Friday, April 19, 2019


ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞ കഥ
=========================================
ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ വലിയൊരു സ്വാർത്ഥമതിയായിരുന്നു. നല്ലതെന്തും എനിക്ക് കിട്ടണമെന്ന ദുശ്ശാഠ്യക്കാരൻ. മെല്ലേ മെല്ലേ കൂട്ടുകാരൊക്കെ എന്നിൽനിന്നകന്നു. ഒടുവിൽ  ഞാനൊറ്റയ്ക്കായി. പക്ഷേ അതെന്റെ തെറ്റാണെന്നു ഞാൻ മനസ്സിലാക്കാതെ അവരെ പഴിച്ചുകൊണ്ടിരുന്നു.

എന്റെ അച്ഛന്റെ മൂന്നു വചനങ്ങളാണ് എന്നെ ജീവിതത്തിൽ രക്ഷിച്ചത്.

ഒരുദിവസം രാവിലെ  അദ്ദേഹം നൂഡിൽസ് പാകം ചെയ്ത് രണ്ടുപാത്രങ്ങളിലായി വിളമ്പി മേശയിൽ വെച്ചു. ഒന്നിന്റെ മുകളിൽ ഒരു മുട്ടയും വെച്ചിരുന്നു. ഒരുപാത്രത്തിലേത് എടുത്തുകഴിച്ചുകൊള്ളാൻ അദ്ദേഹം എന്നോടു  പറഞ്ഞു.  അക്കാലത്തു മുട്ട അത്ര സുലഭമായിരുന്നില്ല. ആഘോഷദിനങ്ങളിൽ മാത്രമായിരുന്നു മുട്ട വിളമ്പിയിരുന്നത്. അതുകൊണ്ടുതന്നെ  മുട്ട മുകളിലുള്ള പാത്രം  ഞാൻ എടുത്തു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ എന്നെത്തന്നെ അനുമോദിച്ചു. പക്ഷേ താമസിയാതെ  എന്നെ അതിശയിപ്പിച്ചൊരു കാഴ്ച കണ്ടു.  അച്ഛന്റെ പാത്രത്തിൽ നൂഡിൽസിനടിയിലായി രണ്ടു മുട്ടകളുണ്ടായിരുന്നു. എനിക്ക് വല്ലാതെ നിരാശതോന്നി. തിടുക്കത്തിൽ തെറ്റായ തീരുമാനമെടുത്തതിന് ഞാനെന്നെത്തന്നെ ശകാരിച്ചു. എന്റെ മുഖഭാവത്തിന്റെ മാറ്റം കണ്ട് അച്ഛനിങ്ങനെ പറഞ്ഞു.
"മകനേ, നമ്മൾ കാണുന്നത് യാഥാർത്ഥ്യമാകണമെന്നില്ല. മറ്റുള്ളവരെ മുതലെടുക്കുകയാണ് നമ്മുടെ ലക്ഷ്യമെങ്കിൽ തീർച്ചയായും നമുക്കു നേരിടേണ്ടിവരുന്നത് നഷ്ടങ്ങളെയാവും"
അടുത്തദിവസവും അച്ഛൻ നൂഡിൽസ് വിളമ്പി. ഒരുപാത്രത്തിൽ മുട്ടവെച്ചിരുന്നു. പക്ഷേ ഇത്തവണ ഞാൻ വിഡ്ഢിയാകാൻ ആഗ്രഹിച്ചില്ല. മുട്ട മുകളില്ലാത്ത പാത്രംതന്നെ എടുത്തു. പക്ഷേ പത്രത്തിനടിയിൽ മുട്ട ഒന്നുപോലും  ഉണ്ടായിരുന്നില്ല. വീണ്ടും ഞാൻ നിരാശനായി.
ഒരുപുഞ്ചിരിയോടെ അച്ഛൻ പറഞ്ഞു.
" മകനേ, അനുഭവങ്ങളെ എല്ലായ്‌പോഴും നമുക്ക് വിശ്വാസത്തിലെടുക്കാനാവില്ല. എന്തെന്നാൽ ജീവിതം ചിലപ്പോഴെങ്കിലും നമ്മെ ചതിയിൽപെടുത്തും"
മൂന്നാമത്തെ ദിവസവും രാവിലെ അച്ഛൻ നൂഡിൽസ് വിളമ്പി. എന്നോട് എടുത്തുകൊള്ളാൻ പറഞ്ഞെങ്കിലും ഞാൻ എടുത്തില്ല.
" അച്ഛാ, അങ്ങാദ്യം എടുത്തുകൊള്ളൂ. അങ്ങാണ് ഈ   കുടുംബത്തിന്റെ നാഥൻ. അങ്ങാണീ കുടുംബം പുലർത്തുന്നതും. "
എന്റെ വാക്ക്  അദ്ദേഹം നിരസിച്ചില്ല.  മുകളിൽ മുട്ട വെച്ചിരുന്ന പാത്രംതന്നെ അദ്ദേഹം എടുത്തു. മുട്ട ലഭിച്ചില്ലല്ലോ എന്ന നിരാശ കൂടാതെ ഞാൻ മറ്റേ പത്രത്തിലെ നൂഡിൽസ് കഴിക്കാൻ തുടങ്ങി. പക്ഷേ എന്നെ അതിശയിപ്പിച്ചുകൊണ്ടു  പത്രത്തിനടിയിൽ രണ്ടു മുട്ടകൾ! 
കണ്ണിൽ സ്നേഹത്തിളക്കവുമായി അച്ഛൻ എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ടു  പറഞ്ഞു
"മകനേ, ഇത് നീ ഓർമ്മയിൽ സൂക്ഷിക്കുക. നീ മറ്റുള്ളവരുടെ നന്മയെക്കുറിച്ചു ചിന്തിച്ചാൽ നന്മകൾ സ്വാഭാവികമായി  നിന്നെത്തേടിവന്നുകൊള്ളും."

പിതാവ് എനിക്ക് നൽകിയ ഈ മൂന്നു മഹദ്‌വചനങ്ങൾ എപ്പോഴും  എന്റെ സ്മൃതിപഥത്തിലുണ്ട്. എന്റെ ജീവിതവും പ്രവൃത്തികളും അതനുസരിച്ചുകൊണ്ടാണ്. വാസ്തവം പറഞ്ഞാൽ എന്റെ വ്യവഹാരങ്ങൾ വിജയക്കുതിപ്പിലാണ്.





No comments:

Post a Comment