Wednesday, August 3, 2016

നമ്മുടെ കവികള്‍ 23 - മുല്ലനേഴി

നമ്മുടെ കവികള്‍ 23 - മുല്ലനേഴി
===============

അക്ഷരങ്ങളെക്കുറിച്ചോർക്കുമ്പോൾ ഇന്നും മലയാളിമനസ്സിൽ ഓടിയെത്തുന്ന വരികളാണ് സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ വേദിയിൽ മുഴങ്ങിക്കേട്ട ശ്രീ മുല്ലനേഴിയുടെ
"അക്ഷരം തൊട്ടുതുടങ്ങാം നമുക്കിനി
ആകാശം വീണ്ടുകിട്ടാൻ
ഇന്നലെയോളം കണ്ട കിനാവുകൾ
ഈ ജൻമം തന്നെ നേടാൻ..."എന്ന ഗാനത്തിലേത് . മലയാളി മറക്കാത്ത ഒട്ടനവധി ഗാനങ്ങളിലൂടെ കേരളക്കരയ്ക്കു  ചിരപരിചിതനായ  ശ്രീ മുല്ലനേഴി നീലകണ്ഠന്‍ മലയാളം കണ്ട  ഒരനുഗൃഹീത കവിയാണ്  . 1948 മെയ് 16 )0 തീയതി ഒല്ലൂര്‍ ആവണിശ്ശേരിമുലനേഴി മനയില്‍ ജനനം.മുല്ലനേഴി നാരായണന്‍ നമ്പൂതിരിയാണ് പിതാവ്. മാതാവ് നങ്ങേലി അന്തര്‍ജ്ജനവും. ഗാന്ധിയൻ പാരമ്പര്യമുൾക്കൊണ്ട ഇല്ലം സാമ്പത്തികമായി ക്ഷീണിച്ച കാലമായിരുന്നു അത്. മൂന്നാംക്ലാസ്മുതലാണ് ഔപചാരിക വിദ്യാഭ്യാസത്തിനായി സ്കൂളിൽ ചേരുന്നത്. ഒല്ലൂര്‍ സ്കൂളില്‍ പത്താം ക്ളാസ്സില്‍ പഠിക്കുമ്പോൾ വൈലോപ്പിള്ളി ഹെഡ് മാസ്ററായി വന്നതായിരുന്നു, നീലകണ്ഠനിലെ കവിക്കൊരു പ്രധാനവഴിത്തിരിവായത്.   .കുട്ടിക്കാലം മുതല്‍ കവിതാരചനയില്‍ വ്യാപൃതനായിരുന്നു. മധുരമായി കവിതകള്‍ ആലപിച്ചിരുന്ന അമ്മയാണ് കവിതയുടെ ലോകത്തേയ്ക്കുള്ള ആദ്യ വഴികാട്ടി  . പ്രിയ കവി  ശ്രീ വൈലോപ്പിള്ളിയുടെ അരുമശിഷ്യനായത് ആ പ്രതിഭയെ പുറത്തുകൊണ്ടുവരാന്‍ ഒട്ടേറെ സഹായിക്കുകയും ചെയ്തു ,വൈലോപ്പിള്ളി പകര്‍ന്നുനല്‍കിയ അളവറ്റ വാത്സല്യമാണ് മുല്ലനേഴിയുടെ ഏറ്റവും വലിയ സമ്പത്ത്.  .ആ സ്നേഹവാത്സല്യങ്ങളെ ആവോളം ഉള്‍ക്കൊണ്ടുതന്നെയാവണം തന്റെ ജന്മവും അദ്ധ്യാപനത്തിനായി അദ്ദേഹം മാറ്റിവെച്ചത് .ദാരിദ്ര്യം കൊടുകുത്തിവാണിരുന്ന മനയില്‍ പഠനത്തിനു  പണം കണ്ടെത്താനാവുമായിരുന്നില്ല എന്നതിനാല്‍ സ്വയം ജോലി കണ്ടെത്തി പണം സമാഹരിച്ചാണ് അദ്ദേഹം പഠനംതുടര്‍ന്നു പോന്നത്. ഈ അവസ്ഥ നന്നായി മനസ്സിലാക്കി    ടി ടി സിക്ക് പഠിക്കാനുള്ള ഫീസ് നല്‍കിയതും വൈലോപ്പിള്ളി തന്നെ. രാവവര്‍മ്മപുരം ഗവണ്മെന്റ് ഹൈസ്കൂളിലെ അദ്ധ്യാപകനായാണ് അദ്ദേഹം തന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത് .

ഞാവല്‍പ്പഴങ്ങള്‍ ' എന്ന ചിത്രത്തില്‍ 'കറുകറുത്തൊരു പെണ്ണാണ് ' എന്നു തുടങ്ങുന്ന ഗാനം എഴുതിക്കൊണ്ടാണ് മുല്ലനേഴി ഗാനരചനാരംഗത്തു വന്നത്. പിന്നീട് ലക്ഷ്മീവിജയം, ചോര ചുവന്ന ചോര, വെള്ളം, സ്വര്‍ണ്ണപക്ഷികള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതി. 'കൈയും തലയും പുറത്തിടരുത്' എന്ന ചിത്രത്തിലെ 'ആകാശനീലിമ...' എന്ന ഗാനം 1981 ലെ സംസ്ഥാന അവാര്‍ഡ് നേടി. ഇടതരും വലതരും മാറിമാറി ഭരണമേൽക്കുന്ന കേരളത്തിലെ രാഷ്ട്രീയപ്രതിഭാസമാണ് പിന്നീട് നാറാണത്തു ഭ്രാന്തന്റെ ഇടതുകാലിൽ നിന്ന് വലതിലേക്കുള്ള മന്തുമാറ്റത്തിന്റെ കവിതയായത് അടിയന്തരാവസ്ഥയോടുള്ള മുല്ലനേഴിയുടെ പ്രതികരണങ്ങള്‍ കവിതയുടെ രൂപത്തിലായിരുന്നു. അതിലൊന്നായ "ഏതുവഴി?" എന്ന കവിതയിൽ ഇങ്ങിനെ പാടുന്നു-

നാവു മുറിച്ചു കണ്ണും കാതുമൊക്കെയും
മൂടിയടച്ചുകെട്ടുന്നതില്‍ ഭേദമി-
ന്നാരാദ്ധ്യമാം മൃതിപ്പാതയില്‍ വീരരായ്
വീഴ്ക താനല്ലയോ
വീഴ്ച സത്യത്തിലുയരത്തിലേയ്ക്കുമെന്നല്ലയോ


നാറാണത്ത് പ്രാന്തന്‍, രാപ്പാട്ട്, ഹൃദയം പുഷ്പിക്കുന്ന ഋതു, കവിത, സമതലം, മോഹപ്പക്ഷി, സ്‌നേഹപ്പൂങ്കാറ്റ്, പ്രാര്‍ഥനാ ഗീതങ്ങള്‍, കനിവിന്റെ പാട്ട്, ആനവാല്‍ മോതിരം അക്ഷരദീപം  തുടങ്ങിയവയാണ് പ്രധാന കൃതികള്‍ .
1977-ല്‍ പെണ്‍കൊട എന്ന ഖണ്ഡകാവ്യത്തിന് ഉള്ളൂര്‍ കവിമുദ്ര. 1989-ല്‍ നാറാണത്ത് പ്രാന്തന്‍ എന്ന കൃതിക്ക് പ്രഥമ നാലപ്പാടന്‍ അവാര്‍ഡ്. 1995-ല്‍ സമതലം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്. 2010-ല്‍ കവിത എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എന്‍.വി. കൃഷ്ണവാര്യര്‍ അവാര്‍ഡ്, എസ്.ബി.ടി അവാര്‍ഡ്, കെ.ബി മേനോന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് .
സമതലം എന്നൊരു നാടകസമാഹാരവും മുല്ലനേഴിയുടേതായിട്ടുണ്ട്.
കേരളസംഗീതനാടക അക്കാഡമിയുടെ ഡയറക്ക്റ്റർ ബോർഡിൽ 1980 മുതൽ1983 വരെ പ്രവർത്തിച്ചു.
 ഉപ്പ്, പിറവി , കഴകം എന്നീ ചിത്രങ്ങളില്‍ തന്റെ അഭിനയസിദ്ധിയും അദ്ദേഹം കാഴ്ചവെയ്ക്കുകയുണ്ടായി. 

"ലോകം മാറിക്കണ്ടാല്‍ കൊള്ളാം, അസമത്വം മാറിക്കണ്ടാല്‍ കൊള്ളാം!" എന്നു തന്റെ ജീവിതദര്‍ശനത്തെ തുറന്നുകാട്ടുന്ന ശ്രീ മുല്ലനേഴി

പേ പിടിച്ചൊരീ ലോകത്തില്‍ നിന്നിതാരീ
പേടിയോടെ പിന്‍വാങ്ങുകയാണു ഞാന്‍
സര്‍വ്വതും വെന്തെരിക്കുന്ന കാട്ടുതീ
സംഹരിക്കുന്നു സ്വപ്നങ്ങള്‍ കൂടിയും

എന്നെഴുതിയ കവി ,  2011 ഒക്ടോബർ 22 ന് അറുപത്തിമൂന്നാം വയസ്സിൽ ഹൃദയാഘാതത്തേത്തുടര്‍ന്ന്  കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു
ഭാര്യ: സാവിത്രി അന്തര്‍ജ്ജനം . മക്കള്‍: ദിലീപന്‍, പ്രകാശന്‍, പ്രദീപന്‍ .......

ആദ്ദേഹത്തിന്റെ ചില അക്ഷര ക്കൂട്ടങ്ങളിലൂടെ...



ഒളിവാള് / മുല്ലനേഴി

ദൂരെയൊരു താരകം മിന്നിനില്‍ക്കുമ്പോള്‍
നേരിന്‍റെ പാതയിലിരുട്ടു നിറയുമ്പോള്‍
ആടുന്ന നിമിഷങ്ങളെയുമ്മവെച്ചു ഞാ-
നലയുന്നു,വീഴുന്നു,താഴുന്നു പിന്നെയും.
പൊട്ടിച്ചിരിക്കുന്നു ചങ്ങലക്കണ്ണികള്‍
പൊയ്മുഖം വെച്ചു നിന്നാടുന്നു സൗഹൃദം.
രാത്രിയിലുറങ്ങുവാന്‍ പറ്റാത്ത ദു:സ്വപ്ന-
യാത്രകളിലൊന്നില്‍ പുനര്‍ജനിക്കുന്നു
ഞാന്‍.
ഉറയൂരിയുറയൂരിയെത്തുമ്പൊളോര്‍മയുടെ
മറവിയുടെയിടനാഴിയില്‍ക്കണ്ണുനീരുമായ്
നില്ക്കുന്ന നിഴലുകളതാരുടെ?ജീവിതം-
പൂക്കുന്നതും കാത്തുനിന്നുവോയിതുവരെ?
ഉള്ളില്‍ പഴുത്തൊലിക്കുന്നു വ്രണം,അതി-
ന്നുള്ള മരുന്നിലും മായം,കിനാവുകള്‍
ചാമ്പലാകുന്നു,ചുരുങ്ങുന്നു ഞാനെന്‍റെ
പാനപാത്രങ്ങളില്‍,പരിഹസിക്കുന്നവര്‍.
താണുനോക്കാന്‍ തല താഴാത്തവര്‍,അവര്‍
കാണുകില്ലല്ലോ മനസ്സിന്‍ മുറിവുകള്‍!
നഷ്ടപ്പെടുവാന്‍ വെറും ചങ്ങല,ഭൂമി-
കഷ്ടപ്പെടുന്നവര്‍ക്കുള്ളതത്രേ,നാലു-
ദിക്കുമതേറ്റു വാങ്ങുന്നു,മനുഷ്യന്‍റെ
ശക്തിയാമന്ത്രമോതുന്നു,കാലങ്ങളായ്
ശക്തനശക്തനെ വെല്ലുന്നു,പിന്നെയൊരു
ശാന്തിസന്ദേശം,സുഖം,സുന്ദരം,ജയം.
ദൂരെയൊരു താരകം മിന്നിനില്ക്കുന്നു
നേരിന്‍റെ പാതയിലിരുട്ടു പടരുന്നു
ഓര്‍മ്മകള്‍,കിനാവുകള്‍,
വര്‍ത്തമാനത്തിന്‍റെ
ഓരോ പടവിലുമൂര്‍ജ്ജം പകര്‍ന്നതും
കത്തുമാഗ്നേയമായ്പ്പാഞ്ഞതും,പുറകിലീ
കത്തിയാഴ്ന്നപ്പോള്‍ നിലയ്ക്കാതിരിക്കുമോ?
ചത്തുവീഴുമ്പോഴുമാത്മാര്‍ത്ഥതയെന്ന
സത്യമുയര്‍ത്തിപ്പിടിക്കാന്‍ കൊതിപ്പു ഞാന്‍.
.

ഓട്ടക്കൈകള്‍ / മുല്ലനേഴി

മഴ തോരാതെ നിന്നു
പെയ്യുന്നൂ തൈതെങ്ങുകള്‍
എത്ര നീര്‍ ലഭിച്ചാലും
കത്തുന്ന ദാഹം മാത്രം
ബാക്കിയാകുന്നൂ ഓട്ട-
ക്കൈകളാണോലക്കൈകള്‍
നേടിയതെല്ലാം ചോര്‍ന്നു
പോകിലും തെങ്ങേ എന്റെ
നാടിനു നിന്നെപ്പോലെ
നന്മയാര്‍ ചെയ്തിട്ടുള്ളു?
ഇളനീരമൃതം തൊ-
ട്ടോരോന്നുമോരോന്നും നീ
കനിവാര്‍ന്നേകി, ഞങ്ങള്‍
കൈനീട്ടിയെല്ലാം വാങ്ങി.
കൈനീട്ടുവാനല്ലാതെ
കൈവിടാനറിയാത്ത
കൈതവച്ചുഴികളില്‍
കറങ്ങുന്നവര്‍ നിന്റെ
ഒറ്റയ്ക്കു നില്‍പ്പും തല-
പ്പൊക്കവുമറിയാതെ
കുറ്റങ്ങള്‍ കാണാന്‍ വേണ്ടി
കണ്‍ തുറക്കുകയല്ലോ-
താഴോട്ടുമാത്രം നോക്കി
നടക്കേണമെന്നല്ലോ-
താഴ്മ തന്‍ കാര്യത്തിനാ-
യെന്നല്ലോ ക്ഷമിച്ചാലും !

No comments:

Post a Comment