Sunday, September 2, 2018

താളിയോല പ്രണയലേഖന മത്സരം

എന്റെ ജീവന്റെ തുടിപ്പായ
പ്രണയപ്പക്ഷീ...,
എന്റെ ഹൃദയം നിനക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍
വാക്കുകള്‍ എനിക്കന്യമാകുന്നു.
എന്റെ ഓരോ മൗനത്തുണ്ടുകളിലും നിന്നോടു  പറയാനുള്ള ഒരായിരം കഥകളെന്ന്
നീയറിഞ്ഞിരിക്കുമോ..
എന്റെ ഓരോ പ്രണയകടാക്ഷത്തിലും നിനക്കായുദിക്കന്ന സ്നേഹസൂര്യപ്രഭയെ
നീ കണ്ടിരിക്കുമോ..
എന്റെ ഓരോ നെടുവീര്‍പ്പിന്റെ ഈണത്തിലും നിനക്കായി പാടുന്ന പ്രണയരാഗങ്ങളെ
കാതു കൂര്‍പ്പിച്ചു നീ കേട്ടിരിക്കുമോ..
നിന്റെ താരാട്ടു കേട്ടുറങ്ങാനും നിന്റെ തുയിലുണര്‍ത്തിനായ് കാതോര്‍ക്കാനുമായ്
മാത്രമാണ്  ഇന്നെന്റെ സന്ധ്യകളും പുലരികളും .
എന്നോ ഞാന്‍ കണ്ടിരുന്ന സ്വപ്നങ്ങളില്‍
കൈ കോര്‍ത്തു പിടിച്ചു നടന്നിരുന്ന സ്നേഹരൂപത്തിന് നിന്റെ ഛായയെന്നറിയുമ്പോള്‍
സ്വയം മറന്നു പോകുന്നു.
മലഞ്ചെരുവിലെ കാറ്റിനു ശക്തിയേറുമ്പോള്‍ എന്നെ നെഞ്ചോടു ചേര്‍ത്തിരുന്ന കൈകളുടെ സ്നേഹം നിന്റേതു മാത്രമാണെന്നറിയുമ്പോള്‍ ഹര്‍ഷപുളകിതമാവുന്നു എന്റെ മേനി. ജന്മാന്തരങ്ങളായ്നീ എന്നിലുണ്ടെന്ന് തിരിച്ചറിയുകയാണ് ഇന്നു ഞാനോരോ നിമിഷവും.
ഈ നിമിഷങ്ങളില്‍ പ്രിയനേ നീന്റെ സ്നേഹം നിശാന്ധകാരത്തില്‍ മാര്‍ഗ്ഗദീപമായ്,
പകല്‍ താപത്തില്‍ കുളിരേകും തണലായ് എന്നോടൊപ്പമുണ്ടെന്നെതാണെന്റെ ശക്തി   .
ആ ഉണ്മയില്‍ ഞാനെല്ലാം മറക്കുന്നു..
പ്രിയനേ, നിന്നിലലിയുകയണ് ഞാനോരോ നിമിഷവും.
നിന്നെ അറിയുകയാണ് ഓരോ സ്പന്ദനത്തിലും...

നിലാവുദിക്കുന്ന ആകാശച്ചെരുവിലെങ്ങോ
നീയെന്റെ ഒപ്പമുണ്ടായിരുന്നു.
നമുക്കിടയില്‍ വാക്കുകളും വരികളുമുണ്ടായിരുന്നില്ല.
പകരം ഉദാത്തസ്നേഹത്തിന്റെ
സംഗീതവീചികള്‍ മാത്രം.
അര്‍ത്ഥപൂര്‍ണ്ണമായ രാഗവിസ്മയങ്ങളില്‍
ആ അമൃതഗീതം എന്നിലേയ്ക്കൊഴുകിയെത്തിയിരുന്നു
എന്റെ ഹൃദയം ഒരു പ്രണയപയോധിയായ് മറുന്നത് ഞാനറിഞ്ഞതേയില്ല.

സ്വപ്നങ്ങള്‍ക്ക് നിറപ്പകിട്ടുണ്ടെന്ന് സന്ധ്യയാണെനിക്കു കാട്ടിത്തന്നത്.
ചിറകുകളുണ്ടെന്നത് മേഘങ്ങളും.
പ്രണയമാനസങ്ങള്‍ നക്ഷത്ര ഖചിതങ്ങളെന്ന് എന്നോടു മന്ത്രിച്ചത്
ഇരുളുമൂടിയ അനന്തവിഹായസ്സും.
വര്‍ണ്ണശബളമായ സ്വപ്നങ്ങളുമായി, മേഘച്ചിറകുകളോടെ ഹൃദയങ്ങളൊന്നായി പറന്നുയരാം..
രാവു വിരിച്ചിട്ട ആകാശപ്പരവതാനിയില്‍ നക്ഷത്രങ്ങള്‍ക്കിടയിലൂടെ
എത്ര ദൂരം സഞ്ചരിക്കാനാവും!
നിന്റെ സ്നേഹവിരലുകള്‍എന്നോടു ചേര്‍ന്നുണ്ടെങ്കില്‍ പ്രളയകാലത്തോളം
പ്രണയം നുകര്‍ന്ന് അനന്തതയിലേയ്ക്കു നടന്നു കയറാം നമുക്ക്..
പ്രണയം പൂക്കുന്ന താഴ്വരകളിലൂടെ, അളവറ്റ സ്നേഹം പരസ്പരം പങ്കുവെച്ച്
ഒരിക്കലും പിരിയാതെ,കോര്‍ത്തുപിടിച്ച കൈകളോടെ
നമുക്കു നടക്കാം ചക്രവാള സീമകളിലേയ്ക്ക്.
ഒരു സ്നേഹക്കടലിന്റെ തീരത്ത് പ്രണയമധുരം നുകര്‍ന്നിരിക്കാം,കല്പാന്തകാലം .
ഒടുവില്‍ നിന്റെ താരാട്ടുപാട്ടിനു കാതോര്‍ത്ത് നിന്റെ മടിയില്‍ തലചായ്ച്ച് ഒന്നു മയങ്ങട്ടെ ഞാന്‍ ..ആത്മ നിര്‍വൃതിയുടെ തീരാമയക്കത്തില്‍ നിന്നൊരിക്കലും ഉണരാതെ.. 

No comments:

Post a Comment