Tuesday, October 1, 2019

പാടത്തു പണിക്കു വരമ്പത്തു കൂലി . (minikdha)

പാടത്തു പണിക്കു വരമ്പത്തു കൂലി
.

എവിടെയോ വായിച്ച കഥ.
എട്ടോ ഒൻപതോ വയസ്സായ മകനെ ചില  ജോലികളൊക്കെ ചെയ്യാനായി 'അമ്മ ഏല്പിച്ചുകൊടുക്കാറുണ്ടായിരുന്നു. ചിലപ്പോൾ സാധനങ്ങൾ വാങ്ങാനായി കടയിൽ വിടും. ചിലപ്പോൾ അലക്കാൻ കൊടുത്ത തുണി വാങ്ങാൻ വിടും. അതുമല്ലെങ്കിൽ അടുക്കളയിലെന്തെങ്കിലും സഹായമാകും.
വീട്ടിൽ വരുന്ന ജോലിക്കാർക്കൊക്കെ അമ്മ കൃത്യമായി വേതനം കൊടുക്കുന്നതു മകൻ ശ്രദ്ധച്ചിരുന്നു. അവനും തോന്നിത്തുടങ്ങി. താനും ജോലിചെയ്യുന്നുണ്ട്. അപ്പോൾ തനിക്കും കൂലി കിട്ടണമല്ലോ. പിന്നെയുള്ള ദിവസങ്ങളിൽ അങ്ങനെ ചെയ്യണമെന്നവൻ തീരുമാനിച്ചു .
അടുത്ത ദിവസം  അമ്മ പറഞ്ഞ ജോലികളൊക്കെ കൃത്യമായി ചെയ്തശേഷം അവയുടെയൊക്കെ ലിസ്റ്റെഴുതി ഓരോന്നിനും നേരെ കൂലിയുമെഴുതി അമ്മയുടെ കൈവശം കൊടുത്തു. അതു  വായിച്ച്  മറുത്തൊന്നും പറയാതെ അമ്മ  പണം  കൊടുത്തു. അവനു വളരെ സന്തോഷമായി.
രാത്രി ഭക്ഷണമൊക്കെക്കഴിഞ്ഞു എല്ലാവരും ടി വി കണ്ടുകൊണ്ടിരിക്കെ അമ്മ ഒരു ബില്ലുമായി മകന്റെയടുത്തുചെന്നു. അവനുവേണ്ടി അന്നു  ചെയ്ത കാര്യങ്ങളൊക്കെ അതിൽ കുറിച്ചിരുന്നു. പക്ഷേ അതിലൊക്കെ തുക കുറിച്ചിരുന്നത് '0' എന്നായിരുന്നു. ആകെത്തുകയും പൂജ്യം തന്നെ.
മകൻ ആ കാടലാസുകഷണത്തിലേക്കും അമ്മയുടെ മുഖത്തേക്കും മാറിമാറി നോക്കി. പിന്നെ പൊട്ടിക്കരഞ്ഞുകൊണ്ട്‌  അമ്മയെ കെട്ടിപ്പിടിച്ചുമ്മവെച്ചു.

*********************

എല്ലാ അമ്മമാരും എല്ലാ മക്കളും ഇങ്ങനെയാകണമെന്നില്ല. മക്കളുടെ സ്നേഹത്തെയും വിധേയത്വത്തെയും മുതലെടുത്തു സുഖിമതികളായിക്കഴിയുന്ന അമ്മമാരും അമ്മമാരുടെ സ്നേഹദൗർബ്ബല്യങ്ങളെ മുതലെടുത്തു തൻകാര്യം  നേടുന്ന മക്കളെയും നിത്യജീവിതത്തിൽ നാമെത്രയോ കാണുന്നു. എങ്കിലും ജീവിതത്തിന്റെ കണക്കുപുസ്തകത്തിൽ നന്മയ്ക്കാകട്ടെ മുൻതൂക്കമെന്ന് ആശിക്കാം.



No comments:

Post a Comment