Sunday, September 9, 2018

യാത്രവിസ്മയങ്ങൾ 8 - ശിർദ്ദി, ശനിശിംഗനാപൂർ

വളരെ അപ്രതീക്ഷിതമായാണ് ശിർദ്ദിയും  ശനിശിംഗനാപ്പൂർ ശനീശ്വരക്ഷേത്രവും ദർശിക്കുവാനായി  യാത്ര പുറപ്പെട്ടത്. കല്യാണിൽനിന്ന് 200 കിലോമീറ്ററിലധികം ദൂരമുണ്ട്, മഹാരാഷ്ട്രയിലെതന്നെ   അഹമ്മദ്‌നഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ രണ്ടു പുണ്യസ്ഥലങ്ങൾക്കും. അനേകായിരങ്ങൾ ദിനംപ്രതി വന്നുപോകുന്ന തീർത്ഥാടനകേന്ദ്രങ്ങളാണിവ. മഹാരാഷ്ട്രയിൽ  നിന്നുമാത്രമല്ല, കർണ്ണാടക, ആന്ധ്രപ്രദേശ് എന്നിവിടെങ്ങളിൽനിന്നും അനവധി ഭക്തർ ദിവസവും ആരാധനയ്ക്കായി  ഇവിടെയെത്തുന്നു. ഹിന്ദുക്കൾ ഹിന്ദുവായും മുസ്ലിം വിശ്വാസികൾ ഇസ്ലാമായും കരുതുന്ന സായിബാബയുടെ സമാധിസ്ഥലമാണ് ശിർദ്ദിയിലെ ആരാധനാകേന്ദ്രം. പല അത്ഭുതങ്ങളും പ്രവർത്തിച്ചിരുന്ന സായിബാബ 1918 ഒക്ടോബർ മാസത്തിലാണ് സമാധിയടഞ്ഞത്. ശിർദ്ദിസായിബാബയുടെ പുരാവതാരമാണ് പുട്ടപർത്തിയിലെ സത്യസായിബാബ എന്നും പറയപ്പെടുന്നു.

പുലർച്ചെ നാലുമണിക്കാണ് ശിർദ്ദിയിലെത്തിയത്.  ഹോട്ടലിൽ മുറിയെടുത്തു പ്രഭാതകൃത്യങ്ങൾ നടത്തി വേഗം തന്നെ ക്ഷേത്രത്തിലേക്ക് പോയി. അതിരാവിലെയായതിനാൽ വലിയ തിരക്കൊന്നുമില്ലാതെ ദർശനം  നടത്താൻ കഴിഞ്ഞു. അംബരചുംബികളൊന്നുമില്ലെങ്കിലും തീർത്ഥാടകരായെത്തുന്നവർക്കു താമസസൗകര്യവും മറ്റെല്ലാവിധ സൗകര്യങ്ങളുമൊരുക്കി ധാരാളം ഹോട്ടലുകളും മറ്റും ശിർദ്ദിയിലുണ്ട്. എല്ലാ തീർത്ഥാടനകേന്ദ്രങ്ങളിലുമുള്ളതുപോലെ പൂജാസാമഗ്രികൾ വിൽക്കുന്നവരുടെ ബാഹുല്യം ഇവിടെയുമുണ്ട്. പൂമാലയും പേഡയും   റോസാപ്പൂക്കളും ഒക്കെയാണ് പ്രധാനമായി ഭക്തർ സമർപ്പണത്തിനായി കൊണ്ടുപോകുന്നത്. ആട, പഴങ്ങൾ, എള്ളെണ്ണ എന്നിവയൊക്കെ എന്നിവയൊക്കെയും കാണിക്കയായി ഭക്തർ കൊണ്ടുപോകാറുണ്ട്. മറ്റു ക്ഷേത്രങ്ങളിലേതുപോലെ നാളികേരം ഇവിടെ കൊണ്ടുപോകാനാവില്ല.  പാസ് എടുത്തുവേണം അകത്തു കയറുവാൻ. മൊബൈൽ ഫോൺ, ക്യാമറ ഇവയൊന്നും കൊണ്ടുപോകാനാവില്ല. അവയൊക്കെ സൂക്ഷിക്കാൻ പ്രത്യേകസൗകര്യങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട് . ഞങ്ങൾ ഹോട്ടലിൽത്തന്നെയുള്ള ലോക്കറിൽ വെച്ചിട്ടാണു  പോയത്.   പരിശോധനകൾ പലയിടത്തുമുണ്ട്. ദർശനത്തിനായുള്ള നീണ്ട ക്യൂവിൽ ഭക്തരുടെ അച്ചടക്കമില്ലായ്മയും അതിസാമർത്ഥ്യവുമൊക്കെ നമ്മെ വല്ലാതെ അലോസരപ്പെടുത്തും. പക്ഷേ അതൊക്കെ അവിടെ പതിവുള്ളതുതന്നെ.  ക്യൂ നിൽക്കുന്ന വളഞ്ഞുതിരിഞ്ഞുള്ള  വഴികളിലൊക്കെ  സ്റ്റീൽ ബെഞ്ചുകളുണ്ട്. നിന്നും നടന്നും മടുക്കുമ്പോൾ ഇരിക്കുകയോ കിടക്കുകയോ ആവാം. കുഞ്ഞുങ്ങൾക്ക് പാലുകൊടുക്കാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്.   സന്നിധിയിലെത്തിക്കഴിഞ്ഞാൽ,  കൊണ്ടുപോകുന്ന പൂജാദ്രവ്യങ്ങൾ മൂർത്തിയിൽ തൊടുവിച്ചശേഷം പൂക്കളെടുത്ത്, ബാക്കിയുള്ളവ  ഭക്തർക്കുതന്നെ തിരികെനൽകും. മൂർത്തിയെ സ്ഥാപിച്ചിരിക്കുന്നിടമൊക്കെ സ്വർണ്ണത്തിൽ പൊതിഞ്ഞതാണ്. പുറത്തുള്ള കൊടിമരവും സ്വർണ്ണം പൊതിഞ്ഞതാണ്. 'ഉഡി' എന്ന ഭസ്മം പ്രസാദമായി ഭക്തർക്കു   നൽകുന്നുണ്ട്. അതുകൂടാതെ മധുരമുള്ള ബൂന്ദിയും പായ്ക്കറ്റാക്കി വിതരണം ചെയ്യുന്നുണ്ട്.
ക്ഷേത്രത്തിൽ ദിനംതോറും  മൂന്നുപ്രാവശ്യം നിവേദ്യവിതരണമുണ്ട്. താല്പര്യമുള്ള ഭക്തർക്കും ഈ അന്നദാനച്ചടങ്ങുകളിൽ സഹായിക്കാനാവും.

1918 ഒക്ടോബർ മാസം  വിജയദശമിനാളിലാണ് സായിബാബ സമാധിയടഞ്ഞത്. അതിനാൽ തന്നെ എല്ലാവർഷവും വിജയദശമി ഇവിടുത്തെ വളരെ പ്രധാനദിവസമാണ്. മാർച്ച്- ഏപ്രിൽ മാസങ്ങളിലെ രാമനവമിയും ജൂലൈ മാസത്തിലെ ഗുരുപൂർണ്ണിമയുമാണ്  മറ്റു രണ്ടു പ്രധാനദിനങ്ങൾ. ഈ ദിവസങ്ങളിലൊക്കെ ഭക്തജനങ്ങളുടെ പ്രവാഹം തന്നെയാവും ഇവിടേക്ക്.

മുംബൈയിൽ നിന്ന് 250  കിലോമീറ്ററിലധികം ദൂരം വരും ശിർദ്ദിയിലേക്ക് . റോഡുമാർഗ്ഗവും റെയിൽമാർഗ്ഗവും അവിടെയെത്താനാകും.  കോപ്പർഗാവ് (Kopergaon) എന്ന റെയിൽ‌വേസ്റ്റേഷൻ ആണ് ഏറ്റവും  അടുത്ത്. 16 കിലോമീറ്റർ ദൂരെയാണത്. . പിന്നെ മൻ‌മാഡ്  (Manmad) എന്ന സ്ഥലത്തെ റെയിൽ‌വേസ്റ്റേഷൻ. അത് 50  കിലോമീറ്ററിലധികം  ദൂരത്താണ്.

ദർശനമൊക്കെക്കഴിഞ്ഞു പ്രഭാതഭക്ഷണവും  കഴിച്ച്,   ശിർദ്ദിയിൽനിന്ന്  ഒമ്പതരകഴിഞ്ഞപ്പോൾ പ്രസിദ്ധമായ ശനിശിംഗനാപ്പൂർ ശനീശ്വരക്ഷേത്രത്തിലേക്കു  യാത്രതിരിച്ചു. ശിർദ്ദിയിൽ  നിന്നു  ഏകദേശം 75 കിലോമീറ്റർ ദൂരമുണ്ട്. മഹാരാഷ്ട്രയുടെ ഗ്രാമദൃശ്യങ്ങളിലൂടയുള്ള അതീവഹൃദ്യമായൊരു യാത്ര. ഹരിതാഭയാർന്ന കൃഷിയിടങ്ങൾ. ഫലങ്ങൾ നിറഞ്ഞ പഴത്തോട്ടങ്ങൾ. വഴിയോരത്തൊക്കെ വിൽക്കാൻവെച്ചിരിക്കുന്ന പഴുത്തുതുടുത്ത മാതളനാരങ്ങയും പേരയ്ക്കയും തൊട്ടടുത്ത കൃഷിയിടങ്ങളിൽ നിന്നുള്ളതാണ്. ഇടയ്ക്കിടെ ഒട്ടും നിറപ്പകിട്ടില്ലാത്ത  കൊച്ചുകൊച്ചു അങ്ങാടികൾ. ഒക്കെപ്പിന്നിട്ടു  പന്ത്രണ്ടുമണിയോടടുത്തു അവിടെയെത്താൻ
. നട്ടുച്ചയാണെങ്കിലും ക്ഷേത്രത്തിൽ അഭൂതപൂർവ്വമായ തിരക്കാണെന്നു ഗൈഡ് പറഞ്ഞിരുന്നു. ശനിയാഴ്ചയും അമാവാസിയും ചേർന്നുവന്ന ദിവസമായതുകൊണ്ടാണത്രേ  ഇത്രയധികം ഭക്തജനതിരക്ക്. ഇവിടുത്തെ ഏറ്റവും പ്രധാനദിനങ്ങളിലൊന്നാണത്.

കലിയുഗാരംഭത്തിൽ രൂപംകൊണ്ടെന്നു കരുതപ്പെടുന്നതാണ് ഇവിടുത്തെ   ശനീശ്വര ക്ഷേത്രം. .മേൽക്കൂരയോടു കൂടിയ  അടച്ചുകെട്ടിയ ഒരു ക്ഷേത്രമില്ല എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ ക്ഷേത്രങ്ങളിലേതുപോലെ ഒരു ആള്‍രൂപവിഗ്രഹവും ഇവിടെയില്ല. ഉള്ളത് സ്വയംഭൂവായൊരു കൃഷ്ണശിലയാണ്. തറകെട്ടി സംരക്ഷിച്ചിരിക്കുന്ന അഞ്ചരയടി പൊക്കമുള്ള ശില. മുമ്പിലൊരു ശൂലം. തൊട്ടരികെ ശിവന്റെയും ഹനുമാന്റെയും കൊച്ചു വിഗ്രഹങ്ങള്‍. തെക്കുഭാഗത്തായി നന്ദിയും . ആര്‍ഭാടങ്ങളൊന്നുമില്ലാതെ ദൈവമിരിക്കുന്ന മണ്ണാണിത്; മറാഠികളുടെ 'ജാഗൃത ദേവസ്ഥാന്‍'.  സദാ ജാഗരൂഗനായ ദേവനിരിക്കുന്ന സ്ഥാനമെന്ന് അര്‍ഥം.

സ്വയംഭൂവായ ശനിക്കു പിന്നില്‍ ഐതിഹ്യപ്പെരുമയുള്ളൊരു കഥയുണ്ട്. നൂറ്റാണ്ടുകള്‍ക്കപ്പുറം ഒരു മഹാമാരിക്കാലത്ത് ശിംഗനാപ്പൂരിലെ പാനസ്‌നാലയെന്ന നദിയിലൂടെ ഒരു കറുത്ത കൂറ്റന്‍ ശില ഒഴുകിയെത്തി. അതു വലിയൊരു മരത്തിന്റെ വേരിലുടക്കി നിന്നു. ഗ്രാമത്തിലെ ആട്ടിടയന്മാരായിരുന്നു ആ കാഴ്ച ആദ്യമായി കണ്ടത്. അവരിലൊരാള്‍ കയ്യിലിരുന്ന ഇരുമ്പുദണ്ഡുകൊണ്ട് ശില കുത്തി ഉയര്‍ത്താന്‍ ശ്രമിച്ചു. അപ്പോള്‍ ശിലയില്‍ നിന്ന് രക്തപ്രവാഹമുണ്ടായതു കണ്ടു പരിഭ്രാന്തരായിത്തീര്‍ന്ന ആട്ടിടയന്മാര്‍ ഗ്രാമീണരെ വിവരമറിയിച്ചു. ഓടിക്കൂടിയ ജനങ്ങള്‍ എത്ര ശ്രമിച്ചിട്ടും ആ ശില ഇളക്കാന്‍ പോലും സാധിച്ചില്ല. ഇരുമ്പുദണ്ഡുകൊണ്ട് കല്ലില്‍ കുത്തിയ ആട്ടിടയന് അന്നു രാത്രി സ്വപ്‌നത്തില്‍ ശനീശ്വരന്‍ ദര്‍ശനം നല്‍കി. തന്റെ സാന്നിധ്യമാണ് ആ കൂറ്റന്‍ ശിലയിലുള്ളതെന്ന് ശനീശ്വരന്‍ അരുളിച്ചെയ്തുവത്രെ. അത് പൊക്കിയെടുക്കുക എളുപ്പമല്ലെന്നും രക്തബന്ധത്തില്‍പ്പെട്ട രണ്ടു പേര്‍ ഒരുമിച്ച് ശ്രമിച്ചാലേ അതു സാധ്യമാകൂ എന്നും ഭഗവാന്‍  നിര്‍ദ്ദേശിച്ചു. ഏതെങ്കിലും ഒരു പുരുഷനും അയാളുടെ സഹോദരീപുത്രനും ചേര്‍ന്നു വേണം ഈ കര്‍മ്മം ചെയ്യാന്‍. എന്നും അവിടെ പൂജ ചെയ്യണം. ശനിയാഴ്ച തൈലാഭിഷേകം ( എള്ളെണ്ണയഭിഷേകം ) നടത്തണം. ഒരിക്കലും ശിലയ്ക്കു മേല്‍ക്കൂര പണിയരുത്. എക്കാലവും ആകാശമായിരിക്കണം അതിനു മേലാപ്പ്. മറ്റൊന്നു കൂടി പറഞ്ഞു: ശിംഗനാപ്പൂരിലെ വീടുകള്‍ക്ക്  വാതില്‍പ്പാളികള്‍ വെയ്‌ക്കേണ്ടതില്ല. എല്ലാ ആപത്തുകളില്‍ നിന്നും  ശനിഭഗവാൻ  കാത്തുകൊള്ളും. (ഇന്നും  ഒരു മോഷ്ടാവും വീടുകളില്‍ കടന്നുചെല്ലാന്‍ ധൈര്യപ്പെടില്ല. )

സ്വപ്‌നത്തിലുണ്ടായ സംഭവങ്ങള്‍ ആട്ടിടയന്‍ നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് എല്ലാവരും സംഘടിച്ചു യഥാവിധി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. തറകെട്ടി അതിനു മീതെ ശില കുത്തനെ നാട്ടി പൂജയാരംഭിച്ചു. അമ്പലമില്ലാത്ത ശനിശിംഗനേശ്വരന്റെ ചരിത്രം അവിടെ തുടങ്ങുന്നു. അന്നു തുടങ്ങിയ അനുഷ്ഠാനങ്ങള്‍ക്ക് ഇന്നും മാറ്റമില്ല. കാലം എത്രയോ  മുന്നോട്ടുനീങ്ങിയെങ്കിലും വിശ്വാസങ്ങളെ  മാറ്റി പ്രതിഷ്ഠിക്കാന്‍ ഇവിടുത്തെ ജനത ഒരുക്കമല്ല. കാരണം വിശ്വാസങ്ങള്‍ക്ക് ബലം പകരുന്ന ഒരു പാട് സാക്ഷ്യങ്ങളുണ്ട് അവര്‍ക്കു പറഞ്ഞുകേള്‍പ്പിക്കാന്‍. വാതിലുകളില്ലാത്ത വീടുകളില്‍ ഇന്നും അവര്‍ പേടി കൂടാതെ ഉറങ്ങുന്നത് ശനീശ്വരന്റെ കാവലിലാണ്. ബാങ്കുകളുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും വാതിലുകളില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ് .

 ഒരാള്‍ക്ക് പാമ്പുകടിയേറ്റാല്‍ ഈ ഗ്രാമം ഓടിയെത്തുന്നതും ഈ സന്നിധിയിലേക്കാണ്. കടിയേറ്റ ആളെ വെള്ളത്തുണിയല്‍ പൊതിഞ്ഞ് ക്ഷേത്രത്തിലെത്തിക്കും. ബന്ധുവായ ഒരു പുരുഷന്‍ ശനിയുടെ ശിലയില്‍ ധാര ചെയ്തു വെള്ളം മരുന്നായി നല്‍കും. വിഷമിറങ്ങാന്‍ പിന്നെ ഒട്ടുംവൈകില്ലത്രേ. മറ്റൊരു അത്ഭുതം കൂടി കേള്‍ക്കുക. സ്വയംഭൂവായ ശിലയ്ക്ക് സമീപം ഒരു ആര്യവേപ്പും അത്തിമരവും പടര്‍ന്നുനില്‍പ്പുണ്ട്. രണ്ടിന്റെയും ശിഖരങ്ങള്‍ നീണ്ട് ശിലയ്ക്കരികിലെത്തിയാല്‍ അത് താനേ ഉണങ്ങിക്കരിയും. ഒരിക്കലും ശിലയ്ക്ക് തണലായി നില്‍ക്കില്ല. ശനിയുടെ സാന്നിധ്യം നിറയുന്ന ഇത്തരം കഥകള്‍ക്കിവിടെ പഞ്ഞമില്ല. എത്രപറഞ്ഞാലും തീരാത്ത വിശ്വാസകഥകൾ.

നാലു നൂറ്റാണ്ടിലേറെയായി സ്ത്രീകൾക്ക് ഗർഭഗൃഹത്തിൽ പ്രവേശിച്ചു പൂജ നടത്താനുള്ള അനുവാദം ഉണ്ടായിരുന്നില്ല. മൂർത്തിക്കുചുറ്റുമായി രൂപപ്പെട്ടിട്ടുള്ള പ്രത്യേകമായ ഊർജ്ജസാന്നിധ്യം താരതമ്യേന ദുർബ്ബലമായ സ്ത്രീശരീരത്തിനു പ്രതികൂലമായി ബാധിക്കുമെന്ന വിശ്വാസമാണ് ഇത്തരമൊരു  വേർതിരിവിനു  നിദാനം. ഒന്നരവർഷം മുമ്പാണ്  അതിനു മാറ്റം  വരുത്തി കോടതിവിധിയുണ്ടായത്. തൃപ്തി ദേശായിയുടെയും മറ്റും നേതൃത്വത്തിൽ  ഒട്ടനവധി സമരങ്ങളും മറ്റും അതിനായി നടന്നുവന്നിരുന്നു.

ദിവസവും അമ്പതിനായിരത്തിലേറെപ്പേരാണ് പ്രാർത്ഥനയുമായി  ശനിശിംഗനാപ്പൂരിലെത്തുന്നത്. ശനിദോഷപരിഹാരത്തിനായി ഇന്ത്യയുടെ എല്ലാഭാഗത്തുനിന്നും ഭക്തർ ഇവിടെയെത്തുന്നു.  അമാവാസി നാളിലാണെങ്കില്‍ ഭക്തരുടെ എണ്ണം മൂന്നു ലക്ഷം കവിയും.  അമാവാസിയും ശനിയാഴചയും ചേർന്ന് വരുന്ന ദിനങ്ങൾ ഏറ്റവും പുണ്യമെന്നു കരുതപ്പെടുന്നു. ആ ദിനങ്ങളിൽ അഭൂതപൂർവമായ തിരക്കായിരിക്കും .  ഭക്തരുടെ കയ്യിൽ കറുത്ത തുണിയില്‍ പൊതിഞ്ഞ ശനിയുടെ പേടിപ്പെടുത്തുന്ന രൂപവും ഉണ്ടാകും നാളികേരവും എരുക്കിന്റെ ഇലകൾക്കൊരുത്ത മാലയും കറുത്ത തുണിയും ഒക്കെ തലത്തിൽ കരുതിയിട്ടുണ്ടാവും. ഒപ്പം എണ്ണ  നിറച്ചൊരു കുപ്പിയും. കാലാകാലങ്ങളായി ഭക്തരുടെ എണ്ണയഭിഷേകത്തിലാണ് ശനീശ്വരന്റെ കറുത്ത കൃഷ്ണശില. ഈ എണ്ണ  മണ്ണിലും പടർന്നിട്ടുള്ളതിനാലാവാം നടക്കുമ്പോൾ കാലിൽ ഒട്ടലനുഭവപ്പെടുന്നുമുണ്ട് . കുളികഴിഞ്ഞു ഈറനോടെ ദർശനം  നടത്തണമെന്നാണു  വിശ്വാസം.(കുളിമുറിയും കാവിമുണ്ടുമാണ് ശനിശിംഗനാപ്പൂരിലെ പ്രധാന ബിസ്സിനെസ്സ് എന്ന്  മോഹൻലാൽ ഒരിക്കൽ ഇവിടേക്കുള്ള യാത്രയെക്കുറിച്ചെഴുതിയ  കുറിപ്പിൽ പറഞ്ഞതോർക്കുന്നു) . പക്ഷേ നട്ടുച്ചസമയമായതിനാലാവാം അങ്ങനെയാരെയും അവിടെ കണ്ടതുമില്ല.    ശനിജയന്തിയാണ് ഇവിടുത്തെ പ്രധാന ആഘോഷം. പല്ലക്കില്‍ ഭഗവാനെയിരുത്തി നാടുനീളെ ഘോഷയാത്രയായി  എഴുന്നെള്ളിക്കുന്നതാണ്    ആഘോഷത്തിന്റെ പ്രധാന ചടങ്ങ് .  എല്ലാദിവസവും അന്നദാനമുണ്ട്.

രണ്ടരമണിയോടെ മടക്കയാത്ര. 225 കിലോമീറ്ററിലധികം ദൂരമുണ്ടു  കല്യാണിലേക്ക് .   കൃഷിയിടങ്ങൾക്കു മധ്യത്തിലൂടെയുള്ള നല്ല റോഡ് . ചുവന്നുതുടുത്ത മാതളപ്പഴങ്ങൾ നിറയെപ്പിടിച്ചുകിടക്കുന്ന ചെറിയ ചെടികൾ, പൂത്തുതുടങ്ങിയ ചോളച്ചെടികൾ, പച്ചവിരിച്ചു പരന്നുകിടക്കുന്ന കരിമ്പിൻതോട്ടങ്ങൾ, പൂക്കാനൊരുങ്ങിനിൽക്കുന്ന  മുന്തിരിത്തോട്ടങ്ങൾ, നിറയെ പൂക്കളുമായി സൂര്യകാന്തിപ്പാടങ്ങൾ, ... അങ്ങനെ എന്തൊക്കെ കൃഷിക്കാഴ്ചകളാണ് !  പീഠഭൂമിപ്രദേശമായ സമതലം കടന്നുകഴിഞ്ഞാൽ പിന്നിടുന്ന പശ്ചിമഘട്ടത്തിലെ  സഹ്യപർവ്വതതനിരകളുടെ ദൃശ്യഭംഗി വർണ്ണനാതീതം. ഉയർന്ന മലനിരകളിൽ ഒട്ടനവധി വെള്ളച്ചാട്ടങ്ങൾ. മഴ കുറവായതുകൊണ്ടു  ജലസമൃദ്ധി കുറഞ്ഞെങ്കിലും കാഴ്ചയ്ക്കു കൗതുകം പകരുന്നവ തന്നെ.  നോക്കിനോക്കിയിരിക്കെ ഇരുട്ടു പരന്നു. പിന്നെയും നീണ്ട യാത്ര.  ഒമ്പതുമണിയോടെ വീട്ടിലെത്തി. അങ്ങനെ അപ്രതീക്ഷിതമായ ഈ തീർത്ഥയാത്രയ്ക്കു  പരിസമാപ്തിയുമായി.

Image result for shirdi sai baba images





Image may contain: one or more people, people standing and outdoor

Image result for ശനിശിംഗനാപ്പൂർ






No comments:

Post a Comment