തുടങ്ങിയവ മുഖ്യ മലയാള കൃതികള്‍. ഇന്ത്യന്‍ റിനൈസന്‍സ്, മലയാളം അന്തോളജി, മലയാളം ഷോര്‍ട്ട് സ്റ്റോറീസ്, എ പെഴ്സ്പക്ടിവ് ഒാഫ് മലയാളം ലിറ്ററേച്ചര്‍, ഇന്ത്യന്‍ ഇംഗീഷ് ലിറ്ററേച്ചര്‍, വി.കെ. കൃഷ്ണമേനോന്‍, തകഴി ശിവശങ്കരപ്പിള്ള എന്നീ കൃതികള്‍ ഇംഗീഷില്‍. മിഷിഗണ്‍ സര്‍വകലാശാല പ്രസിദ്ധപ്പെടുത്തുന്ന ജേര്‍ണല്‍ ഒാഫ് സൌത്ത് ഏഷ്യന്‍ ലിറ്ററേച്ചറിന്റെ അസോഷ്യേറ്റ് എഡിറ്ററും മക്മില്ലന്‍ കമ്പനി പ്രസിദ്ധീകരണമായ കേരള റൈറ്റേഴ്സ് ഇന്‍ ഇംഗീഷ് എന്ന പരമ്പരയുടെ ജനറല്‍ എഡിറ്ററും. വിശ്വസാഹിത്യമാല, ഷേക്സ്പിയര്‍ സമ്പൂര്‍ണ കൃതികള്‍ എന്നിവ എഡിറ്റ് ചെയ്തു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും എസ്. പി. സി. എസ്. അവാര്‍ഡ്, മഹാകവി ഉള്ളൂര്‍ പുരസ്കാരം, മഹാകവി കുട്ടമത്ത് പുരസ്കാരം, സമസ്ത കേരള സാഹിത്യ പരിഷത് അവാര്‍ഡ്, പന്തളം കേരളവര്‍മ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, ഗംഗാധര്‍ മെഹര്‍ അവാര്‍ഡ് (ഒറീസ), കബീര്‍ സമ്മാനം (മധ്യപ്രദേശ്), ആശാന്‍ പ്രൈസ് (ചെന്നൈ), സരസ്വതി സമ്മാനം തുടങ്ങിയവയും ലഭിച്ചു.

സരസ്വതി സമ്മാൻ, കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്കാരം, കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ആശാൻ പ്രൈസ്, മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം, ഒറീസ്സയിൽനിന്നുള്ള ഗംഗാധർ മെഹർ അവാർഡ്, മധ്യപ്രദേശിൽ നിന്നുള്ള കബീർ പുരസ്കാരം, ഭാരതീയ ഭാഷാ പരിഷത്തിന്റെ ഭിൽ‌വാര പുരസ്കാരം, എന്നിവയുൾപ്പെടെ പല പുരസ്കാരങ്ങളും ലഭിച്ചു. വയലാർ അവാർഡ് നിരസിച്ചു.
2006 ഓഗസ്റ്റ്‌ 23-ആം തീയതി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ശ്വാസകോശസംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയ്ക്കു വിധേയനായി. ശ്വാസകോശരോഗംകൊണ്ടു വലഞ്ഞു സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന നേരത്തു ഫോണില്‍ വിളിച്ചയാളോടു പണിക്കര്‍ പറഞ്ഞു: സംസാരദുഃഖമാണ്. അങ്ങനെ, ഒരു പൊട്ടിച്ചിരി അന്തരീക്ഷത്തില്‍ നിര്‍ത്തി,  'രസകരമാകും കഥകള്‍ പറയാനല്ലോ മര്‍ത്ത്യാ മാനുഷജന്‍മം എന്നു പാടിയ കവി' ഇഹലോകം വിട്ടകന്നു .

=============================
പകലുകള്‍ രാത്രികള്‍ - അയ്യപ്പപ്പണിക്കര്‍
.
നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

നിന്‍ കണ്ണില്‍ നിറയുന്നു നിബിഡാന്ധകാരം
നിന്‍ ചുണ്ടിലുറയുന്നു ഘനശൈത്യഭാരം
നിന്നില്‍ പിറക്കുന്നു രാത്രികള്‍
പകലുകള്‍ നിന്നില്‍ മരിക്കുന്നു സന്ധ്യേ

പകലായ പകലൊക്കെ വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളില്‍
പിരിയാതെ ശുഭരാത്രി പറയാതെ
കുന്നിന്റെ ചെരുവില്‍ കിടന്നുവോ നമ്മള്‍
പുണരാതെ ചുംബനം പകരാതെ
മഞ്ഞിന്റെ കുളിരില്‍ കഴിഞ്ഞുവോ നമ്മള്‍
വരുമെന്നു ചൊല്ലി നീ, ഘടികാരസൂചിതന്‍
പിടിയില്‍ നില്‍ക്കുന്നില്ല കാലം
പലതുണ്ട് താരങ്ങള്‍, അവര്‍ നിന്നെ ലാളിച്ചു
പലതും പറഞ്ഞതില്‍ ലഹരിയായ് തീര്‍ന്നുവോ
പറയൂ മനോഹരീ സന്ധ്യേ

അറിയുന്നു ഞാനിന്നു
നിന്റെ വിഷമൂര്‍ച്ഛയില്‍
പിടയുന്നുവെങ്കിലും സന്ധ്യേ
ചിരി മാഞ്ഞു പോയെരെന്‍
ചുണ്ടിന്റെ കോണിലൊരു
പരിഹാസമുദ്ര നീ കാണും
ഒരു ജീവിതത്തിന്റെ
ഒരു സൗഹൃദത്തിന്റെ
മൃതിമുദ്ര നീയതിന്‍ കാണും

നീ തന്നു ജീവിതം സന്ധ്യേ
നീ തന്നു മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ

ഇനിയുള്ള കാലങ്ങളിതിലേ കടക്കുമ്പോള്‍
ഇതു കൂടിയൊന്നോര്‍ത്തു പോകും
എരിയാത്ത സൂര്യനും വിളറാത്ത ചന്ദ്രനും
വിറയാത്ത താരവും വന്നാല്‍
അലറാത്ത കടല്‍, മഞ്ഞിലുറയാത്ത മല
കാറ്റിലുലയാത്ത മാമരം കണ്ടാല്‍
അവിടെന്‍ പരാജയം പണി ചെയ്ത സ്മാരകം
നിവരട്ടെ നില്‍ക്കട്ടെ സന്ധ്യേ
എവിടുന്നു വന്നിത്ര കടകയ്പു വായിലെ
ന്നറിയാതുഴന്നു ഞാന്‍ നില്‍ക്കേ
കരി വീണ മനമാകെയെരിയുന്നു പുകയുന്നു
മറയൂ! നിശാഗന്ധി സന്ധ്യേ

ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി
പിറകേ വരൊല്ലേ വരൊല്ലേ
അവസാനമവസാന യാത്ര പറഞ്ഞു നീ
യിനിയും വരൊല്ലേ വരൊല്ലേ

നീ തന്ന ജീവിതം നീ തന്ന മരണവും
നീ കൊണ്ടു പോകുന്നു സന്ധ്യേ
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലോ!
================
 കാടെവിടെ മക്കളെ - അയ്യപ്പ പണിക്കര്‍
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാടെവിടെ മക്കളേ? മേടെവിടെ മക്കളേ?
കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ!
കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ?
കുട്ടിക്കരിങ്കുയില്‍ കൂവിത്തിമിര്‍ക്കുന്ന
കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ?
പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന
പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ?
പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത
കായലും തോടുകളുമെവിടെന്‍റെ മക്കളേ?
ചാകരമഹോത്സവപ്പെരുനാളിലലയടി-
ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ?
മരവും മനുഷ്യനും കിളിയും മൃഗങ്ങളും
ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ
മരവും മനുഷ്യനും കിളിയും മൃഗങ്ങളും
ചെടിയും ചെടിയ്ക്കാത്ത നാടെവിടെ മക്കളെ
പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ-
പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ?
അരുമകളെ, യടിമകളെയാനകളെ, മാനുകളെ
അറുകൊലയറുക്കാത്ത നാടെവിടെ മക്കളേ?
മലനാടിലൂറുന്ന വയനാടിലുറയുന്ന
ചുടുരക്ത കബനി നാടെവിടെന്‍റെ മക്കളേ?
വിഷവാതമൂതാത്ത വിഷവാണി കേള്‍ക്കാത്ത
വിഷനീര്‍ കുടിക്കാത്ത നാടെവിടെ മക്കളേ?
കള്ളനാക്കില്ലാത്ത കൊള്ളിവാക്കില്ലാത്ത
കള്ളപ്പറയില്ലാത്ത നാടെവിടെ മക്കളേ?
പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?
പാലില്‍ പഴത്തില്‍ മതത്തില്‍ മരുന്നിലും
മായയില്‍ ബ്രഹ്മത്തില്‍ മായം കലര്‍ത്താത്തൊ-
രെന്‍റെ നാടെന്‍റെ നാടെവിടെന്‍റെ മക്കളേ?
യന്ത്രം കറക്കുന്ന തന്ത്രം ചവയ്ക്കുന്ന
മന്ത്രം ജപിക്കുന്ന മന്ത്രിമാരുരുളാത്ത,
കുടിലും കുലങ്ങളും ചുടുചാമ്പലാക്കാത്ത,
കുടിലിന്‍റെ പൂക്കളുടെ മാനം കെടുത്താത്ത
കുലടയുടെ വേദാന്തപടുമൊഴികളോതാത്ത,
തളരും മനുഷ്യന്‍റെ തലവെട്ടി വില്ക്കാത്ത,
കുതറും മനുഷ്യന്‍റെ കുടല്‍മാല കീറാത്ത,
കുടിലതകളില്ലാത്ത, കുന്നായ്മയില്ലാത്ത,
കുശുകുശുപ്പറിയാത്ത, കൂടോത്രമില്ലാത്ത,
കരളുകള്‍ കരയാത്ത, കണ്ണുനീരുറയാത്തൊ-
രെന്‍റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
തൊഴിലിനൊത്തുടമയൊത്തുയിരിനൊത്തുടലുമൊ-
ത്തുതവിയൊത്തോണമുണ്ടുണരേണ്ടൊരെന്റെ നാ-
ടെന്റെ നാടെന്റെ നാടെവിടെന്റെ മക്കളേ?
എന്റെ നാടെവിടെന്റെ മക്കളെ?
എന്റെ നാടെന്റെ നാടെവിടെന്റെ മക്കളെ..???
=====================
വിട
(അയ്യപ്പപ്പണിക്കര്‍)
വിട പറയാന്‍ സമയമായില്ല എന്നുതന്നെയാകട്ടെ.
ആര്‌ ആരോടാണ്‌ വിട പറയുന്നത്‌?
സുഹൃത്ത്‌ സുഹൃത്തിനോട്‌ വിട പറയുമോ?
പറയാന്‍ സാധിക്കുമോ? എന്നെങ്കിലും?
പിന്നെ ആരാണ്‌ വിട പറയുന്നത്‌? പറയേണ്ടത്‌?
നമ്മെ ദ്രോഹിച്ചവരോട്‌, ചതിച്ചവരോട്‌,
നമ്മോടു നന്ദികേടു കാണിച്ചവരോട്‌
അവര്‍ക്കു മാപ്പു കൊടുക്കാന്‍ പറ്റുമോ?
ഒരു ജീവിതത്തില്‍ ഒരിക്കലല്ലേ തെറ്റുപറ്റാന്‍ പാടുള്ളു?
തെറ്റിനോടാണു വിട പറയാവുന്നത്‌.
വിട പറയുമ്പോള്‍ മുഖം ശാന്തമായിരിക്കണം.
ശരീരം ഉടയരുത്‌
മുഖം ചുളിയരുത്‌
സ്വരം പതറരുത്‌
കറുത്ത മുടി നരയ്ക്കരുത്‌
നരച്ച മുടി കൊഴിയരുത്‌
വിട പറയുമ്പോള്‍ നിറഞ്ഞ യൗവനമായിരിക്കണം
എന്താണു പറയേണ്ട വാക്കുകള്‍?
ഇനിയും കാണാമെന്നോ?
ഇനിമേല്‍ ഇങ്ങോട്ടു വരണ്ടെന്നോ?
എന്തിനാണു വിടപറയുന്നതെന്നോ?
അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്ത്‌
വിട പറയാന്‍ മറന്നുപോയവരെ മറന്നുപോയോ?
എന്തിനാണു വെറുതെ വിട പറയുന്നത്‌?
ആരും ആരെയും വിട്ടുപോകുന്നില്ല.
ആരെ ആര്‍ക്ക്‌ എന്തു പരിചയം?
വിട്ടുപോകുന്നില്ലെങ്കില്‍ പിന്നെന്തിനു വിട?
പക്ഷേ, ഇതൊരു ചടങ്ങാണു, സുഹൃത്തേ.
വിട പറയുന്നതില്‍ ഒരു രസമുണ്ട്‌
അതൊരനുഷ്ഠാനമാണ്‌
മനസിന്‌ അതു ശാന്തി നല്‍കുന്നു
മുന്‍കൂര്‍ വിട പറഞ്ഞുവച്ചാല്‍
സമയത്തു മറന്നുപോയി എന്നു പരാതിപ്പെടേണ്ടിവരില്ല
ഇതാ നമുക്കു പരസ്പരം വിട പറയാം
അല്ലെങ്കില്‍ ഈ ഭൂമിയോട്‌, ഇന്നത്തെ സൂര്യനോട്‌
ഇത്രയും പറഞ്ഞിട്ട്‌ ഇനി വിട പറയാതിരുന്നാല്‍ മോശം.
==========================
മോഷണം / അയ്യപ്പപ്പണിക്കര്‍

വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ,താൻ
കള്ളനെന്നു വിളിച്ചില്ലേ?
തുണി മോഷ്ടിച്ചതു കാണുന്നവരുടെ
നാണം കാക്കാനായിരുന്നല്ലോ-അവരുടെ
നാണം കാക്കാനായിരുന്നല്ലോ.
കോഴിയെ മോഷ്ടിച്ചെങ്കിലതേ,അത്‌
പൊരിച്ചു തിന്നാനായിരുന്നല്ലോ-എനിക്കു
പൊരിച്ചു തിന്നാനായിരുന്നല്ലോ.
പശുവിനെ മോഷ്ടിച്ചെങ്കിലതും-എനിക്കു
പാലു കുടിക്കാനായിരുന്നല്ലോ-പശുവിൻ
പാലു കുടിക്കാനായിരുന്നല്ലോ.
കോഴിയിറച്ചീം പശുവിൻ പാലും

പൂക്കാതിരിക്കാനെനിക്കാവതില്ലേ - അയ്യപ്പ പണിക്കര്‍

എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ വിഷുക്കാലമെത്തി-
ക്കഴിഞ്ഞാലുറക്കത്തിൽ ഞാൻ ഞെട്ടി-
ഞെട്ടിത്തരിക്കും ഇരുൾതൊപ്പി പൊക്കി-
പ്പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും
പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും
വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും
ഞരമ്പിന്റെയുള്ളിൽത്തിരക്കാ-
ണലുക്കിട്ട  മേനിപ്പുളപ്പിന്നു പൂവൊക്കെ-
യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം
ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച   കൊമ്പിൻ-
മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ
എൻ താലി നിൻ താലി പൂത്താലിയാടി-
ക്കളിക്കുന്ന  കൊമ്പത്തു സമ്പത്തു കൊണ്ടാടി-
നിൽക്കും കണിക്കൊന്നയല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ.

എവിടെന്റെ ഹരിതങ്ങളെല്ലാം മറഞ്ഞു
എവിടെന്റെ ദുരിതങ്ങൾ കൊടുവേനലിൽ
കത്തിയെരിയുന്ന  താപങ്ങൾ കടുമഞ്ഞി-
ലുറയുന്ന  വനരോദനങ്ങൾ മഴവന്നൊടിച്ചിട്ട
മൃദുശാഖകൾ സർവമെവിടെയോ
മായുമ്പൊഴെവിടെനിന്നെവിടെനിന്നണയുന്നു
വീണ്ടുമെൻ ചുണ്ടിലും മഞ്ഞതൻ മധുരസ്മിതങ്ങൾ
തളിരിന്റെ തളിരായ  താലീവിലാസം
എവിടെനിന്നെവിടെനിന്നണയുന്നു മേടവിഷു-
സംക്രമപ്പുലരിയോ കുളിർകോരിയെത്തുന്നു
കണികാണുവാൻ ഭാവി ഗുണമേകുവാൻ കുഞ്ഞു
നയനങ്ങളെന്നെയോർത്തെന്നേയിമ പൂട്ടി-
യുണരാതെ, യുണരുമ്പോഴും മിഴി തുറക്കാതെ-
യിത്തിരി തുറന്നാലുമാരുമതു കാണാതെ കാണാതെ
കണികാണുവാൻ കാത്തിരിക്കുന്നിതവരുടെ
ഗുണത്തിനായ് ഞാൻ മഞ്ഞയണിയുന്നു
ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി
എനിക്കാവതില്ലേ പലവർണമാകാൻ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ

വധുവിനെയൊരുക്കാനെടുക്കുന്ന  മഞ്ഞൾ
നിറത്തിൽ നിറയ്ക്കുന്ന  ശൃംഗാരവർണം
കടക്കണ്ണെറിഞ്ഞാൽ പിടിച്ചിങ്ങെടുക്കാൻ
തരിക്കുന്ന  വ്യാമോഹ  താരുണ്യവർണം
കല്യാണമന്ത്രം പൊഴിക്കുന്ന  വർണം
കളകളം പാടിക്കുണുങ്ങുന്ന  വർണം
താനെ മയങ്ങിത്തിളങ്ങുന്ന  വർണം
വേറുള്ളതെല്ലാം തിളക്കുന്ന  വർണം
പകൽനേർത്തുനേർത്തീക്കടൽമാല ചാർത്തുന്നൊ
രന്തിച്ചുവപ്പിന്നകമ്പടി വർണം
പന്ത്രണ്ടു സൂര്യന്റെ കിരണങ്ങൾ മേഘ-
പ്പരപ്പാലരിച്ചതു പതിമ്മൂന്നു പൗർണമി-
യിലാറ്റിക്കുറുക്കിപ്പൊടിച്ചെങ്ങുമെന്നും തിളങ്ങുന്ന  വർണം
ആ   വർണരേണുക്കൾ മിന്നിത്തിളങ്ങു-
ന്നൊരെന്മേനി പൊന്മേനി പൂമേനിയല്ലെ

കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ
വൈദ്യൻ പോലും വിലക്കിയില്ലല്ലോ.
നല്ലതു വല്ലോം മോഷ്ടിച്ചാലുടനേ-അവനേ-വെറുതേ
കള്ളനാക്കും നിങ്ങടെ ചട്ടം
മാറ്റുക മാറ്റുക ചട്ടങ്ങളെയവ
മാറ്റും നിങ്ങളെയല്ലെങ്കിൽ.
---------------------------------
ഗോപികാദണ്ഡകം - അയ്യപ്പപ്പണിക്കര്‍

അറിയുന്നു ഗോപികേ നിന്നെ ഞാനെന്റെയീ
വരളുന്ന ചുണ്ടിലെ നനവാര്‍ന്നൊരോര്‍മ്മതന്‍
മധുവായ് മധുരമായ് അറിയുന്നു നിന്നെ ഞാന്‍
ഗോപികേ നിന്റെയീ ചിരകാല വിരഹത്തില്‍
ഒരുനാളിലുറയുന്ന കനിവായ് കാവ്യമായ്
അറിയുന്നു ഗോപികേ നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..

നിന്നെ ഞാന്‍ തിരയുന്നു തിരകോതി നിറയുന്ന
കാളിന്ദിയുണരുന്ന പുതുമോഹ യാമങ്ങളില്‍
ഗോക്കളലയുന്ന വൃന്ദാവനത്തിന്റെ വൃക്ഷതണല്‍പറ്റി
യെന്തോ കളഞ്ഞത് തേടുന്ന കാറ്റായ്
കാറ്റിലെ നവപുഷ്പ രാഗാര്‍ദ്ര സുസ്മേരമായെന്റെ
ഗതകാല വിസ്മൃതി തിരമാലചാര്‍ത്തുന്നൊര-
ഴലായഴല്‍ ചേര്‍ന്നൊരാഴകായി നിന്നെ ഞാന്‍
അറിയുന്നു ഗോപികേ..
അറിയുന്നു ഗോപികേ..

വിജനത്തിലേകാന്ത ഭവനത്തിലൊറ്റയ്ക്ക്
തഴുതിട്ട കതകിന്റെ പിറകില്‍ തളര്‍ന്നിരു
ന്നിടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെ
മുകരുന്ന ഗോപികേ..
വിരലാല്‍ മനസ്സിന്റെ ഇതളുകള്‍ തടവുമ്പോള്‍
ഇടനെഞ്ചിലിടിവെട്ടും ഏകാന്ത ശോകത്തിന്‍
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ
ഇടയുന്ന കണ്‍പോള നനയുന്ന ഗോപികേ

ഇടയനെ കാണുവാന്‍ ഓടിക്കിതയ്ക്കാതെ
ഓടക്കുഴല്‍ വിളി കാതോര്‍ത്തു നില്‍ക്കാതെ
എവിടെയാണവിടെ നീ ഇവനെ സ്മരിച്ചു-
കൊണ്ടഴലും പരാതിയും കൈമലര്‍ക്കുമ്പിളില്‍
തൂവാതെ നിര്‍ത്തി നുകരുന്ന ഗോപികേ

തഴുതിട്ട വാതില്‍ തുറന്നാലുമോമല്‍
തളരാതെ കൈയ്യെത്തി നീട്ടിപിടിയ്ക്കൂ
തഴുകൂ തടം തല്ലിയാര്‍ക്കുന്ന യമുനതന്‍
തിരമാല പുല്‍കുന്ന തീരമാമിവനെ നീ തഴുകൂ
തഴുകൂ തണുപ്പിന്റെ ചൂടും ചൂടിന്‍ തണുപ്പും
പകരുന്ന ഹേമന്തമായി പടരൂ
പടരൂ തീനാളമായി പിടയൂ
പിടയുന്ന ചോരക്കുഴലൊത്തൊരോടക്കുഴലായ്
വന്നെന്റെ ചുണ്ടില്‍ തുടിയ്ക്കൂ..
തൊടുക്കൂ തുടം ചേര്‍ന്നൊരോമല്‍ പശുവിന്റെ
മുലപോലെ മാര്‍ദ്ധവം വിങ്ങി ചുരത്തൂ
മധുമാസ വധുവിന്റെ സമ്മാനമാകുമീ
വനമാല പങ്കിട്ടെടുക്കൂ
ചിരിയ്ക്കൂ.. ചിരിയ്ക്കൂ മൃദുവായി മിഴിനീരില്‍
ഉലയുന്ന മഴവില്ലുപോല്‍ പുഞ്ചിരിയ്ക്കൂ..

തളകെട്ടി വളയിട്ടു താളം ചവിട്ടി
തളിരൊത്ത പാവാട വട്ടം ചുഴറ്റി
പദപാദ മേളം മയക്കും നികുഞ്ജങ്ങള്‍
അവിടത്ര ഗോപിമാര്‍ അവിടെ നീ പോകേണ്ട
അവിടെ നീ പോകേണ്ടതവരുടെ മാര്‍ഗ്ഗമെന്നറിയൂ
നിനക്കു നിന്‍ മാര്‍ഗ്ഗം വിഭിന്നമാണതുഞാനെന്നറിഞ്ഞെന്നറിയൂ

ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
ഗോപികേ വീണ്ടുമിന്നറിയുന്നു ഞാന്‍
നിന്റെ പരിദേവനം നിറയാതെ നിറയുന്ന
കാടുമമ്പാടിയും ജലമെങ്ങുതിരയുന്ന പുല്ലും
പുല്ലെങ്ങു തിരയുന്ന പശുവും
പശുവെങ്ങ് തിരയുന്നൊരിടയക്കിടാങ്ങളും
വനരാജി പതയുന്ന നറുവെണ്‍നിലാവും
രസരാസ കേളിയും മഴവന്ന കാലത്ത്
മലയേന്തി നില്‍ക്കുന്ന നിലയും
മദകാളിയന്‍ വിഷം ചീറ്റുന്ന പത്തികളില്‍
അലിവോടെ കേറിയടവറുപത്തിനാലും
കൊരുക്കുന്ന കാലുകളും
ഉടയാട കിട്ടുവാന്‍ കൈകൂപ്പി നില്‍ക്കുന്ന സഖികളും
ശൂന്യമായ് ഒരു തേങ്ങലായ്
നിഴല്‍ വീശും കടമ്പിന്റെ മുരടിച്ച കൊമ്പും
ഇന്നവയോര്‍മ്മമാത്രമെന്നറിയുന്നു ഞാന്‍
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ...
അറിയുന്നു ഗോപികേ..
ഇനി പിരിയേണ്ട കാലത്തു പിരിയുന്നതും-
വേണ്ടതറിയുന്നു ഗോപികേ...
അറിയുന്നു ഗോപികേ..
അറിയുന്നു ഗോപികേ..
================
പൂക്കാതിരിക്കാനെനിക്കാവതില്ലേ - അയ്യപ്പ പണിക്കര്‍
.
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ വിഷുക്കാലമെത്തി-
ക്കഴിഞ്ഞാലുറക്കത്തിൽ ഞാൻ ഞെട്ടി-
ഞെട്ടിത്തരിക്കും ഇരുൾതൊപ്പി പൊക്കി-
പ്പതുക്കെ പ്രഭാതം ചിരിക്കാൻ ശ്രമിക്കും
പുലർച്ചക്കുളിർക്കാറ്റ് വീശിപ്പറക്കും
വിയൽപ്പക്ഷി ശ്രദ്ധിച്ചു നോക്കും
ഞരമ്പിന്റെയുള്ളിൽത്തിരക്കാ-
ണലുക്കിട്ട  മേനിപ്പുളപ്പിന്നു പൂവൊക്കെ-
യെത്തിച്ചൊരുക്കിക്കൊടുക്കാൻ തിടുക്കം തിടുക്കം
ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച   കൊമ്പിൻ-
മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ
എൻ താലി നിൻ താലി പൂത്താലിയാടി-
ക്കളിക്കുന്ന  കൊമ്പത്തു സമ്പത്തു കൊണ്ടാടി-
നിൽക്കും കണിക്കൊന്നയല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ.

എവിടെന്റെ ഹരിതങ്ങളെല്ലാം മറഞ്ഞു
എവിടെന്റെ ദുരിതങ്ങൾ കൊടുവേനലിൽ
കത്തിയെരിയുന്ന  താപങ്ങൾ കടുമഞ്ഞി-
ലുറയുന്ന  വനരോദനങ്ങൾ മഴവന്നൊടിച്ചിട്ട
മൃദുശാഖകൾ സർവമെവിടെയോ
മായുമ്പൊഴെവിടെനിന്നെവിടെനിന്നണയുന്നു
വീണ്ടുമെൻ ചുണ്ടിലും മഞ്ഞതൻ മധുരസ്മിതങ്ങൾ
തളിരിന്റെ തളിരായ  താലീവിലാസം
എവിടെനിന്നെവിടെനിന്നണയുന്നു മേടവിഷു-
സംക്രമപ്പുലരിയോ കുളിർകോരിയെത്തുന്നു
കണികാണുവാൻ ഭാവി ഗുണമേകുവാൻ കുഞ്ഞു
നയനങ്ങളെന്നെയോർത്തെന്നേയിമ പൂട്ടി-
യുണരാതെ, യുണരുമ്പോഴും മിഴി തുറക്കാതെ-
യിത്തിരി തുറന്നാലുമാരുമതു കാണാതെ കാണാതെ
കണികാണുവാൻ കാത്തിരിക്കുന്നിതവരുടെ
ഗുണത്തിനായ് ഞാൻ മഞ്ഞയണിയുന്നു
ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി
എനിക്കാവതില്ലേ പലവർണമാകാൻ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ

വധുവിനെയൊരുക്കാനെടുക്കുന്ന  മഞ്ഞൾ
നിറത്തിൽ നിറയ്ക്കുന്ന  ശൃംഗാരവർണം
കടക്കണ്ണെറിഞ്ഞാൽ പിടിച്ചിങ്ങെടുക്കാൻ
തരിക്കുന്ന  വ്യാമോഹ  താരുണ്യവർണം
കല്യാണമന്ത്രം പൊഴിക്കുന്ന  വർണം
കളകളം പാടിക്കുണുങ്ങുന്ന  വർണം
താനെ മയങ്ങിത്തിളങ്ങുന്ന  വർണം
വേറുള്ളതെല്ലാം തിളക്കുന്ന  വർണം
പകൽനേർത്തുനേർത്തീക്കടൽമാല ചാർത്തുന്നൊ
രന്തിച്ചുവപ്പിന്നകമ്പടി വർണം
പന്ത്രണ്ടു സൂര്യന്റെ കിരണങ്ങൾ മേഘ-
പ്പരപ്പാലരിച്ചതു പതിമ്മൂന്നു പൗർണമി-
യിലാറ്റിക്കുറുക്കിപ്പൊടിച്ചെങ്ങുമെന്നും തിളങ്ങുന്ന  വർണം
ആ   വർണരേണുക്കൾ മിന്നിത്തിളങ്ങു-
ന്നൊരെന്മേനി പൊന്മേനി പൂമേനിയല്ലെ

കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ
------------------------------------------------
അഗ്നിപൂജ - അയ്യപ്പ പണിക്കർ
ആദിരാവിന്റെയനാദിപ്രകൃതിയി-
ലാരംഭമിട്ടോരസംസ്കൃതചിന്തയിൽ
നീറിയുറഞ്ഞുമുടഞ്ഞുമുരുകിയും
ഭൂതപ്രപഞ്ചമൊരുക്കും സനാതന
കാലമതിന്റെ ചെതുമ്പലെരിഞ്ഞൊരു
നാളമുയർന്നു തെളിഞ്ഞതാണഗ്നി നീ

സൂരചക്രത്തിലൊതുങ്ങി വിളങ്ങിയ
വീരരസത്തെപ്പകർന്നു കൊടുക്കയാൽ
തൻ കരൾ കൊത്തി വിഴുങ്ങുവാനെത്തുന്ന
വൻകഴുകന്റെ ചിറകടിയേല്ക്കിലും
ഞെട്ടാതദമ്യമായ്‌ തൽസിരാചക്രത്തി-
ലദ്ഭുതവീര്യമായ്‌ നിന്നതാണഗ്നി നീ

അഗ്നിസ്ഫുലിംഗമെ, നിന്നെ പ്രതീക്ഷിച്ചു
നിൽക്കുമിക്കാട്ടിലെ വന്മരക്കൊമ്പുകൾ
തങ്ങളിലുള്ള ജലാംശമൊരു ചുടു-
കണ്ണുനീരാവിയായ്‌ വിണ്ണിനു നല്കിയും
പിന്നെയും പിന്നെയും പച്ചപ്പൊടിപ്പുകൾ
തുന്നിവയ്ക്കുന്നതും നിൻ കരുണാമൃതം

പഞ്ചേന്ദ്രിയങ്ങളറുത്തു ഹോമിച്ചതാം
വൻ ചിതാജ്ജ്വാലതൻ ഗ്രീഷ്മാന്തരത്തിലും
നന്മയും തിന്മയും സ്നേഹമോഹങ്ങളും
ഒന്നായുറയുന്ന മഞ്ഞുകാലത്തിലും
വൻതപം ചെയ്തമരത്വം ലഭിക്കുന്ന
സഞ്ചിതപുണ്യപരിപാകമഗ്നി നീ

എന്നയലത്തെപ്പടിപ്പുര കാത്തിടു-
മെണ്ണവിളക്കിൻ തിരിയുടെ നാമ്പിലായ്‌
മഞ്ഞിൻ കുളിർമയുമോർമതൻ തുമ്പിലെ
മന്ദസ്മിതവുമായ്‌ നിൽക്കും വെളിച്ചമേ,
ആ വെളിച്ചത്തിന്റെ നേരിയ സൗഹൃദ-
മാധുരിയൂറിവരുന്നതുമഗ്നി നീ
കണ്ണുനീർ ദീർഘനിശ്വാസമായ്‌ മാറ്റിയും
കാളമേഘത്തെക്കടലാക്കിമാറ്റിയും
കല്ലും മലകളും കല്ലോലമാക്കിയും
കാലപ്രവാഹകളഗീതി പാടിയും
ഉദ്രസമാസ്മരവിദ്യുല്ലതികപോൽ
കത്തിനിൽക്കുന്ന മഹാശക്തിയാണു നീ

പണ്ടുകാലത്തു മറന്നിട്ടു പോന്നോരു
സംഹാരരാക്ഷസശക്തിശാപങ്ങളെ
ഒന്നിച്ചുകൂട്ടി ജ്വലിപ്പിച്ചു മാനവ-
ജന്മത്തിനുഗ്രവിപത്തായ്‌ വരുന്ന നീ
കണ്ണിമയ്ക്കുന്നതിൻ മുൻപിലീ വിശ്വങ്ങൾ
വെണ്ണീറിടുമണുസ്ഫോടനമായിടാം

ഖാണ്ഡവമെത്ര ദഹിച്ചു നീ, കൗരവ-
പാണ്ഡവരാജ്യങ്ങളെത്ര ദാഹിച്ചു നീ
സൂര്യാന്വയങ്ങളും ചന്ദ്രാന്വയങ്ങളും-
മാര്യപുരാതനത്വത്തിൽ ഹോമിച്ചു നീ
മായാവിവശതമായവ, പിന്നെയു-
മോരോതരം പുനഃസൃഷ്ടി മോഹിക്കയാം

ആൺമയിൽപ്പീലിയിൽ മാരിവിൽ ചാർത്തി നീ
ആൺകുയിൽ കണ്ഠം പ്രണയാർദ്രമാക്കി നീ
അന്തിവിൺമുറ്റത്തൊരായിരം കൈത്തിരി-
ത്തുമ്പും നനച്ചുകൊളുത്തി നിരത്തി നീ
ഇന്നെനിക്കോജസ്സുതന്നു നീ,യെന്റെയി-
പ്പെണ്ണിനൊരോമനച്ചന്തം വരുത്തി നീ

പുറ്റിനകത്തെ രസതന്ത്രവിദ്യയാൽ
ദുഷ്ടനാം കാട്ടാളനെക്കവിയാക്കിയും
ദുഷ്ടപൂർവങ്ങളല്ലാത്തോരനുഭവ-
സിദ്ധികൾ മുക്കുവക്ടാത്തനു നല്കിയും
സൃഷ്ടിയും സംഹാരവുമൊരുമിപ്പിച്ചു
വൃഷ്ടിയും വേനലും കൂട്ടിക്കൊരുത്തു നീ

ആദിരേതസ്സാ,യനാദ്യന്തവീചിയായ്‌
പ്രാചിപ്രതീചിപ്രണയപ്രതീകമായ്‌
ഈറ്ററതൊട്ടു ചുടലക്കളംവരെ-
ക്കൂട്ടുമറുക്കാതെയെന്നിഷ്ടതോഴനായ്
എന്നെയും നിന്നെയുമൊപ്പം ഭരിക്കുന്ന
ദിവ്യപ്രപഞ്ചവിധാനമാണഗ്നി നീ

1 comment:

  1. മലയാളസാഹിത്യത്തെ, പ്രത്യേകിച്ച് മലയാള കവിതയെ , ആധുനികതയിലേയ്ക്കും ഉത്തരാധുനികതയിലേയ്ക്കും എത്തിക്കാന്‍
    കെ.അയ്യപ്പപ്പണിക്കരുടെ കവിതകള്‍ക്ക് കഴിഞ്ഞിരിക്കുന്നുവെന്ന് നിസ്സംശയം പറയാം.കവിയേയും,കവിതയേയും പരിചയപ്പെടുത്തിയത് നന്നായി.
    ആശംസകള്‍

    ReplyDelete