Saturday, December 1, 2018

സൂര്യകാന്തി

സൂര്യകാന്തി
===========
ഗ്രീക്ക് പുരാണങ്ങളിൽ സൂര്യകാന്തിയെക്കുറിച്ചു മനോഹരമായൊരു കഥയുണ്ട്.

ക്ളിറ്റി  എന്ന പെൺകുട്ടി അതിസുന്ദരിയായിരുന്നു. മെലിഞ്ഞുനീണ്ട ശരീരം. സ്വർണ്ണത്തലമുടി, തിളങ്ങുന്ന കണ്ണുകൾ. ആരെയും ആകർഷിക്കുന്ന സുന്ദരമായ മുഖം. അവൾ ഒരുദിനം  വീടിനടുത്തുള്ള ഉദ്യാനത്തിൽ പാറിനടക്കുന്ന വെള്ളരിപ്രാവുകളെയും നോക്കി  ഉലാത്താവേ ആകാശത്തുകൂടി അപ്പോളോദേവന്റെ തേരുപോകുന്നതുകണ്ടു. കൗതകപൂർവ്വം അകത്തേക്കു  നോക്കിയപ്പോൾ അതിസുന്ദരമായ അപ്പോളോദേവനെയും ഒരുനോക്കു കണ്ടു. മാനത്തു പാറുന്ന  മേഘങ്ങൾ പൊടുന്നനെ അവളുടെ കണ്ണുകളെ മറച്ചുകളഞ്ഞു. അല്ലെങ്കിൽ കത്തിജ്വലിക്കുന്ന ആ പ്രഭാപൂരത്തിൽ അവളുടെ കാഴ്ചതന്നെ എന്നെന്നേക്കുമായി ഇല്ലാതായേനെ!
സൂര്യദേവനായ  അപ്പോളോ, ദേവന്മാരുടെ ദേവനായ  സീയൂസ് ദേവന്റെ പുത്രനാണ്. പൂർവ്വദിക്കിലെ തന്റെ അരമനയിൽനിന്ന് അതിരാവിലെ സ്വർണ്ണത്തേരുതെളിച്ചു പടിഞ്ഞാറുനോക്കിപ്പോകുന്ന അപ്പോളോദേവൻ ആഴിയിൽ മുങ്ങും. ഒരു കാഞ്ചനത്തോണിയിൽ ഗേഹംപൂകും.   നിത്യേന ഇത് തുടർന്നുപോന്നു. പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും സ്നേഹത്താൽ  ചൂടും വെളിച്ചവും പകർന്നേകുന്ന അപ്പോളോദേവൻ ഏവരാലും പ്രകീർത്തിക്കപ്പെട്ടു. ക്ളിറ്റിയുടെ ഹൃദയത്തിലും അപ്പോളൊദേവനോടുള്ള ഗാഢമായ സ്നേഹം ആഴത്തിൽ വേരോടി. കണ്ണിമയ്ക്കാതെ ദേവനെത്തന്നെ നോക്കിനിൽക്കുന്ന അവളെ ജലദേവത പരിഹസിച്ചുചിരിച്ചു. പക്ഷേ അപ്പോളൊദേവനാകട്ടെ ആ സ്നേഹം അറിഞ്ഞതേയില്ല. ജലദേവന്റെ പുത്രിയായ ഡാഫ്നെ എന്ന സുന്ദരിയിൽ അനുരക്തനായിരുന്നു അപ്പോളോ. അദ്ദേഹം അവളോട് വീണ്ടും വീണ്ടും പ്രണയാഭ്യർത്ഥന   നടത്തി.  ഡാഫ്നെയാകട്ടെ അപ്പോളോയുടെ സ്നേഹം സ്വീകരിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല തന്റെ പിതാവിനോടിക്കാര്യം  പരാതിപ്പെടുകയും ചെയ്തു. പിതാവ് അവളെ ഒരു പുന്നമരമാക്കി  മാറ്റിക്കളഞ്ഞു. അപ്പോളോ അതീവദുഃഖിതനായി. അപ്പോഴും ക്ളിറ്റി  ദേവനെ അതിയായി സ്നേഹിച്ചു. ദിവസങ്ങളോളം ജലപാനംപോലുമില്ലാതെ ദേവന്റെ ആകാശഗമനം നോക്കിനിന്നു. ഒടുവിലവൾ ഒരു പൂവായിമാറി. എല്ലായ്‌പോഴും സൂര്യനെ നോക്കുന്ന  സൂര്യകാന്തിപ്പൂവ്!










No comments:

Post a Comment