Wednesday, June 15, 2016

നമ്മുടെ കവികള്‍ 11 / കാവാലം നാരായണപ്പണിക്കര്‍

നമ്മുടെ കവികള്‍ 11 / കാവാലം നാരായണപ്പണിക്കര്‍
============================================


കേരളത്തിന്റെ സമൃദ്ധവും സമ്പന്നവുമായ സാംസ്ക്കാരികപ്പഴമയും തനിമയും വെളിവാക്കുന്ന രീതിയില്‍ കലയെ എങ്ങനെ ആവിഷ്കരിക്കാമെന്നും നവീകരണത്തിലൂടെ അവ എങ്ങനെ വികാസത്തിലേയ്ക്കു പരിണമിക്കുന്നു എന്നും മലയാളിക്കു കാട്ടിത്തന്ന പ്രതിഭാധനനാണ്  ശ്രീ കാവാലം നാരായണപ്പണിക്കര്‍ . കവി, ഗാനരചയിതാവ് ,  നാടകകൃത്ത്, സംവിധായകൻ,‍ സൈദ്ധാന്തികൻ എന്നിങ്ങനെ പല നിലകളിലും ആറു ദശാബ്ദക്കാലത്തിലേറെയായി കേരളത്തിന്റെ കലാ,സാംസ്കാരികമണ്ഡലങ്ങളിൽ ഈ കുട്ടനാട്ടുകാരന്‍ തന്റേതായ സംഭാവനകള്‍ ആവോളം നല്കി  നിറഞ്ഞു നിൽക്കുന്നു. കാവാലം എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ നാടകം എന്ന കലാരൂപമാണു ഏവരുടേയും  മനസ്സിലേയ്ക്കു വരുന്നതെങ്കിലും അദ്ദേഹം കവിതയും ഗാനങ്ങളും രചിച്ചുകൊണ്ടാണു തന്നെ കലാജീവിതത്തിനു തുടക്കമിട്ടത്. നാടന്‍ പാട്ടുകളും നാടന്‍ കലകളും അദ്ദേഹത്തിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവയായിരുന്നു . അതിനു കാരണവുമുണ്ട്  
പുഴകളുടേയും പാടങ്ങളുടേയും ധാരാളിത്തമുള്ള, കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ, കാവാലമെന്ന ഗ്രമത്തില്‍, ഞാറ്റുപാട്ടുകളുടേയും കൊയ്ത്തുപാട്ടുകളുടേയും വള്ളപ്പാട്ടിന്റെയുമൊക്കെ ശ്രുതിലയതാളങ്ങള്‍ ലയിച്ചു ചേര്‍ന്ന അന്തരീക്ഷത്തിലാണ് ശ്രീ കാവലം നാരായണപ്പണിക്കര്‍ എന്ന പ്രതിഭ ജനിച്ചതും, സംഗീതത്തിന്റെയും കവിതയുടേയും പാട്ടിന്റെയുമൊക്കെ കൈ പിടിച്ചു  വളര്‍ന്നതും .പ്രശസ്തമായ ‘ചാലയിൽ’ കുടുംബത്തിൽ 1928 ഏപ്രില്‍ 28- നു ശ്രീ ഗോദവർമ്മയുടേയും  ശ്രീമതി കുഞ്ഞുലക്ഷ്മിയമ്മയുടേയും മകനായി  ജനനം .  പ്രശസ്ത നയതന്ത്രജ്ഞനും കവിയും ചരിത്രകാരനുമായിരുന്ന ശ്രീ സർദാർ കെ. എം. പണിക്കർ അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. ബഹുമുഖപ്രതിഭയായിരുന്ന ശ്രീ കെ. അയ്യപ്പപ്പണിക്കർ അടുത്ത ബന്ധുവും. 

അച്ഛൻ ശ്രീ ഗോദവർമ്മയാണു് അദ്ദേഹത്തെ സാഹിത്യത്തിന്റെ ലോകത്തേക്കു് പ്രോത്സാഹിപ്പിച്ചു കൊണ്ടുവന്നതു്. രാമായണം, മഹാഭാരതം തുടങ്ങിയ പുരാണ, ഇതിഹാസകൃതികളുടെയും മഹാകാ‍വ്യങ്ങളുടെയും ലോകങ്ങളിലൂടെ തന്റെ ബാല്യ, കൌമാരങ്ങളിൽ അദ്ദേഹം സഞ്ചരിച്ചു. ഇതിഹാസങ്ങള്‍ക്ക്‌ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമാണുള്ളതെന്ന്‌ അദ്ദേഹത്തിന്റെ മതം .
കാ‍വാലത്തെയും പുളിങ്കുന്നിലെയും വിദ്യാലയങ്ങളിൽ ആയിരുന്നു പ്രാഥമിക  പഠനം.  കോട്ടയം സി.എം.എസ് കോളേജ് (ഇന്റർമീഡിയറ്റ്), ആലപ്പുഴ എസ്. ഡി. കോളേജ് (ബി.എ. എക്കണോമിക്സ്), മദ്രാസ് ലോ കോളേജ് (നിയമബിരുദം) എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. 1955 മുതല്‍ വക്കീല്‍ ആയി ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചു. ആറു വർഷം അതു തുടർന്നു. അഭിഭാഷകവൃത്തിക്കൊപ്പം കുട്ടിക്കാലം മുതൽ തന്നോടൊപ്പമുള്ള കവിതാരചനയും നാടന്‍ കലകള്‍, നാടകം തുടങ്ങിയവയിലെ പ്രവര്‍ത്തനങ്ങളും തുടർന്നു. 1961ൽ കേരളസംഗീതനാടക അക്കാദമി സെക്രട്ടറി ആയി നിയമിതനായി തൃശ്ശൂരേക്കു് തന്റെ പ്രവർത്തനരംഗം മാറ്റിയതു മുതൽ കലാ, സാഹിത്യ പ്രവർത്തനങ്ങളിൽ മുഴുവൻ സമയം ചെലവഴിച്ചു തുടങ്ങി.

അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി “ഞാന്‍ നാടകം എഴുതുന്നതിനു മുന്നേ നാടകപ്രമേയം കവിതാരൂപത്തിലെഴുതും. എന്നിട്ട്‌ ആ കവിതയിലെ ബിംബങ്ങള്‍ ഉപയോഗിച്ച്‌ ആ നാടകം വികസിപ്പിക്കും.” അത്ര മാത്രം കവിത അദ്ദേഹത്തെ എല്ലാ അര്‍ത്ഥത്തിലും സ്വാധീനിക്കുന്നു . കാവാലത്തിന്റെ നാടകങ്ങളിലെ സംഭാഷണങ്ങളിലും ഗാനങ്ങളിലുമെല്ലാം നാടോടിപ്പാട്ടുകളുടെ ലാവണ്യവും കവിതകളുടെയും ഗൗരവവും നാടാന്‍ വായ്ത്താരികളുടെ ഭംഗിയും വേര്‍തിരിക്കാനാകാത്ത വിധം അലിഞ്ഞു ചേര്‍ന്നിരിക്കും.

 ‘ആലായാല്‍ തറ വേണം’, ‘വടക്കത്തിപ്പെണ്ണാള്‍’, ‘കറുകറെ കാര്‍മുകില്‍’, ‘കുമ്മാട്ടി’, ‘അതിരു കാക്കും മലയൊന്ന് തുടുത്തേ’ തുടങ്ങിയ അദ്ദേഹത്തിന്റെ നാടോടിത്താളമുള്ള കവിതകള്‍ ഏറെ ജനകീയങ്ങളാണു്.

സിനിമാഗാന രചനയിലും തന്റേതായ കയ്യൊപ്പു ചാര്‍ത്തിക്കൊടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. 1978-ൽ ഭരതന്റെ ‘രതിനിർവ്വേദ’ത്തിനു വേണ്ടിയാണു് അദ്ദേഹം ആദ്യമായി ചലച്ചിത്രഗാനങ്ങൾ എഴുതുന്നതു്.  1982ല്‍ ഇളയരാജയുടെ സംഗീതസംവിധാനത്തില്‍ 'ആലോലം' എന്ന ചിത്രത്തിനുവേണ്ടി പാട്ടെഴുതി. പിന്നീട് അറുപതിലേറെ  സിനിമകള്‍ക്ക് ഗാനരചന നടത്തി .ശ്രീ എം. ജി. രാധാകൃഷ്ണനുമായി ചേർന്നാണു് അദ്ദേഹം ഏറ്റവുമധികം ചലച്ചിത്രഗാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നതു്. സിനിമാഗാനങ്ങൾ കൂടാതെ വളരെ ജനപ്രീതി നേടിയ, ഇപ്പോഴും നിത്യഹരിതമായി തുടരുന്ന, ഒട്ടനവധി ലളിതഗാനങ്ങളും അദ്ദേഹത്തിന്റെ രചനയിൽ പുറത്തു വന്നിട്ടുണ്ടു്.

കേരള സാഹിത്യ അക്കാദമിയുടെ നിരവധി അവാർഡുകൾ, കേരള സംസ്‌ഥാന സാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അവാർഡ്‌, മദ്ധ്യ​പ്രദേശ്‌ സർക്കാരിന്റെ കാളിദാസസമ്മാനം, നന്ദികർ നാഷണൽ അവാർഡ്‌, സംഗീതനാടക അക്കാദമിയുടെ നാഷണൽ അവാർഡ്‌ എന്നിങ്ങനെ നാടകരചനകൾക്കും, മറ്റു കലാപ്രവർത്തനങ്ങൾക്കും ഉള്ള അംഗീകാരമായി ധാരാളം ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ടു്. 2007-ൽ പത്മഭൂഷൺ പുരസ്കാരം നല്കി കേന്ദ്രസർക്കാർ അദ്ദേഹത്തെ ആദരിച്ചു. 2009-ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു.

തിരുവനന്തപുരത്തു് തൃക്കണ്ണാപുരത്താണു് തന്റെ കലാ സാംസ്കാരിക, സാഹിത്യ മണ്ഡലങ്ങളിൽ സജീവത നിലനിർത്തിക്കൊണ്ടു് ശ്രീ. കാവാലം കുടുംബസമേതം താമസിക്കുന്നതു്. ശ്രീമതി ശാരദാമണിയാണു് ഭാര്യ. പരേതനായ കാവാലം ഹരികൃഷ്ണന്‍, പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ കാവാലം ശ്രീകുമാര്‍ എന്നിവരാണു് മക്കള്‍.

.................................................
 അര്‍ത്ഥവിപത്തി
കാവാലം നാരായണപ്പണിക്കര്‍


ആദിമുഴക്കത്തില്‍
പൊരുളക്ഷരം
അക്ഷരങ്ങള്‍ക്കുമയിത്തം
മരിക്കാതെതന്നെ പുലയാചാരം
ആപത്തുടക്കിയിട്ട വന്ധ്യത.
മേനി നടിക്കും മാറ്റക്കാര്‍ക്കു
തൊട്ടു കൂടായ്മ.
ഒരു വാക്കിനെത്ര
യടരുകളായ് പൊരുളുണരും
വിരിവുകളുണ്ടെന്നറിയാത്ത
വിവേകച്യുതിയില്‍
നല്ല 'കഴുവേറി' പുലഭ്യവിളിയായ്
നടന കലാവിദുഷിവെറും
'കൂത്തച്ചി' യായ്
വാക്കിന്‍ കയ്യാം കളിയിലെ-
'യടിപൊളി' യാക്കത്തക്കങ്ങളെഴും
പുഷ്‌കലബിംബവുമായ്
ദോഷരഹിത വിശേഷവുമായ്
പ്രേമഭാവം പകരുകി-
ലേതൊരമര പ്രഭുവിനെയും
ശുദ്ധമരപ്രഭുവായ്
മനസ്സില്‍ വാഴിക്കാം
മരമെങ്ങനെ മനസ്സിലാക്കും
മനസ്സെങ്ങനെ മരത്തിലാക്കും
രണ്ടും ചേരുകിലുണ്ടാം ശില്പം
വെറുമൊരു തടിത്തുണ്ടമല്ലാ.
മരത്തിലമരത്വം ചേര്‍ക്കും
മനസ്സെന്ന മാസ്മരയന്ത്രം
മനുഷ്യന്റെ യുള്‍വിളിയുതിര്‍ക്കു-
മക്ഷരങ്ങള്‍ കോര്‍ക്കുമ്പോള്‍,
അനര്‍ത്ഥത്തിലര്‍ത്ഥ സുഗന്ധവുമായ്
വികൃതിയില്‍ സുകൃതിയുമുണ്ടായ്
വാക്കിലെയര്‍ത്ഥത്തിനു സമഷ്ടി കല്പനയാ-
ലാക്കം കൂട്ടിവിപരീതധ്വനി ചാര്‍ത്താമോ!
'വിപ്ലവ' മെന്നാല്‍ വിനാശമെന്നു
മാറ്റത്തിനു മാറ്റത്തം കാണുന്നവ
രര്‍ത്ഥം കല്പിച്ചെന്നു വരുത്താമോ?
ഈ ശബ്ദകോശപതിവു പാഠം
ശരിയെന്നാകില്‍,
അവനവനു വേണ്ടിയാകിലു
മന്യര്‍ക്കാകിലും,
'വിനാശ വിനാശ വിനാശ' മെന്നതു
ജപിക്കാന്‍ പറ്റിയ മന്ത്രമോ?
സര്‍വ്വനാശമാണു മനസ്സിലിരിപ്പെങ്കില്‍
സംഹാരത്തിനു പ്രളയമെന്നും
കല്പാന്ത പരിണാമമെന്നും
തിരിച്ചെടുക്കലെന്നുമൊക്കെ
മനസ്സിലുറപ്പിച്ചാലും മതിയോ?
ഇങ്ങനെ വിനാശ ശബ്ദത്തിലെ-
യര്‍ത്ഥത്തിന്നടരുകള്‍ തേടിപ്പോകുമ്പോള്‍
നാശം ജയിക്കുവാനായ്
പടയണി കൂട്ടുന്നവര്‍ കരുതണമീ
നാശത്തുടരായ് സൃഷ്ടിയുമുണ്ടായാലേ
ചക്രച്ചുറ്റു മുഴുക്കൂ.
ഇതുലാഭത്തിനെതിരേല്‍ക്കാന്‍
ചേതത്തില്‍ കൈ കൊട്ടിത്തുള്ളും
മേധാബലവും ഹൃദയാര്‍ദ്രതയും കൊണ്ടായാല്‍
മാനവ സംസ്‌കൃതിയുടെയുപകരണങ്ങള്‍ പുതുക്കാം.
അക്ഷര വിന്യാസത്തില്‍ പുലയാചാരം ദീക്ഷിക്കാതെ
മനസ്സിനെ വാക്കിനുറവിടമാക്കാം.
'വിപ്ലവ' മെന്നതു വൈരാഗ്യമകറ്റും
സ്‌നേഹക്കലിയാക്കാം, ശാന്തിപ്പൊരുളാക്കാം
മറ്റൊരു ജനനത്തില്‍
സുഖനൊമ്പരമാക്കാം
================
മുത്തശ്ശി മുത്ത് - കാവാലം
.
മുത്തശ്ശിപ്പേച്ചിതു മുത്തായ് മനസ്സില്‍
മുറിയാതെ കാതിലും കിലുകിലുങ്ങി
കാര്യം തിരിഞ്ഞതു സിദ്ധാന്തം
തിരിയാത്തതെല്ലാം വേദാന്തം
നിനക്കു തിരിഞ്ഞെന്ന
സ്ംതൃപ്തിയരുളുന്ന
സിദ്ധാന്തമേതുണ്ട് ?
നിനക്കു തിരിയാത്തതെന്ന സുഖം കൂറാന്‍
വേദാന്തമേതുണ്ട്..
തിരിഞ്ഞതിനോടു നിനക്കു പുച്ഛം
തിരിയാത്തതിനോടു വിശ്വാസം
നീ നിന്റെയുള്ളില്‍ താലോലമാട്ടും
നിനവെല്ലാമുണരാത്ത കനവാണൊ
നിന്നെക്കാള്‍ വലിയവനാരോ കിനാക്കാണും
അമ്മൂമ്മക്കഥയോ ജീവിതം
ഉറക്കത്തിലാരോ കാണും കിനാവിലെ
ഉറപ്പില്ലാ വേഷമോ നീ..
നിനവാകാ കനവാകാ
കായാകാ കനിയാകാ
ആകാശപ്പൂപോലെ ചിറകിടാന്‍ കഴിയാതെ
പുഴുവായി ഇഴയുന്ന മണ്ണിന്റെ വേദാന്തമേ
വിണ്ണിനെ എത്തിപ്പിടിക്കുവാനല്ലെകില്‍
കണ്ണുകൊണ്ടെന്തു ഫലം
കണ്ണെന്നാല്‍ കണ്ണല്ല,
മുക്കാലദൃഷ്ടികള്‍
ഊന്നും നരന്റെ  അകവെളിച്ചം
ശുദ്ധമാം ശൂന്യത തന്നില്‍ നിന്നെങ്ങനെ
സിദ്ധാന്തം നെയ്തെടുക്കും .
വേദമറിയാതെ വേദാന്തമറിയുമോ
പൊരുളറിയാതെ അകപ്പൊരുളറിയുമോ
ഉരയറിയാതെ ഉള്‍നിരയറിയുമോ
ഉത്തരമില്ലാത്ത  ചോദ്യങ്ങള്‍
മണ്ണില്‍ മയങ്ങുന്ന മുത്തശ്ശിയോടു ഞാന്‍
മണ്ണില്‍ ചെവിയോര്‍ത്തു ചോദിച്ചു
"സിദ്ധാന്തമെന്താണു മുത്തശ്ശീ ?"
"തിരിഞ്ഞതിനോടുള്ള ബഹുമാനം"
"വേദാന്തമെന്താണു മുത്തശ്ശീ.?".
"തിരിയാത്തിനോടു ജിജ്ഞാസ...
തിരിയാത്തിനോടു ജിജ്ഞാസ"
==================================


കാവാലം നാരായണപ്പണിക്കര്‍

അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക തക താ
അങ്ങ് കിഴക്കാതെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്
പെട്ട് നോവിന് പെരട്ടുറവ ഉരുകി ഒളിച്ചേ തക തക താ

ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചീ തക തക താ
മാനത്തുയര്ന്ന മനക്കോട്ടയല്ലേ
തകര്ന്നെ തക തക തക താ
തകര്ന്നിടതൊരു തരി , തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക താ

മാനത്തുയര്ന്ന മനക്കോട്ടയല്ലേ
തകര്ന്നെ തക തക തക താ
തകര്ന്നിടതൊരു തരി , തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക താ

കാറിന്റെ ഉലച്ചിലില് ഒരു വള്ളി കുരുക്കില്
കുരലോന്നു മുറുകി തടി ഒന്ന് ഞെരിഞ്ഞു
ജീവന് . ഞരങ്ങി തക തക താ


കാട്ടാനെ മെരുക്കാന്‍ താപ്പാനയുണ്ട്…
താപ്പാനെ മെരുക്കാന്‍ പാപ്പാനുണ്ട്…
പാപ്പാനെ മെരുക്കാന്‍ പടച്ചോനുണ്ട്…
പടച്ചോനെ മെരുക്കാനാരുണ്ട്…?
പടച്ചോന്‍ പോട്ടക്കള്ളു കുടിച്ചിട്ട്
പരണപ്പുറത്തങ്ങിരുന്നാലോ?
താണനിലത്തെത്താരിപ്പറിയാതെ-
യില്ലാവലിപ്പം വെച്ചാലോ?
വേണ്ടാതനത്തിനു കോപ്പിട്ടിരുന്നാല്‍
വേറെ പടച്ചോനെ നോക്കണ്ടേ?
================
 ആലായാല്‍ തറ വേണം - കാവാലം
 .
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേർന്നൊരു കുളവും വേണം

കുളിപ്പാനായ്‌ കുളം വേണം കുളത്തിൽ ചെന്താമര വേണം

കുളിച്ചുചെന്നകം പൂകാൻ ചന്ദനം വേണം

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേർന്നൊരു കുളവും വേണം

പൂവായാൽ മണം വേണം പുമാനായാൽ ഗുണം വേണം

പൂമാനിനിമാർകളായാൽ അടക്കം വേണം

നാടായാൽ നൃപൻ വേണം അരികെ മന്ത്രിമാർ വേണം

നാട്ടിന്നു ഗുണമുള്ള പ്രജകൾ വേണം

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേർന്നൊരു കുളവും വേണം

യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ

ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്മണൻ നല്ലൂ

പടയ്ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ

പറക്കുന്ന പക്ഷികളിൽ ഗരുഡൻ നല്ലൂ

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേർന്നൊരു കുളവും വേണം

മങ്ങാട്ടച്ചനു ന്യായം നല്ലൂ മംഗല്യത്തിനു സ്വർണ്ണം നല്ലൂ

മങ്ങാതിരിപ്പാൻ നിലവിളക്കു നല്ലൂ

പാല്യത്തച്ചനുപായം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ

പാരാതിരിപ്പാൻ ചില പദവി നല്ലൂ

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേർന്നൊരു കുളവും വേണം
=====================

കറുകറ കാര്‍മുകില്‍ കൊമ്പനാനപുറത്തേറി എഴുനോള്ളും മുര്‍ത്തെ ( കാവലം )

കറുകറ കാര്‍മുകില്‍ കൊമ്പനാനപുറത്തേറി എഴുനോള്ളും മുര്‍ത്തെ
കറുകറ കാര്‍മുകില്‍ കൊമ്പനാനപുറത്തേറി എഴുനോള്ളും മുര്‍ത്തെ

ധിമി ധിമി തക്കം തേയി തേയി
ധിമി ധിമി തക്കം തേയി തേയി
ധിമി ധിമി തക്കം തേയി തേയി
ധിമി ധിമി തക്കം...തേയി
ധിമി ധിമി തക്കം തേയി തേയി
ധിമി ധിമി തക്കം തേയി തേയി
ധിമി ധിമി തക്കം തേയി തേയി
ധിമി ധിമി തക്കം...തേയി

കര്‍ക്കിടക തേവരെ...കര്‍ക്കിടക തേവരെ
കുടം കുടം തുടം തുടം നീ വാര്‍ത്തേ...വാര്‍ത്തേ
മഴവില്‍കൊടി മാനത്ത്
പൊന്നമ്പല മുറ്റത്ത്
വിരിയുന്നു...കൊഴിയുന്നു
അലിഞ്ഞലിഞ്ഞങ്ങുലഞ്ഞു മാറുന്നു

മാനത്തൊരു മയിലാട്ടം
പീലിത്തിരി മുടിയാട്ടം
ഇളകുന്നു...നിറയുന്നു
ഇടന്ജിടഞ്ഞങഴിഞ്ഞു നീങ്ങുന്നു
=============

https://www.youtube.com/watch?v=OCBMoUPcKj0


1 comment:

  1. ജനകീയകവി കാവാലം നാരായണപണിക്കരെയും അദ്ദേഹത്തിന്‍റെ
    കവിതകളെയും പരിചയപ്പെടുത്തിയത് നന്നായിട്ടുണ്ട്.
    ആശംസകള്‍

    ReplyDelete