Thursday, September 17, 2026

കയറും കുറ്റിയുമില്ലാത്ത ഒട്ടകം

കയറും കുറ്റിയുമില്ലാത്ത ഒട്ടകം 

=========================

പണ്ടുപണ്ടൊരിക്കൽ  ഒരു വലിയ വ്യാപാരസംഘം ഉപ്പുവിൽക്കുന്നതിനായി  നൂറോളം ഒട്ടകങ്ങളുമായി ആഫ്രിക്കയുടെ വടക്കുഭാഗത്തുള്ള സഹാറാമരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഇങ്ങനെപോകുന്ന വണിക്കുകളുടെ സംഘത്തെ കാരവൻ എന്നാണു വിളിച്ചിരുന്നത്. ടിംബക്തു എന്ന നഗരത്തിൽ ഉപ്പുവിൽക്കുന്നതിനായി അവർ  തെക്കുഭാഗത്തേക്കു സഞ്ചരിക്കുകയായിരുന്നു.  ഉപ്പുവിറ്റ് പകരം  സ്വർണ്ണം വാങ്ങി അവർ തിരികെപ്പോകും. തെക്കുദിക്കിൽനിന്നു വരുന്ന  സ്വർണ്ണവ്യാപാരികളെത്തുന്നത് ഈ നഗരത്തിലാണ്. അന്നൊക്കെ ഉപ്പിനു സ്വർണ്ണത്തേക്കാൾ വിലയുണ്ടായിരുന്നു.  


വഴികൾ കൃത്യമായറിയുന്ന, 'തക്ഷീഫ്' എന്ന് വിളിപ്പേരുള്ള    വഴികാട്ടികൾ  മുമ്പേ പോകും. പിന്നാലെ കാരവനും. അന്നൊക്കെ  അവർക്ക്  യാത്ര പൂർത്തിയാക്കാൻ മാസങ്ങളോളം സമയമെടുത്തിരുന്നു.


അതിവിശാലമായ മരുഭൂമിയിൽ ചിലയിടങ്ങളിൽ മാത്രമേ ജലലഭ്യതയുണ്ടാകൂ. ആ മരുപ്പച്ചകളുടെ  പ്രദേശങ്ങളെ ഒയാസിസ് എന്നാണു വിളിച്ചിരുന്നത്. രാത്രിവിശ്രമത്തിന്  ഇത്തരം മരുപ്പച്ചകളിലെ സത്രങ്ങളെയാണ് ആശ്രയിക്കാറുള്ളത്. അവിടെ ഭക്ഷണംകഴിച്ചു വിശ്രമിക്കുകയും    ഒട്ടകങ്ങൾക്കു ഭക്ഷണവും  വെള്ളവും  നൽകുകയും ചെയ്ത ശേഷം  അവർ യാത്ര തുടരുന്നത്. 


പകൽ മുഴുവൻ യാത്രചെയ്തശേഷം ഉപ്പുവ്യാപാരത്തിനു പോയ നമ്മുടെ  കാരവൻ സംഘം  രാത്രിയിൽ ഒരു സത്രത്തിലെത്തി. ഒട്ടകങ്ങൾക്കു വിശ്രമിക്കാനുള്ള താവളങ്ങളിൽ  ഓരോ ഒട്ടകത്തെയും കയറുകൊണ്ട് കുറ്റിയിൽ ബന്ധിച്ച് കിടത്തി. പക്ഷേ അവസാനം വന്ന ഒരു ഒട്ടകത്തിനെ ബന്ധിക്കാനുള്ള  കയറും കുറ്റിയും ഇല്ല!

രാത്രിയിൽ തണുപ്പ് കൂടുതലുള്ളതുകൊണ്ടു നഗരത്തിലെ കടകളൊക്കെ സന്ധ്യകഴിഞ്ഞപ്പോൾത്തന്നെ അടച്ചുപൂട്ടി, കച്ചവടക്കാർ വീടുകളിലേക്ക് പോയിരുന്നതുകൊണ്ടു പുതിയ കുറ്റിയും കയറും വാങ്ങാനുമായില്ല. ബന്ധിച്ചില്ലെങ്കിൽ ഒട്ടകം ഓടി മറ്റെവിടേക്കെങ്കിലും പോയെങ്കിലോ!


വ്യാപാരികൾ വിഷമിച്ച് സത്രത്തിന്റെ ഉടമയായ വൃദ്ധന്റെ അടുത്തെത്തി.


“ഞങ്ങളുടെ ഒരു ഒട്ടകത്തിന് കയറും കുറ്റിയും നഷ്ടപ്പെട്ടു. അതിനെ കെട്ടാതെയിരുന്നാൽ  രാത്രിയിൽ എങ്ങോട്ടെങ്കിലും പോയേക്കും.  കയറോ കുറ്റിയോ ആയി ഉപയോഗിക്കാൻ കഴിയുന്ന എന്തെങ്കിലും തരാമോ?”


വൃദ്ധൻ ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു .


“എന്റെ പക്കൽ കയറുമില്ല, കുറ്റിയുമില്ല.”


വ്യാപാരികൾ വീണ്ടും വിഷമിച്ചു.


അപ്പോൾ വൃദ്ധൻ പറഞ്ഞു:


“നിങ്ങൾ ഒട്ടകങ്ങളെ ഇത്രകാലം പരിപാലിച്ചിട്ടും  ഇത്രയും ചെറിയകാര്യം പഠിച്ചില്ലേ? പോയി ആ ഒട്ടകത്തെ പതിവുപോലെ കെട്ടുക.”


വ്യാപാരികൾ അമ്പരന്നു.


“കയറും കുറ്റിയും ഇല്ലാതെ എങ്ങനെ കെട്ടും!”


വൃദ്ധൻ പറഞ്ഞു:


“കുറ്റിയുള്ളതുപോലെ നിലത്ത് കുത്തുക. കയറുള്ളതുപോലെ ഒട്ടകത്തിന്റെ കഴുത്തിൽ ചുറ്റുക. കെട്ടിയതായി നടിക്കുക. പിന്നെ ‘കിടന്നുറങ്ങൂ’ എന്ന് പറയുക.”


അവർക്ക് വൃദ്ധന്റെ ബുദ്ധി മനസ്സിലായില്ല. എങ്കിലും വേറെ മാർഗമില്ലാത്തതിനാൽ അങ്ങനെ ചെയ്തു.


അവർ നിലത്ത് കുറ്റി അടിക്കുന്നതുപോലെ അഭിനയിച്ചു.

കയർ എടുത്ത് ഒട്ടകത്തിന്റെ കഴുത്തിൽ ചുറ്റുന്നതുപോലെയും  അഭിനയിച്ചു.

പിന്നെ മറ്റു ഒട്ടകങ്ങളോട് പറഞ്ഞതുപോലെ അതിനോടും കിടക്കാൻ പറഞ്ഞു.

അത്ഭുതം!

ഒട്ടകം കിടന്നു.

അവർക്ക് അതിശയം തോന്നി. പക്ഷേ നന്നേ ക്ഷീണിച്ചിരുന്നതിനാൽ  അതിനെക്കുറിച്ച് അധികം ചിന്തിക്കാതെ എല്ലാവരും ഉറങ്ങാൻ പോയി.


പിറ്റേന്ന് രാവിലെ യാത്ര തുടരാനുള്ള സമയമായി.


വ്യാപാരികൾ ഓരോ ഒട്ടകത്തിന്റെയും യഥാർത്ഥ കയറുകൾ അഴിച്ചു. കുറ്റികൾ ഊരി. ഒട്ടകങ്ങൾ ഒന്നൊന്നായി എഴുന്നേറ്റു.


പക്ഷേ…


 കയറും കുറ്റിയുമില്ലാതിരുന്ന ആ ഒരു ഒട്ടകംമാത്രം  എഴുന്നേറ്റില്ല!


അവർ അതിനെ  വിളിച്ചുനോക്കി. ഉന്തിയും തള്ളിയും അടികൊടുത്തും   എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. എന്തൊക്കെ ചെയ്തിട്ടും ഒട്ടകം അനങ്ങുന്നില്ല.


അവസാനം അവർ വീണ്ടും വൃദ്ധന്റെ അടുത്തെത്തി.


“ എന്താണ് ഈ ഒട്ടകത്തിന് സംഭവിച്ചത്? ഇന്നലെ രാത്രി  അങ്ങയുടെ  ഉപായം പ്രവർത്തിച്ചു. പക്ഷേ  ഇപ്പോൾ ഇത് എഴുന്നേൽക്കുന്നില്ല!”


വൃദ്ധൻ ചോദിച്ചു:


“കുറ്റി ഊരിയോ? കയർ അഴിച്ചോ?”


അവർ പറഞ്ഞു:


“അഴിച്ചെടുക്കാൻ അതിനു കുറ്റിയും കയറും അവിടെയില്ലല്ലോ ”


വൃദ്ധൻ ചിരിച്ചു.


“ഇന്നലെ രാത്രി നിങ്ങൾ കെട്ടിയതുപോലെ തന്നെ ഇന്ന് അഴിക്കൂ.”


അവർക്ക് കാര്യം മനസ്സിലായി.


അവർ വീണ്ടും കുറ്റി ഊരുന്നതുപോലെ അഭിനയിച്ചു. അതിനുശേഷം  കയർ അഴിക്കുന്നതുപോലെയും  അഭിനയിച്ചു.


അപ്പോൾ…ഒട്ടകം എഴുന്നേറ്റു!


മറ്റു ഒട്ടകങ്ങളോടൊപ്പം യാത്ര തുടരാൻ തയ്യാറായി.


വ്യാപാരികൾ അത്ഭുതപ്പെട്ടു.

“അങ്ങേയ്ക്ക് ഒട്ടകങ്ങളെക്കുറിച്ച് ഇത്ര വലിയ അറിവുണ്ടെന്ന് ഞങ്ങൾ കരുതിയില്ല!”


വൃദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു:


“എനിക്ക് ഒട്ടകങ്ങളെക്കുറിച്ചുള്ള അറിവുകൊണ്ടല്ല ഇത് ചെയ്യാൻ കഴിഞ്ഞത്. മനുഷ്യരുടെ മനസ്സിനെക്കുറിച്ചുള്ള അറിവുകൊണ്ടാണ്.  നമ്മൾ മനസ്സിൽ വിശ്വസിച്ചുപോകുന്ന ചില കാര്യങ്ങൾ യഥാർത്ഥത്തിൽ നമ്മെ ബന്ധിച്ചിട്ടില്ലെങ്കിലും, ബന്ധിച്ചിരിക്കുന്നതുപോലെ നമ്മെ നിർത്തിയേക്കാം.

ഈ കഥയിൽ ഒട്ടകത്തെ ബന്ധിച്ചത് യഥാർത്ഥ കയറല്ല; അത് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന അതിന്റെ ധാരണയാണ്.”


ജ്ഞാനിയായ ആ വൃദ്ധനു നന്ദിപറഞ്ഞു വണങ്ങിയശേഷം ഒട്ടകങ്ങളുമായി വ്യാപാരിസംഘം യാത്രതുടർന്നു. 


No comments:

Post a Comment