Thursday, August 20, 2020

പ്രഭാത സ്മൃതി - 961 മലയാളസാഹിത്യലോകം


💐പ്രഭാത സ്മൃതി - 961💐
🔸
16 - 08 - 2020 ഞായർ 
(കൊല്ലവർഷം - 1195 കർക്കടകം 32)
🔹
🐦പ്രഭാതസ്മൃതി🐦

🌻ദുരിതങ്ങളുടെ ഘോഷയാത്രയുമായിവന്ന കർക്കടകത്തിലെ അവസാനദിവസമാണിന്ന് . നാളെ പ്രതീക്ഷയുടെ പൊൻവെളിച്ചവുമായി പുതുവത്സരം പിറക്കും. വരാൻപോകുന്ന നന്മകൾക്കായി നമുക്ക് കൺപാർത്തിരിക്കാം. 
എല്ലാ കൂട്ടുകാർക്കും ശുഭസുപ്രഭാതം ആശസിച്ചുകൊണ്ട് 
പ്രഭാതസ്മൃതിയുടെ 961- ) o  അദ്ധ്യായത്തിലേക്ക് സുസ്വാഗതം 🌻

🔹സദ്‌വാണി🔹
🪔
ആഹാരനിദ്രാഭയമൈഥുനാനി
സാമാന്യമേതത്‌ പശുഭിര്‍നരാണാം
ജ്ഞാനം നരാണാമധികോ വിശേഷോ
ജ്ഞാനേന ഹീനാഃ പശുഭിഃ സമാനാഃ
(ചാണക്യനീതി)
💦സാരം💦
ആഹാരം, നിദ്ര, ഭയം, മൈഥുനം എന്നിവ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും സമാനമായുള്ളവയാണ്‌. അറിവാണ്‌ മനുഷ്യന്‌ വിശേഷിച്ചുള്ളത്‌. അറിവ്‌ നേടിയില്ലെങ്കില്‍ പിന്നെ മനുഷ്യന്‍ മൃഗതുല്യനാണ്‌.
🛁🛁🛁🛁🛁🛁🛁🛁🛁🛁

🌱തീക്കനൽ കൈയിലെടുത്തപോലെയാണ് കോപം പൂണ്ടിരിക്കുന്നത്. പൊള്ളലേൽക്കുന്നത്  അവനവനുതന്നെയായിരിക്കും..*ശ്രീ ബുദ്ധൻ*🌱

🔸സ്മൃതിഗീതം 🔸
ശ്രീമതി ലക്ഷ്മി വി നായർ എഴുതിയ 'കുട്ടികളില്ലാത്ത വിദ്യാലയം' എന്ന കവിതയാണ് ഇന്നത്തെ സ്മൃതിഗീതം ധന്യമാക്കുന്നത്.  
🥀 കുട്ടികളില്ലാത്ത വിദ്യാലയം - ലക്ഷ്മി വി നായർ 🥀
- - * - - - * - - - * - - -*- - - *- - - * - - - * - - - * - - - * - - - * - - 
ഓലമേഞ്ഞുള്ളൊരാക്കൊച്ചുവിദ്യാലയം
മൂകമായ് തേങ്ങുന്നതാരറിയാൻ
കുഞ്ഞുകിടങ്ങൾതൻ സ്വരരാഗമാധുരി -
യെന്നിനിക്കേൾപ്പതെന്നറിയാതെ
തിങ്ങും വിഷാദമടക്കിയിരിപ്പൂ -
യിന്നിൻദുരവസ്ഥയോർത്തിരിപ്പു

ബഞ്ചുകൾ തേങ്ങലടക്കുകയാവാം
പിഞ്ചുകിടാങ്ങൾതൻ ചൂടറിയാതെ
മേൽക്കൂരയെന്തേ ചായ്‍വതിങ്ങ്
പൈതങ്ങളില്ലാത്ത വേദനയാലോ

മാർജ്ജാരൻ വന്നൊന്ന് കണ്ണുചിമ്മിപ്പോയി
കാകനും കൂടെക്കരഞ്ഞുനില്പൂ
കഞ്ഞിപ്പുരയിലെ പാത്രങ്ങളോ
തട്ടിമുട്ടാതെയടയിരിപ്പു

കുഞ്ഞുകിടാങ്ങളങ്ങോടിക്കളിച്ചൊരാ -
യങ്കണമാകെ കാടെടുത്തുപോയ്
ഉത്സവപ്പറമ്പുപോലുള്ളൊരാമൈതാനം
ഇന്നൊരുശ്മശാനമതെന്നപോലെ

എന്നിനിയാഹ്ളാദപ്പൂത്തിരിപോലെ
കുഞ്ഞുങ്ങൾ വിളയാടുമീതലത്തിൽ
ഗുരുശിഷ്യബന്ധത്തിന്നവസാനമണിയും
കൊട്ടിയിരിപ്പാണോ കൊറോണയിപ്പോൾ
സ്നേഹത്തിൻകൂട്ടായ്മയൊക്കെയുമീ-
പ്പാരിന്നു നഷ്ടമായ്ത്തീരുകയോ?
.
🔹അനുവാചകക്കുറിപ്പ് 🔹
കാലാകാലങ്ങളായി ജൂൺമാസം തുടങ്ങുമ്പോൾമുതൽ മാർച്ചവസാനംവരെ കുട്ടികളുടെ പ്രവർത്തനവൈവിധ്യങ്ങളാൽ സജീവമായിരിക്കും നമ്മുടെ നാട്ടിലെ വിദ്യാലയങ്ങൾ. എന്നാൽ പതിവിനു വിപരീതമായി കൊറോണയെന്ന മഹാമാരിയുടെ ഭീഷണിമൂലം  ഈവർഷം എല്ലാ വിദ്യാലയങ്ങളും അടഞ്ഞുതന്നെ കിടക്കുന്നു. ഓൺലൈൻ ക്‌ളാസ്സുകൾ നടക്കുന്നുണ്ടെന്ന ചെറിയൊരാശ്വാസം മാത്രം.  എന്നാണ് ഈ സ്ഥിതി മാറുന്നതെന്ന് പ്രവചിക്കാനുമാവില്ല.

തന്റെ കുഞ്ഞുങ്ങളുടെ കാലൊച്ചകേൾക്കാനാവാതെ, അവരെക്കണ്ടു കണ്കുളിർക്കാനാവാതെ ഉള്ളുരുകിത്തെങ്ങുന്നൊരു വിദ്യാലയത്തിന്റെ ഹൃദയനൊമ്പരങ്ങളാണ് ഈ കവിതയിൽ ശ്രീമതി ലക്ഷ്മി വി നായർ ആവിഷ്കരിക്കുന്നത്. വിദ്യാലയത്തിന്റെ ഓരോ ഘടകങ്ങളും ഈ തേങ്ങലിൽ പങ്കുകൊള്ളുന്നു. കുട്ടികളുടെ സാമീപ്യമില്ലാത്ത സങ്കടത്തിൽ  തേങ്ങലടക്കുന്ന ബഞ്ചുകളും വേദന  താങ്ങാനാവാതെ ചാഞ്ഞുപോകുന്ന മേൽക്കൂരയും കഞ്ഞിപ്പുരയിലെ മൗനംപുതച്ചിരിക്കുന്ന പാത്രങ്ങളും  വന്നുനോക്കി, ആരെയും കാണാതെ കണ്ണുചിമ്മിക്കടന്നുപോകുന്ന മാർജ്ജാരനും ഉറക്കെക്കരഞ്ഞു സങ്കടംതീർക്കുന്ന കാകനും അവയിൽ ചിലതാണ്. പിഞ്ചുകാലുകൾ ഓടിക്കളിച്ചിരുന്ന സുഗമമായ അങ്കണം ഇന്നു കാടുകയറിക്കിടക്കുന്ന കാഴ്ച ഹൃദയഭേദകം. ഒരുത്സവപ്പറമ്പുപോലെ ശബ്ദമുഖരിതമായിരുന്ന മൈതാനം ഒരു ശവപ്പറമ്പുപോലെ നിശ്ശബ്ദം. പരസ്പരസ്നേഹത്തന്, എന്തിന്, പവിത്രമായ ഗുരുശിഷ്യബന്ധത്തിനുപോലും മരണമണിമുഴക്കുകയാണോ കൊറോണയെന്ന്  കവി ആശങ്കപ്പെടുന്നു.

ഇന്നത്തെ ഈ പ്രത്യേകസാഹചര്യം തീർച്ചയായും പലവിധ ആശങ്കകൾക്കും വഴിയൊരുക്കുന്നു. അതിലേറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വിദ്യാലയങ്ങളിലല്ലാതെയുള്ള വിദ്യാഭ്യാസം. കുട്ടികൾക്കു  കേവലമായ പുസ്തകപഠനത്തിനപ്പുറം സാമൂഹ്യജീവിതത്തിന്റെ അടിത്തറയും ഗതിവിഗതികളും ആഴത്തിൽ ഹൃദിസ്ഥമാക്കിക്കൊടുക്കുന്ന മഹാസ്ഥാനമാണ് ഓരോ ക്‌ളാസ് മുറികളും. അവരുടെ  സ്വഭാവരൂപീകരണത്തിലും വ്യക്തിത്വവികസനത്തിലും മനോഭാവനിര്‍മിതിയിലുമൊക്കെ ക്ലസ്സ്മുറികൾക്കുള്ള പങ്ക് നിസ്സാരമല്ല. അതുകൊണ്ടുതന്നെ  പഠനം വെറും കമ്പ്യൂട്ടർസ്‌ക്രീനിന്റെ മുമ്പിലോ മൊബൈൽഫോണിലൂടെയോ ഒക്കെ ആകുമ്പോൾ സംഭവിക്കുന്ന നഷ്ടം ഒരിക്കലും നികത്താനാവാത്തതുമാകും. നമ്മിലോരോരുത്തരിലുമുള്ള  ഈ ആശങ്കകളൊക്കെയാണ് ഈ കവിതയിലൂടെ ശ്രീമതി ലക്ഷ്മി വി നായർ  പകർന്നുതരുന്നതും.
പൊതുവെ ഒരിളങ്കാറ്റു തഴുകുന്നപോലെയുള്ള വായന സമ്മാനിക്കുന്നതാണ്, മുഖപുസ്തകത്തിലെ എഴുത്തിടങ്ങളിൽ സുപരിചിതയായ ലക്ഷ്മിച്ചേച്ചിയുടെ കവിതകൾ.
ഈ കവിതയാകട്ടെ ഹൃദയത്തിന്റെ  ഉൾക്കോണിലെവിടെയോ  ഒരു ചാറ്റൽമഴയുടെ നനവുപകർന്നുപോകുന്നു. ചേച്ചിക്ക് സർവ്വനന്മകളും ആശംസിക്കുന്നു.
 💦
ഭാരതം ഒരു സ്വാതന്ത്രരാഷ്ട്രമായിട്ട് ഇന്നലെ എഴുപത്തിമൂന്നു സംവത്സരങ്ങൾ പിന്നിട്ടിരിക്കുന്നു. ഈ സ്വാതന്ത്ര്യം നാം ജീവിതത്തിന്റെ വിവിധതലങ്ങളിൽ അനുഭവിച്ചറിയുന്നുമുണ്ട്. പൗരാവകാശങ്ങൾ നേടിയെടുക്കാൻ നമ്മൾ ഏതുവിധേനയും ശ്രമിക്കാറുമുണ്ട്. പക്ഷേ  പലപ്പോഴും നമ്മൾ മറന്നുപോകുന്ന ഒന്നുണ്ട്. നമ്മുടെ കർത്തവ്യങ്ങൾ. ഇന്നു  നമുക്ക് നമ്മുടെ രാഷ്ട്രത്തോടുള്ള    പ്രധാനകർത്തവ്യങ്ങളെന്തൊക്കെയെന്നു ഒന്നവലോകനം ചെയ്യാം.
🌷ഭരണഘടനയെ അനുസരിക്കുക, ഭരണഘടനയെയും ദേശീയപതാകയും ദേശീയഗാനത്തെയും ആദരിക്കുക.
🌷സ്വാതന്ത്ര സമരത്തിന് ഉത്തേജനം പകർന്ന ഉന്നതമായ ആദർശങ്ങൾ പിന്തുടരുക.
🌷ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുക.
🌷രാജ്യരക്ഷാ പ്രവർത്തനത്തിനും രാഷ്ട്ര സേവനത്തിനും തയ്യാറാവുക.
🌷മതം, ഭാഷ, പ്രദേശം, വിഭാഗം എന്നീ വൈരുദ്ധ്യങ്ങൾക്ക് അതീതമായി എല്ലാവർക്കുമിടയിൽ സാഹോദര്യം വളർത്താൻ ശ്രമിക്കുക.
🌷ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പൈതൃകത്തെ ബഹുമാനിക്കുക, സംരക്ഷിക്കുക.
🌷പരിസ്ഥിതി സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക; വനം, തടാകം, നദികൾ, വന്യജീവികൾ എന്നിവയെ കാത്തുസൂക്ഷിക്കുക; ജീവനുള്ളവയെല്ലാം അനുകമ്പ കാട്ടുക.
🌷ശാസ്ത്രീയവീക്ഷണം, മാനവീകത, അന്വേഷണാത്മകത, പരിഷ്കരണ ത്വര എന്നിവ വികസിപ്പിക്കുക.
🌷പൊതു സ്വത്ത് സംരക്ഷിക്കുക, അക്രമം ഉപേക്ഷിക്കുക.
🌷എല്ലാ മണ്ഡലങ്ങളിലും മികവ് കാട്ടി രാഷ്ട്രത്തെ ഔന്നത്യത്തിന്റെ പാതയിൽ മുന്നേറാൻ സഹായിക്കുക.

ഈ കടമകൾ എല്ലാം ഇന്ത്യയിലെ ജനങ്ങൾ നിശ്ചയമായും  പാലിക്കേണ്ടതാണ്.


🍂ഇന്നത്തെ വിഷയം 'പ്രത്യാശ'🍂
പ്രഭാതസ്മൃതി ധന്യമാക്കുന്ന അനുവാചകർക്ക് ഇന്നത്തെ വിഷയം "പ്രത്യാശ'" ആണ്. ഈ വിഷയത്തെ ആസ്പദമാക്കി മനസിന്റെ ഭാഷയിൽ എന്തും എഴുതാം; കഥ, കവിത, കുറിപ്പുകൾ, ലേഖനം, ചിത്രരചന എന്നിങ്ങനെയുള്ള നിങ്ങളുടെ രചനകൾ കമന്റായി പോസ്റ്റ് ചെയ്യാവുന്നതാണ്.
🔸
15-8--2020 ലെ പ്രഭാതസ്മൃതിയിൽ "സ്വാതന്ത്ര്യം" എന്ന വിഷയത്തെ ആസ്പദമാക്കി ഹൃദ്യമായ രചനകൾ കമന്റായി ചെയ്ത സൗഹൃദങ്ങൾക്കും തങ്ങളുടെ മനസിന്റെ ഭാഷയിൽ മറ്റു കമന്റുകൾ ചെയ്ത ഓരോർത്തർക്കും മലയാളസാഹിത്യ ലോകത്തിന്റെ അഭിനന്ദനങ്ങൾ .തുടർന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്,
സ്നേഹാദരങ്ങളോടെ
🌷 മിനി മോഹനൻ 🌷
💐മലയാളസാഹിത്യലോകം💐












No comments:

Post a Comment