Monday, August 1, 2016

വെള്ളം കുടി ( കഥ )

വെള്ളം കുടി .
.
ഉണ്ണിക്ക്  അമ്മയുടെ തിരക്കിട്ട ജോലികള്‍ കണ്ടപ്പോള്‍ ആകെ സംശയമായി. ഇന്നെന്താ വിരുന്നുകാര്‍ വരുന്നുണ്ടോ . ഉണ്ടെങ്കില്‍ അമ്മ വല്ലതെ ഗൗരവത്തിലായിരിക്കും . എന്തു ചോദിച്ചാലും ദേഷ്യമായിരിക്കും . പക്ഷേ മുഖത്ത് അത്ര ദേഷ്യമൊന്നും കാണുന്നതുമില്ല. 
കര്‍ക്കടകത്തിലെ കറുത്തവാവാണെന്ന കാര്യമൊന്നും അവനറിയില്ല. . സ്വര്‍ഗ്ഗവാതില്‍ തുറക്കുന്ന രാവ്. ആത്മാക്കള്‍ ഇന്നു രാത്രി  ഭൂമിയിലെത്തി പ്രിയപ്പെട്ടവരെ കണ്ടു തിരികെപ്പോകും . ഈ ഒരു രാത്രി വളരെ പ്രധാനമാണ്. വെള്ളം കുടി വെയ്ക്കണം . മണ്‍മറഞ്ഞ പിതൃക്കള്‍ക്ക് അവര്‍ക്കിഷ്ടമുള്ളതൊക്കെ കഴിക്കാനൊരുക്കി വെയ്ക്കണം . അതാണ് അമ്മയ്ക്ക് ആകെ തിരക്ക് .
ഗീത രാവിലെ മുതല്‍ വിവിധ മധുരപലഹാരങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു.
" ഇന്നെന്തിനാ അമ്മേ ഈ ജിലേബിയും ലഡ്ഡുവും ഉണ്ണിയപ്പവും ഒക്കെയുണ്ടാക്കുന്നത്? "
" അതു മോനേ ഇന്ന് കര്‍ക്കടകവാവിനു രാത്രി വെള്ളം കുടി വെയ്ക്കണം. അപ്പൂപ്പനൊക്കെ വരും . അപ്പൂപ്പന് എന്തിഷ്ടമായിരുന്നു ലഡ്ഡുവും ജിലേബിയും ഉണ്ണിയപ്പവും ഒക്കെ. അതൊക്കെ ഇലയില്‍ വെയ്ക്കണം. "
"അപ്പൂപ്പന്‍ എല്ലാം കഴിക്കുമോ "
" അങ്ങനെയാണു വിശ്വാസം . അപ്പൂപ്പനും അമ്മൂമ്മയും മറ്റു മരിച്ചുപോയ കുടുംബത്തിലെ  എല്ലാവരും വരും . എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണം ഒരുക്കിവെച്ചാല്‍ അവരൊക്കെ വന്നു കഴിച്ചിട്ടു സന്തോഷമായി പോകും. "
ഉണ്ണിക്ക് വളരെ കൗതുകം തോന്നി .
"മരിച്ചവര്‍ തിരിച്ചു വരില്ലെന്നാണല്ലോ മുമ്പൊരിക്കല്‍ അമ്മ തന്നെ പറഞ്ഞത്.. എന്നിട്ടിപ്പോ.. " അവന്‍ മനസ്സില്‍ വിചാരിച്ചു. അമ്മയോടു ചോദിക്കാന്‍ പാടില്ല. നല്ല ജോലിത്തിരക്കിലാണ്. അമ്മ ദേഷ്യപ്പെട്ടേക്കും.
അതുകൊണ്ടവന്‍ മെല്ലെ മുറ്റത്തേയ്ക്കിറങ്ങി , വിനുച്ചേച്ചിയോടു ചോദിക്കാന്‍ . അവള്‍ മുറ്റത്തെ പൊടിമണലില്‍ ഉപ്പൂറ്റി ഊന്നി, കാലിലെ പെരുവിരല്‍ കറക്കി ചേനകള്‍ വരച്ചു കളിക്കുന്നു.
" വിനുച്ചേച്ചീ, മരിച്ചവര്‍ ഇന്നു രാത്രി തിരിച്ചു വരുമോ "
" ആരുപറഞ്ഞു നിന്നോട്.. മരിച്ചവര്‍ ഒരിക്കലും തിരിച്ചു വരികയേ ഇല്ല. "
"അപ്പോള്‍ പിന്നെ അമ്മ ലഡ്ഡുവും ജിലേബിയുമൊക്കെ അപ്പൂപ്പനു കൊടുക്കാനുണ്ടാക്കുന്നതോ? അപ്പൂപ്പന്‍ വരില്ലേ ഇന്ന് ?"
ചേനയുണ്ടാക്കല്‍ നിര്‍ത്തി വിനു അവന്റെ അടുത്തേയ്ക്കു വന്നു .
"മണ്ടത്തരം പറയാതെ.  ഇനി വന്നാലും  അപ്പൂപ്പന് മധുരമൊന്നും കൊടുക്കാന്‍ പാടില്ല. പ്രമേഹമാണ്. "
അതു ശരിയാണല്ലോ.. അവനോര്‍ത്തു. അമ്മ അപ്പൂപ്പന് മധുരമൊന്നും  ഒരിക്കലും കൊടുക്കില്ലായിരുന്നു. എന്തെങ്കിലും അമ്മ കാണതെ കൊടുത്താലും അറിഞ്ഞുപോയാല്‍ അമ്മ ചീത്ത പറയുകയും ചിലപ്പോള്‍ അടിക്കുകയും ചെയ്യും. എന്നാലും അപ്പൂപ്പന് വളരെ രഹസ്യമായി ഉണ്ണി മധുരപലഹാരങ്ങളും ചോക്ക്ലേറ്റുമൊക്കെ കൊടുക്കുമായിരുന്നു.
വല്ലപ്പോഴുമൊക്കെ അപ്പൂപ്പന്‍ അമ്മയോടു കെഞ്ചുമായിരുന്നു ഇത്തിരി മധുരമിട്ടു ചായ കൊടുക്കാന്‍ . അമ്മ ഒട്ടും വഴങ്ങില്ല. ചിലപ്പോള്‍ അപ്പൂപ്പന്‍ ചായ കുടിക്കാതെ പിണങ്ങിയിരിക്കും . അമ്മ അതു കണ്ടതായേ നടിക്കില്ല.
ആ അമ്മയാണ് അപ്പൂപ്പനു കൊടുക്കാന്‍ ഇപ്പോള്‍ പലഹാരമുണ്ടാക്കുന്നത്.. ഉണ്ണിയ്ക്ക് ആകെ ആശയക്കുഴപ്പമായി . എന്തായാലും രാത്രി വരെ കാത്തിരിക്കാമെന്ന് അവന്‍ തീരുമാനിച്ചു  .

മുറിയില്‍ ഇലയിട്ട് അമ്മ ഓരോന്നും ഇലയില്‍ നിരത്തുന്നത് ഉണ്ണി വാതിലിനപ്പുറത്തുനിന്നു ഒളിച്ചു നോക്കുന്നുണ്ടായിരുന്നു. എല്ലാം വെച്ചു കഴിഞ്ഞപ്പോള്‍ അമ്മ ഒരിലയില്‍ കുറച്ചു കൂടുതല്‍ ജിലേബിയും ലഡ്ഡുവും ഉണ്ണിയപ്പവും ഒക്കെ വെച്ചു. പിന്നെ അമ്മ കണ്ണു തുടയ്ക്കുന്നതും കണ്ടു. അതു അപ്പൂപ്പന്റെ ഇലയാണെന്നവനു മനസ്സിലായി . എല്ലാം വെച്ച് അമ്മ മുറിക്കു പുറത്തുകടന്ന് വാലിലടച്ചു. ഉണ്ണി ശ്വാസമടക്കി നോക്കി നിന്നു. അപ്പൂപ്പന്‍ വരുന്നതു കാണാന്‍ . ഇഷ്ടമുള്ളള മധുരപലഹാരങ്ങളൊക്കെ കൊതി തീരെ അപ്പൂപ്പന്‍ തിന്നുന്നതു കാണാന്‍ അവനു തിടുക്കമായിരുന്നു.



















No comments:

Post a Comment