Thursday, December 31, 2020

ക്രിസ്തുമസ്

പൊന്നുണ്ണിയേശു പിറന്നുവല്ലോ
പുല്‍ക്കൂട്ടിലേ കൊച്ചു പുല്‍മെത്തയില്‍
ഈ ദിനം സ്നേഹത്തിന്‍ പൊന്‍സുദിനം
ഈ ദിനം  കാരുണ്യത്തിന്‍ ദിനം

ആഹ്ലാദത്തോടിന്നു നല്കണ്ം നാം
സ്നേഹം നിറച്ച സമ്മാനങ്ങള്‍
കരുണതന്‍ വാക്കുകള്‍ കൈമാറണം
സ്നേഹഗീതികള്‍ പാടണമൊന്നുചേര്‍ന്ന്

ശാന്തിതന്‍ പൊന്നുഷസ്സാണിത്..
സമാധാനത്തിന്‍ പൊന്‍ ദിനമാണിന്ന്.
സത്യവും നന്മയുമൊന്നുചേര്‍ന്നൂഴിയില്‍
വന്നു പിറന്ന ദിനം,  സുദിനം....

#ഹൈക്കു മത്സരംമലയാളസാഹിത്യലോകം


1.മരണമേ
ഞാനിവിടെത്തനിച്ചല്ല.
നീയുമുണ്ടല്ലോ

2. ജീവാമൃതമാണീ
ദീർഘലോകയാത്രയിൽ
അമ്മസ്നേഹം

3. വെള്ളിക്കിണ്ണത്തിൽ
താരപ്പൈതലിൻ പാൽക്കഞ്ഞി.
നിലാവെളിച്ചം.

തിരഞ്ഞെടുപ്പ്


തിരഞ്ഞെടുപ്പ്
============
തിരഞ്ഞെടുപ്പിതാ വരുന്നു കൂട്ടരേ
ഒരുങ്ങിനിൽക്കണം വിധിയെ നേരിടാൻ
വരുന്നു ജാഥകൾ വഴിമുടക്കുവാൻ
ഉയരും ഘോഷങ്ങൾ ചെവിക്കു ഭാരമായ്

വരുന്നു സ്ഥാനാർത്ഥി ഗൃഹങ്ങൾ തോറുമേ
വിവിധകേളികൾ   നടത്തിപ്പോകുന്നു
ഉറങ്ങും കുഞ്ഞിനെ ഉണർത്തിച്ചുംബിക്കും
അടുക്കളയിലെ കറിപ്പാത്രം തേടും.

വിവിധ നാടകം നടത്തി യാചിക്കും
ജയിച്ചുകേറുവാൻ, ഒരു വോട്ടുകിട്ടാൻ
കനവുകൾ മെല്ലേ  സഫലമാക്കുവാൻ 
കഴുതതൻ  കാലും പിടിക്കണമല്ലോ.

കൊടികൾതൻ നിറം  പലതാണെങ്കിലും
പ്രസംഗമൊക്കെയും ഒരേ വഴിക്കുതാൻ
ഒഴുക്കുമിന്നാട്ടിൽ മധുവും ദുഗ്ധവും
നിറയ്ക്കുമെങ്ങുമേ ശ്രീതൻ ജ്യോതിയാൽ.

നിറയും ചർച്ചകൾ ടെലിവിഷൻ ഷോയിൽ
ജയിക്കുമാരെന്നു പറഞ്ഞുവെച്ചിടും
അതിനുപിന്നാലെ വരുന്നു തർക്കങ്ങൾ
ഫലം വരുമ്പോഴോ തലതിരിഞ്ഞിടും

ജയിച്ചുപോയവർ സമർത്ഥരാകുകിൽ
പൊതുജനം സ്ഥിരം കഴുതകൾ തന്നെ!
തിരിഞ്ഞുനോക്കത്തൊരരിയാനേതാവി-
നിനിയുമേകിടും വിലപ്പെട്ട വോട്ട്.







Wednesday, December 30, 2020

BYE

വിടചൊല്ലുന്ന വേളകളിൽ ഉപയോഗിക്കാൻ  നമ്മൾ പലപ്പോഴും ഇംഗ്ലീഷ്ഭാഷയില്നിന്ന് കടമെടുക്കുന്ന ഒരു വാക്കാണ് 'bye' അല്ലെങ്കിൽ  'good bye'. Godbwye എന്നായിരുന്നു ആദ്യരൂപം. പതിനാറാംനൂറ്റാണ്ടിലാണ് ഈ വാക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. 1573ൽ ഗബ്രിയേൽ ഹാർവേ എഴുതിയ ഒരു കത്തിലാണ് ആദ്യമായി ഈ വാക്ക് രേഖപ്പെടുത്തിയിട്ടുള്ളത് എന്ന് പറയപ്പെടുന്നു. “To requite your gallonde of godbwyes, I regive you a pottle of howdyes.” 

(A 'pottle' is half a 'gallonde' or gallon and 'howdye' means 'how do you do') 


. God be with you everytime എന്നതിന്റെ സംക്ഷേപരൂപമാണ് goodbye. (Godbwye -God be with ye ) വീണ്ടും ചുരുക്കി bye എന്നുപയോഗിച്ചുതുടങ്ങിയപ്പോൾ  ജനപ്രീതിയാർജ്ജിക്കുകയും ചെയ്തു. 

പക്ഷേ നമ്മൾ എന്താണ് ഇതുകൊണ്ടുദ്ദേശിക്കുന്നത് എന്നത് എനിക്കു പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നു. താൽക്കാലികമായി  വിടയോതുക അല്ലെങ്കിൽ യാത്രാമംഗളം പറയുക  എന്നതിനപ്പുറം എന്നന്നേക്കുമായുള്ള വിടപറയലായും നമ്മളിതിനെ ഉപയോഗിക്കാറുണ്ട്. 

'അന്നേ ഞാനവരോട് ബൈ പറന്നു.'

'അവരുടെ ഇടപെടൽ ശരിയല്ലെന്നുകണ്ടപ്പോഴേ ഞാൻ ബൈ പറഞ്ഞു.' എന്നൊക്കെ നമ്മൾ പറയുമ്പോൾ അത്തരമൊരു ആശയമാണ് പങ്കുവയ്ക്കപ്പെടുന്നത്. എന്നാൽ അങ്ങനെയൊരു സമീപനം ഈ വാക്കിന് ഉണ്ടോ എന്നാണ് സംശയം. 

ബൈ എന്ന വാക്കിനൊപ്പം റ്റാ റ്റാ എന്നും ഉപയോഗിക്കുന്ന പതിവുണ്ടല്ലോ. Ta Ta Bye Bye Ok എന്നൊക്കെ നമ്മൾ സാധാരണ പറയാറുമുണ്ട്. Ta  എന്നത് Thankyou എന്നതിന്റെ സംഗ്രഹമാണ്.  all correct എന്നാണ് ok കൊണ്ടർത്ഥമാക്കുന്നത്.

Bye എന്ന വാക്ക് മാത്രമായി എടുത്താൽ അതിന്  പല വിപുലീകരണങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും be with you everytime എന്നാണ് കൂടുതൽ സ്വീകാര്യമായ പൂർണ്ണരൂപം. 

Beyond Your Expectations

Balance Your Emotions

Be with You Ever

Before You Everywhere

Before You Exit

Between Your Eyes

Between Your Ears

Big Yellow Eggplant

Benefit Year End

എന്നൊക്കെ സന്ദർഭോചിതമായി bye എന്ന വാക്കിനെ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. 

എന്തായാലും 2020 നോട് നമുക്ക്  bye പറയണോ അതോ നമ്മുടെ മാതൃഭാഷയിൽ വിടചൊല്ലണോ എന്നണിപ്പോൾ ആലോചിക്കുന്നത്.  ഭൂതലത്തിലാകെയുള്ള മനുഷ്യജീവിതത്തെ അപ്പാടെ മാറ്റിമറിച്ച  2020  നമുക്കുതന്ന  അനുഭവങ്ങൾ  മറക്കാനേ കഴിയില്ലല്ലോ, അല്ലേ. 



Monday, December 28, 2020

മലയാളസാഹിത്യം ഉത്തരാധുനികമിഴികളിലൂടെ

മലയാളസാഹിത്യം ഉത്തരാധുനികമിഴികളിലൂടെ. 
========================================
മലയാളഭാഷയ്ക്കും മലയാളസാഹിത്യത്തിനും  മറ്റുപല ഭാഷകളെയുംപോലെ  വളരെപ്പഴയൊരു പൗരണികതയൊന്നും അവകാശപ്പെടാനില്ല. വായ്മൊഴികളിലൂടെ രൂപംകൊണ്ട നാടോടിപ്പാട്ടുകളും നാടോടിക്കഥകളും ഒക്കെയായിരിക്കാം മലയാളത്തിലെ ആദ്യസാഹിത്യസൃഷ്ടികൾ. അവയൊക്കെ തലമുറകളിൽനിന്ന് തലമുറകളിലേക്ക് വായ്‌താരികളായിമാത്രം പകർന്നുകൊടുക്കപ്പെട്ടവയാണ്. ആശയത്തിലും ഭാഷയിലുമുള്ള ലാളിത്യവും സാധാരണജീവിതത്തോട് നീതിപുലർത്തുന്ന ഇതിവൃത്തങ്ങളും ഈ സൃഷ്ടികളുടെ സവിശേഷതയാണ്. എന്നാൽ എഴുതപ്പെട്ട സാഹിത്യത്തിൻറെ   തുടക്കംതന്നെ മറ്റുഭാഷകളിലെ സാഹിത്യകൃതികളെ അനുകരിച്ചുകൊണ്ടോ അവയുടെയൊക്കെ ഭാഷാന്തരങ്ങളോ പുനരാഖ്യാനങ്ങളോ ആയി രചിക്കപ്പെട്ടവയായിരുന്നു. അവയുടെ സൃഷ്ടികർത്താക്കളാകട്ടെ ഭാഷയിൽ അഗാധപാണ്ഡിത്യമുള്ളവരും. വേദപുരാണേതിഹാസങ്ങളും സംഘകാലകൃതികളുമൊക്കെയായിരുന്നു ആദ്യപ്രചോദനമെങ്കിൽ ഹിന്ദി, മറാഠി, ബംഗാളി മുതലായ ഭാരതഭാഷകളും ആംഗലേയമുൾപ്പെടെയുള്ള  വിദേശഭാഷകളും തങ്ങളുടെ സാഹിത്യകൃതികളാൽ  പിന്നീട് മലയാളത്തിലെ എഴുത്തുകാരെ നന്നേ സ്വാധീനിച്ചിരുന്നു. ഗാഥ, കിളിപ്പാട്ട്, ആട്ടക്കഥ, തുള്ളൽസഹിത്യം എന്നിങ്ങനെ നിലനിന്നുപോന്ന മലയാളസാഹിത്യം ഖണ്ഡകാവ്യങ്ങൾ, ചെറുകഥ, നോവൽ തുടങ്ങിയ രചനാസങ്കേതങ്ങളിലേക്കു ചുവടുമാറ്റപ്പെട്ടത് എഴുത്തുകാരിൽ  പാശ്ചാത്യസാഹിത്യത്തിന്റെ ശക്തമായ ആകർഷണം വന്നതുകൊണ്ടാണ്. കാലാന്തരത്തിൽ ഈവിധസാഹിത്യശാഖകളൊക്കെത്തന്നെ നിരവധിയായ മാറ്റങ്ങൾക്കു വിധേയമായി ഉത്തരാധുനികതയിൽ എത്തിനിൽക്കുന്നു. 

എഴുതപ്പെട്ട ആദ്യകാലസഹിത്യം അക്ഷരാഭ്യാസം പ്രാപ്യമായിരുന്ന ചില പ്രത്യേകവിഭാഗക്കാർക്കുമാത്രമുള്ളതായിരുന്നു. അതുകൊണ്ടുതന്നെ അവയ്ക്ക് ഭൂരിഭാഗംവരുന്ന സാധാരണജനങ്ങളുടെ ജീവിതവുമായി വലിയബന്ധവുമുണ്ടായിരുന്നില്ല. എന്നാൽ ബ്രിട്ടീഷ്ഭരണത്തോടെ നടപ്പാക്കപ്പെട്ട  സാർവത്രികമായ വിദ്യാഭ്യസം സമൂഹത്തിന്റെ താഴേത്തട്ടിൽവരെ  അക്ഷരജ്ഞാനം എത്തിക്കുകയും  വായനയിലൂടെ നൂതനാശയങ്ങൾ സ്വായത്തമാക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തതോടുകൂടി സാഹിത്യത്തിലും അതിമഹത്തായൊരു ചുവടുമാറ്റം ദൃശ്യമായിതുടങ്ങി. സാഹിത്യരചനയ്ക്കുപയോഗിക്കുന്ന ഭാഷ ലളിതമാക്കപ്പെടുകയും  ഇതിവൃത്തങ്ങൾ സമകാലികമനുഷ്യജീവിതത്തോടു കൂടുതൽ ചേർന്നുനിൽക്കുകയും രചനാസങ്കേതങ്ങൾ സൗകുമാര്യമുള്ളതാവുകയും ചെയ്തതോടുകൂടി സാധാരണക്കാരന്റെ ഹൃദയങ്ങളിലേക്ക് സാഹിത്യരചനകൾ ഒരു തള്ളിക്കയറ്റംതന്നെ നടത്തി. അറുപതുകളിലും എഴുപതുകളിലുംമറ്റും വന്നുഭവിച്ച ഈ മാറ്റത്തെ നമ്മൾ ആധുനികതയുടെ പരിവേഷംകൊടുത്തുനിർത്തി. ചോദ്യംചെയ്യപ്പെടേണ്ട സമൂഹ്യപശ്ചാത്തലങ്ങളെ പദ്യ,ഗദ്യ സാഹിത്യരചയിതാക്കൾ തങ്ങളുടെ രചനകൾക്ക് അതിശക്തമായി ഉപയോഗപ്പെടുത്തി. 

ഉത്തരാധുനികത പാശ്ചാത്യസഹിത്യലോകത്തെ വളരെമുന്നേതന്നെ ആശ്ലേഷിച്ചിരുന്നു. അതിന്റെ പശ്ചാത്തലം യുദ്ധങ്ങളും യുദ്ധാനന്തരകാലത്തെ ജീവിതദൈന്യതയേകിയ നിരാശയും അന്യതാബോധവും ഒക്കെയായിരുന്നു. പക്ഷേ ഈവിധമുള്ള സമൂഹികപശ്ചാത്തലങ്ങളൊന്നും  മലയാളിക്കു പരിചിതമായിരുന്നില്ല. എന്നാൽ എഴുപതുകളിൽ നേരിടേണ്ടിവന്ന സമൂഹികവ്യതിയാനങ്ങൾ സാഹിത്യത്തിലും ഒരുമാറ്റത്തിനു വഴിയൊരുക്കിയെന്നു പറയാം.  അടിസ്ഥാനവർഗ്ഗത്തിനു പുത്തനുണർവ്വ് നൽകിയ  പ്രസ്ഥാനങ്ങൾക്കും അവയോടുചേർന്നുനിന്ന പ്രത്യയശാസ്ത്രപരമായ ആശയങ്ങൾക്കും വന്നുഭവിച്ച അപചയവും 1975ലെ അടിയന്തരാവസ്ഥയാൽ  നിഷേധിക്കപ്പെട്ട  വ്യക്തിസ്വാതന്ത്ര്യവുമൊക്കെ സമൂഹത്തിനു പകർന്നേകിയ നിരാശയുടെ, നിസ്സഹായതയുടെ  പ്രതിഫലനമാണ് ആധുനികതയിൽനിന്ന് ഒരുചുവട് മുമ്പോട്ടുവയ്ക്കാൻ മലയാളിയെ പ്രാപ്തമാക്കിയത്. 

ആധുനികത തികച്ചും നഗരകേന്ദ്രീകൃതമായിരുന്നെങ്കിൽ ഉത്തരാധുനികത ഗ്രാമനഗരാന്തരങ്ങളില്ലാത്ത,  ഉത്തരദക്ഷിണഭേദങ്ങളില്ലാത്ത ജീവിതങ്ങളെയാണ് സൃഷ്ടിച്ചത്. എണ്പതുകളിൽ തുടക്കമിട്ടു തൊണ്ണൂറുകളിൽ ശക്തിപ്രാപിച്ചൊരു മാറ്റമായിരുന്നു ഇത്. ആഗോളവത്കരണവും ഉപഭോഗസംസ്കാരവും നൂതനസാങ്കേതികവിദ്യകളും നവമാധ്യമങ്ങളും ജീവിതനിലവാരത്തിലെ വ്യതിയാനവും ഒക്കെയുള്ള സമകാലികജീവിതരീതികൾ   ഉത്തരാധുനികസാഹിത്യത്തിൽ അവിഷ്കരിക്കപ്പെടുന്നു. നവമാധ്യമങ്ങൾ നൽകുന്ന കൃത്യമായ  ജീവിതചിത്രങ്ങൾ യാഥാർത്ഥ്യബോധത്തോടെ ചുറ്റുപാടുകളെ നോക്കിക്കാണാൻ സമൂഹത്തെ പ്രേരിപ്പിച്ചു. ചൂഷണങ്ങളെയും അടിച്ചമർത്തലുകളെയും പാർശ്വവത്കരണങ്ങളെയും ചോദ്യംചെയ്യാനും അതിനു  വിധേയരാകുന്നവരോടു   പക്ഷംചേർന്ന് അവർക്കുവേണ്ടി തൂലിക പടവാളാക്കാനുമാണ്  ഉത്തരാധുനികസാഹിത്യത്തിന്റെ വക്താക്കൾ മുന്നിട്ടിറങ്ങിയത്. 

പാരമ്പര്യമായി നിലനിന്നുപോന്ന രചനാസങ്കേതങ്ങളിൽനിന്ന് ഏറെ വിഭിന്നമായ  ഘടനയും ഭാഷയുമാണ് ഉത്തരാധുനികകൃതികളിൽ നമുക്കു കാണാനാകുന്നത്. നിയതമായൊരു ചട്ടക്കൂടിനപ്പുറം, 
വരമൊഴിയെ മറികടന്ന് വാമൊഴിയുടെ സാധ്യതകളിലൂടെ സ്വതന്ത്രജീവിതാവിഷ്കാരം  സാധ്യമാക്കുന്നു. സ്ത്രീ,ദളിത്,പ്രകൃതി എന്നിവ പ്രമേയങ്ങളിലെ ശക്തമായ സാന്നിധ്യമായി. ഹാസ്യത്തിലൂടെയും പരിഹാസത്തിലൂടെയും നൂതമായ ബിംബാവിഷ്കരങ്ങളിലൂടെയും  വിരുദ്ധോക്തികളിലൂടെയുമൊക്കെ തങ്ങൾക്കു പറയാനുള്ളത് ശക്തമായി അവതരിപ്പിക്കുന്ന രീതികൾ ഉത്തരാധുനികചെറുകഥകളിലും നോവലുകളിലും കവിതകളിലുമൊക്കെ നമുക്ക് കാണാം. അതിസങ്കീർണ്ണങ്ങളായ ആശയങ്ങളെ  ധ്വന്യാത്മകമായി കവിതകളിൽ ആവിഷ്കരിച്ചപ്പോൾ ആസ്വാദനതലത്തിന് പുതിയൊരു മാനം കൈവന്നു. എങ്കിലും ആധുനികകവിതകൾ ജനഹൃദയങ്ങളിൽ ഇരമ്പിക്കയറിയതുപോലെ ഉത്തരാധുനികകവിതകൾക്കായില്ല എന്നതും വാസ്തവമായി നിലകൊള്ളുന്നു. അതുപോലെതന്നെയാണ് കഥകളുടെയും നോവലുകളുടെയുമൊക്കെ അവസ്ഥ.ഉത്തരാധുനികത സാഹിത്യത്തിൻറെ വിവിധമേഖലകളിൽ അടയാളപ്പെടുത്തുന്ന  അനേകം എഴുത്തുകാർ മലയാളത്തിലുണ്ട്. അവരുടെ രചനകളും നിരവധിയാണ്. കവികളിൽ കടമ്മനിട്ട, അയ്യപ്പപ്പണിക്കർ, വിജയലക്ഷ്മി, പി പി രാമചന്ദ്രൻ, സച്ചിദാനന്ദൻ  തുടങ്ങി ഒരു നീണ്ട നിരതന്നെയുണ്ട്. കഥാ, നോവൽ മേഖലകളിൽ  ആനന്ദും  എം മുകുന്ദനും ടി വി കൊച്ചുബാവയും സേതുവും ഓ വി വിജയനും    മുതൽ നിരവധിപേർ.  അവരൊക്കെയും മലയാളസാഹിത്യത്തിന് അമൂല്യങ്ങളായ സംഭാവനകൾ നല്കിയവരാണ്. ഇവരിൽ പലരും ആധുനികതയില്നിന്ന് ഉത്തരാധുനികതയിലേക്ക് നടന്നുകയറിയവരാണ്. ഈ ഭിന്നത നിർണ്ണയിക്കുന്നതാകട്ടെ കൃതികളുടെ സവിശേഷതയാണ്. 

രചനകളിൽ അനുവാചകന്റെ മേധാശക്തിയെ പരീക്ഷിക്കുകയും അസ്വാദനത്തിന് അജീർണ്ണബാധയുണ്ടാക്കുകയും ചെയ്യുന്ന 
ഉത്തരാധുനികരചനാതന്ത്രങ്ങൾ സാധാരണക്കാരായ  വലിയൊരു വിഭാഗം വായനക്കാരെ വായനയിൽനിന്നകറ്റിനിർത്തുന്നു  എന്നത് അനിഷേധ്യമായ കാര്യം. ജനപ്രിയത കുറഞ്ഞതുകൊണ്ടു മികച്ചത് മികച്ചതല്ലാതാവുന്നുമില്ല. ഉത്തരാധുനികരചനകൾക്ക് ഒരു കബളിപ്പിക്കൽ സ്വഭാവംകൂടിയുണ്ട്. ഒറ്റനോട്ടത്തിൽ ഏറെ ലളിതമെന്നു തോന്നുന്നതുകൊണ്ട് ആർക്കും ഇതൊക്കെ സാധ്യമാകും എന്നൊരു മിഥ്യാധാരണ പരക്കെ നിലനിൽക്കുന്നു എന്നുതോന്നുന്നു. ധിഷണയുടെയോ സാഹിത്യപരമായ ഗുണമേന്മകളുടെയോ  ലാഞ്ഛനപോലുമില്ലാത്ത കൃതികളുടെ കുത്തൊഴുക്കാണിന്നു നവമാധ്യമങ്ങളിലുംമറ്റും കാണാൻകഴിയുന്നത്. അശ്ലീലപദങ്ങളുടെയും  സമൂഹം മാന്യമെന്നു കരുതാത്ത വാക്കുകളുടെയുമൊക്കെ അതിപ്രസരം  ഇത്തരം രചനകളിൽ ഒരു സാധാരണകാര്യമാണ്. ചിലരചനകൾ എഴുതിയവർക്കുപോലും പിന്നെ വായിച്ചാൽ പിടികിട്ടാത്തതും.    മനുഷ്യന് മനസ്സിലാകാത്തതൊക്കെ ആധുനികോത്തരമെന്നു തെറ്റിദ്ധരിക്കുകയും വാക്കുകളെ അതിനായി ദുരുപയോഗം ചെയ്യുകയുമാണ് ഇക്കൂട്ടർ ചെയ്തുകൊണ്ടിരിക്കുന്നത്. 

സാഹിത്യം പുരാതനമോ ആധുനികമോ ഉത്തരാധുനികമോ ആകട്ടെ. അത് സ്ഫുടവും സ്പഷ്ടവുമായ  ആശയങ്ങളെ വായനക്കാരന്റെ നിർമ്മലമായ ഹൃദയദർപ്പണത്തിൽ പ്രതിബിംബിക്കാൻ പ്രാപ്തിയുള്ളതാകണം. രചനയിൽ ഉപയോഗിക്കുന്ന ഭാഷയും മറ്റു ഘടകങ്ങളും അതിനായി വെളിച്ചമേകുന്നതുമായിരിക്കണം. സാഹിത്യം നല്ലതെന്നും ചീത്തയെന്നും വേർതിരിക്കപ്പെടുന്നില്ല. അത് നല്ലതും ചീത്തയുമാകുന്നത് വായനക്കാരന്റെ മനസ്സിലാണ്.  ഈ കാലഘട്ടം അതിവേഗതയുടേതാണ്. മറ്റേതൊരു കലയേയുംപോലെ സാഹിത്യവും കാലഘട്ടത്തോട് സമരസപ്പെട്ടെങ്കിൽ മാത്രമേ വളർച്ച സാധ്യമാകൂ. കാലാനുസൃതമായ മാറ്റങ്ങളിലൂടെ ഉത്തരാധുനികത സാഹിത്യത്തെ, അതുവഴി ഭാഷയെ മുമ്പോട്ട് നയിക്കട്ടെ എന്ന് നമുക്കാശിക്കാം. 





 


Saturday, December 26, 2020

ഒരു മുംബൈകഥ

 നഗരത്തിലെ പ്രശസ്തസ്ഥാപനത്തിലെ ഓഫീസ് മേലധികാരിയാണ് അശോക് വർമ്മ. വർമ്മാജിക്ക് കൃത്യനിഷ്ഠ വളരെ പ്രധാനം. ജോലിക്കാർ സമയനിഷ്ഠ പാലിക്കണമെന്നത്  നിർബ്ബന്ധവും. വൈകിയെത്തുന്ന ഉദ്യോഗസ്ഥർ കാരണം കൃത്യമായി ബോധിപ്പിക്കണമെന്ന് നിഷ്കർഷിച്ചിരുന്നു എന്ന് മാത്രമല്ല അതിനായി മസ്റ്ററിൽ ഒരു കോളവും നൽകിയിരുന്നു. പൊതുവേ ജോലിക്കാർ വൈകിയെത്തുന്നത് സമയകൃത്യത പാലിക്കാത്ത ലോക്കൽട്രെയിൻ കാരണമാകും. അതാകുമ്പോൾ ചോദ്യംചെയ്യപ്പെടാനും സാധ്യതയില്ലല്ലോ. അതുകൊണ്ടുതന്നെ ഒരാൾ എഴുന്ന കാരണത്തിനു താഴെ എല്ലാവരും Same as above എഴുതുകയാണ് പതിവ്. 

അന്ന് പതിനാലുപേരാണ് ഓഫീസിൽ വൈകിയെത്തിയത്. വർമ്മാജി നോക്കിയപ്പോൾ എല്ലാവരും കാരണവും രേഖപ്പെടുത്തിയിട്ടുണ്ട്. കുറച്ചുസമയത്തിനുശേഷം അദ്ദേഹം അവരെ  എല്ലാവരെയും തന്റെ ക്യാബിനിലേക്കു വിളിപ്പിച്ചു. എന്നിട്ട് ഒരു പാക്കറ്റ് തുറന്ന് എല്ലാവർക്കും ലഡ്ഡു നൽകി. കാര്യമറിയാതെ ഒന്നമ്പരന്നെങ്കിലും എല്ലാവരും ലഡ്ഡു വാങ്ങിക്കഴിച്ചു. 

" എന്തിനാ എല്ലാവർക്കും മധുരം തന്നതെന്നെന്താ ആരും ചോദിക്കാത്തത്?"

"സാറിന് എന്തോ സന്തോഷമുള്ള കാര്യമുണ്ടായെന്നു മനസ്സിലായി. എന്താണ് സർ?" 

" എനിക്കല്ല, നിങ്ങൾക്കെല്ലാവർക്കുമാണ് സന്തോഷമുള്ള കാര്യമുണ്ടായത്. എല്ലാവരുടെയും ഭാര്യമാർ ഒരേസമയത്ത് ഗർഭവതികളായി എന്നുമാത്രമല്ല അവർക്കെല്ലാം ഇന്നുതന്നെയായിരുന്നു സോണോഗ്രാഫി. അതിനേക്കാൾ ആദ്‌ഭുതകരമായ കാര്യം ഇവിടുത്തെ മൂന്നു ലേഡി സ്റ്റാഫിന്റെ ഭാര്യമാരും ഗര്ഭിണികളാണെന്നതാണ്." 

വർമ്മാജി അർത്ഥം വ്യക്തമാക്കാത്തവിധം മുഖത്തൊരു പുഞ്ചിരി വിടർത്തി ഇങ്ങനെ പറഞ്ഞു. . 

" Same as above എന്നു എഴുതുമ്പോൾ ആദ്യം മുകളിലെന്താണ് എഴുതിയിരിക്കുന്നത് വായിച്ചുനോക്കണം മഹാന്മാരേ, മഹതികളേ. അല്ലെങ്കിൽ സോണോഗ്രാഫികൾ ഇനിയും നടത്തേണ്ടിവരും." 

Friday, December 25, 2020

രാത്രിമഴ പെയ്തൊഴിഞ്ഞു - സൃഷ്ടിപഥം എട്ടുവരിക്കവിത

 # രാത്രിമഴ പെയ്തൊഴിഞ്ഞു

==========================

കാവിനും കാടിനും കാലത്തിനുംവേണ്ടി 

പെയ്യുകയായിരുന്നൊരു സ്നേഹരാമഴ 

പോയ്മറഞ്ഞേങ്ങോ കനിവിന്റെ നീർക്കണം 

പെയ്തൊഴിഞ്ഞാ രാത്രിമഴ  പ്രേമസാക്ഷിയായ്

ദൂരെയൊരു പക്ഷിതൻ ചിറകൊടിഞ്ഞിട്ടതാ 

കേഴുന്നു പിന്നെയും പിന്നെയും ദീനമായ്

ഇനിയില്ലൊരഭയമീ പരിഭവം പറയുന്നോ-

രമ്പലമണികളിലലിയുന്ന വ്യഥകൾക്ക് ! 

Sunday, December 13, 2020

സമസ്യപൂരണം

നിമിഷകവിത മത്സരം 
1. ബാല്യം
ജീവിതപുസ്തകത്താളിൽ ഞാൻ കാത്തിടും
നിറമയിൽപ്പീലിയാണെന്റെ ബാല്യം 
ആയിരം ചിത്രപതംഗങ്ങൾ  പാറിടും
ആരാമശോഭയാണെന്റെ ബാല്യം 
പുലരിയിൽ പൂവിൽപതിച്ചൊരു ഹിമകണം 
തീർത്ത പളുങ്കുപോൽ മുഗ്ദ്ധമനോഹരം 
ബാല്യം- അതെത്രവേഗാൽ  മാഞ്ഞുപോയൊരു 
ചേലാർന്ന മാരിവില്ലെന്നപോലെ 

2.കലാലയം
കളിചിരികൾ പൂത്തുവിടർന്നൊരാപ്പൂക്കാലം
കമനീയമാകുമാഹ്ലാദത്തിൻ കേദാരം 
ഓമൽക്കലാലയസ്മരണകളെന്നെന്നും 
ഓർമ്മയിൽ കുടമുല്ലപ്പൂക്കൾ വിടർത്തുന്നു.

3.ഓൺലൈൻ പഠനം
സ്ക്കൂളില്ല, സ്ക്കൂൾമുറ്റമില്ല, ക്‌ളാസ്സ് മുറിയില്ല
ബഞ്ചില്ല, ഡസ്കില്ല, ചൂരൽവടിയില്ല
അപ്പുറവുമിപ്പുറവും ചങ്ങാതിമാരില്ല
കളിയില്ല ചിരിയില്ല കുസൃതിയില്ല 
വീട്ടിലെ  ഇത്തിരിസ്ക്രീനിൽവന്നെന്നും 
ടീച്ചർ പഠിപ്പിക്കുമെല്ലാ വിഷയവും.
ഓണലൈൻക്ലാസ്സാണിതോരോ കുരുന്നിനു-
മോണ്ലൈൻ  ജീവിതത്തിന്നാദ്യപാഠങ്ങൾ. 
 


4.ഹൃദയപൂർവ്വം
വർഷികാഘോഷത്തിൻ താളമേളങ്ങളിൽ
മുങ്ങിമുഴുകുമീ  വായനപ്പുരതന്റെ 
സർവ്വനന്മയ്ക്കായി ഏകുന്നു ഞാനിതാ 
ആശംസാപൂക്കളെൻ ഹൃദയപൂർവ്വം  

5.പൂരം
പൂരമൊന്നെത്തിയീ വായനപ്പുരയിലും
ആനന്ദകാഹളമെങ്ങും മുഴങ്ങുന്നു.
ആനയമ്പാരിയതൊന്നുമില്ലെങ്കിലും  
ആട്ടവും പാട്ടും കളിയും ചിരിയുമായി
പൂരം പൊടിപൊടിക്കുന്നു സഹർഷമീ
വായനപ്പുരയുടെ  കോലായിലെങ്ങുമേ... 
 




ലളിതഗാനപൂരണം 
===================

സാന്ദ്രമൗനം ചൂടിനില്ക്കും
സായംസന്ധ്യയിലെന്റെ  ഹൃദന്തം 
വിലോലമാമൊരു ഗാനം പാടി 
വിമൂകമായതിവിഷാദമോടെ 


അവാച്യമായൊരു മാന്ത്രികശബ്ദം
അണഞ്ഞിതെന്നുടെ കാതിൽ മൃദുവായ്‌
ഏതോ ഗായകനനുരാഗത്തി-
ന്നാത്മവിപഞ്ചിക മീട്ടുംപോലെ

ആയിരം കവിതകൾ കണ്ണുകൾ ചൊല്ലും
ആവണിമലരുകൾ വിടർന്നുനിൽക്കേ
ആകാശത്തിൻ ചെരുവിലൊരമ്പിളി
പാൽപ്പുഞ്ചിരിയോടെത്തുകയായി  

സമസ്യാപൂരണം 1 
വിദ്യ മോഹിച്ചിട്ടഥ  പാഠശാലയിൽ ഗുപ്‌തം
വന്നെത്തിനോക്കുന്നൊരാ പിഞ്ചുബാലികതന്റെ  
ദൈന്യതപൂണ്ടോരിളം വദനാംബുജം  കാൺകി-  
ലാർക്കും മനസ്സെരിയുമെന്നതു നഗ്നസത്യം 



സമസ്യാപൂരണം 2 
വർദ്ധക്യമേകുമൊരു ശോകത്തിൻ  മാറാപ്പുമായ്
ചേക്കേറുന്നയുതങ്ങളഭയകേന്ദ്രങ്ങളിൽ  
ആർക്കുമീ ഗതിവരാമെന്നരു  ചിന്തവന്നാ- 
ലാർക്കും മനസ്സെരിയുമെന്നതു നഗ്നസത്യം '''''''

അക്ഷരം വിന

അക്ഷരം വിന 
.
"വിനൂ, എനിക്ക് നാളെ പുറപ്പെടാൻ കഴിയില്ല. ഓഫീസിൽ അത്യാവശ്യമായൊരു മീറ്റിംഗ് അറ്റൻഡ് ചെയ്യണം. ഹെഡ്ഓഫീസിൽ നിന്ന് ഇപ്പോൾ കോൾ വന്നിരുന്നു"
വിനായകൻ ഒരുനിമിഷം അമ്പരന്നു.
അവൻ സ്നേഹലിനെ തുറിച്ചുനോക്കി. 
പക്ഷേ മൊബൈൽഫോണിലെ സ്ക്രീനിൽത്തെളിഞ്ഞ അവളുടെ പുഞ്ചിരിക്കുന്ന മുഖത്ത് ഒരാശങ്കയുമില്ല. 
"നാളെത്തന്നെ നീ പൊയ്ക്കൊള്ളൂ. ഞാൻ മറ്റെന്നാളത്തെ ഫ്ലൈറ്റിലെത്താം. ഒരു ടിക്കറ്റുണ്ട്.  നേരത്തെ ചെന്നാൽ  നിനക്കവിടെ നമ്മുടെ താമസവും വാഹനവുമൊക്കെ തയ്യാറാക്കുകയും ചെയ്യാമല്ലോ" 
"അത് നന്നായി. ഞാൻ നാളെത്തന്നെ തിരിക്കാം." 
കോവിഡും ലോക്ക്ഡൗണും ഒക്കെയായി കല്യാണം ഒരുതരത്തിലാണ് നടന്നുകിട്ടിയത്. ആറുമാസമായിട്ടും ഒരു ഹണിമൂൺയാത്ര പോകാൻ പറ്റിയില്ല. നോക്കിനോക്കിയിരുന്നു പോകാൻ അവസരം വന്നപ്പോൾ അതിതാ ഇങ്ങനെയും. 
ടിക്കറ്റ് ക്യാൻസൽ ചെയ്ത്, ഒന്നിച്ചു പോകാമെന്നുവെച്ചാൽ ഇനി എന്നാണ് രണ്ടു ടിക്കറ്റ് ഒത്തുകിട്ടുന്നതെന്നു പറയാനാവില്ല. ഫ്ലൈറ്റുകൾ ഇപ്പോൾ വളരെക്കുറവാണ്.  ലീവ് തീർന്നുംപോകും. 
വിനായകൻ സീറ്റിൽനിന്നെഴുന്നേറ്റു താഴത്തെ ഫ്ലോറിലെ കാന്റീൻ ലക്ഷ്യമാക്കി നടന്നു. ഇത്തിരിനേരത്തേക്കാണെങ്കിലും ടെൻഷൻ വന്നാൽ ശരീരത്തിന് ഒരു തളർച്ചപോലെയാണ്.  നല്ലൊരു കോഫി കുടിച്ചാൽ അതൊന്നു മാറ്റിയെടുക്കാം. 
വൈകുന്നേരം സ്നേഹലിന്റെ ഓഫിസിലെത്തി അവളെയും കൂട്ടിവേണം ഫ്ലാറ്റിലേക്ക് പോകാൻ. യാത്രക്കുവേണ്ടതൊക്കെ ഒരുക്കിവെച്ചിട്ടുണ്ടെങ്കിലും സൂപ്പർമാർക്കറ്റിൽ ഒന്ന് കയറുകയും വേണം. വിട്ടുപോയ ചിലതൊക്കെ വാങ്ങാനുണ്ട്. 
രാവിലെ ടാക്‌സി വിളിച്ച് വിനായകൻ എയർപർട്ടിലേക്കും കാറിൽ സ്നേഹൽ ഓഫീസിലേക്കും പോയി. 
വിനായകന്റെ ഫ്ലൈറ്റ് അല്പം വൈകിയെങ്കിലും സുഖയാത്രതന്നെയായിരുന്നു. സുന്ദരമായ നാട്. നല്ല കാലാവസ്ഥ. മധുവിധു ആഘോഷിക്കാൻ പറ്റിയ സ്ഥലം. ഇവിടെ  ടൂറിസ്റ്റുകൾക്ക് ക്വാറന്റൈൻ വേണ്ടാത്തത് ഭാഗ്യമായി. അല്ലെങ്കിൽ ഈ യാത്രതന്നെ ഉണ്ടാകുമായിരുന്നില്ല. 
ഹോട്ടൽമുറിയിലെ നനുത്ത തണുപ്പിലിരുന്നു വിനായകൻ സ്നേഹലിന് മെയിലയച്ചു. ഓഫീസ് സമയത്ത് അവൾക്കു ഫോൺവിളി ശല്യമാകും. മെസ്സെഞ്ജറും വാട്സാപ്പും ഒന്നും നോക്കിയെന്നും വരില്ല. 

രണ്ടുദിവസം മുമ്പ് കോവിഡ് വന്നു മരിച്ച ശേഖർ സമാനിയുടെ വീട്ടിലെ ജോലിക്കാരിയുടെ ഉച്ചത്തിലുള്ള നിലവിളികേട്ടാണ് സിദ്ധി ഓടിവന്നത്. കസേരയിൽ ഒരുവശത്തേക്കുചരിഞ്ഞ്  അമ്മ അനുരാധ  ബോധംകെട്ടു കിടക്കുന്നു. 
"അമ്മയ്ക്കെന്തുപറ്റി?" 
"ഞാൻ ചായകൊണ്ടുവന്നുകൊടുത്തു. അത് കുടിക്കാൻ ഇരുന്നതാണ്.   പെട്ടെന്ന് ബോധംകെട്ടുവീണു. എനിക്കറിയില്ലാ മോളേ എന്താ ഉണ്ടായതെന്ന്." 
ജോലിക്കാരി വല്ലാതെ പരിഭ്രമിച്ചിട്ടുണ്ട്. 
"നീ ചായയിൽ എന്തെങ്കിലും ചേർത്തോ?" 
" അയ്യോ ഇല്ല കുഞ്ഞേ. മാഡം ചായ കുടിക്കാൻ തുടങ്ങിയുമില്ല. മാഡം മേശപ്പുറത്തുണ്ടായിരുന്ന  ലാപ്‌ടോപ്പ് ഓണാക്കി  നോക്കുന്നുണ്ടായിരുന്നു." 
സിദ്ധി കപ്പിലേക്കു നോക്കി. അവൾ പറഞ്ഞത് ശരിയാണ്. അമ്മ ചായ കുടിച്ചിട്ടില്ല. പിന്നെ എന്താണ് സംഭവിച്ചത്! 
അവൾ ലാപ്ടോപ്പ് നോക്കി. 
അതിൽ അവർ ഒരു മെയിൽ നോക്കുകയായിരുന്നു. 
"എന്റെ പ്രിയപ്പെട്ടവളേ,
ഞാനീ സ്വർഗ്ഗത്തിൽ സുഖമായെത്തി. നീ കൂടെയില്ലാത്ത സങ്കടമുണ്ട്. 
സാരമില്ല. നാളെ നീയുമിങ്ങെത്തുമല്ലോ. ഇവിടെ ഞാൻ നിനക്കു വേണ്ടതെല്ലാമൊരുക്കിവയ്ക്കുന്നുണ്ട്. നിന്നെക്കാണാൻ എനിക്കു തിടുക്കമായി. നീ എത്തുന്നതുവരെ ഞാൻ അക്ഷമനായി കാത്തിരിക്കുന്നിവിടെ"

വിനായകൻ മെയിൽ  അയച്ചപ്പോൾ ഐഡിയിൽ  രണ്ടക്ഷരം മാറിയത് ശ്രദ്ധിച്ചിരുന്നില്ല. 
 



പരിണാമത്തിന്റെ കാലൊച്ച - അക്ഷരമലരുകൾ കാവ്യസംഗമം

 പരിണാമത്തിന്റെ കാലൊച്ച

സ്ഥായിയായൊന്നുമില്ലീപ്രപഞ്ചത്തിലോ, 

മാറുന്നീ  വിശ്വവും നോക്കിനിൽക്കേ  

മാറ്റമില്ലാത്തതീ  മാറ്റത്തിനാണെന്നു 

ചൊല്ലിയ നാവിനെകുമ്പിടുന്നേൻ !

എങ്കിലും മാറ്റമില്ലാതെ നില്ക്കുന്നതീ 

മാനവൻതന്റെ മനോഗതത്തിൽ 

നന്മയില്ലാത്തതാം ചിന്തകൾ, ചെയ്തികൾ 

മാറ്റേണ്ടകാലം  കഴിഞ്ഞതില്ലേ! 

വേണം നമുക്കൊരു മാറ്റം നവീനാമം 

ജീവിതപാതകൾ തേടുവാനായ് 

വേണം നമുക്കൊരു മാറ്റം ജഗത്തിന്റെ 

നന്മയ്ക്കു വേണ്ടി പ്രയത്നിക്കുവാൻ 

വേണം  നമുക്കൊരു മാറ്റം  ധരിത്രിതൻ 

കണ്ണീരുകാണുവാൻ, കൺനിറയാൻ 

വേണം നമുക്കൊരു മാറ്റം കുടിനീരിൽ 

കന്മഷം  തീണ്ടാതെ കാത്തുകൊള്ളാൻ 

വേണം നമുക്കൊരു മാറ്റ,മീയുച്ഛ്വാസ-

വായുവിൽ വിഷധൂളി പടരാതിരിക്കുവാൻ 

വേണം നമുക്കൊരു മാറ്റം ദിനംതോറും 

ശുദ്ധമാമന്നം രുചിയറിഞ്ഞുണ്ണുവാൻ 

വേണം നമുക്കൊരു മാറ്റം കിടാങ്ങൾക്കു 

കേളികൾക്കായ് ശുദ്ധമണ്ണിടം തീർക്കുവാൻ 

വേണം നമുക്കൊരു മാറ്റം  വസുന്ധര- 

തന്നുടെ ഹരിതാഭകഞ്ചുകം രക്ഷിക്കാൻ 

വേണം നമുക്കൊരു മാറ്റം  ധരിണിക്കു 

കുടയാകും  കാടിനെ കാത്തീടുവാൻ. 

വേണം നമുക്കൊരു മാറ്റം, ജഗത്തിന്റെ 

ഭാഗമാം  ജീവജാലങ്ങളെക്കാക്കുവാൻ 

വയ്ക്കാം നമുക്കൊരു കാൽപാദം മാറ്റത്തിൻ 

നാളേക്കുവേണ്ടിയീയിന്നിന്റെ സന്ധ്യയിൽ .

കാത്തിരിക്കാം സർവ്വനന്മതന്നൊളിവീശും 

സുന്ദരസുഭഗമാം പൊന്നുഷസ്സിന്നായി.

  

Tuesday, December 1, 2020

ചിത്രാധിഷ്ഠിതകവിതാമത്സരം

 ''മുത്തശ്ശിയമ്മേ,യെടുക്കാം  ഞാനീ 

മുട്ടൻ വടി തെല്ലുനേരം 

കാക്ക വരുന്നുണ്ടു വേഗാൽ കോഴി-

കുഞ്ഞുങ്ങളെ റാഞ്ചിപ്പോകാൻ.''


"ഈവടി ഞാൻ നിനക്കേകാം, കോഴി- 

ക്കുഞ്ഞിനെ   രക്ഷിപ്പാനെന്നാൽ 

നിന്നെ രക്ഷിക്കുവാനായി  നൽകാൻ

ഒന്നുമില്ലെൻകൈയിൽ പൊന്നേ." 



Wednesday, November 4, 2020

പിന്നെയും നിന്നെയും കാത്ത്

 കാവ്യതീർത്ഥം പെയ്തൊഴിയാതെ

നിമിഷകവിതാമത്സരം 

വിഷയം : പിന്നെയും നിന്നെയും കാത്ത്

----------------------------------------------------------

സഹസ്രകാതങ്ങൾക്കുമകലെയാണെങ്കിലു-  

മോമനേ, നീയാണെൻ ഹൃദയത്തിൻ സ്പന്ദനം 

പൊന്നുണ്ണിപ്പൈതലേ, നിൻ വദനാംബുജം 

കാണുകിലമ്മയ്ക്കവാച്യമാമാനന്ദം!

ഒന്നുതലോടുവാ, നൊരുമുത്തമേകുവാൻ 

കൊതിയായി കണ്മണീ, വരിക വേഗം. 

പ്രാർത്ഥിച്ചിടുന്നു ഞാ, നീശനോടെന്നുമാ 

 പൊൻപ്രഭതൂകും സുദിനമെത്താൻ.

അറിയില്ല നീ വന്നുചേരുവോളം കോവിഡ്

അഴലെനിക്കേകാതൊഴിയുമെന്നോ! 

കാത്തിരിക്കുന്നു ഞാ,നിക്കൊറോണക്കാല-

മോർമ്മയായ്ത്തീരുവാൻ, നീ വന്നു ചേരുവാൻ. 

'സ്മരണയിൽ ആ സുദിനം'

 കാവ്യതീർത്ഥം പെയ്തൊഴിയാതെ 

#നിമിഷകവിതരചനാമത്സരം# 

'സ്മരണയിൽ ആ സുദിനം'

========================

ഓർമ്മിക്കയാണു ഞാനാദിനം, ഹൃദയത്തിൽ 

മലർമാരി പെയ്തൊരാ  ശുഭവാസരം. 

പൊന്നുണ്ണിപ്പൈതലാം തങ്കക്കുടത്തിന്റെ 

 മുഖപദ്മമെൻമുന്നിൽ കണ്ടനേരം 

ഈറ്റുനോവിൻ കഠിനയാതനയ്ക്കപ്പുറം 

സുരലോകമൊന്നായി വന്നണഞ്ഞു. 

വേനൽ തിളയ്ക്കുന്നൊരിടവമാസത്തിന്റെ

പാതിയിൽ പെയ്തതാം ലോലവർഷം

വിണ്ണിൽനിന്നാരോ കൊടുത്തയച്ചുള്ളോ -

രനുഗ്രഹത്തിൻ വിരൽസ്പർശമാകാം .

ഇന്നുമാ സായന്തനത്തിന്റെയോർമ്മകൾ 

പുളകം വിതയ്ക്കുന്നു  തനുവിലും മനസ്സിലും. 

Saturday, October 31, 2020

അനുഭവക്കുറിപ്പ്- ഗോവ മലയാളി

 കൊറോണക്കാലചിന്തകൾ

മുംബൈ - ഒരിക്കലുമുറങ്ങാത്ത മഹാനഗരി. വ്യത്യസ്തനാടുകളിനൽനിന്നുവന്നവർ, വിവിധഭാഷകൾ സംസാരിക്കുന്നവർ, വിവിധസാഹചര്യങ്ങളിൽ ജീവിക്കുന്നവർ - എല്ലാ വൈവിധ്യങ്ങളിലും ഏകോദരസഹോദരരായി ജീവിക്കുന്ന ഈ മഹാനഗരം നിശ്ചലമാവുകയെന്നത് സങ്കല്പിക്കാൻതന്നെ കഴിയുമായിരുന്നില്ല ഇക്കഴിഞ്ഞ മാർച്ച് 20 വരെ. 

മാർച്ച് 10നാണ് ആദ്യമായി മുംബൈയിൽ ഒരു കോവിഡ്കേസ് റിപ്പോർട്ട് ചെയ്യുന്നത്. അപ്പോള്മുതൽ ജനം ഭീതിയിലായി. പലരും മുഖാവരണം ഉപയോഗിച്ചുതുടങ്ങി. മരുന്നുകടകളിൽ സാനിടൈസർ ആവശ്യക്കാർ കൂടിവന്നു ഉണ്ടായിരുന്നതൊക്കെ വളരെ വേഗം അപ്രത്യക്ഷമാവുകയും ചെയ്തു.  ചിലരെങ്കിലും വന്നുഭവിക്കാവുന്ന ദുരന്തകാലത്തെ ക്ഷാമം മുന്നിൽക്കണ്ട് അവശ്യവസ്തുക്കളുടെ ശേഖരണം തുടങ്ങിയിരുന്നു. സൂപ്പർമാർക്കറ്റുകളിൽ അത് പ്രകടവുമായിരുന്നു.   

ഞാൻ താമസിക്കുന്ന കല്യാണിൽ മാർച്ച് 20 മുതൽ 31 വരെ  ലോക്ക്ഡൌൺ പ്രഖ്യാപിച്ചത് പൊടുന്നനെയായിരുന്നു. വാഹനങ്ങളുടെയും തെരുവോരക്കച്ചവടക്കാരുടെയും  ശബ്ദകോലഹലങ്ങളില്ലാത്ത വിജനമായ നിരത്തുകൾ, അടഞ്ഞുകിടക്കുന്ന കച്ചവടസ്ഥാപനങ്ങൾ, പരീക്ഷകൾ നിർത്തിവെച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾ ഭക്തരുടെ സാന്നിധ്യമില്ലാത്ത ആരാധനാലയങ്ങൾ.   എല്ലാം പുതിയ അനുഭവം. പിറ്റേന്നു  സർക്കാർസ്ഥാപനങ്ങളും ഏതാണ്ടുപൂർണ്ണമായി അടഞ്ഞുകിടന്നു. സ്പന്ദനം പോലും നിലച്ചുപോയ ലോക്കൽട്രെയിനുകൾ നഗരത്തിന് ഇതാദ്യാനുഭവം. 21ന് രാജ്യം മുഴുവൻ നിശ്ചലമായി. അധികം കാത്തിരിക്കേണ്ടിവന്നില്ല രാജ്യം മുഴുവൻ ലോക്ക്ഡൌൺ എന്ന പുതിയ അനുഭവത്തിന്റെ കയ്പ്പും ചവർപ്പും രുചിക്കാൻ. അതിന്റെ കാലയളവ് നീണ്ടുനീണ്ടുപോയി. കൊറോണയെന്ന ദൃഷ്ടിഗോചരമല്ലാത്ത ഒരു സൂക്ഷ്മജീവിയിൽനിന്നു രക്ഷപ്പെടാനുള്ള തത്രപ്പാട്.  മനുഷ്യൻ എത്ര ബാലഹീനനാണെന്നു തിരിച്ചറിഞ്ഞ നാളുകൾ. 

ഭക്ഷണസാധാനങ്ങളുടെ ദൗർലഭ്യം വളരെ ബുദ്ധിമുട്ടിച്ച ദിവസങ്ങളായിരുന്നു ലോക്ക്ഡൗണിന്റെ ആദ്യനാളുകൾ. പഴങ്ങളും പച്ചക്കറികളും കിട്ടാനില്ലാത്തതുകൊണ്ടുള്ള വിഷമതയനുഭവിക്കുമ്പോൾ  എന്റെ ചിന്ത ദുരിതമനുഭവിക്കുന്ന  കൃഷിക്കാരെക്കുറിച്ചും കച്ചവടക്കാരെക്കുറിച്ചുമൊക്കെയായിരുന്നു. ടൺ കണക്കിന് പഴങ്ങളും പച്ചക്കറികളും ആർക്കുമുപയോഗിക്കാനാവാതെ നശിച്ചുപോയിരിക്കില്ലേ? അതുമൂലം എത്ര കർഷകരും കച്ചവടക്കാരുമാണ്  കഷ്ടതയാനുഭവിച്ചിരിക്കുക. വിവിധമേഖലകളിൽ  തൊഴിൽ  നഷ്ടപ്പെട്ട ലക്ഷക്കണക്കിനു  ജനങ്ങൾ സ്വന്തം നാട്ടിലെത്താൻ വാഹനസൗകര്യമില്ലാതെ പട്ടിണിയിൽക്കഴിഞ്ഞ നാളുകൾ. ഇങ്ങനെയൊരവസ്ഥ ദുഃസ്വപ്നങ്ങളിൽപ്പോലും നമ്മൾ കണ്ടിരുന്നതല്ല. പക്ഷേ പൊരുത്തപ്പെടാനല്ലാതെ നമുക്ക് കഴിയുമായിരുന്നില്ല. 

എല്ലാവിധ ആഡംബരങ്ങളിൽനിന്നും മനുഷ്യൻ ഒഴിഞ്ഞുനിന്ന നാളുകളായിരുന്നു ആ ദിനങ്ങൾ.  പരിമിതമായ ആവശ്യങ്ങൾ, യാത്രകളെ ജീവിതത്തിൽനിന്നുതന്നെ ഒഴിവാക്കിനിർത്തിയ ദിനരാത്രങ്ങൾ,   ആഘോഷങ്ങളില്ലാത്ത വിശേഷാവസരങ്ങൾ, ആധുനികവർത്താവിനിമയോപാധികളിൽ ആശ്വാസം തേടിയ നാളുകൾ. ഫേസ്ബുക്കും വാട്‌സ് ആപ്പുമൊക്കെ ഇല്ലായിരുന്നെങ്കിൽ ജീവിതം എത്ര വിരസമാകുമായിരുന്നു! ചിലരെങ്കിലും വായനയിൽ ആശ്വാസംതേടി.  ഉറക്കത്തിനുമാത്രം വിട്ടിലുണ്ടാവുമായിരുന്ന പല കുടുംബാംഗങ്ങളും മുഴുവൻ സമയവും വീട്ടിൽ എന്ന ആനന്ദാനുഭവം കുഞ്ഞുങ്ങളെ ഏറെ സന്തോഷിപ്പിച്ചിരിക്കാമെങ്കിലും അവരിൽനിന്ന് അടർത്തിമാറ്റപ്പെട്ടത്  ചങ്ങാതിമാരോടൊപ്പമുള്ള കളികളും സഹവാസവുമാണ്. പുറത്തു കളിക്കുന്ന കുട്ടികളുടെ ശബ്ദകോലഹലങ്ങൾകൊണ്ടു മുഖരിതമായിരുന്ന സായന്തനങ്ങൾ വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്നു.  വൈകാരികമായി ഏറ്റവും നഷ്ടമനുഭവിച്ചിരിക്കുന്നതും കുട്ടികളാണ്. വളരെവേഗംതന്നെ കുട്ടികൾ ഈ ദുരവസ്ഥയോടു പൊരുത്തപ്പെട്ടു എന്നത് അതിശയിപ്പിച്ചു എന്ന് പറയാതെ വയ്യ. മാസ്‌കും സാനിട്ടൈസറും മറ്റെന്തിനേക്കാളും പ്രാധാന്യമേറിയ അവശ്യവസ്തുക്കളെന്ന് മുതിർന്നവരെപ്പോലെ കുഞ്ഞുങ്ങളും തിരിച്ചറിയുന്നു.  അന്നന്നത്തെ അന്നംതേടി പുറത്തുപോയിരുന്നവർക്ക് തികച്ചും നരകയാതന അനുഭവവേദ്യമായ ദുരിതകാലം. ആത്മഹത്യയല്ലാതെ അവർക്ക് മറ്റൊരുമാർഗ്ഗവും ഇല്ലാതായ നാളുകൾ!

ഈ ദുരിതകാലം നമുക്കു നൽകിയ തിരിച്ചറിവുകൾ ഏറെയാണ്.  മറ്റുള്ളവരിൽനിന്ന് അകലം പാലിച്ചും അങ്ങേയറ്റം ശുചിത്വം പരിശീലിച്ചും നമ്മളിന്നു ജീവിക്കാൻ പഠിച്ചു. സ്വയം രക്ഷതേടാനും ഒപ്പമുള്ളവരെ  രക്ഷിക്കാനും അത് അത്യാവശ്യമാണെന്ന് നമുക്കിന്നറിയാം. അതിഥികളെ അകറ്റിനിർത്താനും രോഗികളെപ്പോലും സന്ദർശിക്കാതിരിക്കാനും ആഘോഷങ്ങൾ പോയിട്ട് മരണാനന്തരചടങ്ങുകളില്പോലും  പങ്കെടുക്കാതിരിക്കാനും വീട്ടിലിരുന്നും ഈശ്വരാരാധന നടത്താമെന്നും നമ്മൾ നമ്മളെ പഠിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. ഇതൊക്കെ നമുക്ക് സാധ്യമാകുന്നുമുണ്ട്. എങ്കിൽപോലും എത്രയുംവേഗം ഈ സ്ഥിതിയൊന്ന് മാറിയെങ്കിൽ എന്ന പ്രാർത്ഥനമാത്രം എല്ലാ മനസ്സുകളിലും ഉണ്ട്. ഒന്നും ചെയ്യാനില്ലാതെ വെറുതെ കടന്നുപോകുന്ന ദിനങ്ങൾ ആയുസ്സില്നിന്നുതന്നെ നഷ്ടമാകുന്നതുപോലെ. ഈ നാളുകൾ ഒരു ദുഃസ്വപ്നംപോലെ മാഞ്ഞുപോയിരുന്നെങ്കിൽ, പഴയതുപോലെയുള്ള  ജീവിതം തിരികെ വന്നെങ്കിൽ, അകലെയുള്ള പ്രിയപ്പെട്ടവരെ കാണാൻ കഴിഞ്ഞെങ്കിൽ, ഭയമില്ലാതെ സ്വതന്ത്രമായി യാത്രചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ  എന്നൊക്കെ ആശിക്കുകയാണ്.  അനതിവിദൂരഭവിയിൽ  വാക്സിൻ സർവ്വസാധാരണമാകുമെന്നും കൊറോണവൈറസിനെ നമുക്കു പൊരുതിതോൽപ്പിക്കാനാവുമെന്നും പ്രതീക്ഷിക്കാം.   കാലമെന്നതുതന്നെ മാറ്റമാണല്ലോ. ആ കാലംതന്നെ എല്ലാത്തിനും പരിഹാരം കണ്ടെത്തുമെന്നു പ്രത്യാശിക്കാം. 

Thursday, October 22, 2020

 

#ചെറുകവിതാമത്സരം#

ഉലകിൽ ഊഴം കാത്ത്

===================

ഇവിടെയീ സായന്തനക്കാഴ്ചയിലേകാകിയായ്

കാത്തിരിക്കയാണു ഞാൻ വിടചൊല്ലുവാനായി

പാദങ്ങൾ  മനംപോലെ ചലിക്കാൻ മടിക്കുന്നു,

കാഴ്ചകൾ നിറംമങ്ങി, കാതുകൾ കേൾക്കാതായി.

എന്നിട്ടും ധരിത്രീ, നിൻ കാഴ്ചകൾ ചേതോഹരം,

ശബ്ദഘോഷങ്ങൾക്കെത്ര മാധുരം തേൻതുള്ളിപോൽ!

അറിയില്ലിനിയൊരു ജന്മമുണ്ടെ,ങ്കിൽ വീണ്ടും 

ജനിക്കാം നിന്നിൽ സർവ്വംസഹയാം  ധരേ, മാതേ!

 

 


Tuesday, October 13, 2020

 'കടലോളം നിനവുകൾ കൈക്കുമ്പിളിൽ'.

( മുംബൈ ജാലകത്തിൽ പ്രസിദ്ധീകരിച്ചത് )

ഈ ശീർഷകംതന്നെ എത്ര മനോഹരമാണല്ലേ?

പ്രിയസുഹൃത്തും മുംബൈമലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനുമായ ശ്രീ സുരേഷ് നായരുടെ അനുഭവകഥാസമാഹാരമാണ് 'കടലോളം നിനവുകൾ കൈക്കുമ്പിളിൽ'. പ്രഭാത് ബുക്ക്സ് (തിരുവനന്തപുരം) ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീ ഇ ഐ എസ് തിലകന്റെ ആമുഖക്കുറിപ്പും ശ്രീ നിരണം കരുണാകരന്റെ അവതാരികയുംചേർന്നാണ് പുസ്തകം വായനക്കാർക്കു സമർപ്പിച്ചിരിക്കുന്നത്. 

സവിശേഷതയുള്ള രചനാശൈലിയിലൂടെ സാഹിത്യത്തിൻറെ വിവിധമേഖലകളിൽ സ്വന്തമായൊരു സ്ഥാനം അടയാളപ്പെടുത്തിയിട്ടുള്ള ശ്രീ സുരേഷ് നായർ തന്റെ ആദ്യഗ്രന്ഥത്തിലൂടെ വേറിട്ടൊരു വായനാനുഭവമാണ് അനുവാചകനു പകർന്നുനൽകുന്നത്. ജീവിതാനുഭവങ്ങളുടെ നവരസങ്ങൾക്കുമേൽ ഗ്രന്ഥകാരന്റെ സ്വതസിദ്ധമായ ഹാസ്യത്തിന്റെ മേന്പൊടികൂടെ ചേർത്തു രചിയ്ക്കപ്പെട്ട ഒരുപിടി ജീവസ്സുറ്റ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.  ഭാഷയുടെ ലാളിത്യവും രചനാശൈലിയിലെ സൗമ്യതയും വായനക്കാരന്റെ ഹൃദയം കീഴടക്കുമെന്നതിൽ ശങ്കയില്ല.   കുടുംബവും ചുറ്റുപാടുകളും സമൂഹവും ജന്മനാടും മുംബൈജീവിതവുമൊക്കെ ഈ രചനകൾക്ക് പശ്ചാത്തലമാകുന്നുണ്ട്, ആത്മകഥാംശമുള്ള ഈ രചനകളിലോരോന്നിലും. ഭാവനയ്ക്ക് വളരെ ചെറിയൊരു സ്ഥാനം മാത്രമേ വായനയിൽ നമുക്കനുഭവപ്പെടുന്നുള്ളു.  ഗുരുസ്മരണയോടെ തുടങ്ങി, മുരളിയെ ഓർക്കുമ്പോൾ, ഒരു മുത്തശ്ശിക്കഥ, സൈക്കിൾ, കൊച്ചി  നല്ല കൊച്ചി, വേലായുധൻ എന്ന ഭ്രാന്തൻ എന്നിങ്ങനെ പ്രളയം കഴുകിയ പാപക്കറകൾ വരെ  ഇരുപത്തിയേഴ്‌ രചനകളാണ് ഈ സമാഹാരത്തിലുള്ളത്. ജന്മനാട്ടിലെ  ബാല്യകൗമാരങ്ങളുടെ ദീപ്തസ്മരണകളും മുംബൈജീവിതത്തിന്റെ ചടുലതയുമൊക്കെ നമുക്കിവയിൽ വായിച്ചറിയാം. 

 

ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ എല്ലാ കഥകളിലെയും  പ്രധാനകഥാപാത്രമായ, നന്മയും മൂല്യബോധവും ഹൃദയത്തിൽ സൂക്ഷിക്കുന്ന   'ഞാൻ' വായനക്കാരന്റെ സ്വത്വവുമായി താദാത്മ്യപ്പെടുന്നു എന്നത് യാദൃശ്ചികമാകാം. സാധാരണജീവിതത്തിന്റെയും സാധാരണക്കാരന്റെ ചിന്തകളുടെയും അപഗ്രഥനം അങ്ങേയറ്റം സൂക്ഷ്മനിരീക്ഷണത്തിലൂടെ സാധ്യമാക്കുകയും തന്റേതായ കാഴ്ചപ്പാടുകളിലൂടെ ഹാസ്യാത്മകമായി അവ കഥാരൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തപ്പോൾ കഥാകാരൻ പുലർത്തിയ സത്യസന്ധതയും ആത്മാർത്ഥതയുമാണ് ഈയൊരു യാദൃശ്ചികതയെ സംഭവ്യമാക്കിയത്. അതുതന്നെയാണ് എഴുത്തുകാരനെന്ന നിലയിൽ ശ്രീ സുരേഷ് നായരുടെ ഏറ്റവും വലിയ വിജയവും. 

ആശാൻകളരിയും സൈക്കിൾയജ്ഞവും വാടകസൈക്കിളും വട്ടച്ചെലവിനുള്ള ധനസമ്പാദനമാർഗ്ഗങ്ങളും   മുറുക്കിത്തുപ്പുന്ന അന്നമ്മച്ചേടത്തിയുമൊക്കെ കാലത്തിന്റെ പട്ടടയിൽ മറഞ്ഞുപോയ പ്രതിഭാസങ്ങളാണെങ്കിലും  ഒരു തലമുറയുടെ ഓർമ്മകളിൽ ഇന്നും അവയൊക്കെ ജ്വലിച്ചുനിൽക്കുന്നുണ്ട്. വിസ്മൃതിയുടെ വെണ്ണീർചൂടിയ ഈ ഓർമ്മക്കനലുകളെ ഉലയൂതിജ്വലിപ്പിക്കാൻ കൈക്കുമ്പിളിലെ നിനവുകൾ ഹേതുവായേക്കാം. 'വേലായുധൻ എന്ന ഭ്രാന്തൻ' എന്ന കഥയിലെ വേലായുധൻ എവിടെയെങ്കിലും ഏതെങ്കിലും പേരിൽ നമ്മളും കണ്ടുമുട്ടിയിട്ടുണ്ടാവും. മുംബൈജീവിതത്തിന്റെ ഓർമ്മച്ചിന്തുകളൊക്കെ ഓരോ മുംബൈമലയാളിക്കും ചിരപരിചിതങ്ങൾ. കുട, ആദായവില്പന മുതലായ കഥകളിൽ നമ്മളെത്തന്നെ നമുക്ക് കാണാൻ കഴിയും. നർമ്മത്തിന്റെ നിറച്ചാർത്തുകളിൽ  ഓർമ്മച്ചിത്രങ്ങൾ വരച്ചുചേർക്കുമ്പോൾ ചിലപ്പോഴെങ്കിലും നമ്മളെ ചിന്തിപ്പിക്കാനുള്ള കുറിവാക്കുകളും തന്നുപോകുന്നുണ്ട് ഗ്രന്ഥകാരൻ. വൈശാലി എന്ന സുന്ദരിക്കുട്ടിയുടെ കഥ പറഞ്ഞവസാനിപ്പിക്കുമ്പോൾ നമ്മെ ഓർമ്മപ്പെടുത്തുന്ന  'സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥ വരുമ്പോഴും സ്ഥാനം നിലനിർത്തുകയെന്നത് നിലനില്പിന്റെതന്നെ പ്രശ്നമാവുകയും ചെയ്യുമ്പോഴാണ് നായ്ക്കൾപോലും മുരളുകയും കുരയ്ക്കുകയും ചെയ്യുന്നത്' എന്ന സത്യം നിത്യജീവിതം നമ്മെ പലവിധത്തിൽ കാട്ടിത്തരുന്നില്ലേ? ഒരു നീണ്ട പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിനു  തിരികൊളുത്താൻ പ്രാപ്തമായ  'വേലിയിലിരുന്ന പാമ്പ്' എന്ന രചനതന്നെ ഈ പുസ്തകത്തിന്റെ തിലകക്കുറി. പ്രളയനാളുകളുടെ ഓർമ്മകൾ കോറിയിട്ട്, പ്രിയപ്പെട്ട നിളാനദിയുടെ കുഞ്ഞോളങ്ങളിൽ മനസ്സിനെ ആലോലമാട്ടി ഗ്രന്ഥകാരൻ ക്ഷണനേരത്തേക്കെങ്കിലും തന്റെ തൂലികയ്ക്കു വിശ്രമം കൊടുക്കുന്നു, കൂടുതൽ ഉന്മേഷത്തോടെ പ്രവർത്തനനിരതനാകാൻ. 

ഇതിലെ രചനകളെല്ലാംതന്നെ ആനുകാലികപ്രസിദ്ധീകരണങ്ങളിലൂടെ വായനക്കാർക്ക് പരിചിതങ്ങളാണ്. പുസ്തകത്തിലൂടെ കൂടുതൽപേർ അതൊക്കെ വായിക്കാനിടയാകട്ടെ എന്നാത്മാർത്ഥമായി ആഗ്രഹിക്കുകയാണ്. ഇതിനകംതന്നെ തന്റെ ഹംസതൂലികാസ്പർശം കൊണ്ട് ഒട്ടനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള രചനകൾ സൃഷ്ടിച്ചിട്ടുള്ള ശ്രീ സുരേഷ് നായരെത്തേടി കൂടുതൽ അംഗീകാരങ്ങളെത്തട്ടെയെന്നും ആശംസിക്കുന്നു. ഒപ്പം, അദ്ദേഹത്തിന്റെ മറ്റു കൃതികൾക്കായി കാത്തിരിക്കുന്നു. 

നീർമാതളം പൂക്കുമ്പോൾ

 നീർമാതളം പൂക്കുമ്പോൾ

=======================

കാലത്തിൻ വഴികളിലോർമ്മതൻ തേരേറി 

പിൻതിരിഞ്ഞൊന്നു ഞാൻ പോയീടട്ടെ 

ആയിരം കാതങ്ങളകലെയാണെങ്കിലും 

ഒരുമാത്ര മതിയെനിക്കവിടെയെത്താൻ .

അന്തിയിൽ മഞ്ഞിൽക്കുളിച്ചുവന്നെത്തുന്ന 

പൂർണ്ണേന്ദു  കണ്ണാടിനോക്കുമാപ്പൊയ്കയും   

നക്ഷത്രപ്പൂക്കൾ വിടർത്തിനിൽക്കുന്നതാം 

നീർമ്മാതളത്തിൻ ചുവട്ടിലെ തല്പവും

എൻമനോമുകുരത്തിലൊരുവർണ്ണചിത്രമായ്-

ത്തെളിയുന്നെന്നാത്മപ്രതിച്ഛായയായ് .

എൻപ്രിയതോഴീ, നാമിരുവരും ചേർന്നെത്ര

സായന്തനങ്ങൾക്കു വർണ്ണമേകി!  

ചുള്ളികൾക്കൊണ്ടു നാം കെട്ടിയുണ്ടാക്കിയ 

കേളീഗൃഹത്തിന്റെ പൂമുഖക്കോലായിൽ  

മക്കൾക്ക് നൽകുവാൻ കണ്ണഞ്ചിരട്ടയിൽ 

മണ്ണപ്പം, കഞ്ഞി, കറികളുമുണ്ടാക്കിയ- 

ന്നെത്രമേലാഹ്ലാപൂരിതം നമ്മൾചേർ-

ന്നമ്മയുമച്ചനുമായിക്കളിച്ചില്ലേ..

എങ്ങോ മറഞ്ഞുപോയക്കാലമൊക്കെയും

എന്നോ പിരിഞ്ഞു നാമേതോ വഴികളിൽ 

എങ്കിലുമെൻപ്രിയതോഴീ, നിന്നോർമ്മകൾ

ഹൃത്തിൽ വിടർത്തുന്നു നീർമാതളപ്പൂക്കൾ 

അക്കാലമെന്നുമെനിക്കെൻ മനസ്സിലെ 

നീർമാതളത്തിന്റെ പൊൻവസന്തം. 

 




Thursday, October 1, 2020

കാലം നൽകുന്ന മധുരക്കനികൾ (കഥ )

അത് അങ്ങനെ അല്ലായിരുന്നെങ്കിൽ
(കഥ )
കാലം നൽകുന്ന മധുരക്കനികൾ
.
ഫോണടിക്കുന്നതുകേട്ടാണ് നീന അടുക്കളയിൽനിന്നെത്തിയത്. ആഹാ! തൃഷയാണ്. ഒരുപാടുനേരത്തെ സംസാരം. എത്ര സന്തോഷവതിയാണിന്നവൾ!
നീനയുടെ ഓർമ്മകൾ വളരെ പിന്നിലേക്കുപോയി. മുംബൈയിൽ എത്തിയ നാളുകൾ.
കരിമ്പിൻജ്യൂസ് കടയിൽ രവിക്കും  കുഞ്ഞുമോനുമൊപ്പം ജ്യൂസിന് കാത്തിരിക്കുമ്പോഴാണ് എതിർവശത്തെ മേശക്കപ്പുറത്തിരുന്നു ജ്യൂസ് കുടിക്കുന്ന പെൺകുട്ടിയുടെ കണ്ണിൽ നീനയുടെ  കണ്ണുകളുടക്കിയത്. അവൾ തന്നെത്തന്നെ സാകൂതം  നോക്കിയിരിക്കുന്നല്ലോ എന്നത് നീനയ്ക്കു  കൗതുകമായി.  ശ്രദ്ധിക്കുന്നുവെന്നുകണ്ടപ്പോൾ അവൾ വേഗം എഴുന്നേറ്റ് അടുത്തേക്കുവന്നു.
"താങ്കൾ എന്റെ അമ്മയായിരിക്കുമോ?"
മുഖവുരയൊന്നുംകൂടാതെ മുംബൈഹിന്ദിയിൽ അവൾ ചോദിച്ചു. ഒരുനിമിഷം പകച്ചുപോയി. രവിയും നീനയും  മുഖത്തോടു  മുഖംനോക്കി. നീനയ്ക്കെങ്ങനെ അവളുടെ അമ്മയാവാൻ കഴിയും!
" കുട്ടീ, നിനക്കെത്രവയസ്സുണ്ട് ?" രവിയുടെ ചോദ്യം പെൺകുട്ടിയുടെ നേർക്ക്.
" 18 " അവൾ പറഞ്ഞു.
" അപ്പോൾപ്പിന്നെ 25 വയസ്സുള്ള   ഇവൾക്ക് നിന്റെ അമ്മയാവാൻ  കഴിയില്ല.  ഏഴുവയസ്സിൽ ഒരു പെൺകുട്ടിക്ക് പ്രസവിക്കാനാവില്ല. " രവി അതുപറഞ്ഞ് അവളെനോക്കി പുഞ്ചിരിച്ചു. നിരാശയോടെ അവൾ നടന്നുനീങ്ങി.
മറ്റൊരുദിവസം നീന കുഞ്ഞിനെയുമെടുത്ത് പാലുവാങ്ങുന്ന തബേല (തൊഴുത്ത്) യിൽ ക്യൂ  നിൽക്കുമ്പോൾ തൊട്ടുപിന്നിൽ അവൾ വന്നു നിന്നു. ഇത്തവണ കണ്ടതേ  അവൾ ചിരപരിചിതയെപ്പോലെ   നിറഞ്ഞൊരു  ചിരി സമ്മാനിച്ചുകൊണ്ടു  ചോദിച്ചു.
" ആന്റി മലയാളിയല്ലേ"
"അതേ"
പിന്നെയവൾ കുഞ്ഞിനെനോക്കി അവനോട് എന്തെക്കൊയോ കളിചിരികൾ പറഞ്ഞു. അവനും അവളെനോക്കി ചിരിക്കുകയും കൈ കൊട്ടുകയും തലയാട്ടുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു.  നീന  പാലുവാങ്ങിപ്പോകാൻ തുടങ്ങുമ്പോൾ അവൾ പറഞ്ഞു
"ആന്റീ, എന്റെ അമ്മയും മലയാളിയാ "
ഹിന്ദിപറയാൻ അത്രവശമില്ലാതിരുന്നതുകൊണ്ടു നീന തിരിച്ചൊന്നും പറയാതെ ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു.
പിന്നെയും ദിവസങ്ങൾ ഓടിമറഞ്ഞുകൊണ്ടിരുന്നു. മുംബൈജീവിതം നീനയ്ക്കും കുഞ്ഞിനും പരിചിതമായിക്കൊണ്ടിരുന്നു. ഭാഷയും മെല്ലെ വഴങ്ങിവന്നു. ഒരുദിവസം നീന ബേക്കറിയിൽ നിൽക്കുമ്പോഴാണ് വീണ്ടും അവളെ കണ്ടുമുട്ടിയത്. വർണ്ണക്കടലാസൊട്ടിച്ച കാർട്ടൻബോക്സുകളുടെ ഒരു വലിയ കെട്ടുമായാണ് അവൾ അവിടെ വന്നത്. പെട്ടെന്ന് ബേക്കറിയുടെ അകത്തുന്നൊന്നൊരു പയ്യൻവന്ന്  അതെടുത്തുകൊണ്ടുപോയി. കൗണ്ടറിൽ ഇരുന്നയാൾ അവൾക്കു പണവും കൊടുക്കുന്നതുകണ്ടു. ആവശ്യമുള്ള സാധങ്ങൾ വാങ്ങി നടക്കുമ്പോൾ ആന്റീ എന്നുവിളിച്ച് അവളും ഒപ്പം കൂടി.  മോന്റെ നേരേ  കൈനീട്ടിയപ്പോൾ  അവൻ ചിരിച്ചുകൊണ്ട് ചാടിച്ചെന്നു. പിന്നെ അവൾ വർത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു. തൃഷ എന്നാണവളുടെ പേര്.11 )o ക്‌ളാസിൽ പഠിത്തം നിർത്തി. വീട്ടിലിരുന്ന് പലപല ജോലികൾ ചെയ്യുന്നു.  വലിയ സുന്ദരിയൊന്നുമല്ലെങ്കിലും ഓമനത്തമുള്ള മുഖം. നിഷ്കളങ്കമായ ചിരി. എവിടെയോ കണ്ടുമറന്ന മുഖം എന്ന് നീനയ്ക്കു തോന്നി.
പിന്നെ പലയിടത്തും അവളെക്കണ്ടു. സംസാരിച്ചുസംസാരിച്ചു നല്ല കൂട്ടായി. ഇവൾ പഠിക്കാൻ മടികാണിച്ചതെന്തെന്നു നീന ചിന്തിക്കാതിരുന്നില്ല. പക്ഷേ ചോദിച്ചതുമില്ല.
ഒരുദിവസം അവൾ വീട്ടിലേക്കു ക്ഷണിച്ചു.
നീനയുടെ ബിൽഡിങ്ങിൽനിന്ന് കുറച്ചകലെയായുള്ള ഒരു പഴയ മൂന്നുനിലക്കെട്ടിടത്തിലെ മുകൾനിലയിലെ  ഫ്ലാറ്റ്. പടികൾ കയറി മുകളിലേക്കു  നടക്കുമ്പോൾ പേടിതോന്നാതിരുന്നില്ല. ആകെക്കൂടെ പഴമയുടെയും ദാരിദ്ര്യത്തിന്റെയും ധാരാളിത്തമുള്ളൊരു ദ്രവിച്ചുതുടങ്ങിയ  കെട്ടിടം. പൊടിയും അഴുക്കും നിറഞ്ഞതാണു  ചുറ്റുപാടെങ്കിലും തുടച്ചു  വൃത്തിയാക്കിയിട്ടിരിക്കുന്ന  ഒരു വാതിൽ തുറന്ന് തൃഷ അകത്തേക്ക് കയറി. വീടിനുള്ളിലും ദാരിദ്ര്യത്തിന്റെ ദൃശ്യങ്ങളാണ്. സോഫയിലിരുന്ന് ഒരു  വൃദ്ധൻ ടിവി കാണുന്നുണ്ട്. ചേർന്നൊരു വടിയും. തൃഷയുടെ മുത്തച്ഛനാണ്.
അകത്തുനിന്ന് ദയനീയമായ സ്വരത്തിൽ ആരോ എന്തോ വിളിച്ചുചോദിക്കുന്നുണ്ട്. തൃഷ എന്തോ വിളിച്ചു പറഞ്ഞു. അത് മുത്തശ്ശി. രണ്ടുവർഷമായി കിടപ്പിലാണ്. പത്താംക്‌ളാസ്സിൽ  92 ശതമാനം മാർക്കുണ്ടായിരുന്നിട്ടും അവരെ നോക്കാനാണത്രെ അവൾ പഠിപ്പു നിർത്തിയത്. മുത്തശ്ശനും തീരെ വയ്യ. വടിയില്ലാതെ നടക്കാനാവില്ല. അതുകൊണ്ടു രണ്ടുപേർക്കും തുണയായി അവൾ എപ്പോഴും അടുത്തുണ്ടാവണം. പുറത്തുപോയി ജോലിചെയ്യാനാവാത്തതുകൊണ്ടു വീട്ടിലിരുന്നു ചെയ്യാവുന്ന   ജോലികളൊക്കെ ചെയ്യുന്നു. കാർട്ടൺ ബോക്സുകൾ, തുണികൊണ്ടുള്ള പൂക്കൾ, പൂമാലകൾ എന്നിവയൊക്കെ നിർമ്മിച്ചുകൊടുക്കും. കുറച്ചുസമയം ചെറിയ കുട്ടികൾക്ക് ട്യൂഷൻ ക്‌ളാസ് നടത്തും. അങ്ങനെയൊക്കെ ഭക്ഷണത്തിനും മരുന്നിനുമൊക്കെ വക കണ്ടെത്തുന്നു.
പെട്ടെന്നാണ് ഭിത്തിയിലെ  ഒരു ഫോട്ടോ നീനയുടെ  കണ്ണിൽപ്പെട്ടത്.  ഒരു സ്ത്രീയും പുരുഷനും . അവളുടെ ഏകദേശരൂപമുള്ളൊരു സ്ത്രീ. ഒറ്റനോട്ടത്തിൽ നീനയാണെന്നു പറയും.
"ഇതാണെന്റെ അച്ഛനും അമ്മയും" തൃഷ ഒരുഗ്ലാസ്സ് വെള്ളം കൊടുത്തുകൊണ്ട്   പറഞ്ഞു.
ഇതേ മുഖച്ഛായയുള്ള ഒരു പെൺകുട്ടിയുടെ ഫോട്ടോ തന്റെ വീട്ടിലും ഉണ്ടല്ലോയെന്നവൾ ഓർത്തു.
" ആന്റീ, എന്റെ അമ്മയെക്കണ്ടാൽ  ആന്റിയെപ്പോലെ തോന്നുന്നില്ലേ?" അവൾ ചെറിയൊരു കണ്ണാടിയുമായി വന്നു. നീനയ്ക്ക് ആകെ ഒരമ്പരപ്പായി. തൃഷ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
മോൻ ശാഠ്യം  തുടങ്ങിയതുകൊണ്ടു നീന വേഗം അവിടെനിന്നു മടങ്ങി.
വീട്ടിലേക്കു നടക്കുന്നവഴിയിൽ തൃഷയുടെ വീട്ടിൽക്കണ്ട ഫോട്ടോ ആയിരുന്നു നീനയുടെ ചിന്തയിലത്രയും. ഒടുവിൽ അവൾക്കു നേരിയൊരോർമ്മവന്നു. മാലിനിയപ്പച്ചി. നാലോ അഞ്ചോ  വയസ്സുള്ളപ്പോൾ കണ്ട ഓർമ്മയേയുള്ളു. പിന്നെ ഫോട്ടോകൾ മാത്രമാണ് കണ്ടിട്ടുള്ളത്. ആ ഫോട്ടോ   കാണുമ്പോഴേ അച്ഛമ്മയുടെ കണ്ണ് നിറയുമായിരുന്നു. നീനയ്ക്ക് മാലിനിയപ്പച്ചിയുടെ ഛയായായിരുന്നു. തൃഷ മാലിനിയപ്പച്ചിയുടെ മകളാണ്. തന്റെ അനിയത്തി. നീനയുടെ മനസ്സിൽ വല്ലാത്തൊരു കുളിരോ തണുപ്പോ ചൂടോ ഒക്കെ ഒന്നിച്ചനുഭവപ്പെട്ടു. രക്തം രക്തത്തെ തിരിച്ചറിയുന്ന  ഒരസുലഭനിമിഷം!
പറഞ്ഞുകേട്ട കഥയാണ്. അച്ഛന്റെ ഒരേയൊരു സഹോദരി. കോഴിക്കോട് ആർ ഇ സി യിൽ പഠിക്കുമ്പോൾ മുംബൈക്കാരനായ രോഹിത് കുൽക്കർണി എന്ന സീനിയർ വിദ്യാർത്ഥിയുമായി പ്രണയത്തിലായത്രേ. അച്ചച്ചൻ  കലിതുള്ളി. അങ്ങനെയൊന്നു ചിന്തിക്കാനേ തറവാടിയായ അച്ചച്ചന്  കഴിയുമായിരുന്നില്ല. പക്ഷേ അപ്പച്ചി അരേയുമറിയിക്കാതെ രോഹിതിനൊപ്പം  മുംബൈക്ക് പോയി. കുൽകർണ്ണികുടുംബം വർഷങ്ങളായി കൊച്ചിയിൽ എന്തോ ബിസിനസ്സ് നടത്തിവന്നിരുന്നു. രോഹിത് കോഴിക്കോട് പഠിക്കാനെത്തിയ സമയത്താണ് പിതാവിന്റെ ബിസിനസ്സ് തകർച്ചിയിലായതും കുടുംബം മുംബൈയിലേക്ക്‌ പോയതും. പിന്നീട് രോഹിത് മുംബൈയിലെത്തി നല്ല ജോലിയിലുമായി. അപ്പച്ചിയുടെ  പഠിപ്പു കഴിഞ്ഞപ്പപ്പോൾ ആരുമറിയാതെ  രോഹിത് ഹോസ്റ്റലിൽ  വന്നു കൂട്ടിക്കൊണ്ടുപോയത്രേ! അവിടെയെത്തി അപ്പച്ചി പലതവണ  കത്തെഴുതി. ആരും മറുപടി എഴുതരുതെന്ന് അച്ചച്ചൻ കർശനമായി വിലക്കി. ഒടുവിൽ അപ്പച്ചിയുടെ കത്തുവരുന്നത്  നിന്നു..
പിന്നീടുള്ള കാര്യങ്ങളൊന്നും ആരും അറിഞ്ഞിരുന്നില്ല.

കാലങ്ങൾ കഴിഞ്ഞപ്പോൾ അപ്പച്ചിയെ വിളിക്കണമെന്നും തിരികൊണ്ടുവരണമെന്നും നീനയുടെ അച്ഛമ്മയും അച്ചച്ചനും അച്ഛനുമൊക്കെ ആഗ്രഹിച്ചെങ്കിലും അവരെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഒരുപാടു തിരക്കിയെങ്കിലും കുൽക്കർണികുടുംബത്തെക്കുറിച്ച്  ഒരു വിവരവും കിട്ടിയില്ല.  അപ്പച്ചിയുടെ കഥ ഒരു അടഞ്ഞ അദ്ധ്യായമായി മാറുകയായിരുന്നു. എങ്കിലും കുടുംബസ്വത്തിൽ അവരുടെ  ഭാഗം അവർക്കായിത്തന്നെ അച്ചച്ചൻ  മാറ്റിവെച്ചിട്ടുണ്ട്. എന്നെങ്കിലും മടങ്ങിവന്നാൽ കൊടുക്കാൻ.

അടുത്തദിവസം നീന വീണ്ടും തൃഷയുടെ വീട്ടിലെത്തി. ഹൃദയത്തിൽ സ്നേഹം നിറഞ്ഞൊഴുകുകയാണ്. തൃഷ വാതിൽ തുറന്നതും നീന അവളെ മുറുകെപ്പുണർന്നു. ഒരു ജന്മസ്‌നേഹം മുഴുവൻ പകർന്ന് അവളെ തെരുതെരെ ചുംബിച്ചു. പിന്നെ പൊട്ടിപ്പൊട്ടിക്കരഞ്ഞു. തൃഷയ്ക്ക് ആകെ അമ്പരപ്പായിരുന്നു. നീന കഥകളൊക്കെ പറഞ്ഞുകേൾപ്പിച്ചു. തൃഷയും കരഞ്ഞുകൊണ്ടാണ് ഒക്കെ കേട്ടത്.
മുംബൈയിലെത്തിയശേഷം മാലിനിയപ്പച്ചിക്ക് എന്തുസംഭവിച്ചുവെന്നറിയാൻ നീനയ്ക്ക് ആകാംക്ഷയായി.
തൃഷ കുറേസമയം ഒന്നും മിണ്ടാതിരുന്നശേഷം പറഞ്ഞുതുടങ്ങി.
മുംബൈയിൽ അവളുടെ അമ്മയ്ക്ക് അത്ര നല്ല സ്വീകരണമൊന്നുമായിരുന്നില്ല ലഭിച്ചത്. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുണ്ടായിട്ടും അവളെ ജോലിക്കുപോകാൻ രോഹിതിന്റെ മാതാപിതാക്കൾ അനുവദിച്ചില്ല. തൃഷയുടെ മുത്തശ്ശിയും രോഹിതിന്റെ സഹോദരിയും  മാലിനിയെ നന്നായി ഉപദ്രവിക്കുമായിരുന്നു. എപ്പോഴും ശകാരം. തരംകിട്ടുമ്പോഴൊക്കെ ദേഹോപദ്രവവും. ഒക്കെ സഹിച്ചും ക്ഷമിച്ചും കഴിഞ്ഞു ആ പാവം. ഒടുവിൽ തൃഷ ജനിച്ചതോടെ ഉപദ്രവം കൂടുതലായി. പെൺകുഞ്ഞിനെ പ്രസവിച്ചവളാണത്രേ! തൃഷയ്ക്ക് അമ്മയുടെ കണ്ണീരുണങ്ങാത്ത മുഖമാണ് ഓർമ്മയിലുള്ളത്.

അവൾക്ക് അഞ്ചോ ആറോ  വയസ്സുള്ളപ്പോൾ ഒരുദിവസം അച്ഛനും അമ്മയുമായും വലിയ വഴക്കുണ്ടായി . അമ്മ എന്തൊക്കെയോ ഉച്ചത്തിൽ പറഞ്ഞു. അച്ഛൻ അമ്മയെ പൊതിരെത്തല്ലി. കുറേനേരം അമ്മ തൃഷയെചേർത്തുപിടിച്ചു കരഞ്ഞു. ഒടുവിൽ അവൾ ഉറങ്ങിപ്പോയി. പിറ്റേന്ന് അമ്മ അവിടെയുണ്ടായിരുന്നില്ല. എന്താണുണ്ടായതെന്ന് ഇപ്പോഴും അവൾക്കറിയില്ല. അമ്മ വീടുവിട്ടുപോയി എന്നാണ് മുത്തശ്ശിയും മറ്റുള്ളവരും തൃഷയോടു പറഞ്ഞത്. ആരും അവളുടെ  അമ്മയെ അന്വേഷിച്ചതുമില്ലത്രേ!
അമ്മ ഈ മഹാനഗരത്തിൽ  എവിടെയെങ്കിലും സുഖമായി ജീവിച്ചിരിക്കുന്നു എന്നാണ് അവൾ ഇപ്പോഴും വിശ്വസിക്കുന്നത്.
അമ്മ പോയതോടെ അച്ഛന്റെയും രീതികളാകെ മാറി. ജോലിയിൽ ശ്രദ്ധയില്ലാതായി. ഒടുവിൽ ഒരപകടത്തെത്തുടർന്ന്  വളരെക്കാലം ആശുപത്രിയിലുമായി. ഇടക്ക് അച്ഛന്റെ സഹോദരിയുടെ വിവാഹം നടന്നു. അവർ വിദേശത്തെവിടെയോ ആണ്. നാട്ടിലേക്കു വരാറൊന്നുമില്ല. അച്ഛന്റെ ചികിത്സ നടത്തി സമ്പാദ്യമൊക്കെ തീർന്നിരുന്നു. പക്ഷേ  ഫലമൊന്നുമുണ്ടായില്ല. രോഹിത്  ആശുപത്രിക്കിടക്കയിൽത്തന്നെ അന്ത്യയാത്ര പറഞ്ഞു. അപ്പോഴേക്കും  അവർ താമസിച്ചിരുന്ന വലിയ ഫ്ലാറ്റും വിൽക്കേണ്ടിവന്നു. വാടകയ്ക്കുകൊടുത്തിരുന്ന ഈ പഴയ ഫ്ലാറ്റിലേക്ക് താമസം മാറി. അതിനിടയിൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും രോഗങ്ങൾ. അങ്ങനെ തൃഷയുടെ ജീവിതംതന്നെ മാറിമറിഞ്ഞു.

പിന്നെ കാര്യങ്ങളൊക്കെ മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. വിവരങ്ങളറിഞ്ഞ നീനയുടെ അച്ഛൻ ഒട്ടും വൈകാതെ മുംബൈയിലെത്തി. തൃഷ തന്റെ  അമ്മാവന്റെ സ്നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങി. അവൾ മറ്റൊരു ലോകത്തെത്തപ്പെട്ടതുപോലെയായിരുന്നു. അദ്ദേഹം അവളോടൊപ്പംതന്നെ ഒരുമാസത്തോളം താമസിച്ചു.  മുത്തശ്ശനും മുത്തശ്ശിക്കും നല്ല വൈദ്യസഹായം ഏർപ്പാടാക്കി. അവരെ നോക്കാൻ ഹോംനേഴ്‌സിനെയും നിയമിച്ചു.  തൃഷയെ തുടർന്ന് പഠിപ്പിക്കാനും വേണ്ടതെല്ലാം ഏർപ്പാടാക്കിയാണ് അദ്ദേഹം മടങ്ങിയത്. അതിനുവേണ്ട പണച്ചെലവുകൾക്കായി സഹോദരിക്ക് അവകാശപ്പെട്ട ബാങ്ക് നിക്ഷേപം സ്ഥിരനിക്ഷേപമാക്കി അതിന്റെ പലിശ എല്ലാ മാസവും ലഭിക്കത്തക്കരീതിയിൽ മാറ്റി.  മാലിനിയപ്പച്ചിയുടെ സ്വത്തുവകകളെല്ലാം തൃഷയുടെ പേരിലാക്കാനും വേണ്ടത് ചെയ്തു. കുറച്ചു കാലതാമസം വന്നുവെങ്കിലും അതൊക്കെ വേണ്ടവിധത്തിൽ നടന്നുകിട്ടി. തൃഷ വളരെ സന്തോഷവതിയായി ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്നു. മിടുക്കിയായി പഠിച്ചു. ഇംഗ്ലീഷ് സാഹിത്യമാണ് അവൾ ഉപരിപഠനത്തിനു തിരഞ്ഞെടുത്തത്. എം എ, എം ഫിൽ   കഴിഞ്ഞു ജോലിക്കായി ശ്രമിക്കുമ്പോൾ അമ്മാവൻ  അവളോട് വിവാഹക്കാര്യം അവതരിപ്പിച്ചു. അവൾക്ക് നാട്ടിലുള്ള ഒരു മലയാളിപ്പയ്യനെ മതിയത്രേ!
പക്ഷേ  അത് അത്ര എളുപ്പമുള്ളതായിരുന്നില്ല. നീനയുടെ അച്ഛൻ ഒരുപാടു പരിശ്രമിച്ചിട്ടാണ് അവൾക്കു യോജിച്ചൊരു പയ്യനെ കണ്ടെത്താനായത്.
തൃഷയുടെ ആഗ്രഹപ്രകാരം കേരളത്തിലെ പ്രശസ്തമായൊരു കോളേജിൽ അദ്ധ്യാപകനായ രവിശങ്കർ അവൾക്കു വരനായി.  . അവളിന്ന് മലയാളക്കരയിൽ സന്തോഷവതിയായി കഴിയുന്നു. അഹാനയുടെ അമ്മയായി, നൊരവധി കോളേജ് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപികയായി. .
അന്ന്  ആ കരിമ്പിൻജ്യൂസ് കടയിൽ താനവളെ കണ്ടില്ലായിരുന്നുവെങ്കിൽ ....... നീനയ്ക്ക് അങ്ങനെയൊന്നു ചിന്തിക്കാനേ ഇപ്പോൾ   കഴിയുന്നില്ല. കാലത്തിനു നന്ദി പറയാൻ മാത്രമേ അവൾക്കാവുന്നുള്ളു.






Tuesday, August 25, 2020

#കവിതരചനാമത്സരംആലിപ്പഴം#
.
ആലിപ്പഴം
=========

ഏതപ്സരസിന്റെ കണ്ണീർക്കങ്ങളാ
മേഘമാം ചിപ്പിയിൽ വീണുറഞ്ഞീ
വെൺമുത്തുമണികളായ്  മാറിയെന്നോ!

ഉതിരുന്നിതാലിപ്പഴങ്ങളീ മണ്ണിൽ
ഉരുകുന്ന വേനലിനുള്ളിലെ ദാഹത്തി-
ന്നൊരുസ്നേഹസാന്ദ്രമാം മൃദുഗീതമായ്.

ഓർക്കുന്നു ഞാനെന്റെ ബാല്യകാലത്തിലെ-
യാർദ്രമാം കാലവർഷക്കാലകൗതുകം
പേറി നിൻപിന്നാലെയോടിയ നാളുകൾ.

പൈതലിൻ ഹൃദയത്തിലെത്രമേലാനന്ദം
നീ പകർന്നീടിലും ശുഭ്രമനോഹരീ
കർഷകർതൻ പേടിസ്വപ്നമാണെന്നും നീ.


Friday, August 21, 2020

എന്റെ പാട്ടോർമ്മകൾ - പ്രതിലിപി മത്സരം

എന്റെ പാട്ടോർമ്മകൾ - പ്രതിലിപി മത്സരം
===================================
'മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്.. കൊച്ചു
മലയാളമെന്നൊരു നാടുണ്ട്....'
ബുൾബുൾ എന്ന സംഗീതോപകരണത്തിൽനിന്നുയരുന്ന സാന്ദ്രസുന്ദരമായ ശബ്ദത്തിനൊപ്പം എന്റെ അച്ഛന്റെ ഇമ്പമുള്ള ആലാപനം......
വെറുമൊരു നാലരവയസ്സുകാരിയുടെ ഓർമ്മകളാണിത്. അതിനുമപ്പുറത്തേക്ക് ആ  ഓർമ്മകൾ കൊണ്ടുപോകാൻ കലാമെന്നെ അനുവദിച്ചില്ല. അപ്പോഴേക്കും നിയന്താവ്  എന്റെ ജന്മസുകൃതമായ അച്ഛനെ മടക്കിവിളിച്ചിരുന്നു.
സ്‌കൂൾപ്രധാനാദ്ധ്യാപകനായിരുന്ന അച്ഛൻ നല്ലൊരു പ്രസംഗകനും  ഗായകനും ചിത്രകാരനും എഴുത്തുകാരനും ഒക്കെയായിരുന്നു.
പലപ്പോഴും പല സാംസ്‌കാരികയോഗങ്ങളിലും സ്‌കൂൾ-കോളേജ് വാർഷികാഘോഷങ്ങളിലുമൊക്കെ പ്രധാനാതിഥിയായും പ്രഭാഷകനായുമൊക്കെ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുപോകാറുണ്ടായിരുന്നു.
വിദ്യാലയങ്ങളിലെ സദസ്സാണെങ്കിൽ അച്ഛൻ കനപ്പെട്ട വിഷയങ്ങളൊന്നും പ്രസംഗത്തിനായി എടുക്കാറില്ലയെന്നാണ് അമ്മ പറഞ്ഞറിഞ്ഞിട്ടുള്ളത്. കുട്ടികൾക്കിഷ്ടപ്പെടുന്ന, എന്നാൽ പാഠങ്ങളുൾക്കൊള്ളുന്ന  കഥകളോ കവിതകളോ ഒക്കെയാവും കരുതുക. അതുതന്നെ കഥാപ്രസംഗമായി രൂപാന്തരപ്പെടുത്തി അവതരിപ്പിക്കയാണ് പതിവ്. വീട്ടിലായിരിക്കും അതിന്റെ റിഹേഴ്സൽ. മിക്കവാറും ശനി, ഞായർ ദിവസങ്ങളിൽ. സ്‌കൂളിലെ ചില അദ്ധ്യാപരും ഉണ്ടാകും വീട്ടിലപ്പോൾ. രാത്രിയിലാണെങ്കിൽ ഞങ്ങൾ വീട്ടുകാർ  മാത്രമേ ഉണ്ടാകൂ.
ഇതിന്റെ മുന്നോടിയായി എപ്പോഴും അച്ഛൻ പാടാറുണ്ടായിരുന്ന പാട്ടാണ് 'മാമലകൾക്കപ്പുറത്ത്...' അന്ന് വീട്ടിലുണ്ടായിരുന്ന 'ബുൾബുൾ' വായിച്ചുകൊണ്ടായിരുന്നു ആ മധുരാലാപനം.
മുറ്റത്തെവിടെയെങ്കിലും കളിച്ചുകൊണ്ടുനിൽക്കയാണെങ്കിലും ആ പാട്ടുകേട്ടാൽ ഞാനോടിച്ചെന്ന് അച്ഛന്റെ മടിയിൽക്കയറും.
ബാക്കിയുള്ളതൊക്കെ അച്ഛൻ എന്നെ മടിയിലിരുത്തിയാവും ചെയ്യുക.  (ഇന്നും ആ പാട്ട് ടിവിയിലോമറ്റോ കേട്ടാൽ കാലങ്ങൾക്കപ്പുറത്തേക്കു സഞ്ചരിച്ച്, ഓടിപ്പോയി അച്ഛന്റെ മടിയിൽക്കയറാൻ മനസ്സ് വെമ്പൽകൊള്ളും)
അച്ഛനവതരിപ്പിച്ചിരുന്ന കഥാപ്രസംഗങ്ങളുടെ ഓർമ്മകളുടെ അങ്ങേത്തലയ്ക്കൽ ശ്രീ വൈലോപ്പിള്ളിയുടെ 'മാമ്പഴം' ആയിരുന്നു.
'മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുല എറിഞ്ഞു വെറും മണ്ണിൽ'
എന്നുവരെയെത്തുമ്പോൾ  എന്റെ കണ്ണിൽനിന്ന് കണ്ണുനീർ ധാരധാരയായി ഒഴുകും. അവസാനംവരെ പിടിച്ചുനിന്നശേഷം ഒരു പൊട്ടിക്കരച്ചിലോടെ  അച്ഛന്റെ കഴുത്തിൽ കൈകൾച്ചുറ്റി തോളിൽചാഞ്ഞുകിടക്കും. കുറേസമയത്തേക്ക് തേങ്ങിതേങ്ങിക്കരഞ്ഞുകൊണ്ടിരിക്കും. ആശ്വാസവാക്കുകൾ പറഞ്ഞ്, ഉമ്മകൾതന്ന്  അച്ഛൻ സാന്ത്വനിപ്പിക്കും.
എന്റെ ഓർമ്മയിൽ, അച്ഛൻ കഥാപ്രസംഗരൂപത്തിൽ  പറയാറുള്ള മറ്റു  കഥകൾ, വയലാറിന്റെ 'ആയിഷ', ചങ്ങമ്പുഴയുടെ 'വാഴക്കുല', ഷേക്സ്പിയറിന്റെ 'വെനീസിലെ വ്യാപാരി' എന്നിവയായിരുന്നു.
ആയിഷയും വാഴക്കുലയും മാമ്പഴംപോലെതന്നെ എന്നെ ഏറെക്കരയിച്ച കഥകളാണ്.
അന്നുകേട്ട ആ കവിതാശകലങ്ങളൊക്കെ ഇന്നും മനസ്സിൽ മുഴങ്ങിനിൽക്കുന്നുണ്ട്. കവിതകളെ സ്നേഹിക്കാൻ എനിക്കുലഭിച്ച പ്രേരണാശക്തിയും നാലരവയസ്സിനുമുമ്പ് ഞാൻ കേട്ട്കരഞ്ഞ ആ കഥാപ്രസംഗങ്ങളാണ്. പിന്നീട് അധികകാലം എനിക്കതുകേൾക്കാൻ ഭാഗ്യമുണ്ടായതുമില്ല.
പിന്നീടൊരിക്കലും ഞാൻ കണ്ടിട്ടുപോലുമില്ലാത്ത , ബുൾബുൾ എന്ന സംഗീതോപകരണത്തിൽ അച്ഛനുതിർത്ത നാദവീചികളാണ് ഇന്നോളം കേട്ടതിൽ  എനിക്കേറ്റവും പ്രിയങ്കരമായ പശ്ചാത്തലസംഗീതം. വർഷങ്ങളെത്രയോ പോയ്മറഞ്ഞിയിട്ടും ഓർമ്മയിലിന്നും മുഴങ്ങിനിൽക്കുന്ന മധുരസംഗീതം!






Thursday, August 20, 2020

പ്രഭാത സ്മൃതി - 961 മലയാളസാഹിത്യലോകം


💐പ്രഭാത സ്മൃതി - 961💐
🔸
16 - 08 - 2020 ഞായർ 
(കൊല്ലവർഷം - 1195 കർക്കടകം 32)
🔹
🐦പ്രഭാതസ്മൃതി🐦

🌻ദുരിതങ്ങളുടെ ഘോഷയാത്രയുമായിവന്ന കർക്കടകത്തിലെ അവസാനദിവസമാണിന്ന് . നാളെ പ്രതീക്ഷയുടെ പൊൻവെളിച്ചവുമായി പുതുവത്സരം പിറക്കും. വരാൻപോകുന്ന നന്മകൾക്കായി നമുക്ക് കൺപാർത്തിരിക്കാം. 
എല്ലാ കൂട്ടുകാർക്കും ശുഭസുപ്രഭാതം ആശസിച്ചുകൊണ്ട് 
പ്രഭാതസ്മൃതിയുടെ 961- ) o  അദ്ധ്യായത്തിലേക്ക് സുസ്വാഗതം 🌻

🔹സദ്‌വാണി🔹
🪔
ആഹാരനിദ്രാഭയമൈഥുനാനി
സാമാന്യമേതത്‌ പശുഭിര്‍നരാണാം
ജ്ഞാനം നരാണാമധികോ വിശേഷോ
ജ്ഞാനേന ഹീനാഃ പശുഭിഃ സമാനാഃ
(ചാണക്യനീതി)
💦സാരം💦
ആഹാരം, നിദ്ര, ഭയം, മൈഥുനം എന്നിവ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സമാനമായുള്ളവയാണ്‌. അറിവാണ്‌ മനുഷ്യന്‌ വിശേഷിച്ചുള്ളത്‌. അറിവ്‌ നേടിയില്ലെങ്കില്‍ പിന്നെ മനുഷ്യന്‍ മൃഗതുല്യനാണ്‌.
🛁🛁🛁🛁🛁🛁🛁🛁🛁🛁

🌱തീക്കനൽ കൈയിലെടുത്തപോലെയാണ് കോപം പൂണ്ടിരിക്കുന്നത്. പൊള്ളലേൽക്കുന്നത്  അവനവനുതന്നെയായിരിക്കും..*ശ്രീ ബുദ്ധൻ*🌱

🔸സ്മൃതിഗീതം 🔸
ശ്രീമതി ലക്ഷ്മി വി നായർ എഴുതിയ 'കുട്ടികളില്ലാത്ത വിദ്യാലയം' എന്ന കവിതയാണ് ഇന്നത്തെ സ്മൃതിഗീതം ധന്യമാക്കുന്നത്.  
🥀 കുട്ടികളില്ലാത്ത വിദ്യാലയം - ലക്ഷ്മി വി നായർ 🥀
- - * - - - * - - - * - - -*- - - *- - - * - - - * - - - * - - - * - - - * - - 
ഓലമേഞ്ഞുള്ളൊരാക്കൊച്ചുവിദ്യാലയം
മൂകമായ് തേങ്ങുന്നതാരറിയാൻ
കുഞ്ഞുകിടങ്ങൾതൻ സ്വരരാഗമാധുരി -
യെന്നിനിക്കേൾപ്പതെന്നറിയാതെ
തിങ്ങും വിഷാദമടക്കിയിരിപ്പൂ -
യിന്നിൻദുരവസ്ഥയോർത്തിരിപ്പു

ബഞ്ചുകൾ തേങ്ങലടക്കുകയാവാം
പിഞ്ചുകിടാങ്ങൾതൻ ചൂടറിയാതെ
മേൽക്കൂരയെന്തേ ചായ്‍വതിങ്ങ്
പൈതങ്ങളില്ലാത്ത വേദനയാലോ

മാർജ്ജാരൻ വന്നൊന്ന് കണ്ണുചിമ്മിപ്പോയി
കാകനും കൂടെക്കരഞ്ഞുനില്പൂ
കഞ്ഞിപ്പുരയിലെ പാത്രങ്ങളോ
തട്ടിമുട്ടാതെയടയിരിപ്പു

കുഞ്ഞുകിടാങ്ങളങ്ങോടിക്കളിച്ചൊരാ -
യങ്കണമാകെ കാടെടുത്തുപോയ്
ഉത്സവപ്പറമ്പുപോലുള്ളൊരാമൈതാനം
ഇന്നൊരുശ്മശാനമതെന്നപോലെ

എന്നിനിയാഹ്ളാദപ്പൂത്തിരിപോലെ
കുഞ്ഞുങ്ങൾ വിളയാടുമീതലത്തിൽ
ഗുരുശിഷ്യബന്ധത്തിന്നവസാനമണിയും
കൊട്ടിയിരിപ്പാണോ കൊറോണയിപ്പോൾ
സ്നേഹത്തിൻകൂട്ടായ്മയൊക്കെയുമീ-
പ്പാരിന്നു നഷ്ടമായ്ത്തീരുകയോ?
.
🔹അനുവാചകക്കുറിപ്പ് 🔹
കാലാകാലങ്ങളായി ജൂൺമാസം തുടങ്ങുമ്പോൾമുതൽ മാർച്ചവസാനംവരെ കുട്ടികളുടെ പ്രവർത്തനവൈവിധ്യങ്ങളാൽ സജീവമായിരിക്കും നമ്മുടെ നാട്ടിലെ വിദ്യാലയങ്ങൾ. എന്നാൽ പതിവിനു വിപരീതമായി കൊറോണയെന്ന മഹാമാരിയുടെ ഭീഷണിമൂലം  ഈവർഷം എല്ലാ വിദ്യാലയങ്ങളും അടഞ്ഞുതന്നെ കിടക്കുന്നു. ഓൺലൈൻ ക്‌ളാസ്സുകൾ നടക്കുന്നുണ്ടെന്ന ചെറിയൊരാശ്വാസം മാത്രം.  എന്നാണ് ഈ സ്ഥിതി മാറുന്നതെന്ന് പ്രവചിക്കാനുമാവില്ല.

തന്റെ കുഞ്ഞുങ്ങളുടെ കാലൊച്ചകേൾക്കാനാവാതെ, അവരെക്കണ്ടു കണ്കുളിർക്കാനാവാതെ ഉള്ളുരുകിത്തെങ്ങുന്നൊരു വിദ്യാലയത്തിന്റെ ഹൃദയനൊമ്പരങ്ങളാണ് ഈ കവിതയിൽ ശ്രീമതി ലക്ഷ്മി വി നായർ ആവിഷ്കരിക്കുന്നത്. വിദ്യാലയത്തിന്റെ ഓരോ ഘടകങ്ങളും ഈ തേങ്ങലിൽ പങ്കുകൊള്ളുന്നു. കുട്ടികളുടെ സാമീപ്യമില്ലാത്ത സങ്കടത്തിൽ  തേങ്ങലടക്കുന്ന ബഞ്ചുകളും വേദന  താങ്ങാനാവാതെ ചാഞ്ഞുപോകുന്ന മേൽക്കൂരയും കഞ്ഞിപ്പുരയിലെ മൗനംപുതച്ചിരിക്കുന്ന പാത്രങ്ങളും  വന്നുനോക്കി, ആരെയും കാണാതെ കണ്ണുചിമ്മിക്കടന്നുപോകുന്ന മാർജ്ജാരനും ഉറക്കെക്കരഞ്ഞു സങ്കടംതീർക്കുന്ന കാകനും അവയിൽ ചിലതാണ്. പിഞ്ചുകാലുകൾ ഓടിക്കളിച്ചിരുന്ന സുഗമമായ അങ്കണം ഇന്നു കാടുകയറിക്കിടക്കുന്ന കാഴ്ച ഹൃദയഭേദകം. ഒരുത്സവപ്പറമ്പുപോലെ ശബ്ദമുഖരിതമായിരുന്ന മൈതാനം ഒരു ശവപ്പറമ്പുപോലെ നിശ്ശബ്ദം. പരസ്പരസ്നേഹത്തന്, എന്തിന്, പവിത്രമായ ഗുരുശിഷ്യബന്ധത്തിനുപോലും മരണമണിമുഴക്കുകയാണോ കൊറോണയെന്ന്  കവി ആശങ്കപ്പെടുന്നു.

ഇന്നത്തെ ഈ പ്രത്യേകസാഹചര്യം തീർച്ചയായും പലവിധ ആശങ്കകൾക്കും വഴിയൊരുക്കുന്നു. അതിലേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വിദ്യാലയങ്ങളിലല്ലാതെയുള്ള വിദ്യാഭ്യാസം. കുട്ടികൾക്കു  കേവലമായ പുസ്തകപഠനത്തിനപ്പുറം സാമൂഹ്യജീവിതത്തിന്റെ അടിത്തറയും ഗതിവിഗതികളും ആഴത്തിൽ ഹൃദിസ്ഥമാക്കിക്കൊടുക്കുന്ന മഹാസ്ഥാനമാണ് ഓരോ ക്‌ളാസ് മുറികളും. അവരുടെ  സ്വഭാവരൂപീകരണത്തിലും വ്യക്തിത്വവികസനത്തിലും മനോഭാവനിര്‍മിതിയിലുമൊക്കെ ക്ലസ്സ്മുറികൾക്കുള്ള പങ്ക് നിസ്സാരമല്ല. അതുകൊണ്ടുതന്നെ  പഠനം വെറും കമ്പ്യൂട്ടർസ്‌ക്രീനിന്റെ മുമ്പിലോ മൊബൈൽഫോണിലൂടെയോ ഒക്കെ ആകുമ്പോൾ സംഭവിക്കുന്ന നഷ്ടം ഒരിക്കലും നികത്താനാവാത്തതുമാകും. നമ്മിലോരോരുത്തരിലുമുള്ള  ഈ ആശങ്കകളൊക്കെയാണ് ഈ കവിതയിലൂടെ ശ്രീമതി ലക്ഷ്മി വി നായർ  പകർന്നുതരുന്നതും.
പൊതുവെ ഒരിളങ്കാറ്റു തഴുകുന്നപോലെയുള്ള വായന സമ്മാനിക്കുന്നതാണ്, മുഖപുസ്തകത്തിലെ എഴുത്തിടങ്ങളിൽ സുപരിചിതയായ ലക്ഷ്മിച്ചേച്ചിയുടെ കവിതകൾ.
ഈ കവിതയാകട്ടെ ഹൃദയത്തിന്റെ  ഉൾക്കോണിലെവിടെയോ  ഒരു ചാറ്റൽമഴയുടെ നനവുപകർന്നുപോകുന്നു. ചേച്ചിക്ക് സർവ്വനന്മകളും ആശംസിക്കുന്നു.
 💦
ഭാരതം ഒരു സ്വാതന്ത്രരാഷ്ട്രമായിട്ട് ഇന്നലെ എഴുപത്തിമൂന്നു സംവത്സരങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ സ്വാതന്ത്ര്യം നാം ജീവിതത്തിന്റെ വിവിധതലങ്ങളിൽ അനുഭവിച്ചറിയുന്നുമുണ്ട്. പൗരാവകാശങ്ങൾ നേടിയെടുക്കാൻ നമ്മൾ ഏതുവിധേനയും ശ്രമിക്കാറുമുണ്ട്. പക്ഷേ  പലപ്പോഴും നമ്മൾ മറന്നുപോകുന്ന ഒന്നുണ്ട്. നമ്മുടെ കർത്തവ്യങ്ങൾ. ഇന്നു  നമുക്ക് നമ്മുടെ രാഷ്ട്രത്തോടുള്ള    പ്രധാനകർത്തവ്യങ്ങളെന്തൊക്കെയെന്നു ഒന്നവലോകനം ചെയ്യാം.
🌷ഭരണഘടനയെ അനുസരിക്കുക, ഭരണഘടനയെയും ദേശീയപതാകയും ദേശീയഗാനത്തെയും ആദരിക്കുക.
🌷സ്വാതന്ത്ര സമരത്തിന് ഉത്തേജനം പകർന്ന ഉന്നതമായ ആദർശങ്ങൾ പിന്തുടരുക.
🌷ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുക.
🌷രാജ്യരക്ഷാ പ്രവർത്തനത്തിനും രാഷ്ട്ര സേവനത്തിനും തയ്യാറാവുക.
🌷മതം, ഭാഷ, പ്രദേശം, വിഭാഗം എന്നീ വൈരുദ്ധ്യങ്ങൾക്ക് അതീതമായി എല്ലാവർക്കുമിടയിൽ സാഹോദര്യം വളർത്താൻ ശ്രമിക്കുക.
🌷ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുക, സംരക്ഷിക്കുക.
🌷പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക; വനം, തടാകം, നദികൾ, വന്യജീവികൾ എന്നിവയെ കാത്തുസൂക്ഷിക്കുക; ജീവനുള്ളവയെല്ലാം അനുകമ്പ കാട്ടുക.
🌷ശാസ്ത്രീയവീക്ഷണം, മാനവീകത, അന്വേഷണാത്മകത, പരിഷ്കരണ ത്വര എന്നിവ വികസിപ്പിക്കുക.
🌷പൊതു സ്വത്ത് സംരക്ഷിക്കുക, അക്രമം ഉപേക്ഷിക്കുക.
🌷എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക.

ഈ കടമകൾ എല്ലാം ഇന്ത്യയിലെ ജനങ്ങൾ നിശ്ചയമായും  പാലിക്കേണ്ടതാണ്.


🍂ഇന്നത്തെ വിഷയം 'പ്രത്യാശ'🍂
പ്രഭാതസ്മൃതി ധന്യമാക്കുന്ന അനുവാചകർക്ക് ഇന്നത്തെ വിഷയം "പ്രത്യാശ'" ആണ്. ഈ വിഷയത്തെ ആസ്പദമാക്കി മനസിന്റെ ഭാഷയിൽ എന്തും എഴുതാം; കഥ, കവിത, കുറിപ്പുകൾ, ലേഖനം, ചിത്രരചന എന്നിങ്ങനെയുള്ള നിങ്ങളുടെ രചനകൾ കമന്റായി പോസ്റ്റ് ചെയ്യാവുന്നതാണ്.
🔸
15-8--2020 ലെ പ്രഭാതസ്മൃതിയിൽ "സ്വാതന്ത്ര്യം" എന്ന വിഷയത്തെ ആസ്പദമാക്കി ഹൃദ്യമായ രചനകൾ കമന്റായി ചെയ്ത സൗഹൃദങ്ങൾക്കും തങ്ങളുടെ മനസിന്റെ ഭാഷയിൽ മറ്റു കമന്റുകൾ ചെയ്ത ഓരോർത്തർക്കും മലയാളസാഹിത്യ ലോകത്തിന്റെ അഭിനന്ദനങ്ങൾ .തുടർന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്,
സ്നേഹാദരങ്ങളോടെ
🌷 മിനി മോഹനൻ 🌷
💐മലയാളസാഹിത്യലോകം💐












Wednesday, August 12, 2020

പൈനാപ്പിളിന്റെ കഥ (നാടോടിക്കഥാമത്സരം)

പൈനാപ്പിളിന്റെ കഥ (നാടോടിക്കഥാമത്സരം)
=====================================
അങ്ങുദൂരെ, ഏഴാംകടലിനുമക്കരെ, ഒരു ഗ്രാമത്തിൽ  പണ്ടുപണ്ട്  ലിമ എന്നൊരു സ്ത്രീയും അവരുടെ പൈന എന്നുപേരുള്ള മകളും താമസിച്ചിരുന്നു. ലിമ കഠിനാധ്വാനിയായൊരു സ്ത്രീയായിരുന്നെങ്കിലും പൈന അമ്പേ മടിച്ചിയായിരുന്നു. ഉദയം മുതൽ അസ്തമയംവരെ തന്റെ അമ്മ ജോലിചെയ്യുന്നതുകണ്ടാലും ഒരുസഹായവും അവൾ ചെയ്യുമായിരുന്നില്ല. സദാ കളിയുമായി നടക്കും. ചിലപ്പോൾ കൂട്ടുകാരുടെ  വീട്ടിലാകും. അല്ലെങ്കിൽ സ്വന്തം വീടിന്റെ  മുറ്റത്തോ തൊടിയിലോ കളിച്ചുകൊണ്ടിരിക്കും.
എന്തെങ്കിലും ജോലി അവളെ നിർബ്ബന്ധമായി ഏല്പിച്ചാലും പലവിധ  ഒഴിവുകഴിവുകൾ കണ്ടുപിടിച്ച് അതു ചെയ്യാതിരിക്കും. ലിമയ്ക്ക്  ചിലപ്പോൾ അതിയായ കോപമുണ്ടാകുമെങ്കിലും മകളോടുള്ള  സ്നേഹാധിക്യത്താൽ ശിക്ഷയൊന്നും കൊടുത്തിരുന്നില്ല.
അങ്ങനെയിരിക്കെ ലിമ കടുത്ത പനിബാധിച്ച് കിടപ്പിലായി. ഭക്ഷണംപോലും ഉണ്ടാക്കാൻ കഴിയാതെ ക്ഷീണിതയായി. കിടക്കയിൽനിന്ന് എഴുന്നേൽക്കാൻപോലും കഴിയാത്ത അവസ്ഥ. പക്ഷേ പൈന അതൊന്നും കണ്ടഭാവം നടിച്ചില്ല. അമ്മയ്ക്ക് തുള്ളിവെള്ളംകൊടുക്കാൻപോലും. വീട്ടിൽ ഭക്ഷണമില്ലാത്തതുകൊണ്ടു അവൾ ഓരോ സാമയം ഓരോ കൂട്ടുകാരുടെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചു. പിന്നെ തൊടിയിലുണ്ടായിനിൽക്കുന്ന പഴങ്ങളും മറ്റും പറിച്ചെടുത്തു കഴിച്ചു. അപ്പോഴൊന്നും അമ്മയുടെ കാര്യം അവൾ ഗൗനിച്ചതേയില്ല. ലിമ മകളെ വിളിച്ചപ്പോഴൊന്നും അവൾ കേട്ടതായിപ്പോലും ഭാവിച്ചതുമില്ല.
ഒടുവിൽ സർവ്വശക്തിയുമെടുത്ത് ലിമ അവളെ വിളിച്ചു
" പൈനാ ... നീയൊന്നിങ്ങോട്ടു വരുന്നുണ്ടോ."
അമ്മ നല്ല ദേഷ്യത്തിലാണെന്നു തോന്നിയതിനാലാവാം ഇത്തവണ പൈന് പതിയെ അമ്മയുടെ മുറിവാതിലിനടുത്തുചെന്നു തല കത്തേക്കുനീട്ടി ചോദിച്ചു.
"എന്താ അമ്മാ? എന്തിനാ എന്നെ വിളിച്ചത്?"
"നീ അടുക്കളയിൽപോയി അല്പം കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കൂ. സാധനങ്ങളൊക്കെ അവിടെയുണ്ട്"
പൈന മനസ്സില്ലാമനസ്സോടെ അടുക്കളയിലേക്കു നടന്നു.
കുറച്ചുസമയത്തേക്ക് പാത്രങ്ങൾ തട്ടുന്നതും മുട്ടുന്നതും ഷെൽഫുകൾ തുറക്കുന്നതും വലിച്ചടയ്ക്കുന്നതുമൊക്കെയായി കുറേ  ശബ്ദങ്ങൾ കേട്ടു. പിന്നെ നിശ്ശബ്ദമായി.
നേരമേറെയായിട്ടും കഞ്ഞിയും ചമ്മന്തിയും കിട്ടാതെവന്നപ്പോൾ ലിമ വിളിച്ചുചോദിച്ചു.
"മോളേ  പൈനാ, കഞ്ഞി തയ്യാറായോ?"
"ഇല്ലാ" അവൾ മറുപടിയും കൊടുത്തു.
"പാത്രവും തവിയും കണ്ടില്ല. അതുകൊണ്ടു ഞാൻ കഞ്ഞി വെച്ചില്ല" അവൾ വിശദീകരിച്ചു. കോപവും സങ്കടവും വിശപ്പും എല്ലാംകൂടി ലിമയ്ക്ക് കണ്ണുകാണാതായി. അവൾ മകളെ കുറേ ശകാരിച്ചു. ഒടുവിൽ കരഞ്ഞുകൊണ്ടു  പറഞ്ഞു
"നിന്റെ ശരീരം മുഴുവൻ ആയിരം  കണ്ണുകളുണ്ടാവട്ടെ. എന്നാലെങ്കിലും നീ എല്ലാം കാണുമല്ലോ"
എന്നിട്ട് അവൾ അടുക്കളയിൽപ്പോയി ഒരുവിധത്തിൽ കുറച്ചു കഞ്ഞിയുണ്ടാക്കി. അതിൽ ഉപ്പുചേർത്തു കഞ്ഞികുടിച്ചു. ദേഷ്യമുണ്ടായിരുന്നെങ്കിലും കുറച്ചുകഞ്ഞി പൈനയ്ക്കായും മാറ്റിവെച്ചു. പിന്നെ പോയി കിടന്നു. ക്ഷീണം കാരണം ഉറങ്ങിപ്പോവുകയും ചെയ്തു.
ഉണർന്നപ്പോൾ മുറ്റത്താകെ പോക്കുവെയിൽ പരന്നിരുന്നു. ക്ഷീണമല്പം കുറഞ്ഞിരുന്നു. അവൾ എഴുന്നേറ്റു കുറച്ചു ജോലികളൊക്കെ ചെയ്തു. ഭക്ഷണവുമുണ്ടാക്കി. പക്ഷേ  പൈനയെ അവിടെയെങ്ങും കണ്ടില്ല. ഇരുട്ടുവീണുതുടങ്ങിയപ്പോൾ അവൾ പൈനയെ അടുത്തവീടുകളിലൊക്കെ അന്വേഷിച്ചു. ആർക്കും അവളെവിടെയെന്നറിയില്ല. ചിലപ്പോൾ ഭക്ഷണം കഴിക്കാൻ പുഴയോരത്തുള്ള കൂട്ടുകാരിയുടെ വീട്ടിപോയിരിക്കുമെന്നു കരുതി ലിമ രാത്രിയിൽ ഭക്ഷണം കഴിച്ചു കിടന്നുറങ്ങി.
പിറ്റേദിവസവും പൈനയെ കണ്ടില്ല. ലിമ അവളെ അന്വേഷിച്ച് എല്ലായിടവും നടന്നു. അവളെക്കാണാതെ ഹൃദയംപൊട്ടി കരഞ്ഞു. അവളെ സഹകരിക്കാൻ തോന്നിയ നിമിഷത്തെപ്പഴിച്ച് ലിമ സ്വന്തം തലയിൽ അടിച്ചുകൊണ്ടിരുന്നു.  താന്തോന്നിയായിരുന്നെങ്കിലും മകൾ അവൾക്കു ജീവന്റെ ജീവനായിരുന്നു.
ദിവസങ്ങളൊന്നൊന്നായി കടന്നുപോയി. ലിമയുടെ അസുഖമൊക്കെ ഭേദമായി. പക്ഷേ എത്ര ശ്രമിച്ചിട്ടും   പൈനയെ കണ്ടെത്താൻ കഴിഞ്ഞില്ല. അവൾക്കെന്തുസംഭവിച്ചെന്ന്  ആർക്കും ഒരറിവുമില്ല.
മാസങ്ങൾക്കുശേഷം ഒരുദിവസം അടുക്കളയുടെ പിൻഭാഗത്തെ തോട്ടം വൃത്തിയാക്കാൻ ചെന്നപ്പോൾ ലിമ അവിടെയൊരു വ്യത്യസ്തമായ പഴം പാകമായി നിൽക്കുന്നത് ശ്രദ്ധിച്ചു. ഇതുവരെ അങ്ങനെയൊന്നു കണ്ടിട്ടില്ല നാട്ടിലെങ്ങും. കൈകൾ നീട്ടിയതുപോലുള്ള ഇലകൾക്കു നടുവിൽ നിറയെ കണ്ണുകളുള്ള മുഖംപോലെ, മഞ്ഞനിറമുള്ള  ഒരു കായ. തലയിലെ മുടിപോലെ കുറച്ചിലകളും.
വാർത്തയറിഞ്ഞ് ഗ്രാമവാസികളൊക്കെ ലിമയുടെ വീട്ടിലെത്തി. എല്ലാവരും പുതിയ ഫലത്തെക്കുറിച്ച് ഓരോരോ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ഗ്രാമത്തിലെ പ്രധാന പുരോഹിതനും വന്നുചേർന്നു. അയാൾ ലിമയോട് വീട്ടുകാര്യങ്ങളൊക്കെ ചോദിച്ചു. എല്ലാം പറഞ്ഞകൂട്ടത്തിൽ പൈനയെ കാണാതായ കഥയും പറഞ്ഞു. വിശദമായി ചോദിച്ചറിഞ്ഞശേഷം ശാന്തനായി പുരോഹിതൻ പറഞ്ഞു.
"ലിമാ, ഈ ഫലം നിന്റെ മകൾ പൈനതന്നെയാണ്. വളരെ പ്രത്യേകതകളുള്ളൊരു ദിനത്തിലായിരുന്നു നീ അവളെ ശകാരിച്ചതും
ശരീരം മുഴുവൻ കണ്ണുകളുണ്ടാകട്ടെ എന്ന് ശപിച്ചതും. അന്ന് അമ്മമാരുടെ കാവൽമാലാഖ ഭൂമിയിലെത്തിയ ദിനമായിരുന്നു. മക്കൾ എന്താകണമെന്ന് അമ്മമാർ ആഗ്രഹിച്ചുവോ അതൊക്കെ നടത്തിക്കൊടുത്തിട്ടാണ് ആ മാലാഖ മടങ്ങിയത്. നിന്റെ ആഗ്രഹം നടത്തിയത് ശരീരം മുഴുവൻ കണ്ണുകളുള്ള ഈ പൈനയെ നിനക്ക് തന്നുകൊണ്ടാണ്."
ലാളിച്ചു വഷളാക്കിയ തന്റെ പൊന്നുമോൾക്ക്  ഈ വിധി വന്നതിൽ ലിമ ഏറെ ദുഃഖിച്ചു. പക്ഷേ അവൾക്കു പരിഹാരമൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. എങ്കിലും മകളോടുള്ള  സ്നേഹാധിക്യത്താൽ അവൾ ആ പഴത്തിന് അവളുടെ പേരുനല്കി വിളിച്ചു. പൈന  എന്ന്.
കാലം ഏറെ കഴിഞ്ഞപ്പോൾ അത് പൈനാപ്പിൾ എന്നായി മാറി.





നീലി നാവറുത്ത കുരുവിയുടെ കുട്ട (നാടോടിക്കഥാമത്സരം)

സഹ്യപർവ്വതനിരകളുടെ താഴ്‌വരയിലെവിടെയോ ഒരു ഗ്രാമത്തിലായിരുന്നു ശങ്കു എന്ന പാവം കർഷകനും അയാളുടെ ഭാര്യ നീലിയും താമസിച്ചിരുന്നത്. പ്രായമേറെയായിട്ടും അവർക്കു സന്താനഭാഗ്യം ലഭിച്ചിരുന്നില്ല. കലഹപ്രിയയായ  നീലി എല്ലായ്പ്പോഴും ദേഷ്യത്തിലായിരിക്കും. ശങ്കുവിനെ ശകാരിക്കുകയാണ് അവളുടെ പ്രിയ വിനോദമെന്നുതോന്നും. കുറ്റപ്പെടുത്തുകയും ശപിക്കുകയും ചെയ്തുകൊണ്ടിരിക്കും. ശങ്കുവാകട്ടെ എല്ലാം നിശ്ശബ്ദമായി സഹിക്കും.
ഒരു കുട്ടിയെ ദത്തെടുത്തുവളർത്താമെന്ന ശങ്കുവിന്റെ ആഗ്രഹത്തിന് നീലി ഒരു വിലയും കല്പിച്ചില്ല. ശക്തമായി എതിർക്കുകയും ചെയ്തു. ദുഖിതനായ ശങ്കു വയലിൽ ജോലിയെടുക്കുമ്പോൾ കണ്ടെത്തിയ ഒരു കുരുവിയെ വീട്ടിലേക്കു കൊണ്ടുവന്നു. അതിനെ ഓമനിച്ചു വളർത്തി. അതും നീലിക്ക് തീരെ ഇഷ്ടമായില്ല. അവൾ ശകാരവും ശാപവും രൂക്ഷമാക്കി.
ഒരുദിവസം ശങ്കു   ഗ്രാമച്ചന്തയിൽ പോയസമയം കുരുവി വന്ന്  നീലി  മുറ്റത്തുണ്ക്കാനിട്ടിരുന്ന ധാന്യം അല്പം കൊത്തിത്തിന്നു. അതുകണ്ടുവന്ന നീലി കോപംകൊണ്ട് ഉറഞ്ഞുതുള്ളി. അവൾ  കുരുവിയുടെ നാക്ക് ഒരു കത്തികൊണ്ട് മുറിച്ചുകളഞ്ഞു. പാവം കുരുവി ചോരയുമൊലിപ്പിച്ച് അവിടൊക്കെ പറന്നുനടന്ന് കുറേക്കരഞ്ഞു  . പിന്നെയും കലിയടങ്ങാതെ  നീലി  അതിനെ കല്ലെടുത്തെറിഞ്ഞ് ഓടിച്ചു.
"പോയിത്തുലയ്" അവൾ ആക്രോശിച്ചു.
പാവം കുരുവി കരഞ്ഞുകൊണ്ട് എങ്ങോട്ടോ പറന്നുപോയി.
ചന്തയിൽനിന്നു മടങ്ങിവന്ന ശങ്കു  എല്ലായിടവും കുരുവിയെ അന്വേഷിച്ചു. ഉറക്കെ വിളിച്ചിട്ടും ഒരു മറുപടിയുമുണ്ടായില്ല. അയാൾ ഒടുവിൽ നീലിയോട് ചോദിച്ചു കുരുവിയെയെങ്ങാൻ കണ്ടോയെന്ന്. അവൾ വിജയീഭാവത്തിൽ  നടന്നതൊക്കെ  അയാളോട് പറഞ്ഞു.
ശങ്കുവിന് വല്ലാത്ത ദുഃഖംതോന്നി. അയാൾ മൂകനായി, ഒരുത്സാഹവുമില്ലാതെ വീട്ടിനുള്ളിൽത്തന്നെ ഏതാനും ദിവസം കഴിഞ്ഞുകൂടി. നീലിയാകട്ടെ തന്റെ ശകാരവും ശാപവും തുടർന്നുകൊണ്ടിരുന്നു. ഒടുവിൽ അയാൾ വയലിൽ ജോലിചെയ്യാൻ പോയി.
അങ്ങനെ നാളുകളേറെ കഴിഞ്ഞുപോയി.
ഒരുദിവസം അടുത്തഗ്രാമത്തിൽ സുഖമില്ലാതെ കിടക്കുന്ന ബന്ധുവിനെ കാണാൻ  പോയിട്ടുവരുമ്പോൾ വഴിവക്കിലെ മാവിന്കൊമ്പിൽ തന്റെ പ്രിയചങ്ങാതിയായ കുരുവിയെ കണ്ടുമുട്ടി. രണ്ടുപേരുടെയും ആനന്ദത്തിന്  അതിരില്ലായിരുന്നു. ആ സന്തോഷത്തിൽ  അവർ ചിരിക്കുകയും കരയുകയും ചെയ്തു. ഒരുപാടുവിശേഷങ്ങൾ പങ്കുവെച്ചു. പിന്നെ കുരുവി ശങ്കുവിനെ നിർബ്ബന്ധിച്ച് തന്റെ വീട്ടിലേക്കു കൊണ്ടുപോയി. മുനിമാരുടെ പര്ണശാലപോലെ,  മനോഹരമായ ഒരു പുൽവീട്. മുറ്റത്തിനുചുറ്റും പൂച്ചെടികൾ ചിരിച്ചുനിൽക്കുന്നൊരു ഉദ്യാനം. അതിനുമപ്പുറം വിവിധങ്ങളായ ഫലവൃക്ഷങ്ങൾ. ആ വീട്ടിൽ കുരുവിയുടെ ഭാര്യയും ഓമനത്തമുള്ള രണ്ടുപെൺകുഞ്ഞുങ്ങളും ഉണ്ടായിരുന്നു. പെൺകുരുവി അവരെ സ്വീകരിച്ചിരുത്തി. ആദരവോടെ ഉപചാരങ്ങൾ ചെയ്തു. കുഞ്ഞുങ്ങൾ സ്നേഹവായ്‌പോടെ എല്ലാം നോക്കിനിന്നു.
ഭക്ഷണസമയമായപ്പോൾ പെൺകുരുവി അതീവസ്വാദുള്ള വിഭവങ്ങൾ ശങ്കുവിന് വിളമ്പിനല്കി. എത്രയോ നാളുകൾക്കുശേഷമാണ് അയാൾ  സ്നേഹമുള്ള വാക്കുകൾ കേൾക്കുന്നതും സ്വാദുള്ള ഭക്ഷണം കഴിക്കുന്നതും സന്തോഷമനുഭവിക്കുന്നതും.
ഒടുവിൽ  ശങ്കു മനസ്സില്ലാമനസ്സോടെ മടക്കയാത്രയ്‌ക്കൊരുങ്ങി. പക്ഷേ കുരുവിക്കുടുംബം സ്നേഹപൂർവ്വം നിർബ്ബന്ധിച്ചതുകൊണ്ട് അന്നവരോടൊപ്പം കഴിയാൻ തീരുമാനിച്ചു. രാത്രിഭകഷണമൊക്കെ കഴിഞ്ഞപ്പോൾ അവർ എല്ലാവരും ചേർന്ന് പാട്ടുകൾ പാടി. കുട്ടികൾ നൃത്തംചെയ്‌തു. എന്തൊക്കെയോ കളികൾ കളിച്ചു. ശങ്കുവിന് മടങ്ങിപ്പോകാൻ തോന്നിയതേയില്ല. ഏതാനുംദിവസം അയാൾ അവരോടൊപ്പം സന്തുഷ്ടനായിക്കഴിഞ്ഞു. ഒടുവിൽ വയലിലെ കൃഷികാര്യമോർത്തപ്പോൾ അയാൾക്ക് പോകാതെ തരമില്ലെന്നായി. അങ്ങനെ ഏഴാംദിവസം ശങ്കു  കുരുവിക്കുടുംബത്തോടു യാത്രപറഞ്ഞു. കുരുവി അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു. പെണ്കുരുവിയുടെയും കുഞ്ഞുങ്ങളുടെയും കണ്ണുകൾ ഈറനായി. കുരുവി രണ്ടു കുട്ടകൾ  എടുത്തുകൊണ്ടുവന്ന് ശങ്കുവിന് കൊടുത്തു. ഒന്ന് നല്ല ഭാരമുള്ള വലിയ കുട്ടയും മറ്റേത് ഒരു ചെറിയ കുട്ടയുമായിരുന്നു. പക്ഷേ ശങ്കു   ആ ചെറിയകുട്ടമാത്രമേ സ്വീകരിച്ചുള്ളു. അയാൾ അതുമായി യാത്രയായി.
വീട്ടിലെത്തിയ ശങ്കുവിനെ ഇത്രയും വൈകിയ കാരണത്താൽ  നീലി മതിവരുവോളം  ശകാരിച്ചു. അയാൾ നടന്നതൊക്കെ പറഞ്ഞു. അപ്പോൾ ശകാരവും ശാപവാക്കുകളും ഉച്ചസ്ഥായിയിലായി. പക്ഷേ അയാളുടെ കൈയിലെ മനോഹരമായ കുട്ട കണ്ണിൽപ്പെട്ടപ്പോൾ അവൾ ഒന്ന് ശാന്തയായി. അതിലെന്താകും എന്നറിയാനുള്ള ആകാംക്ഷ. അവൾ വേഗം കുട്ട പിടിച്ചുവാങ്ങി അത് തുറന്നുനോക്കി.
ആശ്ചര്യപ്പെട്ടുപോയി. സ്വർണ്ണനാണയങ്ങളും വിലപിടിപ്പുള്ള  വിശിഷ്ടരത്നങ്ങളും  വജ്രങ്ങളുമൊക്കെയായിരുന്നു കുട്ടയ്ക്കുള്ളിൽ. എന്നിട്ടും അത്യാഗ്രഹിയായ അവളുടെ ശകാരത്തിനു കുറവൊന്നും വന്നില്ല.
"നിങ്ങൾക്കാ  വലിയകുട്ട എടുത്തുകൂടായിരുന്നോ? ഇങ്ങനെയൊരു മരമണ്ടൻ. നിങ്ങളെക്കൊണ്ടു ഞാൻ തോറ്റു. ഒന്നിനുംകൊള്ളാത്ത മനുഷ്യൻ" അവൾ ഭത്സനം തുടർന്ന്.
പെട്ടെന്നവൾക്കുതോന്നി
 "കുരുവിയുടെ വീട്ടിൽച്ചെന്നാൽ തനിക്കും ഇതുപോലെ സമ്മാനം കിട്ടുമല്ലോ."
അങ്ങനെ ശങ്കുവിന്റെ വിലക്കിനെ വകവയ്ക്കാതെ നീലി കുരുവിയുടെ വീട്ടിലേക്കു പോയി. തന്റെ നാവറുത്ത നീലിയെക്കണ്ടപ്പോൾ കുരുവിക്ക്‌ വല്ലാത്ത ദേഷ്യമാണു തോന്നിയത്. അതുകൊണ്ടുതന്നെ അത്ര ഊഷ്മളമായൊരു സ്വീകരണം അവൾക്കു ലഭിച്ചില്ല. തന്നെയുമല്ല പെൺകുരുവിയും  കുഞ്ഞുങ്ങളും അവളെ ഗൗനിച്ചതേയില്ല. എങ്കിലും അവിടെ കുറേസമയം കഴിഞ്ഞുകൂടി . ഒടുവിൽ തിരികെപ്പോകാൻ തീരുമാനിച്ചു. സമ്മാനമൊന്നും തരുന്ന ലക്ഷണമില്ലെന്നു കണ്ടപ്പോൾ അവൾ അത് ചോദിച്ചുവാങ്ങാൻതന്നെ തീരുമാനിച്ചു. ഗത്യന്തരമില്ലാതെ കുരുവി രണ്ടു കുട്ടകൾ നീലിയുടെ മുമ്പിൽ കൊണ്ടുവന്നുവെച്ചു. അവൾ വലിയകുട്ടയുമായി യാത്രയായി.
വീട്ടിലെത്തി സന്തോഷത്തോടെ കുട്ടതുറന്ന നീലി അമ്പരന്നു പിന്നിലേക്ക് മാറി. നോക്കിനിൽക്കെ കുട്ടയിൽനിന്ന് പാമ്പും മറ്റു വിഷജീവികളും കടന്നൽപോലെയുള്ള പ്രാണികളും മറ്റു ക്ഷുദ്രജീവികളും  പുറത്തേക്കുചാടിവന്നു. നീലി ഓടിയെങ്കിലും അവയിൽചിലത് അവളെ ആക്രമിച്ചു. കൊടുംവിഷമുള്ള പാമ്പിന്റെ കടിയേറ്റ് നീലിയുടെ ജീവൻതന്നെ നഷ്ടമായി. അതിനുശേഷം ആ ക്ഷുദ്രജീവികളെയൊന്നും അവിടെ കണ്ടതേയില്ല. എന്തൊക്കെയോ ശബ്ദങ്ങൾകേട്ടു പുറത്തേക്കുവന്ന ശങ്കുവിനു കാണാൻ കഴിഞ്ഞത് ജീവനില്ലാത്ത നീലിയുടെ ശരീരവും ഒഴിഞ്ഞുകിടക്കുന്ന   വലിയ കുട്ടയുമാണ്. കുട്ടകണ്ടപ്പോൾ കാര്യങ്ങൾ അയാൾ ഊഹിച്ചെടുത്തു.

അങ്ങനെ എന്നെന്നേക്കുമായി ശകാരങ്ങളിനിന്ന് ശങ്കുവിനു മോക്ഷംകിട്ടി. അയാൾ താമസിയാതെ ഒരാണ്കുട്ടിയെ ദത്തെടുത്ത് മകനായി സ്നേഹിച്ചുവളർത്തി. സുഖമായി സന്തോഷത്തോടെ കുറേക്കാലം ആ ഗ്രാമത്തിൽ ജീവിച്ചു.










Monday, August 10, 2020

കാരകപ്പക്ഷിയുടെ പ്രത്യുപകാരം ( നാടോടിക്കഥാമത്സരം)

ഭാരതത്തിന്റെ വടക്കുകിഴക്കൻഭാഗത്തെ ഒരു ഗ്രാമമായിരുന്നു കെല്‌കി. മഞ്ഞുകാലത്ത് ഗ്രാമത്തിലാകെ മഞ്ഞുവീഴും. കൃഷികളൊന്നുമുണ്ടാകില്ല. മക്കളും പേരക്കുട്ടികളുമൊന്നുമില്ലാത്ത ഒരു വൃദ്ധനും വൃദ്ധയും ആ ഗ്രാമത്തിലുണ്ടായിരുന്നു. വിറകുശേഖരിച്ച്  അടുത്തുള്ള  അങ്ങാടിയിൽ കൊണ്ടുപോയി വിറ്റായിരുന്നു അവർ തങ്ങൾക്കു ജീവിക്കാനുള്ള  വക കണ്ടെത്തിയിരുന്നത്.
ഒരുദിവസം ആ അപ്പൂപ്പൻ വിറകുവിറ്റിട്ടു വീട്ടിലേക്കാവശ്യമായ സാധനങ്ങളുമായി മടങ്ങിവരുമ്പോൾ വഴിയോരത്ത് മഞ്ഞിൽ എന്തോ അനങ്ങുന്നതുകണ്ടു. അപ്പൂപ്പൻ അടുത്തുപോയി സൂക്ഷിച്ചുനോക്കിയപ്പോൾ നീണ്ട കാലുകളും സുന്ദരമായ തൂവലുകളും കൂർത്തചുണ്ടുമുള്ള   ഒരു കാരകപ്പക്ഷി കെണിയിൽപ്പെട്ടു കിടക്കുന്നതാണ് കണ്ടത്.
"ദയവായി എന്നെ ഈ കെണിയിൽനിന്നൊന്നു രക്ഷിക്കൂ" പക്ഷി അപ്പൂപ്പനോട് കരഞ്ഞപേക്ഷിച്ചു.
ദയതോന്നിയ അപ്പൂപ്പൻ  പക്ഷിയെ കെണിയിൽനിന്നു മോചിപ്പിച്ചു.
അത്  ക്ലക്ക്  ക്ലക്ക്  എന്ന ശബ്ദമുണ്ടാക്കി  മുകളിലേക്കു  ചിറകടിച്ചുപറന്നു.
"ഇനിയും കെണിയിൽപ്പെടാതെ ശ്രദ്ധിച്ചുപോകൂ" അപ്പൂപ്പൻ അതിനോടായി വിളിച്ചുപറഞ്ഞു.
അപ്പൂപ്പന്റെ തലയ്ക്കുമുകളിൽ ചിലച്ചുകൊണ്ടു  വട്ടമിട്ടുപറന്നശേഷം അത് അകലെയെങ്ങോ മറഞ്ഞു.
കാരകപ്പക്ഷികൾ സുന്ദരമായ കൂടുകൾ മെനഞ്ഞെടുക്കാൻ സമർത്ഥരാണ്. അവയേ കാണുന്നതും കൂടുകൾ കാണുന്നതുമൊക്കെ ഗ്രാമീണർ ഭാഗ്യമായാണ് കരുതുന്നത്.

അന്നുരാത്രി ഭക്ഷണമൊക്കെക്കഴിഞ്ഞ് ഉറങ്ങാൻകിടന്ന വൃദ്ധനും വൃദ്ധയും വാതിൽ ആരോ മുട്ടുന്ന ശബ്ദംകേട്ടു. അവർ എഴുന്നേറ്റുവന്നു വാതിൽ തുറന്നുനോക്കി. അവിടെ അതിസുന്ദരിയായൊരു പെൺകുട്ടി നിൽക്കുന്നു.
"ഞാൻ വഴിതെറ്റി ഇവിടെയെത്തിയതാണ്. ഇന്നിവിടെത്തങ്ങാൻ എന്നെ അനുവദിക്കണം" അവൾ അവരോടപേക്ഷിച്ചു.
"അയ്യോ.. കഷ്ടമായിപ്പോയല്ലോ..സാരമില്ല, വരൂ. ഇന്നിവിടെക്കഴിയാം." അമ്മൂമ്മ അവളെ അകത്തേക്കു  ക്ഷണിച്ചു. ആഹാരം  കൊടുത്തശേഷം കിടക്കാൻ സ്ഥലവും കാട്ടിക്കൊടുത്തു. കമ്പിളിപ്പുതപ്പും പുതയ്ക്കാൻ നൽകി.
രാവിലെ അപ്പൂപ്പനും അമ്മൂമ്മയും ഉണർന്നെഴുന്നേറ്റപ്പോഴേക്കും പെൺകുട്ടി വീട്ടിലെ  ജോലികളൊക്കെ ചെയ്തുകഴിഞ്ഞിരുന്നു. രുചികരമായ പ്രഭാതഭക്ഷണവും തയ്യാറാക്കിയിട്ടുണ്ടായിരുന്നു. അപ്പൂപ്പനും അമ്മൂമ്മയ്ക്കും വളരെ സന്തോഷമായി.
"നല്ല കുട്ടി " അമ്മൂമ്മ പുഞ്ചിരിയോടെ പറഞ്ഞു.
"ഞാനെന്നും ഇവിടുത്തെ ജോലികളൊക്കെ ചെയ്തോളാം. എന്നെക്കൂടി നിങ്ങളോടൊപ്പം ഇവിടെക്കഴിയാൻ  അനുവദിക്കുമോ?" അവൾ അവരോടപേക്ഷിച്ചു .
അപ്പൂപ്പനും അമ്മൂമ്മയ്ക്കും വളരെ സന്തോഷമായി.
"ശരി. കുട്ടി  ഇവിടെ ഞങ്ങളുടെ മകളായിക്കഴിഞ്ഞോളൂ" അവർ ഒരേസ്വരത്തിൽ പറഞ്ഞു.
അവൾ സന്തോഷത്തോടെ അവിടെ അവരോടപ്പം കഴിഞ്ഞു. വീട്ടിലെ എല്ലാ ജോലികളും നന്നായിചെയ്തു. സ്വാദുള്ള ഭക്ഷണമുണ്ടാക്കി. വസ്ത്രങ്ങൾ കഴുകി. വീട് ഭംഗിയാക്കി സൂക്ഷിച്ചു.
വിറകുവിൽക്കാനായി പട്ടണത്തിലേക്കു പോകാനിറങ്ങുമ്പോൾ അപ്പൂപ്പൻ അവളോട് ചോദിച്ചു
"മോളേ , നിനക്കെന്തെങ്കിലും വാങ്ങിക്കൊണ്ടുവരണോ?"
"കുറച്ചു നൂലുകിട്ടിയാൽ നന്നായിരുന്നു. എനിക്കു തുണിനെയ്യണമെന്നുണ്ട്." അവൾ പറഞ്ഞു.
മടങ്ങിയെത്തിയ അപ്പൂപ്പന്റെ കൈവശം നെയ്യാനുള്ള നൂലുണ്ടായിരുന്നു.
"ഞാൻ തുണിനെയ്യുമ്പോൾ ആരും നോക്കരുത്." അതുമായി തറിയിരിക്കുന്ന മുറിയിലേക്കു പോകുമ്പോൾ അവൾ അവരോടു പറഞ്ഞു.
"ഇല്ല. നീ ധൈര്യമായി നെയ്തോളൂ." അവർ ഉറപ്പുകൊടുത്തു.
തറിയിൽനിന്ന് നെയ്ത്തിന്റെ ശബ്ദം താളാത്മകമായി കേട്ടുതുടങ്ങി. അപ്പൂപ്പനും അമ്മൂമ്മയും സന്തോഷത്തോടെ പറഞ്ഞു..
"അവൾ നല്ല നെയ്ത്തുകാരിയാണെന്നു തോന്നുന്നു."
മൂന്നുദിവസം ഊണുമുറക്കവുമുപേക്ഷിച്ച്  അവൾ തുടർച്ചയായി നെയ്തുകൊണ്ടേയിരുന്നു. ഒടുവിൽ താൻ നെയ്ത  അതിസുന്ദരമായ വസ്ത്രവുമായാണ് അവൾ അവരുടെ മുമ്പിലെത്തിയത്.
"ഇത് അങ്ങാടിയിൽക്കൊണ്ടുപോയി വിറ്റോളൂ. നല്ല വിലകിട്ടും" അദ്‌ഭുതപരതന്ത്രനായിനിന്ന   അപ്പൂപ്പനോട് അവൾ  പറഞ്ഞു.
പിറ്റേദിവസം അയാൾ അങ്ങാടിയിലെത്തി വസ്ത്രം വിൽക്കാനായി ശ്രമം നടത്തി.  ഇത്രവിലകൂടിയ വസ്ത്രംവാങ്ങാൻ പണമില്ല എന്നുപറഞ്ഞ് എല്ലാവരും നടന്നുനീങ്ങി. അപ്പോൾ കുതിരവണ്ടിയിൽ അതിസമ്പന്നനായ ഒരു പ്രഭു അതുവഴി കടന്നുപോകുന്നുണ്ടായിരുന്നു. അപ്പൂപ്പന്റെ മുമ്പിലെ അതിമനോഹരമായ വസ്ത്രംകണ്ട്‌ അയാൾ തന്റെ തേരു നിർത്തി ഇറങ്ങി.
"ഇതെനിക്കു തന്നേക്കൂ , നല്ല വിലതരാം." അയാൾ പറഞ്ഞു. അപ്പൂപ്പൻ വസ്ത്രം പ്രഭുവിന് നൽകി. പകരമായി അദ്ദേഹം  ഒരു പണക്കിഴിയും നൽകി. അപ്പൂപ്പൻ അമ്പരന്നുപോയി. അതിൽനിറയെ  സ്വർണ്ണനാണയങ്ങളായിരുന്നു. അയാൾ സന്തോഷത്തോടെ വീട്ടിലെത്തി നടന്നകാര്യങ്ങളൊക്കെ പറഞ്ഞു.
"നൂൽ വാങ്ങിത്തന്നാൽ ഞാനിനിയും വസ്ത്രങ്ങൾ നെയ്യാം. അങ്ങനെ നമുക്ക് ധാരാളം പണം സമ്പാദിക്കാം " പെൺകുട്ടി പറഞ്ഞു.
അപ്പൂപ്പൻ വീണ്ടും നൂല്  വാങ്ങിക്കൊണ്ടുവന്നു. അവൾ അതുമായി നെയ്യാൻ പോയി. പഴയതുപോലെ ഊണും ഉറക്കവുമില്ലാതെ അവൾ നെയ്തുകൊണ്ടേയിരുന്നു. അമ്മൂമ്മയ്ക്ക് ആകെ വിഷമമായി.
"നമ്മുടെമോൾ ഒന്നും കഴിക്കാതെയാണല്ലോ ജോലിചെയ്യുന്നത്. അവൾക്കു വിശക്കില്ലേ? ഞാനൊന്നു നോക്കിയിട്ടുവരാം. അവൾക്കു ഭക്ഷണം വേണമോ എന്ന് ചോദിക്കുകയുമാകാമല്ലോ" അവർ അപ്പൂപ്പനോട് പറഞ്ഞു.
"അതുവേണ്ടാ. നമ്മൾ അവൾ നെയ്യുന്നതു കാണരുതെന്നവൾ പറഞ്ഞിട്ടുള്ളതല്ലേ. അപ്പോൾപ്പിന്നെ ശല്യംചെയ്യുന്നതു ശരിയല്ല."  അപ്പൂപ്പൻ അവരെ നിരുത്സാഹപ്പെടുത്തി.
പക്ഷേ  മൂന്നാംദിനമായപ്പോൾ അമ്മൂമ്മയുടെ ക്ഷമനശിച്ചു. അവർ മെല്ലേ വാതിൽപാളി തുറന്ന് അകത്തേക്ക് നോക്കി. അവിടെ ഒരു കാരകപ്പക്ഷി ഇരുന്ന് വസ്ത്രം നെയ്യുന്നു. തന്റെ മനോഹരമായ തൂവലുകളിൽനിന്ന് ഇഴകളെടുത്ത് വസ്ത്രത്തിൽ അലങ്കാരപ്പണിചെയ്യുന്നുമുണ്ട്. പക്ഷേ  പെൺകുട്ടി അവിടെയുണ്ടായിരുന്നില്ല. അവർ അപ്പൂപ്പന്റെയടുത്തേക്കോടി. എന്തൊക്കെയോ പറയാൻ ശ്രമിച്ചിട്ട് വാക്കുകളൊന്നും പുറത്തുവന്നില്ല. അവർ അപ്പൂപ്പന്റെ കൈയിൽപിടിച്ചുവലിച്ചുകൊണ്ടുപോയി ആ കാഴ്ച കാട്ടിക്കൊടുത്തു. അദ്ദേഹത്തിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കെണിയിൽനിന്ന് താൻ  രക്ഷപ്പെടുത്തിയ കാരകപ്പക്ഷിയാണവിടെയിരുന്നു വസ്ത്രം നെയ്യുന്നത്.
പിന്നെ കുറച്ചുസമയത്തേക്ക് എന്തുസംഭവിച്ചു എന്നവർ അറിഞ്ഞില്ല.
അവരുടെയടുത്തേക്ക് പെൺകുട്ടി വരുന്നതാണവർ കണ്ടത്. കൈയിൽ തൻ നെയ്ത മനോഹരമായ വസ്ത്രവുമുണ്ടായിരുന്നു.
"നിങ്ങൾ കണ്ടത് ശരിയാണ്. ഞാൻ കെണിയിൽപ്പെട്ടുപോയ കാരകപ്പക്ഷിയാണ്. ജീവൻ രക്ഷിച്ചതിന്  എന്നും ഞാൻ നിങ്ങളോടു കടപ്പെട്ടിരിക്കുന്നു. എക്കാലവും നിങ്ങൾക്ക് സേവനംചെയ്തു കഴിയണമെന്നായിരുന്നു എന്റെ ആഗ്രഹം. നിർഭാഗ്യവശാൽ എന്റെ വാക്കുകൾ നിങ്ങൾ നിരാകരിച്ചു.ഞാനാരെന്നു തിരിച്ചറിഞ്ഞസ്ഥിതിക്ക് എനിക്ക് നിങ്ങളോടൊപ്പം കഴിയാനാവില്ല. രണ്ടുപേരും എന്നോട് ക്ഷമിക്കണം. നിങ്ങൾക്ക് നന്മകളുണ്ടാകട്ടെ" വസ്ത്രം അപ്പൂപ്പന് നൽകി  ഇത്രയും പറഞ്ഞിട്ടു പെൺകുട്ടി ഞൊടിയിടയിൽ കാരകപ്പക്ഷിയായി രൂപംമാറി അനന്തവിഹായസ്സിലേക്കു പറന്നകന്നു.
"നിൽക്കൂ നിൽക്കൂ " വൃദ്ധദമ്പതികൾ പക്ഷിയെനോക്കി ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
ക്ലക്ക്  ക്ലക്ക്  എന്ന ശബ്ദമുണ്ടാക്കി  കാരകപ്പക്ഷി അവർക്കുമുകളിൽ വട്ടമിട്ടുപറന്നു. പിന്നെ പറന്നകന്ന്  ദൂരെ മേഘങ്ങൾക്കിടയിൽ മറഞ്ഞു.













Saturday, August 8, 2020

കാഴ്ചയും കാതലും ( നാടോടിക്കഥ മത്സരം)

മൃഗോത്തരപത്മം എന്ന രാജ്യത്തെ രണ്ടു പ്രമുഖപട്ടണങ്ങളായിരുന്നു
മാക്രിപുരവും മണ്ഡൂകതാലും. മാക്രിപുരം  ഒരു നദിക്കരയിലെ പട്ടണമായിരുന്നെങ്കിൽ മണ്ഡൂകതാൽ  കടത്തീരത്തു നിലകൊണ്ടിരുന്ന പട്ടണമായിരുന്നു. വളരെ വ്യത്യസ്തമായ രൂപഭാവങ്ങളുള്ളവ.   മാക്രിപുരത്തെ ഒരുകൊച്ചു താമരപ്പൊയ്കയിൽ കുട്ടൻ എന്നുപേരുള്ള  ഒരു തവളയുണ്ടായിരുന്നു. മണ്ഡൂകതാളിലും ഉണ്ടായിരുന്നു അതേപോലെ മറ്റൊരു തവള. ചെല്ലാൻ എന്നായിരുന്നു അവന്റെ പേര്. കടത്തീരത്തോടടുത്തുള്ള ചതുപ്പുനിലങ്ങളിലായിരുന്നു അവന്റെ വാസം.

മണ്ഡൂകതാലിനെക്കുറിച്ചുള്ള കഥകൾ മാക്രിപുരത്തും  മാക്രിപുരത്തെക്കുറിച്ചുള്ള കഥകൾ  മണ്ഡൂകതാലിലും ഏറെ പ്രചാരത്തിലുണ്ടായിരുന്നവയാണ്. ഓരോരോ നിറംപിടിപ്പിച്ച കഥകൾ കേൾക്കുമ്പോഴും കുട്ടന്  മണ്ഡൂകതാൽ  കാണാനും ചെല്ലന് മാക്രിപുരം  കാണാനുമുള്ള ആഗ്രഹം ഏറിവന്നു.
അങ്ങനെ ഒരുദിവസം കുട്ടൻ അതങ്ങുതീരുമാനിച്ചു -  മണ്ഡൂകതാലിലേക്ക് യാത്രപുറപ്പെടുക. അദ്‌ഭുതമെന്നുപറയട്ടെ, അതേസമയത്തായിരുന്നു ചെല്ലൻ മാക്രിപുരത്തേക്ക്  പോകാൻ തീരുമാനമെടുത്തതും.

വസന്തകാലത്തിന്റെ വരവായി. എല്ലായിടവും ഉന്മേഷദായകങ്ങളായ കാഴ്ചകൾ. എവിടെയും സന്തോഷത്തിന്റെ തിരയിളക്കം. യാത്രചെയ്യാൻ പറ്റിയ സമയം. മനോജ്ഞമായൊരു പ്രഭാതത്തിൽ കുട്ടൻ യാത്രതിരിച്ചു. അതേസമയം ചെല്ലനും  തന്റെ വാസസ്ഥലത്തുനിന്നു യാത്രപുറപ്പെട്ടു. ഇരുവരുടെയും യാത്ര അഭംഗുരം തുടർന്നു. മഴിമദ്ധ്യേ സിംഹമുടി  എന്നൊരു മലയുണ്ടായിരുന്നു. ആ മലകയറിയിറങ്ങിവേണം അപ്പുറത്തെത്താൻ. കുട്ടൻ മെല്ലേ  നടന്നുകയറി. മലയുടെ നിറുകയിലെത്തിയപ്പോൾ അതാ അവിടെ ചെല്ലൻ! തങ്ങളെപ്പോലെതന്നെയുള്ളയൊരാളെ കാണുമ്പോൾ  ഏതൊരാൾക്കുമുണ്ടാകുമല്ലോ ആശ്ചര്യവും ആനന്ദവും. അവർക്കും അങ്ങനെത്തന്നെയായിരുന്നു. അവർ പരസ്പരം പരിചയപ്പെട്ടു. തങ്ങൾ വന്നഭാഗത്തേക്കു വിരൽചൂണ്ടിക്കാട്ടിക്കൊടുത്തു. യാത്രോദ്ദേശ്യമൊക്കെ പങ്കുവെച്ചു. കഥകളൊക്കെപ്പറഞ്ഞ് കയ്യിൽക്കരുതിയിരുന്ന ഭക്ഷണം പങ്കിട്ടുകഴിച്ചു. രണ്ടുപേരുടെയും യാത്ര തുടരാനുള്ള സമയമായി.
"നമ്മൾ വളരെ ചെറിയ ആളുകളായിപ്പോയി. അല്ലെങ്കിൽ നമുക്ക് ഈ മലമുകളിൽനിന്നാൽ പട്ടണങ്ങൾ കാണാൻ കഴിഞ്ഞേനെ" കുട്ടൻ പരിതപിച്ചു.
"അതിനെന്താ, നമുക്ക് പിന്കാലിൽകുത്തി  പൊങ്ങിനോക്കിയാൽ ദൂരെവരെ കാണാൻ സാധിക്കും" ചെല്ലൻ  ആശ്വസിപ്പിച്ചു. "മുൻകൈകൾ നമുക്ക് പരസ്പരം കോർത്തുപിടിച്ച് പിന്കാലിൽ പൊങ്ങിനിൽക്കാം. ഞാൻ വന്നദിക്കിലേക്കു നീ മുഖംതിരിച്ചുപിടിക്കണം. അപ്പോൾ നിനക്കെന്റെ പട്ടണം കാണാം. എതിർവശത്തേക്കു ഞാൻ നോക്കുമ്പോൾ എനിക്ക് നിന്റെ പട്ടണവും കാണാം."
ചെല്ലന്റെ  ഈ ആശയം കുട്ടനും നന്നേ ബോധിച്ചു. സമയം പാഴാക്കാതെ അവർ പരസ്പരം കൈകോർത്തുപിടിച്ച് പിന്കാലിൽകുത്തി  ഉയർന്നുപൊങ്ങി.
പക്ഷേ  നമ്മൾ മനുഷ്യരെപ്പോലെയല്ലല്ലോ തവളകൾ. പൊങ്ങിനിന്നപ്പോൾ തലയുടെ മുകളിലുള്ള കണ്ണുകൾ അവർക്കു പിൻഭാഗത്തെ കാഴ്ചകളാണ് കാട്ടിക്കൊടുത്തത്.
കുട്ടൻ നോക്കിയപ്പോൾ മാക്രിപുരവും ചെല്ലൻ നോക്കിയപ്പോൾ മണ്ഡൂകതാലും നന്നയിക്കണ്ടു.
"ആഹാ! മണ്ഡൂകതാൽ കാണാൻ എന്റെ മാക്രിപുരംപോലെതന്നെ" കുട്ടൻ ആശ്ചര്യപ്പെട്ടു.
"അയ്യോ.. മാക്രിപുരവും  മണ്ഡൂകതാൽപോലെതന്നെ." ചെല്ലനും വിസ്മയിച്ചു.
"ഓ.. ഇതറിഞ്ഞിരുന്നെങ്കിൽ ഞാനീ യാത്രതന്നെ വേണ്ടെന്നുവെച്ചേനെ."  നിരാശയോടെ കുട്ടൻ  പറഞ്ഞു.
"ഞാനും." ചെല്ലനും  സമ്മതിച്ചു.
കുറച്ചുനേരംകൂടി വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നശേഷം അവർ യാത്ര തുടരേണ്ടയെന്നും മടങ്ങിപ്പോകാമെന്നും തീരുമാനമെടുത്തു. പരസ്പരം കെട്ടിപ്പിടിച്ചു യാത്രപറഞ്ഞു. പിന്നെ  കുട്ടൻ മാക്രിപുരത്തേക്കും  ചെല്ലൻ മണ്ഡൂകതാലിലേക്കും യാത്രയായി.
ജീവിതകാലം മുഴുവൻ അവർ മാക്രിപുരവും മണ്ഡൂകതാലും ഒരുപയറിനുള്ളിലെ രണ്ടുമണികൾപോലെ സമാനമെന്നു  വിശ്വസിച്ച് ജീവിച്ചു.










കാച്ചി കാച്ചി യാമ ( നാടോടിക്കഥാമത്സരം)


പണ്ടുപണ്ട്  ജപ്പാനിലെ ഫ്യൂജിയാമയുടെ  താഴ്‌വരപ്രദേശത്ത് ദയാലുവായ ഒരു കർഷകനും അദ്ദേഹത്തിന്റെ നല്ലവളായ ഭാര്യയും മലയ്ക്കഭിമുഖമായുള്ള ഒരു കൊച്ചുവീട്ടിൽ സന്തോഷത്തോടെ  വസിച്ചിരുന്നു.  അവർ തങ്ങൾക്കാവശ്യമായതൊക്കെ കൃഷിസ്ഥലത്തു വിളയിച്ചെടുക്കുകയായിരുന്നു പതിവ്. രാവിലെമുതൽ വൈകുന്നേരംവരെ അവർ മണ്ണിൽ പണിയെടുക്കും. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും എല്ലാം തങ്ങളുടെ തോട്ടത്തിൽ വിലയിച്ചെടുക്കും. കൂടുതലുള്ളത് അയൽക്കാർക്കു കൊടുക്കും.
 ഒരിക്കൽ അവർ കൃഷിചെയ്തിരുന്ന പച്ചക്കറികളൊക്കെ തനുക്കി എന്ന  വളരെ വികൃതിയായ  ഒരു റാക്കൂൺനായ  വന്നു നശിപ്പിക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും  അവനെ അവിടെനിന്നോടിക്കണമെന്നു കൃഷിക്കാരൻ ദൃഢനിശ്ചയമെടുത്തു . അദ്ദേഹം ഒരുക്കിവെച്ചിരുന്ന കെണിയിൽ അവൻ  ഒരുദിവസം   വീഴുകതന്നെ ചെയ്തു . തനുക്കിയെ കൊണ്ടുവന്ന്  അയാളൊരു മരത്തിൽ കെട്ടിയിട്ടു. പിന്നീട് എന്തോ ആവശ്യത്തിനായി പട്ടണത്തിലേക്കു പോയി.  അയാളുടെ ഭാര്യയപ്പോൾ 'മോച്ചി' എന്ന മധുരപലഹാരം ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു.  അരിപ്പൊടികൊണ്ടുണ്ടാക്കുന്ന,  നമ്മുടെ കൊഴുക്കട്ടയോടു സാമ്യമുള്ളൊരു പലഹാരമാണിത്. 
സൂത്രശാലിയായ തനുക്കി ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതാണ് രക്ഷപ്പെടാൻ പറ്റിയ സന്ദർഭമെന്ന് അവനു മനസ്സിലായി.  തന്നെ കെട്ടഴിച്ചുവിടണമെന്നു   ആ സ്ത്രീയോടു കേണപേക്ഷിച്ചു.
"അമ്മേ, ചേച്ചീ, എന്നെയൊന്നു കെട്ടഴിച്ചുവിടൂ. ഞാൻ പോകട്ടെ"
" അപ്പോൾ ന്നെ ഞങ്ങളുടെ കൃഷിയൊക്കെ നശിപ്പിക്കില്ലേ... അവിടെക്കിടക്ക്."
"ഇല്ല, ദൈവത്തിനാണെ സത്യം , ഞാൻ നിങ്ങളുടെ പറമ്പിൽപോലും കടക്കുകയില്ല. എന്നെയൊന്നു കെട്ടഴിക്കൂ" അവൻ പിന്നെയും കെഞ്ചി.
സ്വതന്ത്രനാക്കിയാൽ ഇനിയൊരിക്കലും ഒരു ശല്യവും ചെയ്യില്ലെന്ന് അവൻ പലതവണ  ആണയിട്ടു പറഞ്ഞു . ആ പാവം സ്ത്രീ അതൊക്കെ വിശ്വസിച്ചു. ദയതോന്നി അവർ അവനെ കെട്ടഴിച്ചുവിട്ടു. പക്ഷേ , തനുക്കി  വാക്കുപാലിച്ചില്ലെന്നു മാത്രമല്ല, തന്നോടു ദയകാട്ടി കെട്ടഴിച്ചുവിട്ട ആ പാവം സ്ത്രീയെ കൊല്ലുകയും ചെയ്തു. അതുകൊണ്ടും ദുഷ്ടത അവസാനിച്ചില്ല.  രൂപം മാറാൻ അവനു ചില പ്രത്യേക സിദ്ധി ലഭിച്ചിരുന്നു. അവൻ  അതുപയോഗിച്ചു കൃഷിക്കാരന്റെ ഭാര്യയായി രൂപം  മാറി. പിന്നെ  താൻ കൊന്ന ആ  പാവം  കർഷകസ്ത്രീയുടെ മാംസം എടുത്തു ഭക്ഷണം ഉണ്ടാക്കിവെക്കുകയും ചെയ്തു.
കുറച്ചുസമയം കഴിഞ്ഞപ്പോൾ കൃഷിക്കാരൻ മടങ്ങിയെത്തി. അയാളുടെ ഭാര്യയായി രൂപംമാറിയ  തനുക്കി സ്നേഹം നടിച്ച് , ഭക്ഷണം അയാൾക്കു വിളമ്പിക്കൊടുത്തു . അയാൾ  വളരെ സന്തോഷമായി ഭക്ഷണം കഴിച്ചു. അപ്പോൾ തനുക്കി തന്റെ യാഥാർത്ഥരൂപത്തിലാവുകയും കൃഷിക്കാരനോട് തന്റെ  ചതിയുടെ കഥ പറയുകയും ചെയ്തു. അയാൾക്കെന്തെങ്കിലും ചെയ്യാനാവുംമുമ്പ് അവൻ അവിടെനിന്നോടിരക്ഷപ്പെട്ടു.  സ്തംഭിച്ചു നിന്നുപോയി ആ പാവം മനുഷ്യൻ. സമനില വീണ്ടെടുത്തപ്പോൾ അലമുറയിട്ടു കരയാൻ മാത്രമേ അയാൾക്കായുള്ളു.

ഈ ദമ്പതികൾക്ക് അവിടെയുള്ള ഒരു മുയലുമായി നല്ല ചങ്ങാത്തമുണ്ടായിരുന്നു. കൃഷിക്കാരന്റെ ഹൃദയം തകർന്നുള്ള കരച്ചിൽകേട്ട്  മുയൽ ഓടിയെത്തി കാര്യമന്വേഷിച്ചു. കരച്ചിലിൽ മുറിയുന്ന വാക്കുകളോടെ കൃഷിക്കാരൻ ഒരുവിധത്തിൽ നടന്നതൊക്കെ പറഞ്ഞു. എല്ലാമറിഞ്ഞ മുയലിനു തനുക്കിയോട്  കഠിനമായ പ്രതികാരദാഹം തോന്നി.
മുയൽ സ്നേഹം നടിച്ചു  തനുക്കിയുമായി സൗഹാർദ്ദത്തിലായി.  സൗഹൃദത്തിന്റെ മറപറ്റി   കഴിയുന്നവിധത്തിലൊക്കെ അവനെ ഉപദ്രവിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ഒരിക്കൽ അവന്റെ പുറത്തു തേനീച്ചക്കൂടു കൊണ്ടുവന്നിട്ടു. ഈച്ചകളുടെ കുത്തേറ്റുവലഞ്ഞ തനുക്കിയെ ആശ്വസിപ്പിച്ചു മുയൽ പറഞ്ഞു.
 "ഈ വേദനയിൽ നിന്നു നിന്നെ  രക്ഷിക്കാൻ ഞാൻ ഒരു മരുന്നു കൊണ്ടുവരാം."
തനുക്കി കാത്തിരുന്നു. മുയൽ മരുന്നുമായെത്തി. കുരുമുളക് അരച്ചു കുഴമ്പാക്കിയതായിരുന്നു ആ മരുന്ന്. അതുകൂടി പുരട്ടിക്കഴിഞ്ഞപ്പോൾ തനുക്കി നീറ്റലും പുകച്ചിലും കൊണ്ടു പുളഞ്ഞുപോയി.
ഒരിക്കൽ തനൂക്കി തലയിൽ  ഒരു  വലിയകെട്ടു ചുള്ളിവിറകുമായി വരികയായിരുന്നു. മുയൽ   പിന്നാലെചെന്നു. തീക്കല്ലുരച്ചു തീയുണ്ടാക്കി വിറകിൽ തീപിടിപ്പിച്ചു. തീ കത്താൻ തുടങ്ങിയപ്പോൾ  തനുക്കി മുയലിനോടു ചോദിച്ചു എന്താണ് ശബ്ദം കേൾക്കുന്നതെന്ന് . മുയൽ പറഞ്ഞു 'കാച്ചി കാച്ചി യാമ ( തീമല )  ഇവിടുന്നു ദൂരെയല്ലല്ലോ  . അവിടുന്നുള്ള ശബ്ദമാണ് '
(കാച്ചി കാച്ചി എന്നത് തീ കത്തുമ്പോഴുണ്ടാകുന്ന ശബ്ദം. )
അപ്പോഴേക്കും വിറകുകെട്ടു മുഴുവൻ തീപിടിച്ചിരുന്നു. തനുക്കിയുടെ ശരീരമാകെ പൊള്ളി .അപ്പോഴും  മുയൽ ലേപനവുമായി വന്നു. അതു കടുകരച്ചതായിരുന്നു. തനുക്കി വേദനകൊണ്ടു പുളഞ്ഞു . മുയൽ അതുകണ്ട് ഉള്ളിൽ പൊട്ടിച്ചിരിച്ചു.
പിന്നീടൊരിക്കൽ അവർ രണ്ടാളും ഒരു തർക്കത്തിലായി. ആരാണു കൂടുതൽ മിടുക്കൻ. അവർ മത്സരിക്കാൻ തന്നെ തീരുമാനിച്ചു. വള്ളമുണ്ടാക്കി തടാകത്തിനു കുറുകെ തുഴയുക. മുയൽ അതിനായി ഒരു മരംകൊണ്ടുള്ള തോണിയുണ്ടാക്കി. മറ്റൊരു മുയലിന്റെ രൂപത്തിൽ ചെന്നു തനുക്കിയോടു പറഞ്ഞു, മണ്ണുകൊണ്ടുള്ള തോണിയാണെങ്കിൽ വേഗം തുഴയാനാവുമെന്ന്. അതുവിശ്വസിച്ച തനുക്കി മണ്ണുകൊണ്ടു വള്ളമുണ്ടാക്കി. ഒടുവിൽ രണ്ടാളും മത്സരരംഗത്തെത്തി. തുഴച്ചിൽ തുടങ്ങിയപ്പോൾ മുയൽ മനഃപൂർവ്വം  പിന്നിലായി തുഴഞ്ഞു. തനുക്കി അതുകണ്ട് നല്ല ആവേശത്തിൽ തുഴഞ്ഞു. പക്ഷേ തടാകമധ്യത്തിലായപ്പോഴേക്കും മൺതോണി വെള്ളത്തിൽ കുതിർന്നു തീർന്നിരുന്നു.  തോണിമുങ്ങിയപ്പോൾ അവൻ  വെള്ളത്തിൽ പൊങ്ങിക്കിടന്നു മുയലിനോടു രക്ഷിക്കണേ എന്നു കേണപേക്ഷിച്ചു. മുയൽ തനൂക്കിയെ  രക്ഷിക്കാൻ തയ്യാറായില്ലെന്നു മാത്രമല്ല തന്റെ പ്രതികാരകഥ അവനോടു പറയാനും മറന്നില്ല  .തുഴകൊണ്ടു തനുക്കിയെ അടിച്ചു വെള്ളത്തിൽ താഴ്ത്തുകയും ചെയ്തു.  മെല്ലെ തനുക്കി തടാകത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങിപ്പോയി. ഒടുവിലത്തെ കുമിളയും ഉയർന്നുവന്നപ്പോൾ മുയൽ മടങ്ങി. അയാൾ കർഷകനോടു നടന്ന കഥകളൊക്കെ പറഞ്ഞു.  പിന്നെയും കുറേക്കാലം അവർ ചങ്ങാതിമാരായിക്കഴിഞ്ഞു.
(ജപ്പാനിലെ കുട്ടികൾക്കിടയിൽ ഈ കഥ വളരെ പ്രചാരത്തിലുള്ളതാണ്. )

Tuesday, July 21, 2020

ഉണരൂ ....

പൂർവ്വാംബരത്തിന്റെ കോലായിൽ ചെഞ്ചായം
വാരിവിതറിപ്പുലരി വന്നു.
ആമോദത്തോടെ തന്നംഗുലീസ്പർശത്താൽ
ഓരോ പൂമൊട്ടിനെ തൊട്ടുണർത്തി
നീഹാരബിന്ദുക്കളോരോ പുൽനാമ്പിലും
ചേണുറ്റ വൈരം മിനുക്കിവെച്ചു.
പൂമണം പേറി വരുന്നുണ്ടു മെല്ലവേ
മാരുതനീവഴിയേകനായി
കാണുന്ന പൂമരക്കൊമ്പുകളൊക്കെയും
ചേലിൽത്തലോടിക്കളിപറഞ്ഞും
സ്നേഹാതിരേകത്താലൊട്ടുകുലുക്കിയും
പൂമാരി മുറ്റത്തു പെയ്തൊഴിഞ്ഞും
പൊൻകതിർ നീട്ടുന്ന നെൽവയലേലതൻ
കാതിലോ കിന്നാരവാക്കു ചൊന്നും.
ഓമനമുത്തേ,യുറക്കമുണർന്നുനീ
ഈ വാടിയിങ്കലണഞ്ഞുകൊൾക.
നിന്നെപ്രതീക്ഷിച്ചു പൂമ്പാറ്റക്കുഞ്ഞുങ്ങൾ
താലോലമാടിപ്പറന്നിടുന്നു.

Monday, July 13, 2020

പ്രഭാതസ്മൃതി 2




12/7/2020 , ഞായറാഴ്ച (1195 മിഥുനം 28)

💐പ്രഭാതസ്മൃതി- 926💐
================

സുപ്രഭാതസ്നേഹവന്ദനത്തോടെ
പ്രഭാതസ്മൃതിയിലേക്ക് ഏവർക്കും സ്വാഗതം.
.
പ്രഭാതസൂക്തം.
---------------------
അപനേയമുദേതുമിച്ഛതാ
തിമിരംരോഷമയം ധിയാ പുര:
അവിഭിദ്യ നിശാകൃതം തമ:
പ്രഭയാ നാംശുമതാപ്യുദീയതേ.

ഉയരാൻ ആഗ്രഹിക്കുന്നവൻ ആദ്യം തന്റെ ബുദ്ധികൊണ്ട് തന്നിൽ
കോപം പരത്തിയ ഇരുട്ടിനെ ഇല്ലാതാക്കണം. രാത്രിയുടെ ഇരുട്ടിനെ തന്റെ പ്രഭകൊണ്ടു  ഇല്ലാതാക്കാതെ സൂര്യനു ഉദിക്കുവാൻ പറ്റുകയില്ല
(ഇവിടെ പ്രഭാതകിരണങ്ങളെ ബുദ്ധിയോടും മനുഷ്യനെ സൂര്യനോടും രാത്രിയെ കോപത്തോടും ഉപമിച്ചിരിക്കുന്നു. കോപം എന്നതു ഇരുട്ടാണ്. ഇരുട്ടിൽ എന്നതുപോലെ കോപംമനസ്സിൽ ഉള്ളപ്പോൾ നമുക്കും ഒന്നും തന്നെ ശരിയായ രീതിയിൽ മനസ്സിലാക്കുവാൻ സാധിക്കില്ല.  അതുകൊണ്ടുതന്നെ  കോപം നശിക്കാതെ ആർക്കും ഉയർച്ച കിട്ടുകയില്ല. ഉദിക്കുന്നതിനുമുമ്പു സൂര്യൻ തന്റെ പ്രകാശം കൊണ്ടു രാത്രിയിൽ വ്യാപിച്ച ഇരുട്ടിനെ മാറ്റുന്നു. അതുപോലെത്തന്നെ മനസ്സിൽ പരന്നുകിടക്കുന്ന കോപം ബുദ്ധികൊണ്ടു നശിപ്പിക്കാതെ ആർക്കും ഉയർച്ച സാധ്യമല്ല.)
.
ആളുകൾ മൂന്നു തരമാണ്‌: കാണുന്നവർ, കാണിച്ചുകൊടുത്താൽ കാണുന്നവർ, കാണാത്തവർ
- ലിയോനർദോ ദാ വിഞ്ചി
എത്ര ലളിതമായാണ് മനുഷ്യരെക്കുറിച്ചുള്ള ഈ വർഗ്ഗീകരണം!
ഇതിൽ നമ്മൾ ഏതു ഗണത്തിൽപ്പെടുന്നു എന്ന് നാം സ്വയം തീരുമാനിക്കേണ്ടതാകുന്നു.


സ്മൃതിഗീതം
ഇന്നത്തെ സ്മൃതിഗീതത്തിൽ ശ്രീ പി ജി നാഥ് രചിച്ച 'കിളിക്കൊഞ്ചൽ'  എന്ന ഹൃദയസ്പർശിയായ  കവിതയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
.
  കിളിക്കൊഞ്ചൽ

മുത്തശ്ശാ പോയ് വരട്ടേ, യാത്ര ചൊല്ലുന്നൂ പൗത്രി
മണവാളനുമു,ണ്ടോതുവാനായില്ലൊന്നും
"വരന്റെ വീട്ടിൽ കേറാൻ സമയം വൈകും ,വേഗ -
മിറങ്ങൂ",ധൃതി കൂട്ടി വിളിപ്പൂ ശ്വശുരനും

ആളുകളൊഴിഞ്ഞല്ലോ ഹാളിൽ, ഫോട്ടോഗ്രാഫറും
സംഘവും മാത്രം കാത്തുനില്ക്കുന്നക്ഷമരായി
പാത്രങ്ങൾ കഴുകുന്ന ശബ്ദമുണ്ടടുക്കള -
ഭാഗത്തു, പട്ടിക്കൂട്ടം കലമ്പുന്നില നക്കാൻ!

വർഷങ്ങൾ കടന്നുപോയോർമയിൽ സിനിമപോൽ
പേരക്കുട്ടിയെയാദ്യം കണ്ടതാശുപത്രിയിൽ
തുടർന്നുള്ളതാം രംഗദൃശ്യങ്ങളൊന്നായ്, കണ്ണു -
തുടയ്ക്കാൻ മുണ്ടിൻ തലയുയർത്തി വിറകയ്യാൽ !

ശിശുപാഠശാലയിലാദ്യമായ് ചെന്നൂ, ശാഠ്യം
പിടിച്ചൂ, കാവൽ നിന്നൂ, ക്ലാസു തീരുവോളവും
സ്കൂൾബസ്സിൽ കേറ്റാൻ, തിരിച്ചെത്തുമ്പോളിറക്കുവാൻ
കാത്തുനില്ക്കണമെത്ര തിരക്കുണ്ടെങ്കിലും ഞാൻ
കളിക്കാൻ, പഠിക്കുവാൻ, കട്ടുതിന്നുമ്പോൾ കൂട്ടു -
നില്ക്കണം, പിന്നെ കഥ ചൊല്ലണം രാത്രിയായാൽ!

മക്കളെയിത്രത്തോളം സ്നേഹിക്കാൻ, ലാളിക്കാനും
കഴിഞ്ഞി,ല്ലിന്നോർമ്മിപ്പൂ ജീവിത പ്രാരാബ്ധത്താൽ
അറിഞ്ഞില്ലല്ലോ തീരെ, പ്രായം ചെന്നതും വെള്ളി
നൂലുകൾ നിറഞ്ഞതും പല്ലുകൾ കൊഴിഞ്ഞതും
മനസ്സു കുഞ്ഞായ് തീരും കുഞ്ഞൊന്നു കൂട്ടുണ്ടെങ്കിൽ
ചിരിക്കാൻ, രസിക്കാനും സമയം പോയീടാനും

കുഞ്ഞവൾ കുമാരിയായെന്നാലു മെനിക്കവൾ
കുഞ്ഞല്ലോ, കുറുമ്പിയാം നഴ്സറിപ്പൈതൽ മാത്രം
"ഇപ്പോഴും കുട്ടിയെന്നാ ഭാവ",മമ്മയെ പ്പോഴും
ശകാരം ചൊരിയാറുണ്ടെന്നെയുമവളെയും
"അന്യവീട്ടിൽ പാർക്കേണ്ടതാണെന്ന ചിന്തയില്ല
കൊഞ്ചിച്ചു വഷളാക്കി", ഞാൻ ചെറുചിരി തൂകും !

യാത്രയായെല്ലാവരു,മെങ്ങനെ മടങ്ങുമാ-
കിളിക്കൊഞ്ചലില്ലാത്ത ഭവനത്തിലേക്കു ഞാൻ!

- പി.ജി.നാഥ്
.
അനുവാചകക്കുറിപ്പ്
-------------------------------
ഏതൊരു സാഹിത്യരചനയും അനുവാചകന്റെ ഹൃദയത്തിൽ എഴുതിച്ചേർക്കപ്പെടണമെങ്കിൽ അതിൽ ജീവിതത്തിന്റെ നിറവും മണവും ചാലിച്ചുചേർത്തിരിക്കണം. അതേകാരണത്താൽമാത്രമാണ് ഈ കവിത വായനക്കാരന്റെ മനസ്സിൽ ആഴ്ന്നിറങ്ങുന്ന വ്യഥയുടെ ലിപികൾ കോറിയിടുന്നത്. ഈ വരികളിലൂടെ ഒരിക്കൽക്കൂടി  ഞാനുമെന്റെ മുത്തശ്ശന്റെ മടിയിലെ പൊൻപൈതലായിമാറി.

വിവാഹശേഷം വരന്റെ വീട്ടിലേക്കു യാത്രയാകുന്ന പേരക്കുട്ടിയുടെ യാത്രാമൊഴി മുത്തശ്ശന്റെ മനസ്സിലുണ്ടാക്കുന്ന ശൂന്യതയുടെ ആഴം നമുക്കീ കവിതയിൽ കണ്ടെടുക്കാം. അവളുടെ ജനനംമുതൽ ഓരോ ഓർമ്മകളും ആ മനസ്സിൽ തിക്കിത്തിരക്കിക്കടന്നുപോകുന്നു. നഴ്‌സറിയിൽ ആദ്യമായിപ്പോയ കുഞ്ഞുമോളുടെ ശാഠ്യത്തിനുവഴങ്ങി ക്‌ളാസ്സ്  തീരുവോളം കാത്തുനിന്നിരുന്നതും പിന്നീട് സ്‌കൂളിൽ പോകുമ്പോൾ സ്‌കൂൾബസ്സിൽ കയറ്റിവിടുന്നതും മടക്കിക്കൊണ്ടുവരുന്നതും ഒക്കെ ആ മനസ്സിൽ ഒരു ചലചിത്രംപോലെ കടന്നുപോകുന്നു. ഏതുതിരക്കിലും സമയം കണ്ടെത്തി, അവൾക്കു പഠിക്കാനും കളിക്കാനും കഥപറയാനും കുസൃതികളൊപ്പിക്കാനും എന്തിന്, കട്ടുതിന്നാൻപോലും മുത്തശ്ശനായിരുന്നു കൂട്ടുകാരൻ.

ജീവിതത്തിരക്കിനിടയിൽ സമയക്കുറവുകൊണ്ടും പ്രായത്തിന്റെ പക്വതക്കുറവുകൊണ്ടും  പലപ്പോഴും മാതാപിതാക്കൾക്ക് മക്കളെ വേണ്ടത്ര സ്നേഹിക്കാനും ശ്രദ്ധിക്കാനും കഴിഞ്ഞെന്നു വരില്ല. പക്ഷേ വിശ്രമജീവിതം തുടങ്ങുമ്പോഴാകും പേരക്കിടാങ്ങളുടെ വരവ്. ധാരാളം സമയവും ലോകപരിചയവും അനുഭവസമ്പത്തും ഒപ്പമുണ്ടാകും.  അതുകൊണ്ടുതന്നെ മക്കളെക്കാൾക്കൂടുതൽ പേരക്കുട്ടികളെ  സ്നേഹിക്കാനും  അവർക്കുവേണ്ടി സമയം കണ്ടെത്താനും സാധിക്കും. കുഞ്ഞുങ്ങളോടുള്ള ചങ്ങാത്തം പ്രായത്തെപ്പോലും മറക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യും. ജീവിതത്തിലെ രണ്ടാം ബാല്യത്തെ ആസ്വദിക്കാനുള്ള സമയമാണത്. അത്രമേൽ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞു തങ്ങൾ വളർത്തിക്കൊണ്ടുവരുന്ന പേരക്കിടാങ്ങൾ പറക്കമുറ്റുമ്പോൾ ചിറകടിച്ചു പറന്നുപോകുന്നത് ഏറെ ആനന്ദജനകമാണെങ്കിൽക്കൂടി  അതീവദുഃഖത്തോടെ കണ്ടുനിൽക്കാനേ കഴിയൂ. പേരക്കുട്ടി പെൺകുഞ്ഞാണെങ്കിൽ ഇത്തരമൊരു വേർപിരിയൽ അനിവാര്യവുമാണ്. ശരീരംപോലെതന്നെ മനസ്സും ദുർബ്ബലമായിരിക്കുന്ന വാർദ്ധക്യത്തിൽ ഹൃദയഭേദകമായ അനുഭവമായിരിക്കുമത്. ആ വേർപിരിയൽസന്ദർഭമാണ് കവി ഈ കവിതയിൽ വാക്കുകളിലൂടെ വരച്ചുകാട്ടുന്നത്. തന്റെ പൊന്നോമനയായ പൗത്രിയെ പിരിയുന്ന  കവിയുടെ വേദന katinaman. അതിന്റെ തീവ്രത  ഒട്ടും ചോർന്നുപോകാതെ അദ്ദേഹം തന്റെ വരികളിൽ പ്രതിഫലിപ്പിക്കുന്നുമുണ്ട്. കവിത വായിച്ചുകഴിയുമ്പോൾ നമ്മുടെ കണ്ണിലും  അറിയാതെ നനവുപടരും. അതാണ് ഈ കവിതയുടെ മികവും.

കവിക്ക് സ്നേഹാദരങ്ങളും ആശംസകളും  അർപ്പിക്കുന്നു.
.
ഇന്ന് ജൂലൈ 12
മലാലദിനം.
പെൺകുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനായി സ്വന്തം ജീവൻപോലും തൃണവത്കരിച്ചു പോരാടിയ മലാല യൂസഫ്‌സായിയുടെ പതിനാറാം പിറന്നാളായ 2013 ജൂലൈ 12ന് ആണ് ഐക്യരാഷ്ട്രസഭ  ഈ ദിനം  മലാലദിനമായി  പ്രഖ്യാപിച്ചത്. 2014 ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൊച്ചുപെൺകൊടിക്കു ലഭിക്കുകയുണ്ടായി. ഈവർഷം ജൂണിൽ  ഓക്സ്ഫോർഡ് യുണിവേഴ്സിറ്റിയിൽനിന്ന് മലാല  ബിരുദം കരസ്ഥമാക്കി.
മലാലയ്ക്ക് സ്നേഹപൂർണ്ണമായ ജന്മദിനാശംസകളും മുന്പോട്ടുള്ള ജീവിതത്തിൽ സർവ്വവിജയങ്ങളും നേരുന്നു.
*
കോവിഡ് മഹാമാരി ലോകജനതയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിട്ട് മാസങ്ങളായി. ഇപ്പോഴും കൊറോണവൈറസ് എന്ന സൂക്ഷ്മാണുവിനോട്  ആയുധമെന്തെന്നറിയാതെ യുദ്ധത്തിലേർപ്പെട്ടിരിക്കയാണ് ലോകജനത. അതിൽ നമ്മൾ വിജയിക്കുമെന്നുതന്നെ ദൃഢമായി വിശ്വസിച്ച് നമുക്കീ യുദ്ധം തുടരാം.
കടന്നുപോയ ഈ നാളുകൾ നമ്മേ പഠിപ്പിച്ച ഏറ്റവും വലിയ ജീവിതപാഠം ജീവിതത്തെ എങ്ങനെ ലളിതമാക്കാം എന്നതാണ്. നമ്മുടെ ആവശ്യങ്ങൾ എത്ര പരിമിതമാണെന്നും ജീവിക്കാൻ ആവശ്യമായത് വിലപിടിപ്പുള്ള വസ്തുക്കളല്ല എന്നും നാം വളരെവേഗം മനസ്സിലാക്കി.  പത്തുപേരുണ്ടെങ്കിലും ഒരു വിവാഹം നടത്താമെന്നും ദേവാലയങ്ങളില്ലാതെ പ്രാർത്ഥിക്കാമെന്നും നമ്മുടെ അടുക്കളയിൽ തയ്യാറാക്കപ്പെടുന്ന വിഭവങ്ങൾ നക്ഷത്രഹോട്ടലുകളിലെ ഭക്ഷണത്തേക്കാൾ  ഏറെ സ്വാദിഷ്ടമെന്നും വീട് നമുക്കൊരു സ്വർഗ്ഗമാണെന്നും കുടുംബമാണ് നമ്മുടെ ഏറ്റവുംവലിയ ശക്തിയെന്നും നമ്മൾ തിരിച്ചറിഞ്ഞു. സ്വന്തം സംതൃപ്തിക്കപ്പുറം മറ്റുള്ളവരോട് മത്സരിക്കാനും സ്വയം പ്രദര്ശനവസ്തുക്കളാകാനും മാത്രമാണ് ഇത്രകാലവും നമ്മളിൽ  ഭൂരിപക്ഷവും ശ്രമിച്ചിരുന്നത്. അതിനായി നമ്മുടെ സമ്പത്തും അമൂല്യമായ സമയവും പാഴാക്കുകയായിരുന്നു.  എന്നാൽ ഇന്ന് നമ്മുടെ മത്സരവും പരിശ്രമവും കോവിഡിനെ പരാജയപ്പെടുത്താൻവേണ്ടി മാത്രമുള്ളതാകുന്നു. ഈ പരിശ്രമം മനുഷ്യത്വം നഷ്ടപ്പടാതെ സഹജീവിയോടുള്ള സ്നേഹകാരുണ്യങ്ങൾ ഹൃദയത്തിൽ നിറച്ച്  കൂടുതൽ ആർജ്ജവത്തോടെ നമുക്ക് മുൻപോട്ടു കൊണ്ടുപോകാം. കാലമേൽപ്പിച്ച കനത്ത പ്രഹരം താങ്ങാനാവാതെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് ഒരു ചെറുകൈത്താങ്ങാകാം.
അതാകട്ടെ ഇന്നത്തെ നമ്മുടെ പ്രതിജ്ഞ.

.
 ഇന്നത്തെ വിഷയം :
" അഭയതീരങ്ങൾ  "
പ്രഭാതസ്മൃതി ധന്യമാക്കുന്ന അനുവാചകർക്ക് ഇന്നത്തെ വിഷയം      " അഭയതീരങ്ങൾ " ആണ്. ഈ വിഷയത്തെ ആസ്പദമാക്കി മനസിന്റെ ഭാഷയിൽ എന്തും എഴുതാം;  കഥ, കവിത, കുറിപ്പുകൾ, ലേഖനം, ചിത്രരചന എന്നിങ്ങനെയുള്ള നിങ്ങളുടെ രചനകൾ കമന്റായി പോസ്റ്റ് ചെയ്യാവുന്നതാണ്.

5 -7 -2020  ലെ  പ്രഭാതസ്മൃതിയിൽ " അഴിഞ്ഞുവീഴുന്ന മുഖംമൂടികൾ  " എന്ന വിഷയത്തെ ആസ്പദമാക്കി ഹൃദ്യമായ രചനകൾ കമന്റായി പോസ്റ്റ് ചെയ്ത സൗഹൃദങ്ങൾക്കും തങ്ങളുടെ മനസിന്റെ ഭാഷയിൽ മറ്റു കമന്റുകൾ ചെയ്ത ഓരോർത്തർക്കും മലയാളസാഹിത്യ ലോകത്തിന്റെ അഭിനന്ദനങ്ങൾ. തുടർന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്, സ്നേഹപൂവ്വം
 മിനി മോഹനൻ
🌹മലയാളസാഹിത്യലോകം🌹.

Tuesday, July 7, 2020

.
അടഞ്ഞിരിക്കിലും കണ്ണു  തുറന്നിരിക്കിലും
അകക്കണ്ണിൽ തെല്ലു വെളിച്ചമുണ്ടെങ്കിൽ
അറിഞ്ഞിടാമീ   ലോകഗതിയതെന്നുമേ
അറിഞ്ഞിടായ്കിലോ വരും വിപത്തുകൾ

അന്തകനായി  നീ  വന്നീടിലും കുഞ്ഞേ
നിന്നോടെനിക്കുണ്ടു  സ്നേഹവാത്സല്യങ്ങൾ
അമൃതിന്റെ മധുരം നുണയുവാനായ് നീന-
ക്കിവിടെ ഞാൻ കാത്തുവയ്ക്കുന്നുണ്ടു കനികളും.
===================================================
.
14/6/2020 , ഞായറാഴ്ച

      💐പ്രഭാതസ്മൃതി💐
      ================
ശുഭദിനം ! പ്രഭാതസ്മൃതിയിലേക്ക് ഏവർക്കും സ്വാഗതം !

പ്രഭാതസൂക്തം.
യഥാ കന്ദുകപാതേനോത്പതത്യാര്യ: പതന്നപി
തഥാപ്യനാര്യ: പതതി മൃത്പിണ്ഡപതനം യഥാ.

(ഭർത്തൃഹരി    നീതിശതകം.).

അർത്ഥം:
ഒരു പന്തെന്നതുപോലെ, ശ്രേഷ്ഠന്മാർ താഴെ വീണാലും വീണ്ടും ഉയരുന്നു. എന്നാൽ ശ്രേഷ്ഠനല്ലാത്തവൻ മണ്ണിന്റെ കട്ട വീഴുന്നതുപോലെ വീഴുന്നു.
(ശ്രേഷ്ഠരായവർക്കു യദൃച്ഛയാ ഒരു വീഴ്ച്ച പറ്റിയാലും അവർ അതിനെ അതിജീവിച്ചു വീണ്ടും ഉയർത്തെഴുന്നേൽക്കും, താഴോട്ടു വീഴുന്ന പന്തു വീണ്ടും ഉയർന്നുപൊങ്ങുന്നതുപോലെ.  എന്നാൽ നിസ്സാരനായ ഒരുവന്റെ വീഴ്ച്ച മൺകട്ടയുടേതുപോലെയാണു. അവൻ ആ വീഴ്ച്ചയിൽനിന്നു എഴുന്നേൽക്കുകയില്ല..)
.
സ്മൃതിഗീതം
.

നിഴൽക്കൂത്തുകൾ (ശിവരാജൻ കോവിലഴികം,മയ്യനാട്)
=================
അകലെനിന്നെത്തുന്ന കരളുരുകുമൊരു ഗാന-
മതു രാക്കുയിലിന്റെ തേങ്ങലാണോ ?
മൃത്യുവിന്നാത്മനൈവേദ്യമായ്ത്തീർന്ന നിൻ
പ്രാണന്റെയവസാനമൊഴികളാണോ ?

ഇടറുന്നു പാദങ്ങൾ, വ്യഥതന്നെ ഹൃദയത്തി-
ലിരുൾ വന്നുമൂടുന്നു മിഴി രണ്ടിലും.
ഇടനെഞ്ചു തകരുന്നു, കദനങ്ങളുയരുന്നു,
കരിവേഷമാടുന്നു നിഴൽ ചുറ്റുമേ ..

ഇനി വയ്യെനിക്കെന്റെ ഹൃദയം തകർത്തു-
കൊണ്ടോടിയൊളിക്കുവാൻ കൂട്ടുകാരീ.
ഇനി വയ്യെനിക്കു നിന്നോർമ്മകൾക്കൊപ്പമാ
മരണമെത്തുംവരെ കാത്തിരിക്കാൻ .

വീടെന്ന കോവിലിൽ നീയില്ലയെങ്കിൽപ്പി-
ന്നെന്തിനായ് പുലരികൾ, സന്ധ്യയുമേ !
കാതോരമെത്തില്ല നിന്മൊഴികളിനിയെങ്കി-
ലെന്നിൽ തുടിപ്പതിനി മൗനങ്ങൾമാത്രമേ !

അമ്മയെത്തേടുന്ന പൈതലിനോടെന്തു
ചൊല്ലേണമെന്നറിയാതുഴലുന്നു ഞാൻ.
ആരിനിയേകിടും സ്നേഹാമൃതങ്ങളാം
പുഞ്ചിരിപ്പൂക്കളും വാത്സല്യതീർത്ഥവും ?

ദുഃഖത്തിടമ്പെൻ ശിരസ്സിൽക്കയറ്റിവച്ചെ-
ങ്ങു പോയെങ്ങുപോയ് പറയാതെ നീ
ദുഃഖങ്ങൾ പെറ്റുപെരുകുമീ വീഥിയിലെ-
ന്നെത്തനിച്ചാക്കിപ്പോയതെന്തിങ്ങനെ ?

കൺമണിക്കുഞ്ഞിനെയാരുറക്കും സഖീ,
ഉമ്മവച്ചുമ്മവച്ചാരൊന്നുണർത്തിടും ?
പാവക്കിടാവിനെ നെഞ്ചോടു ചേർത്തവൻ
അസ്‌പഷ്‌ടമെന്തോ പുലമ്പുന്നു നിദ്രയിൽ.

ഒക്കെയും സ്വപ്നങ്ങളായിരുന്നെങ്കിലെ-
ന്നാശിച്ചുപോകുന്നു കേഴുമ്പൊഴും
എല്ലാം വിധിയെന്ന രണ്ടക്ഷരംതന്നിൽ
ചേർത്തുവയ്ക്കാനും മടിക്കുന്നു മാനസം

കണ്മിഴിച്ചെത്തുന്നൊരോർമ്മകൾക്കൊപ്പമെൻ
കൺപീലി നനയുന്നു ഞാനറിയാതെ
സ്നേഹിച്ചുതീർന്നില്ല, തീരില്ലൊരിക്കലും
പ്രേയസി! നിന്മുഖം പ്രഭതന്നെയെന്നിൽ.
.
 കവിതയുടെ ആസ്വാദനം
ഹൃദയത്തിൽ ഒരിക്കലുമുണങ്ങാത്ത ആഴത്തിലുള്ള മുറിവുതീർക്കുന്നതാണ് പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാട്. ജീവിതസഖിയെ അകാലത്തിൽ നഷ്ടമാകുന്ന ഒരു വ്രണിതഹൃദയത്തിന്റെ മിടിപ്പും തുടിപ്പും  ആഴത്തിൽ സ്പർശിച്ചു  രചിച്ചിരിക്കുന്ന കവിതയാണ് ശ്രീ ശിവരാജൻ കോവിലഴികം വായനക്കാർക്ക് സമർപ്പിക്കുന്ന 'നിഴൽക്കൂത്തുകൾ'.
എത്രയോകാലം തന്റെ ജീവിതത്തിന്റെ രാഗവും താളവുമായി തന്നോടൊപ്പം മനസ്സും ശരീരവും പങ്കിട്ട, തന്റെ കുഞ്ഞുങ്ങളെ ഗർഭംധരിച്ചു ജന്മമേകി ജീവാമൃതംപകർന്നു പോറ്റിയ,  പ്രാണപ്രേയസിയുടെ ദേഹവിയോഗത്താൽ  ഇടനെഞ്ചുതകർക്കപ്പെട്ട ആഖ്യാതാവിന് എങ്ങനെ ഈ ദുഃഖസ്മരണകളുമായി മരണംവരെ ജീവിക്കുവാനാകും!

വീടൊരു ദേവാലയമാകുന്നത് ദൈവതുല്യരായ മനുഷ്യർ അവിടെ കുടികൊള്ളുമ്പോഴാണ്. അവിടെ ചതിയും വഞ്ചനയും   അസത്യങ്ങളും  അഭിനയങ്ങളും ഉച്ചതാഴ്ചകളും അഹംഭാവവും  ഒന്നുമുണ്ടാവില്ല. മനസ്സുതുറന്ന, ഒന്നും പരസ്പരം ഒളിപ്പിക്കാതെയുള്ള സ്നേഹം മാത്രം. അത്തരമൊരു ശ്രീകോവിലിലെ ദേവതയായിരുന്നു ഇവിടെ വിടചൊല്ലിയകന്ന പ്രിയതമ. ദേവി നഷ്‌ടമായ ആ കോവിലിൽ ഇനിയെന്തിനാണൊരു  പുലരിയും സന്ധ്യയും! ആ സ്നേഹമൊഴികൾ ഇല്ലാതെയായാൽപ്പിന്നെ കവി തേടുന്നത്   മൗനത്തിന്റെ ആഴങ്ങളാണ്.
കുടുംബിനി ഇല്ലാതെയായാൽ കുഞ്ഞുങ്ങൾ അനുഭവിക്കേണ്ടിവരുന്ന അനാഥത്വം ഹൃദയഭേദകമാണ്. പിതാവ് എത്രതന്നെ സ്നേഹംപകർന്നാലും അമ്മനൽകുന്ന സ്നേഹവാത്സല്യങ്ങളും കരുതലും പകരമില്ലാത്തതായിത്തന്നെ നിലകൊള്ളും. അകാലത്തിൽ  അമ്മസ്‌നേഹം നഷ്‌ടമായ തന്റെ പൊന്നുണ്ണികളെയോർത്തും കവി ഏറെ നൊമ്പരപ്പെടുന്നു.
ഈ ലോകദുഃഖങ്ങൾ പങ്കുവെക്കാൻ പ്രാണപ്രേയസി കൂടിയില്ലാത്ത ജീവിതം  എത്ര ദുരിതപൂർണ്ണമാണ്! എല്ലാം വെറുമൊരു ദുസ്വപ്നമായിരുന്നെകിലെന്നാശിക്കുന്ന കവി വിധിയെതടുക്കാനാവില്ലല്ലോയെന്നു സ്വയം ആശ്വസിക്കുകയും ചെയ്യുന്നു.
  ആത്മാർത്ഥസ്നേഹം നിലനിൽക്കുന്ന ദാമ്പത്യത്തിൽ പങ്കാളികൾക്കൊരിക്കലും പരസ്പരം സ്നേഹിച്ചു മതിയാവില്ല. ഒരാൾ ഇല്ലാതെയായാലും മറ്റൊരുസ്നേഹം തേടാനുമാവില്ല. സ്നേഹമെന്ന വാക്കിനുതന്നെ അർത്ഥശൂന്യത വന്നുപെട്ടിരിക്കുന്ന  ഈ യന്ത്രികയുഗത്തിൽ കവിയുടെ  ഇത്തരമൊരു മനോഭാവംതന്നെ ഏറെ പ്രതീക്ഷ നൽകുന്നു.

അനുവാചകന്റെ ഹൃദയത്തിലും ആഴ്ന്നിറങ്ങുന്നൊരു വേദനയായി ഈ കാവ്യപാരായണം അവശേഷിക്കുന്നു.  കവിയുടെ കൺപീലികൾ നനയുന്നതോടൊപ്പം വായനക്കാരന്റെ കണ്ണുകളും അറിയാതെ ഈറനാകും.
ഇമ്പമുള്ള വരികളിൽ പദങ്ങളുടെ യാഥാവിധമായ വിന്യാസം അനായാസമായ വായനയെ പ്രദാനം ചെയ്യുന്ന ഈ കവിത ഏറെ മികവുപുലർത്തുന്നൊരു രചനതന്നെ എന്ന് പറയാതിരിക്കാനാവില്ല. ഒരുപാടു മനോഹരങ്ങളായ കവിതകൾ വായനക്കാർക്ക് സമ്മാനിച്ച ശ്രീ ശിവരാജന്റെ 'നിഴൽക്കൂത്തുകൾ' വായനാലോകത്ത്  ഹൃദയപൂർവ്വം സ്വീകരിക്കപ്പെടും എന്നകാര്യത്തിൽ സംശയമില്ല.
കവിക്ക് സ്നേഹാദരങ്ങളും ആശംസകളും അർപ്പിക്കുന്നു.
.
ഇന്ന് ജൂൺ  മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ്.
 ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇന്ന് പിതൃദിനമായി ആഘോഷിക്കുന്നു.
അച്ഛന്റെ സ്നേഹവാത്സല്യങ്ങളും സംരക്ഷണവും ലഭിക്കാൻ സാധിക്കുകയെന്നത് ഒരു വലിയ ഭാഗ്യമാണ്. മക്കളെ വളർത്തി വലിയവരാക്കാൻ ഒരാവകാശവാദങ്ങളും ഉന്നയിക്കാതെ  ഒരായുഷ്കാലം കഠിനപ്രയത്‌നം ചെയ്യുന്നു അച്ഛനെന്ന പുണ്യം. കുടുംബത്തിനു താങ്ങും തണലുമേകാൻ ഒരു മഹാവൃക്ഷത്തെപ്പോലെ കാലം നൽകുന്ന കൊടുംവെയിലും പേമാരിയും ഏറ്റുവാങ്ങുന്ന ത്യഗസ്വരൂപൻ. പലപ്പോഴും നമ്മൾ ഈ സ്നേഹത്തെയും സംരക്ഷണത്തെയും മറന്നുപോകുന്നു. അപ്പോൾ ഒന്നോർമ്മിപ്പിക്കാനായി ഈ പിതൃദിനാഘോഷം.
ഇന്ന് ജൂൺ 21
2015 മുതൽ എല്ലാവർഷവും ഈ ദിനം ലോകയോഗദിനമായി ആചരിക്കുന്നു.  2014 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്.
ഉത്തരാര്‍ദ്ധഗോളത്തിലെ എറ്റവും ദൈർഘ്യമേറിയ  പകൽ   ജൂണ്‍ 21 നാണ്.

വിവിധരൂപങ്ങളിൽ  ലോകത്തെങ്ങും പ്രചാരം നേടിക്കൊണ്ടിരിക്കുന്ന യോഗ ശാരീരികവും മാനസികവും ആധ്യാത്മികവുമായ ഒരു പൗരാണിക സമ്പ്രദായമാണ്. ‘ശരീരമാദ്യം ഖലു ധർമ സാധനം’ അഥവാ ആരോഗ്യമുള്ള ശരീരമാണ്, ആരോഗ്യമുള്ള ജീവിതത്തിന്റെ അടിസ്ഥാനമെന്ന് തിരിച്ചറിഞ്ഞ ഋഷിവര്യന്മാരാണ് യോഗ വികസിപ്പിച്ചെടുത്തത്.ഒരു മനുഷ്യന്റെ ആരോഗ്യപരവും വ്യക്തിപരവുമായ വളർച്ചയിലേക്ക് നയിക്കുന്ന സമഗ്രമായ സമീപനമായ യോഗയെ പ്രോത്സാഹിപ്പിക്കുന്നത് ലോക ജനതയുടെ ആരോഗ്യം വളർത്താൻ ഗുണകരമാകുമെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ലോക യോഗദിന പ്രഖ്യാപനത്തിൽ പറയുന്നത്. കോവിഡ് 19 ലോകമെമ്പാടും താണ്ഡവമാടുന്ന ഇക്കാലത്ത് യോഗയുടെ പ്രാധാന്യം ഏറെ പ്രസക്തമാകുന്നു. യോഗ പരിശീലനത്തിലൂടെ ഏറിവരുന്ന മാനസികസമ്മർദ്ദത്തിന്  അയവുവരുത്താനും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനും കഴിയുമെങ്കിൽ അതൊരു വലിയ ആശ്വാസവുമാണ്. യോഗയും ശ്വസനക്രിയകളും ശീലമാക്കണമെന്ന് ലോകാരോഗ്യസംഘടന  ലോകത്തോട് നിര്‍ദേശിച്ചത് ഈ പ്രധാന്യം തിരിച്ചറിഞ്ഞാണ്. ലോകത്താകമാനം  ജനങ്ങളുടെ ക്ഷേമത്തിനായി യോഗപോലൊരു മഹത്തായ ജീവിതചര്യ സംഭാവനചെയ്യാൻ ഇന്ത്യക്കു  കഴിഞ്ഞു എന്നത് സാഭിമാനം  സ്മരിക്കാൻ കഴിയുന്ന ഒരു കാര്യമാണ്.
"യോഗ വീട്ടില്‍ ചെയ്യാം കുടുംബത്തോടൊപ്പം" ഇതാണ് ഈ വർഷത്തെ യോഗാദിനസന്ദേശം.

'
5 ഇന്നത്തെ വിഷയം :

"കാലമുണക്കാത്ത മുറിവുകൾ "
         
           
പ്രഭാതസ്മൃതി ധന്യമാക്കുന്ന അനുവാചകർക്ക് ഇന്നത്തെ വിഷയം  "കാലമുണക്കാത്ത മുറിവുകൾ" ആണ്. ഈ വിഷയത്തെ ആസ്പദമാക്കി മനസിന്റെ ഭാഷയിൽ എന്തും എഴുതാം;  കഥ, കവിത, കുറിപ്പുകൾ, ലേഖനം, ചിത്രരചന എന്നിങ്ങനെയുള്ള നിങ്ങളുടെ രചനകൾ കമന്റായി പോസ്റ്റ് ചെയ്യാവുന്നതാണ്.

13-6-2020  ലെ  പ്രഭാതസ്മൃതിയിൽ "നേരം" എന്ന വിഷയത്തെ ആസ്പദമാക്കി ഹൃദ്യമായ രചനകൾ കമന്റായി ചെയ്ത സൗഹൃദങ്ങൾക്കും തങ്ങളുടെ മനസിന്റെ ഭാഷയിൽ മറ്റു കമന്റുകൾ ചെയ്ത ഓരോർത്തർക്കും മലയാളസാഹിത്യ ലോകത്തിന്റെ അഭിനന്ദനങ്ങൾ .തുടർന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്,

  മിനി മോഹനൻ
 🌹മലയാളസാഹിത്യലോകം🌹.