Saturday, July 30, 2016

ഇഞ്ച്കേപ്പ് റോക്ക്

റോബര്‍ട്ട് സൗഥിയുടെ 'Inchcape Rock' എന്ന മനോഹരമായ കവിത (Ballad) പഠിച്ചിട്ടുണ്ടായിരിക്കുമല്ലോ .രണ്ടു ശതാബ്ദങ്ങള്‍ക്കു മുമ്പു രചിച്ചതാണിത് .
സ്കോട്ലന്‍ഡിലെ ആഗ്നസിന്റെ തീരപ്രദേശത്തോട് വളരെ അകലെയല്ലാതെ നോര്‍ത്ത് സീയില്‍ സ്ഥിതിചെയ്യുന്ന അപകടകാരിയായൊരു പാറക്കെട്ടാണ് Inchcape Rock. ജലനിരപ്പില്‍ നിന്ന് അധികം ഉയരത്തില്‍ പുറമേ കാണാന്‍ കഴിയില്ല ഈ പാറക്കെട്ട് . അതിനാല്‍ തന്നെ വേലിയേറ്റസമയത്ത് ഇതു മുഴുവനും വെള്ലത്തിനടിയിലാകും. പക്ഷേ അതുവഴി കടന്നു പോകുന്ന കപ്പലുകള്‍ അതു മനസ്സിലാക്കാതെ പാറക്കെട്ടില്‍ ഇടിച്ചു അപകടം സംഭവിക്കുന്നത് ഒരു പതിവു സംഭവമായിരുന്നു. പതിനാലാം നൂറ്റാണ്ടിലോ മറ്റോ നടന്നെന്നു കരുതുന്ന  ഇതുമായി ബന്ധപ്പെട്ടുള്ള പ്രസിദ്ധമായ  ഒരു നാടോടിക്കഥയാണ് കവിതയുടെ ഇതിവൃത്തം .

കപ്പലപകടങ്ങള്‍ ഒന്നിനുപുറമേ ഒന്നായി വന്നപ്പോള്‍ ആബെര്‍ ബ്രൊഥൊക്കിലെ  സന്യാസമഠത്തിലെ പ്രധാനിയായിരുന്ന പാതിരി (Abbot ) ഒരു മാര്‍ഗ്ഗം കണ്ടെത്തി . പാറക്കെട്ടില്‍ ഒരു മണി സ്ഥാപിക്കുകയായിരുന്നു അത്. തടികൊണ്ടുണ്ടാക്കിയ പ്രതലത്തില്‍ ആണ് മണി സ്ഥാപിച്ചിരിക്കുന്നത് എന്നതിനാല്‍ വെള്ളം ഉയരുമ്പോള്‍ അതില്‍ തിരയിളക്കത്തില്‍  പൊങ്ങിക്കിടന്ന് ആടിയുലഞ്ഞ്  മണി ശബ്ദിച്ചുകൊണ്ടേയിരിക്കും . മണിനാദം കേള്‍ക്കുന്ന കപ്പല്‍യാത്രക്കാര്‍ക്ക് അപകടം മനസ്സിലാക്കി വഴിതിരിച്ചു പോകാനും സാധിക്കും. ഓരോ കപ്പലും അപകടമൊഴിഞ്ഞു വഴി തിരിഞ്ഞു പോകുമ്പോള്‍ യാത്രികര്‍ സന്യാസിവര്യനു വേണ്ടി പ്രാര്‍ത്ഥിക്കുകയും അദ്ദേഹത്തോടുള്ള അകമഴിഞ്ഞ നന്ദി മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യും.

പക്ഷേ ദുഷ്ടാത്മാക്കള്‍ക്ക് ഏതു നാട്ടിലും കുറവൊന്നുമില്ല. അവിടെയും ഒരു നീചനുണ്ടായിരുന്നു -റാല്‍ഫ്. അയാള്‍ ആ മണി അറുത്തു കളഞ്ഞു . അവിടെ കപ്പലപകടം നടന്നാല്‍ അതിലെ സമ്പത്തു മുഴുവന്‍ കൊള്ളയടിക്കാനായിരുന്നു ഈ ദുഷ്ടപ്രവൃത്തി.കടലിന്റെ ആഴങ്ങളിലേയ്ക്ക് ആ മണി താഴ്ന്നുപോകുമ്പോള്‍ അയാല്‍ ആനന്ദിച്ചു. ആബട്ടിനെ ആരുമിനി പ്രകീര്‍ത്തിക്കില്ലല്ലോ എന്ന് മനസ്സില്‍ ആശ്വസിച്ചു.  അങ്ങനെ പിന്നെയും ഇഞ്ച്കേപ്പ് പാറക്കെട്ട് ദുരന്തങ്ങളുടെ വിളഭൂമിയായി. പക്ഷേ , ദുഷ്ടന്‍ പനപോലെ വളര്‍ന്നാലും ഒരിക്കല്‍ അവനും ഒരു തിരിച്ചടി കിട്ടണമല്ലോ . റാല്‍ഫിനും അതു തന്നെ സംഭവിച്ചു. അയാളുടെ കപ്പലും അതുവഴി വന്നപ്പോള്‍ കൊടുങ്കാറ്റില്‍ പെട്ടു. കരകാണാതെ, പാറക്കെട്ടെവിടെയെന്നറിയാതെ കുഴങ്ങിയപ്പോള്‍ ആ കപ്പലിലെ സഞ്ചാരികളും ആബട്ടിന്റെ മണി മുഴങ്ങിയെങ്കില്‍ എന്നാശിച്ചു. പക്ഷേ ഒടുവില്‍ കപ്പല്‍ പാറക്കെട്ടിലിടിച്ചു തകര്‍ന്നു കടലിന്റെ അടിയിലേയ്ക്കു  പോയി. താഴുന്നു താഴ്ന്നു പോകുമ്പോള്‍ റാല്‍ഫിനു കേള്‍ക്കാന്‍ കഴിഞ്ഞു മണിമുഴക്കം, അതെ, മരണത്തിന്റെ മണിമുഴക്കം .

ജീവിതത്തോട് എത്രയോ ചേര്‍ന്നു നില്‍ക്കുന്നൊരു കഥയാണിതല്ലേ..ലോകമെന്ന മഹാസാഗരത്തിലെ സമയത്തിന്റെ യാനപാത്രത്തില്‍  ജീവിതമാകുന്ന മഹായാനം . എവിടെയൊക്കെയോ ആരൊക്കെയോ മണികള്‍ പണിതുയര്‍ത്തിയിട്ടുണ്ട്, നമുക്കു രക്ഷയ്ക്കായി. എങ്കിലും ചിലത് അറുത്തുമാറ്റപ്പെടുന്നു, നിരപരാധികളും ശിക്ഷിക്കപ്പെടുന്നു.. യാത്രകള്‍ പിന്നെയും തുടരുന്നു..

1 comment: