Friday, July 29, 2016

കാട്ടില്‍ നിന്നൊരു കൂട്ടുകാരി

കാട്ടില്‍ താമസിക്കുന്ന കൂട്ടുകാര്‍ എപ്പോഴെങ്കിലും നിങ്ങള്‍ക്കുണ്ടായിരുന്നോ ? ഉണ്ടെങ്കില്‍ അതൊരു സവിശേഷമായ അനുഭവം തന്നെയാവും അല്ലേ .
എനിക്കുണ്ടായിരുന്നു അങ്ങനെയൊരു കൂട്ടുകാരി.. അതെ, കാട്ടില്‍ നിന്നൊരു കൂട്ടുകാരി - ബീന മാത്യൂ. 
അന്നു ഞങ്ങള്‍ ഇരുവരും  ഏഴാം ക്ലാസ്സില്‍ . തൊപ്പിപ്പാള സ്കൂളില്‍ ( മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബല്‍ സ്കൂള്‍ ) ഞാനും ബീനയും ആ വര്‍ഷം പുതിയ കുട്ടികളായി എത്തിയവരാണ് അതുകൊണ്ട് ഞങ്ങള്‍ വേഗം കൂട്ടുകാരായി . ബീന എന്നോടു മാത്രമല്ല, എല്ലാ കുട്ടികളോടും വേഗം തന്നെ നല്ല കൂട്ടായി.
ഉച്ചയ്ക്ക് ഞങ്ങള്‍ ഊണു കഴിച്ച ശേഷം കിട്ടുന്ന സമയം മുഴുവന്‍ ബീനയുടെ കാടിന്റെ കഥകള്‍ കേള്‍ക്കാനാവും കാതുകൂര്‍പ്പിക്കുക. കാടെന്നു കേട്ടിട്ടുള്ളതല്ലാതെ ഒരിക്കലും ഒരു കാട്ടിനുള്ളിലേയ്ക്കു കടക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ആ കഥകള്‍ സാകൂതം കേട്ടിരിക്കുമായിരുന്നു .

ബീനയുടെ അച്ഛന് വനം വകുപ്പിലായിരുന്നു ജോലി. ആ വര്‍ഷം വനത്തിലേയ്ക്കു സ്ഥലം മാറ്റം കിട്ടി വന്നതാണ്. അതിന്റെ വിശദാംശങ്ങളൊന്നും ഞങ്ങള്‍ കുട്ടികള്‍ക്കു മനസ്സിലായില്ല. അവര്‍ താമസിക്കുന്നത് വനത്തിനുള്ളിലെ ഒരു വീട്ടിലായിരുന്നു. തട്ടാത്തിക്കുടി എന്നോ മറ്റോ ആണ് ആ പ്രദേശത്തിനു പേരു പറഞ്ഞിരുന്നത് . ജീപ്പു മാത്രം പോകുന്ന കല്ലുനിറഞ്ഞ വഴിയിലൂടെ അവിടെയെത്തണം .   അവിടെ തന്നെയായിരുന്നു ബീനയുടെ അച്ഛന്റെ ഓഫീസും .അച്ഛനും അമ്മയും അഞ്ചു മക്കളും അടങ്ങുന്ന കുടുംബം . ഒരു സഹായിയും കൂട്ടിനുണ്ട്. വന്യമൃഗങ്ങളില്‍ നിന്നു രക്ഷയ്ക്കായി  വീടിനു ചുറ്റും ആഴമുള്ള   കിടങ്ങുണ്ടായിരുന്നു . ഒരു പാലം വീടിന്റെ മുന്നിലുളള മരത്തില്‍ ബന്ധിച്ചിരിക്കും. അങ്ങോട്ടോ ഇങ്ങോട്ടോ കടക്കേണ്ടി വരുമ്പോള്‍ ആ പാലം അഴിച്ചു താഴേയ്കാക്കും . കടന്നാലുടനെ അതു തിരികെ പഴയപടി  മരത്തില്‍ ബന്ധിക്കും .

ഒരുപാടു ദൂരം വനത്തില്‍ കൂടി നടന്നാലേ നാട്ടുവഴിയില്‍ വന്നെത്തുകയുള്ളു. പിന്നെയും നാട്ടുവഴിയിലൂടെ കുറേ നടന്നാലേ സ്കൂളിലെത്തൂ. അവര്‍ അതിനാല്‍ ഏഴുമണിക്കു വീട്ടില്‍ നിന്നു പുറപ്പെടും . നാട്ടു വഴിയിലെത്തുന്നതുവരെ സഹായിയായ തോമാച്ചേട്ടനോ ബീനയുടെ ചേട്ടനോ അല്ലെങ്കില്‍ അച്ഛനോ അവരെ അനുഗമിക്കും.സ്കൂള്‍ വിട്ടു പോകുമ്പോഴും  അവരാരെങ്കിലും കാട്ടു വഴിയുടെ ഇങ്ങേ  അറ്റത്ത് കാത്തുനില്‍ക്കുന്നുണ്ടാവും . പെരുമഴ പെയ്യുന്ന ദിവസങ്ങളില്‍ കാട്ടുവഴിയില്‍ ഇടയ്ക്കുള്ല തോട്ടില്‍ വെള്ളം കൂടുന്നതുകൊണ്ട് അവര്‍ക്ക് സ്കൂളില്‍ വരാന്‍ കഴിയാറില്ല.

ബീന അതിസുന്ദരിയായിരുന്നു. ഞങ്ങളെക്കാളൊക്കെ ഉയരവും തടിയും ഉള്ള  വലിയ കുട്ടി. പനിനീര്‍പ്പൂവിന്റെ നിറം .ചുവന്ന ചുണ്ടുകള്‍ . ഇത്തിരി മങ്ങിയ ബ്രൗണ്‍ നിറത്തിലെ  പൂച്ചക്കണ്ണുണ്ടായിരുന്നെങ്കിലും ബീനയ്ക്കത് നന്നേ ഇണങ്ങുന്നുണ്ടായിരുന്നു. ചെമ്പിച്ച ചുരുണ്ട മുടി എപ്പോഴും നെറ്റി കടന്ന്  കവിളത്തേയ്ക്കു പാറി വീഴും. അതു കാണാനും നല്ല കൗതുകം . പഠിക്കാന്‍ വളരെ പിന്നിലായിരുന്നു ബീന.പരീക്ഷയുടെ സമയത്തുപോലും ഒന്നും പഠിക്കാന്‍ അവര്‍ക്കു സമയം കിട്ടാറില്ല .വനത്തില്‍ കറണ്ടൊന്നും ഇല്ലാത്തതുകൊണ്ട് വളരെ നേരത്തെ തന്നെ അവര്‍ ഉറങ്ങാന്‍ കിടക്കും. രാവിലെ എഴുന്നേറ്റാലുടനെ തന്നെ സ്കൂളിലൃയ്ക്കു പുറപ്പെടണം. വൈകുന്നേരം വീട്ടിലെത്തി ഭക്ഷണം കഴിച്ചാലുടനെ ഉറക്കവും ആകും.

ബീനയുടെ ചേട്ടന്‍ ഐ ടി ഐ വിദ്യാര്‍ത്ഥിയായിരുന്നു അന്ന്. ഒപ്പം കാലാവസ്ഥ വകുപ്പില്‍ എന്തോ ജോലിയും ചെയ്തിരുന്നു. മഴ അളക്കുന്ന ജോലിയായിരുന്നു പ്രധാനമായും ചെയ്തിരുന്നത് .റെയിന്‍ ഗേജ് സ്ഥാപിച്ചതും അതിന്‍ നിന്ന് മഴവെള്ളം എടുത്ത് അളക്കുന്നതുമൊക്കെ ബീന ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നിരുന്നു .  ബീനയുടെ ചേച്ചി പത്താം ക്ലാസ്സ് കഴിഞ്ഞാണു അവിടേയ്ക്കു വന്നത്. പിന്നെ പഠിക്കാന്‍ പോയില്ല. സ്കൂളില്‍ ബീനയോടൊപ്പം അനുജത്തി അഞ്ചാം ക്ലാസ്സ്കാരി  ബിജിയും അനുജന്‍ മൂന്നാം ക്ലാസ്സുകാരന്‍  ബെന്നിയും ഉണ്ടാവും . ഊണു കഴിക്കാന്‍ നേരം രണ്ടുപേരും ഞങ്ങളുടെ ക്ലാസ്സിലേയ്ക്കു വരും. എന്നും ബെന്നിയുടെ ചോറ്റുപാത്രത്തില്‍ നിന്ന് മീന്‍ വറുത്തത് ആരോ മോഷ്ടിക്കും. ബീന അവളുടെ മീന്‍ കഷണം  അവനെടുത്തു കൊടുക്കും . അതുവരെ അവന്റെ വലിയ കണ്ണില്‍ വെള്ളം നിറയും  . അതു നോക്കി നിന്നാല്‍  ചിരി വരും .

കാട്ടിലെ ഭംഗിയുള്ള പൂക്കളും മധുരമൂറുന്ന കാട്ടുപഴങ്ങളുമൊക്കെ ബീന ഞങ്ങള്‍ക്കു പരിചയപ്പെടുത്തി തന്നിരുന്നു. നെല്ലിക്കയും കാരയ്ക്കയും അമ്പഴങ്ങയും ഒക്കെ ഒരുപാട് ശേഖരിച്ച്  ബാഗിലാക്കി കൊണ്ടു വന്നു ഞങ്ങള്‍ക്കു തരുമായിരുന്നു. അതിനു പകരമായി ഞങ്ങളാരും ബീനയ്ക്ക് വീട്ടില്‍ നിന്നൊന്നും കൊണ്ടുവന്നു കൊടുത്തിരുന്നില്ല. വേണമെങ്കില്‍ പറമ്പിലുണ്ടാകുന്ന പച്ചക്കറികളോ പഴങ്ങളോ അമ്മയുണ്ടാക്കുന്ന പലഹാരങ്ങളോ  ഒക്കെ കൊണ്ടുവന്നു കൊടുക്കാമായിരുന്നു. അന്നതു ചെയ്യാത്തതോര്‍ക്കുമ്പോള്‍ ഇന്നു വല്ലാത്ത കുറ്റബോധം തോന്നുന്നു. എങ്കിലും  അവള്‍ക്കു ഞങ്ങളോടൊക്കെ ഒരുപാടു സ്നേഹമായിരുന്നു. നിഷ്കളങ്ക സ്നേഹം ..   കാട്ടില്‍ കാണുന്ന പക്ഷിമൃഗാദികളെക്കുറിച്ചൊക്കെ വിവരിച്ചു തരാന്‍ ബീനയ്ക് ഒരു പ്രത്യേക കഴിവു തന്നെയുണ്ടായിരുന്നു .  കാട്ടിലെ പാറപ്പുറത്തു മാത്രം ഉണ്ടാകുന്ന കല്‍ത്താമരയെക്കുറിച്ചും അക്കൂട്ടത്തില്‍ പറഞ്ഞു തന്നതാണ്. ഒരിക്കല്‍ കല്‍ത്താമരയുടെ  ഒരു തൈച്ചെടി ആരും കാണാതെ ബീന എനിക്കു തന്നു. ഞാനതു വീട്ടില്‍ കൊണ്ടുപോയി നട്ടുവളര്‍ത്തി. പക്ഷേ അതിന്റെ ഭംഗി കണ്ട് ആരോ അതു മോഷ്ടിച്ചു കൊണ്ടുപോയി. എനിക്കു വളരെയേറെ സങ്കടമുണ്ടാക്കിയ കാര്യമാമായിരുന്നു അത്  .

ഒരിക്കല്‍ ഒരു ഒറ്റയാന്‍ അവരുടെ വീടിനു ചുറ്റുമുള്ള കിടങ്ങിനപ്പുറത്ത് നിലയുറപ്പിച്ചു ഒരു ദിവസം മുഴുവന്‍  ആ കൊമ്പന്‍ അവിടെ തന്നെ ചുറ്റിപ്പടി നിന്നു. അന്ന് ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ആനയെ ഭയന്ന് , മരണത്തെ മുന്നില്‍ കണ്ട് അവര്‍ എട്ടു മനുഷ്യര്‍ ആ കാട്ടിലെ വീട്ടില്‍ കഴിഞ്ഞ കാര്യമോര്‍ത്ത്  അന്നു രാത്രി എനിക്ക്   ഉറക്കം വന്നതേയില്ല. ചിലപ്പോള്‍ കാട്ടുപന്നികളാവും ഭീഷണിയുമായി വരുന്നത്. അവയുടെ തേറ്റകൊണ്ടു ശരീരം മുറിഞ്ഞാല്‍ ആ വ്രണം  കരിയുകയില്ലത്രേ. പാമ്പുകളുടെ കാര്യം പറയുകയും വേണ്ട .  എന്തിനേറെ , വളരെ ചെറിയ ജീവിയായ അട്ട പോലും അവരുടെ ഒന്നാന്തരം ശത്രുക്കളാണ്. അട്ട ശരീരത്തൈവിടെയെങ്കിലും  കടിച്ചിരുന്നാല്‍ അറിയുകയേ ഇല്ല. ചോര കുടിച്ചു വീര്‍ത്തു കഴിയുമ്പോളാവും അതിനെ കാണുന്നത്. പിന്നെ ഉപ്പു കുടഞ്ഞാണ് അതിനെ ശരീരത്തില്‍ നിന്നു വിടുവിക്കുന്നത്.

കാട്ടിനുള്ളില്‍ പരന്നു കിടുക്കുന്ന വിസ്തൃതമായൊരു പാറയുണ്ടത്രേ. സിമന്റ് വാര്‍ത്ത വലിയ തറയാണെന്നു തോന്നും പോലും. അവിടെ ആറു ചെമ്പകമരങ്ങളും. നിറയെ പൂവിട്ടു നില്‍ക്കുന്ന ആ ചെമ്പകമരങ്ങള്‍ പഞ്ചപണ്ഡവന്മാരെയും പാഞ്ചാലിയേയും ആണു പ്രതിനിധാനം ചെയ്യുന്നതെന്ന് ആദിവാസികള്‍ വിശ്വസിക്കുന്നു എന്നാണ് പറയുന്നത്. ആദിവാസികള്‍ക്ക് മഹാഭാരതകഥയൊക്കെ അറിയുമോ എന്ന് അന്നു സംശയം തോന്നിയിരുന്നു. ആ പരന്ന പാറയില്‍ വിമാനത്താവളം നിര്‍മ്മിക്കാന്‍ പോകുന്നു എന്നും ബീന പറഞ്ഞിരുന്നു . അക്കാര്യമൊക്കെ ഞാനെന്റെ ആലുവാച്ഛനോട് ( അമ്മയുടെ അച്ഛന്‍- ആലുവയിലായിരുന്നു അപ്പൂപ്പനു ജോലി. അതുകൊണ്ട് അന്ന് അങ്ങനെ വിളിച്ചു ശിലിച്ചതാണ്. )പറയുമായിരുന്നു. അപ്പോള്‍ ആലുവാച്ഛന്‍  പറഞ്ഞു അവിടെ ചിലപ്പോള്‍ ഹെലിപ്പാഡ് ഉണ്ടാക്കിയേക്കും , വിമാനത്താവളമൊന്നും ഉണ്ടാവാന്‍ പോകുന്നില്ല എന്ന്.  പക്ഷേ അവിടെ ഇതൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല.

ആ വര്‍ഷം തൊപ്പിപ്പാള സ്കൂള്‍ അപ്ഗ്രേഡ് ചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും ഒരുവര്‍ഷത്തേയ്ക്കു കൂടി മാറ്റിവെച്ചതുകൊണ്ട് ഞങ്ങള്‍ക്ക് എട്ടാം ക്ലാസ്സില്‍ വേറെ സ്കൂളില്‍ ചേരേണ്ടതായി വന്നു. പക്ഷേ പുതിയ സ്കൂളില്‍ ബീന ഒഴികെ ബാക്കി ക്ലാസ്സിലുണ്ടായിരുന്ന എല്ലാവരും ഉണ്ടായിരുന്നു. ബീനയ്ക്ക് പുതിയ സ്കൂളില്‍ വരാനുള്ള അസൗകര്യം കാരണം ആവര്‍ഷം സ്കൂളില്‍ ചേര്‍ന്നില്ല. അടുത്ത വര്‍ഷം അച്ഛനു സ്ഥലം മാറ്റം കിട്ടുമെന്നും അപ്പോള്‍ വേറെ സ്ഥലത്തുപോയി അവിടെയേ ചേരുന്നുള്ളു എന്നും അറിയാന്‍ കഴിഞ്ഞു. പിന്നീടൊരിക്കലും ബീനയെ കാണാനായില്ല. കാട്ടിലെ വര്‍ണ്ണാഭമായ കാഴ്ചകളുടെ  ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സില്‍ ബാക്കിയാക്കി ബീനയുടെ ഭംഗിയുള്ള മുഖം ഇടയ്ക്കു മനസ്സില്‍ തെളിഞ്ഞു മായും .

1 comment:

  1. കാട്ടിലെ ജീവിതം ഭയം നിറഞ്ഞതുതന്നെ..
    മെച്ചപ്പെട്ട സ്ഥിതിയുള്ള ബീനയുടെ കുടുംബത്തിന് ഇതാണ് സ്ഥിതിയെങ്കില്‍ പിന്നാക്കാവസ്ഥയിലുള്ളവരുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളു!
    ആശംസകള്‍

    ReplyDelete