Tuesday, August 9, 2016

നമ്മുടെ കവികള്‍ -24 / ടി പി രാജീവന്‍



നമ്മുടെ കവികള്‍ -24 / ടി പി രാജീവന്‍
----------------------------------------------------
മലയാളസാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ് തച്ചം പൊയിൽ രാജീവൻ  എന്ന  ടി.പി. രാജീവൻ.1959 ജൂണ്‍ 28 ന്  തച്ചം പൊയില്‍ രാഘവന്‍ നായരുടേയും ദേവിയമ്മയുടേയും മകനായി   കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിപ്പുഴയോരത്തുളള ഉള്‍ഗ്രാമമായ  പാലേരിയിലാണ് ജനനം . മറ്റാണ്‍കുട്ടികള്‍ വീട്ടിലില്ലാതിരുന്നതിനാല്‍ കുട്ടിക്കാലം ഏതാണ്ട് ഏകാന്തതയിലാണു കഴിച്ചു കൂട്ടിയത്. ധാരാളം സ്ത്രീകളുടെ ഇടയില്‍ അവരുടെ യക്ഷിക്കഥകള്‍ കേട്ടു വളര്‍ന്ന  ബാല്യകാലം അദ്ദേഹത്തിനു അനാവശ്യ ഭയവും അസ്വാതന്ത്ര്യവും ആണു സമ്മാനിച്ചിരുന്നത് . അമ്പലവും വിശ്വാസങ്ങളും ഉറഞ്ഞുതുള്ളുന്ന കോമരങ്ങളും ആ ബാലമനസ്സിനെ വല്ലാതെ സ്വാധീനിച്ചിരുന്നു . കോഴിക്കേട്ടേയ്ക്കുള്ള ജീവിതത്തിന്റെ പറിച്ചു നടല്‍ സ്വാതന്ത്രം നല്‍കി . പിന്നീട് ഡല്‍ഹിയിലേയ്ക്കുള്ള യാത്ര വിശാലമായ ലോകത്തെ മുന്നില്‍ തുറന്നു വെയ്ക്കുകയും ചെയ്തു .

  .ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിൽ നിന്ന് എം.എ.ബിരുദം നേടി. കുറച്ചുകാലം ദൽഹിയിൽ പത്രപ്രവർത്തകനായി പ്രവർത്തിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിൽ പബ്ലിക്ക് റിലേഷൻസ് ഓഫീസറായിരുന്നു. കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ നോവലിസ്റ്റും കവിയും സാഹിത്യ നിരൂപകനുമാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന രാജീവൻറെ കവിതകൾ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. സ്ഥിരമായി 'ദി ഹിന്ദു' എന്ന ഇംഗ്ലീഷ് പത്രത്തിൽ സാഹിത്യ നിരൂപണം നടത്തി വരുന്നു. രാജീവൻറെതായി മൂന്നു കവിതാ  സമാഹാരങ്ങളാണ് മലയാളത്തിൽ ഉള്ളത്. തച്ചംപൊയിൽ രാജീവൻ എന്ന പേരിലാണ് ഇംഗ്ലീഷിൽ കവിതകളും ലേഖനങ്ങളും എഴുതാറുള്ളത്. ശ്രീമതി പി ആര്‍  സാധനയാണ് സഹധര്‍മ്മിണി.ശ്രീദേവി, പാര്‍വ്വതി എന്നീ  രണ്ടു പെണ്‍മക്കളും ഈ ദമ്പതികള്‍ക്കുണ്ട് .

വിദ്യാർത്ഥിജീവിതകാലത്തു തന്നെ എഴുത്ത് ആരംഭിച്ചു. കുട്ടിക്കാലത്ത്  തന്റെയുള്ളിലുറഞ്ഞുകൂടിയ ഏകാന്തതയുടെ  ഇരുട്ടിനെ തള്ളിമാറ്റുന്നതിനുളള ഒരുപാധിയായാണ് അദ്ദേഹം തെന്റെ കവിതയെഴുത്തിനെ വിശേഷിപ്പിക്കുന്നത് . തന്നോടു തന്നെയും ചുറ്റുമുള്ള പക്ഷിമൃഗാദികളോടും അദ്ദേഹം സംസാരിക്കുമായിരുന്നു . ആശയാവിഷ്കാരത്തിന് ഈ സംസാരം അദ്ദേഹത്തെ ഏറെ സഹായിച്ചിരുന്നു എന്നു വേണം  പറയാന്‍ . അമീബ മുതല്‍ ആമയും മുയലും ഉറുമ്പും ഒക്കെ അദ്ദേഹത്തിന്റെ കവിതകളിലുണ്ട് . വായനക്കാരന്റെ ഹൃദയത്തില്‍ വേലിക്കെട്ടുകളില്ലാതെ കടന്നു കയറുന്ന കവിതകളാണ് ഇവയെല്ലാം എന്നതാണ് അദ്ദേഹത്തിന്റെ രചയുടെ വൈഭവം .താനാദ്യം എഴുതിയ ഒരു പ്രണയകവിത വായിച്ച് അതില്‍ നിറയെ തെറ്റുകളുണ്ടെന്നു പറഞ്ഞത് സ്വന്തം പിതാവായിരുന്നു. കവിതയെഴുത്തിനെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കാന്‍ പ്രേരിപ്പിച്ചത് ഈ സത്യസന്ധമായ വിമര്‍ശനമായിരുന്നു എന്നദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.  .

യുവകവികൾക്യ്കായുള്ള   വി.ടി.കുമാരൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2008ലെ ലെടിഗ് ഹൌസ് ഫെല്ലോഷിപ്പിനു തിരഞ്ഞെടുക്കപ്പെട്ടു. 'കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും' എന്ന നോവലിന് 2014 ലെ  കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുകയുണ്ടായി. കൂടാതെ  മദ്രാസ് മലയാളി സമാജം പുരസ്കാരവും കെ. സുരേന്ദ്രന്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി .  വാതിൽ,  രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാൾ, വയൽക്കരെ ഇപ്പോഴില്ലാത്ത, പ്രണയശതകം എന്നിവ പ്രധാന കവിതാസമാഹാരങ്ങൾ.  കവിതകൾ ഇംഗ്ലീഷ്, മാസിഡോണിയൻ, ഇറ്റാലിയൻ, പോളിഷ്, ക്രൊയേഷ്യൻ, ബൾഗേറിയൻ,ഹീബ്രു, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, മറാഠി തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തന്റെ പ്രസിദ്ധമായ 'കണ്ണകി' എന്ന കവിത ഇംഗ്ലീഷിലാണ് ആദ്യം പ്രസിദ്ധീകരിച്ചത് .

തച്ചംപൊയില്‍ രാജീവന്‍ എന്ന പേരില്‍ ഇംഗ്ലീഷില്‍ എഴുതിയ കവിതകള്‍ The Promise of the Rest (UK), The Midnight's Grandchildren (Macedonia), The Green Dragon (South Africa), Bruised Memories (India) The Brink: Postmodern Poetry (India). എന്നീ സമാഹാരങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. Yaksha എന്ന കവിതാസമാഹാരം അമേരിക്കയില്‍ നിന്നു പ്രസാധനം ചെയ്യാന്‍ ഒരുങ്ങുന്നുമുണ്ട് .പുറപ്പെട്ട് പോകുന്ന വാക്ക് (യാത്രാവിവരണം), അതേ ആകാശം അതേ ഭൂമി(യാത്രാവിവരണം) എന്നിവയും അദ്ദേഹത്തിന്റെ കയ്യൊപ്പു പതിഞ്ഞ കൃതികള്‍ .'പാലേരിമാണിക്യം- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ' എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവല്‍ സിനിമയാക്കിയപ്പോഴും ഏറെ ജനപ്രീതി നേടിയിരുന്നു . Undying Echoes of Silence എന്ന പേരില്‍ ഇത് ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'കെ.ടി.എൻ കോട്ടൂർ എഴുത്തും ജീവിതവും' എന്ന നോവല്‍ ആണ് ശ്രീ രഞ്ജിത് 'ഞാന്‍' എന്ന പേരില്‍ ചലച്ചിത്രം ആക്കിയത്.     ദേശീയവും സാര്‍വ്വദേശീയവുമായ നിരവധി കാവ്യോത്സവങ്ങളിലും സാഹിത്യപരിപാടികളിലും രാജീവന്‍ സംബന്ധിച്ചിട്ടുണ്ട്‌. യു എസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ സ്റ്റേറ്റ്‌സിന്റെ ഇന്റര്‍നാഷണല്‍ വിസിറ്റിങ്‌ പ്രോഗ്രാമില്‍ പങ്കെടുത്തിട്ടുണ്ട്‌. കേരളത്തില്‍നിന്നുള്ള Monsoon Editions എന്ന പ്രസാധനകേന്ദത്തിന്റെ ഡയറക്ടര്‍കൂടിയാണ്‌.

ദസ്തയെവിസ്കി തന്നെ സ്വാധീനിച്ച എഴുത്തുകാരനെന്നു അദ്ദേഹം പറയുന്നു. മലയാളത്തില്‍ ഉറൂബും .സുന്ദരികളും സുന്ദരന്മാരുമാണ് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം . ഇതര ഇന്ത്യന്‍ സാഹിത്യത്തില്‍ താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനം  ഓർമ്മ നില്‍ക്കുന്ന വായനയാണ് എന്നദ്ദേഹം പറയുന്നു.

അദ്ദേഹത്തിന്റെ ചില കവിതകളിലൂടെ
.


വിരുന്ന് /ടി പി രാജീവന്‍



ചിലര്‍ തൊട്ടാല്‍ പൊട്ടും
ചിലര്‍ എത്ര വീണാലും ഉടയില്ല
ചിലര്‍ കലപിലകൂട്ടും
ചിലര്‍ക്ക് ചിരന്തരമൗനം.
ചിലരുടെ അ‍കത്ത് ചൂടെങ്കിലും
പുറത്ത് തണുപ്പ്
കയ്പോ മധുരമോ എന്ന്
അപ്പപ്പോള്‍ പുറത്തു കാണിക്കും ചിലര്‍.
ചിലരുടെ പുറമേ
ചിത്രപ്പണികളുണ്ട്
അകം പോലെ തന്നെ
പുറവും ശൂന്യം ചിലര്‍ക്ക്.
ഇനിയും ചിലരുണ്ട്
കഴിച്ചു കഴിഞ്ഞാല്‍
ചുരുട്ടിക്കൂട്ടി
ദൂരെ വലിച്ചെറിയേണ്ടവര്‍.
കഥാപാത്രങ്ങള്‍
നമ്മെ സൃഷ്ടിക്കുകയാണോ
നമ്മള്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണോ?
വിരുന്നിനിടയില്‍ കുഴഞ്ഞുവീണു മരിച്ചിട്ടും
കൈയിലെ ചില്ലുഗ്ലാസ് ഉടയാതെ കാത്ത
അതിഥിയോട് ചോദിച്ചാലറിയാം.
----------------------------------------------
.
ഭൂതം / ടി പി രാജീവന്‍

സമയത്തിനു കരം ചുമത്തിയാൽ
ബാധിക്കുക എന്നെയായിരിക്കും.
കണക്കിൽ പെടാത്ത എത്രയോ സമയമുണ്ട്
എന്റെ കൈവശം.
സമയമില്ല എന്ന എന്റെ പിശുക്കും
എപ്പോഴും കാണിക്കുന്ന തിരക്കും കണ്ട്
പലരും കരുതിയത്
എന്റെ പക്കൽ തീരെ സമയമില്ല എന്നാണ്.
അവരുടെ സമയം എനിക്ക് കടം തന്നു
തരാത്തവരുടേത് ഞാൻ കട്ടെടുത്തു.
ആർക്കും തിരിച്ചു കൊടുത്തില്ല
അന്യരുടെ സമയം കൊണ്ടാണ്
ഇതുവരെ ഞാൻ ജീവിച്ചത്.
കുട്ടിക്കാലം മുതൽക്കേയുള്ളതാണ്
ഈ ശീലം.
സമയം പാഴാകുമെന്നു കരുതി
സ്കൂളിലേക്ക് പുറപ്പെട്ട ഞാൻ
പാതിവഴി ചെന്ന് തിരിച്ചു പോന്നു.
മുതിർന്നപ്പോൾ
സമയം ചെലവാകാതിരിക്കാൻ
ഓഫീസിലേ പോയില്ല.
മരണവീടുകളിൽ നിന്ന്
ശവദാഹത്തിനു മുമ്പേ മടങ്ങി.
കല്യാണങ്ങൾക്കു പോയാൽ
മുഹൂർത്തം വരെ കാത്തു നിന്നില്ല.
കാലത്ത് നടക്കാൻ പോയപ്പോൾ
വഴിയിൽ വീണു കിടന്ന
തലേന്നത്തെ സമയങ്ങൾ
ആരും കാണാതെ പെറുക്കിയെടുത്തു
കീശയിലോ മടിക്കുത്തിലോ ഒളിപ്പിച്ചു.
യാത്രകളിൽ ഉറങ്ങുന്ന സഹയാത്രികരെ കൊന്ന്
അവരുടെ സമയം കവരാൻ വരെ തോന്നിയിട്ടുണ്ട്,
പലപ്പോഴും.
കഷ്ടപ്പെട്ടു സമ്പാദിച്ച സമയമെല്ലാം
ഇപ്പോൾ പലയിടങ്ങളിലായി
സൂക്ഷിച്ചു വച്ചിരിക്കുകയാണ്.
പറമ്പിൽ,പാടത്ത്,
വീട്ടിൽ, രഹസ്യ അറകളിൽ
ലോക്കറുകളിൽ..
എവിടെയെല്ലാമെന്ന്
എനിക്കു പോലും ഓർമ്മയില്ല.
ചുരുങ്ങിയത്
നാൽപ്പത്‌ തലമുറ
യഥേഷ്ടം ജീവിച്ചാലും
ബാക്കിയാവുന്നത്ര സമയം.
കാവലിരിക്കുകയാണ് ഞാൻ
ഈ ഇരുട്ടിൽ
ഈ വിജനതയിൽ.
-------------------------------------
 .
ശിക്ഷ / ടി പി രാജീവന്‍

ഒടുവില്‍ എന്നെ
എന്നിലേയ്ക്കുതന്നെ
നാടുകടത്താന്‍
ഞാന്‍ തീരുമാനിച്ചു.
ഞാന്‍
ഒരു രാജ്യമായിരുന്നെങ്കില്‍
ആ രാജ്യത്തിനെതിരെ
ഞാന്‍ നടത്തിയ
ഗൂഢാലോചനകള്‍
അട്ടിമറിശ്രമങ്ങള്‍
കലാപങ്ങള്‍
എല്ലാം പരിഗണിക്കുമ്പോള്‍
ഇതിലും കുറഞ്ഞൊരു ശിക്ഷ
എനിക്കുപോലും വിധിക്കാന്‍ കഴിയില്ല,
എനിക്കെതിരെ.
ജനിക്കുന്നതിനു മുമ്പുതന്നെ
എനിക്കു ഭാര്യയും
മക്കളുമുണ്ടായിരുന്നു.
എത്ര ജന്മങ്ങള്‍ ജീവിച്ചുതീര്‍ത്താലും
തീരാത്ത പാപങ്ങളും കടങ്ങളും
ചങ്ങമ്പുഴയോ ഷെല്ലിയോ
കീറ്റ്സോ ആയിരുന്നു ഞാനെങ്കില്‍
ജനിക്കുന്നതിനുമുമ്പുതന്നെ
ക്ഷയരോഗം വന്നോ
ബോട്ടപകടത്തില്‍പ്പെട്ടോ
മരിക്കേണ്ടവനായിരുന്നു ഞാന്‍.
പോയ നൂറ്റാണ്ടിന്റെ
ആദ്യപകുതിയിലോ
അതിനുമുമ്പത്തെ
ഏതെങ്കിലും നൂറ്റാണ്ടിന്റെ
അവസാനത്തിലോ ആയിരുന്നു
എന്റെ ജനനമെങ്കില്‍
കലിംഗ
കുരിശ്
പ്ലാസി
ശിപായി
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍
ഇവയിലേതിലെങ്കിലും
കൊല്ലപ്പെടുമായിരുന്നു ഞാന്‍.
ഞാന്‍
ഒരു ദ്വീപോ
മരുഭൂമിയോ ആയിരുന്നെങ്കില്‍
എന്നെപ്പോലെ
ഒരു കുറ്റവാളിയെ തുറന്നുവിടാന്‍
എന്നെക്കാള്‍ ഏകാന്തവും
തണുത്തുറഞ്ഞതും
ചുട്ടുപൊള്ളുന്നതുമായ ഒരിടം
വേറെയില്ല.
.
മദിരാശി മെയിൽ
ടി.പി. രാജീവൻ
==========================
നട്ടുച്ച, നിളയ്ക്ക് വായ്ക്കരിയിട്ടു
നോക്കുകുത്തികളോട് വഴി ചോദിച്ചു
മാവും പിലാവും ആലും കാഞ്ഞിരവും
കാക്കയും തത്തയും ചെമ്പോത്തും
അണ്ണാനും ചേരയും ശംഖുവരയനും
കീരിയും കുറുക്കനും
ഒളിച്ചുകളിക്കുന്ന ‘കുരുടക്കുന്നിൽ’
വാക്കിന്‍റെ കൂട്ടു കാണാൻ പോയി.
ചെത്തിത്തേക്കാത്ത അക്ഷരങ്ങൾ
പടുത്തുണ്ടാക്കിയ തറവാടിന്‍റെ ഉമ്മറത്ത്
മാമാങ്കത്തിൽ മരിച്ച ചാവേറിന്‍റെ
അസ്ഥികൂടത്തെ ഓർമിപ്പിക്കുന്ന
ചാരുകസേരയിൽ
ചുമച്ച് കട്ടപ്പുക തുപ്പി
ഇരിക്കുന്നുണ്ടായിരുന്നു.
എന്നോ പുറപ്പെട്ട്, പട്ടാമ്പി
ഷോർണൂർ ഒലവക്കോട് കോയമ്പത്തൂർ
ഈറോഡ് സേലം ആർക്കോണം
ആർക്കോണം സേലം ഈറോഡ്
കോയമ്പത്തൂർ ഒലവക്കോട് ഷൊർണൂർ
പട്ടാമ്പിവഴി എത്രയോ തവണ അലഞ്ഞു
വെയിലും മഞ്ഞും മഴയുമേറ്റ്
കരിയിലും പൊടിയിലും കുളിച്ച്
കുറ്റിപ്പുറത്തുതന്നെ തിരിച്ചെത്തിയ
പഴയ മദിരാശി മെയിൽ.
കുന്നുകളുടെ മറവിക്കപ്പുറം
പുഴയുടെ ഓർമയ്ക്കപ്പുറം
പനയോലകൾ പച്ചക്കൊടി വീശുന്നതും
മുളങ്കാടുകൾ ചൂളം വിളിക്കുന്നതും
തെങ്ങുകളും കവുങ്ങുകളും വയലുകളും
പിന്നോട്ട് ഓടിമറയുന്നതും ശ്രദ്ധിച്ച്,
പണ്ട് നാട്ടെഴുത്തച്ഛൻ
വിരൽ പിടിച്ച് മണലിൽ എഴുതിച്ച
“ഴ” പോലെ.

1 comment:

  1. പരിചയപ്പെടുത്തല്‍ നന്നായി
    ആശംസകള്‍

    ReplyDelete