Thursday, September 27, 2018

മിനിക്കഥ

മിനിക്കഥ
=========
ബസ്സ്സ്റ്റോപ്പിൽ ബസ്സ്  കാത്തു നിൽക്കുമ്പോഴാണ് മേനോൻ ചേട്ടൻ അതുവഴി വന്നത്. ആ മുഖത്തു മനസ്സിലെ സന്തോഷം വായിച്ചെടുക്കാനായി.  പണ്ട് അയൽക്കാരായിരുന്നു ഞങ്ങൾ.  ഒരുപാടു  നാൾകൂടിയാണു  കാണുന്നത്. അതുകൊണ്ടുതന്നെ മേനോൻചേട്ടനു വിശേഷങ്ങളൊരുപാട് ചോദിക്കാനുണ്ടായിരുന്നു. ചേട്ടന്റെ വിശേഷങ്ങൾ, മോന്റെ വിശേഷങ്ങൾ, നാട്ടിലെ വിശേഷങ്ങൾ..  ഒക്കെയും വിശദമായിത്തന്നെ പറഞ്ഞു. 
പിന്നെ എന്റെ ഊഴമായി. സ്നേഹവതിയായ ചേച്ചിയെക്കുറിച്ചും മൂന്നുമക്കളെക്കുറിച്ചുമൊക്കെ ചോദിച്ചു. മൂത്തവർരണ്ടാളും  ആൺമക്കളാണ്‌. മൂന്നാമത്തേതാണ് മേനോൻചേട്ടന്റെ പൊന്നോമനയായ, അമ്മുവെന്ന വിളിപ്പേരുള്ള  അമൃത.
" മേനോൻചേട്ടാ, അമ്മുവിൻറെ കല്യാണം കഴിഞ്ഞോ ?"
"കഴിഞ്ഞല്ലോ.."
" അയ്യോ, കല്യാണക്കാര്യം ഞങ്ങളറിഞ്ഞതേയില്ല. അറിഞ്ഞിരുന്നെങ്കിൽ വിളിച്ചില്ലേലും  ഞങ്ങൾ വന്നേനെ"
"അതുതന്നെയാണെന്റെയും അവസ്ഥ. ഞാനുമറിഞ്ഞില്ല. ഒന്നു പറഞ്ഞിരുന്നെകിൽ ഞാൻ നടത്തിക്കൊടുക്കുമായിരുന്നു "
മുഖത്തെ സന്തോഷമൊക്കെ പെട്ടെന്നു  മാഞ്ഞുപോയിരുന്നു. തിടുക്കത്തിൽ, യാത്രപോലും പറയാതെ അദ്ദേഹം നടന്നകന്നു. അപ്പോഴേക്കും എന്റെ ബസ്സും വന്നു. ഞാനും എന്റെ യാത്രയിൽ മുഴുകി. 

No comments:

Post a Comment