Sunday, August 22, 2021

ഒരു പേരിലെന്തിരിക്കുന്നു! (മെട്രോ മിറർ 22-8-2021 പ്രസിദ്ധീകരിച്ചത് )

ഒരു പേരിലെന്തിരിക്കുന്നു! 

“ഒരു പേരിലെന്തിരിക്കുന്നു? പനിനീർപ്പൂവിനെ ഏതുപേരുവിളിച്ചാലും അതിന്റെ അഴകും സുഗന്ധവും അങ്ങനെതന്നെയുണ്ടാവും .” വില്യം ഷേക്സ്പിയറിന്റെ റോമിയോ & ജൂലിയറ്റ് എന്ന നാടകത്തിലെ പ്രശസ്തമായ ഒരു ചൊല്ലാണിത്. പക്ഷേ പേരിന് നല്ല പ്രധാന്യമുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരാളുടെ സ്വത്വം വെളിപ്പെടുത്തുന്ന  അടിസ്ഥാനഘടകം അയാളുടെ പേരുതന്നെ. എന്നുവെച്ച് കോങ്കണ്ണിയായ കമലാക്ഷിയെയും ഊമയായ സുഭാഷിണിയെയും വിരൂപനായ മനോഹരനെയുമൊക്കെ മറന്നിട്ടൊന്നുമില്ല.  പേരില്ലാത്ത ആരെങ്കിലും നമുക്കിടയിലുണ്ടോ? ഉണ്ടാവാനിടയില്ല.  പേരിനുപകരം  ഏതെങ്കിലും  ഇരട്ടപ്പേരോ അസഭ്യവാക്കുകളോ  നമ്മളെ വിളിക്കാനായി  ആരെങ്കിലും ഉപയോഗിച്ചാൽ ഷേക്സ്പീരിയൻ തത്വശാസ്ത്രമൊന്നും നമുക്കത്ര പഥ്യമായെന്നുവരില്ല. നമ്മുടെ പ്രിയപ്പെട്ടവരെ വിളിച്ചാലും അങ്ങനെതന്നെ. നോക്കൂ, എത്ര മനോഹരമായ പേരുണ്ടെങ്കിലും പ്രിയപ്പെട്ടവരും അല്ലാത്തവരും കഴുത, കുരങ്ങ് , പോത്ത് എന്നിങ്ങനെ മൃഗങ്ങളുടെ പേരുചാർത്തിത്തന്നു  വിളിക്കാറുണ്ട്. അതത്രമേൽ  നമ്മളെ പ്രകോപിപ്പിക്കാറുമില്ല. എന്നാൽ നമ്മുടെ വളർത്തുമൃഗങ്ങളിൽ ഏറ്റവും നന്ദിയുള്ള ശ്വാനന്റെ പേരാണ് നമ്മൾക്ക് നൽകുന്നതെങ്കിൽ പ്രതികരണം എങ്ങനെയാകുമെന്നു പ്രവചിക്കാനുമാകില്ല. 

പേരുകൾതന്നെ കാലദേശാന്തരങ്ങളനുസരിച്ച് എന്തൊക്കെ മാറ്റങ്ങൾക്കു വിധേയമാകുന്നു!  നമ്മുടെ രാജ്യംതന്നെ വിദേശികൾക്ക് ഇൻഡ്യയായിരിക്കേ നമുക്ക് ഇന്ത്യയും ഭാരതവും ഭാരതും ഹിന്ദുസ്ഥാനും ഒക്കെയല്ലേ. മറാഠികളുടെ മുംബൈ, ഗുജറാത്തികളുടെ മംബൈ യും,  'ബോംബൈം' ആവുകയും പിന്നീട് ബോംബെ ആയതും അടുത്തകാലത്ത് അതു  വീണ്ടും മുംബൈ ആയതുമൊക്കെ നമുക്കറിവുള്ളതാണല്ലോ.  രാം, റാം, രാമു രാമൻ ഇതൊക്കെയും ഒന്നുതന്നെയല്ലേ. മോഹൻദാസ് കരംചന്ദ് ഗാന്ധി പിന്നീട് ഗാന്ധിജി, മഹാത്മാ,മഹാത്മാഗാന്ധി,  മഹാത്മജി, ബാപ്പുജി എന്നൊക്കെ അറിയപ്പെട്ടത്തിന് പുറമേ അർദ്ധനഗ്നനായ ഫക്കീർ എന്നും അറിയപ്പെട്ടുവല്ലോ.    അങ്ങനെ നിരത്താൻ എത്രയെത്ര ഉദാഹരണങ്ങൾ! 

 വിശേഷണങ്ങൾ ചേർത്തുള്ള പേരുകൾ പ്രസിദ്ധരായ  മറ്റു പലർക്കുമുള്ളതും നമുക്കറിയാം. ഇത്തരം ചില വിശേഷണങ്ങളുടെയെങ്കിലും  ഉപയോഗം നമ്മിൽ   അർത്ഥശങ്കയുണ്ടാക്കുമെന്നതും വാസ്തവമല്ലേ. ഉദാഹരണത്തിന്, 'അലക്സാണ്ടർ ദ് ഗ്രേറ്റ്' എന്നാണ് നമ്മൾ അലക്സാണ്ടർ എന്നു പേരുള്ള ചക്രവർത്തിയെപ്പറ്റി പറയാറുള്ളത്.  അന്യന്റെ വീട്ടിൽക്‌കയറി അവനെ കായബലംകൊണ്ടു കീഴ്‌പ്പെടുത്തി അവന്റെ മുതൽ സ്വന്തമാക്കുന്ന പ്രവൃത്തിയെ നമുക്കെങ്ങനെയാണ് മഹത്തരമായിക്കാണാൻ  കഴിയുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായിട്ടില്ല. 

പണ്ടൊക്കെ കുട്ടികൾക്ക് പേരുനല്കാൻ  ദൈവങ്ങളുടെ പേരുകളോ, പ്രകൃതിയുമായി ബന്ധമുള്ള പേരുകളോ  അർത്ഥവത്തായ വാക്കുകൾകൊണ്ടുള്ള    പേരുകളോ ഒക്കെയായിരുന്നു ആശ്രയം. പിന്നീട് അക്ഷരങ്ങൾചേർത്ത് ശ്രവണസുന്ദരമായ ചില ശബ്ദങ്ങൾ പേരാക്കിമാറ്റി. പിന്നപ്പിന്നെ,  പുതുമകൾ ഹരമായി മാറിയവർക്ക് എന്തും പേരായിത്തീർന്നു. ഇംഗ്ലീഷ്‌വാക്കുകൾ പേരായിവന്നതും അതിനനുബന്ധമായാണ് എന്നുതോന്നുന്നു. എന്റെപേരും അങ്ങനെ വന്നതാണ്. അർത്ഥമറിയാതെ അനർത്ഥങ്ങൾ പേരാക്കിയിട്ടവരും അക്കാലത്തു കുറവായിരുന്നില്ല. പപ്പിമോളും ഷീൽഡ് മോനും ഗേമോനും ഒക്കെ ആ ഗണത്തിൽപ്പെടും.   എന്റെ വീടിനടുത്തുള്ള സ്‌കൂളിൽ വിചിത്രമാരു  പേരുമായി ഒരു കുട്ടിയുണ്ടായിരുന്നു. ഷിറ്റ് മോൻ. ഒന്നാംക്ലാസ്സിൽ ആ കുട്ടി ആ പേരുമായി കുറേനാൾ കഴിഞ്ഞു. പിന്നെ ആരോ പറഞ്ഞ് അവന്റെ പേര് ഷിജിൻ എന്നാക്കി. 


ഏതാനും വർഷങ്ങൾമുമ്പ്  വളരെ വിചിത്രമായ ഒരാവശ്യവുമായി തൃശൂർ കേരളവർമ്മകോളേജിലെ  മലയാളം ബിരുദവിദ്യാർത്ഥികൾ  രംഗത്തുവന്നു. . ഒരു പൂവിന്റെ പേര്  മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം.  'തേവിടിശ്ശിപ്പൂവി'ന്റെ പേര് മാറ്റണമെന്നായിരുന്നു ആ ആവശ്യം. പൂവിനു പേരിടുന്നതുപോലും തികച്ചും സ്ത്രീവിരുദ്ധമായി എന്നവർ പരിതപിച്ചു.  നാട്ടിൻപുറങ്ങളിലെ പൊന്തക്കാടുകളിലും വെളിമ്പറമ്പുകളിലും വേലികളിലുമൊക്കെ   വെറുതെ വളർന്നുപടർന്ന്   ധാരാളമായി പൂക്കുന്ന ഒരു കുടിയേറ്റസസ്യമാണിത് .  വർണ്ണഭംഗിയുള്ള കൊച്ചുപൂക്കുലകളും നേർത്ത  മുള്ളുകളും കുരുമുളകുപോലെയുള്ള കായ്കളുമൊക്കെയുള്ള ഈ ചെടിക്ക് അന്നാട്ടിൽ 'തേവിശ്ശിച്ചെടി' എന്നാണത്രെ പേര്. (എന്റെ നാട്ടിൽ കൊങ്ങിണി എന്നും    പൂച്ചെടി എന്നും അരിപ്പൂ  എന്നുമൊക്കെയാണ് ഈ ചെടിയുടെ പേരുകൾ. ദേശഭേദമനുസരിച്ച്  വേറെയും ധാരാളം പേരുകളുള്ള ചെടിയാണിത്). സമരാനന്തരം ചെടിയുടെ പേര് മാറ്റിയോ, മാറ്റിയെങ്കിൽ പുതുതായി നൽകിയ പേരെന്ത് ഇതൊന്നും അറിയാൻ കഴിഞ്ഞില്ല. 

പേരിനെക്കുറിച്ച് പറയുമ്പോൾ മലയാളികൾക്കു മറ്റുള്ള തെക്കെയിന്ത്യാക്കാർക്കൊപ്പം വടക്കെയിന്ത്യക്കാർ നൽകിയിരിക്കുന്ന ഓമനപ്പേരിന്റെ  കാര്യം മറക്കുവതെങ്ങനെ! മുംബൈയിൽ വന്ന കാലത്ത് വഴിയിലോ, കടകളിലോ വെച്ച്  പുതുതായി ആരെങ്കിലും പരിചയപ്പെടാനായിവന്നാൽ വേഷഭൂഷാദികൾ കണ്ട്  ആദ്യം ചോദിക്കുന്നത് മദ്രാസിയല്ലേ എന്നായിരിക്കും. 'ഞാൻ മദ്രാസിയല്ല, കേരളത്തിൽനിന്നാണ്, മദ്രാസ് ഞങ്ങളുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിലാണ്' എന്നൊക്കെ വിശദീകരിച്ചു മറുപടി കൊടുക്കുമ്പോൾ 'ഇതേതൊരു വിചിത്രജീവി' എന്ന മട്ടിൽ അവർ നോക്കുമായിരുന്നു. പിന്നീടാണ് മനസ്സിലായത് അവരുടെ വിശാലഹൃദയത്തിൽ അത്തരം സങ്കുചിതവേർതിരിവുകൾ ഇല്ലതന്നെ എന്ന്. ഇവിടെ സ്ഥിരതാമസമാക്കിയ കാലത്ത്  മോനെ മറ്റാരുടെയെങ്കിലും സംരക്ഷണത്തിൽവിട്ട്, ജോലിക്കുപോകാൻ ഇഷ്ടമില്ലാതിരുന്നതുകൊണ്ടു ഞാനൊരു ട്യൂഷൻക്‌ളാസ് നടത്തിയിരുന്നു. ഒരിക്കൽ ഒരു സ്ത്രീ വന്നു ചോദിച്ചു 

 ' തങ്കളാണോ മദ്രാസിട്യൂഷൻടീച്ചർ?' 

' അല്ല ഞാൻ മലയാളിയാണ്' ഞാൻ മറുപടിയും പറഞ്ഞു. പിന്നീടാണ് മനസ്സിലാക്കാൻ കഴിഞ്ഞത്  എന്റെ ആ മറുപടിയോടെ രണ്ടു വിദ്യാർഥികൾ നഷ്ടമായെന്ന്. എന്തായാലും മദ്രാസിയെന്നുള്ള വിളി എനിക്ക് തീരെ സ്വീകാര്യമായിരുന്നില്ല. എന്നുതന്നെയല്ല വല്ലാത്തൊരു ഈർഷ്യക്കും അത് കാരണമായിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഇതൊക്കെ ഓർക്കാൻ കാരണം ഇവിടുത്തെ  നമ്മളെപ്പോലെതന്നെ മറ്റൊരുവിഭാഗം ആളുകൾ നമ്മുടെ നാട്ടിൽ ഇതേ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ടല്ലോ എന്ന ചിന്തയാണ്. ഇപ്പോൾ നാട്ടിലെ എല്ലാവിധ ജോലികളും ചെയ്യുന്നത്  'ബംഗാളി'കളാണ്. പക്ഷേ മിക്കവാറും നമ്മൾ പരിചയപ്പെടുന്ന ഈ അന്യദേശക്കാർ അസ്സമിൽനിന്നോ ബിഹാറിൽനിന്നോ ഉത്തരഖണ്ഡിൽനിന്നോ ബംഗ്ലാദേശിൽനിന്നോ ഒക്കെ വന്നവരാവും. ബംഗാളികളും അവരിലുണ്ടാകാം. പക്ഷേ കേരളത്തിലെവിടെയും അവർ ബംഗാളികളാണ്. നമുക്ക് മറ്റുനാടുകളിൽ മദ്രാസികളെന്നറിയപ്പെടുമ്പോഴുണ്ടായിരുന്ന അനിഷ്ടം ഇവർക്കുമുണ്ടായാൽ കുറ്റംപറയാനാവില്ലല്ലോ. 


(മെട്രോ മിറർ 22-8-2021 പ്രസിദ്ധീകരിച്ചത് ) 










 

Tuesday, August 17, 2021

മോഹം (കുട്ടിപ്പാട്ട് - 2)

പച്ചയുടുപ്പിട്ട കൊച്ചുതത്തേ 

എന്നും പറക്കുന്നിതെങ്ങോട്ടോ 

മാനത്തു നിന്നെയും കാത്തിരിക്കാൻ 

ചങ്ങാതിമാരേറെയുണ്ടാകുമോ 


പുസ്തകസഞ്ചിയുമായി നിങ്ങൾ 

പോകുമോ പള്ളിക്കൂടത്തിലേക്ക് 

അക്ഷരമാല പഠിക്കണമോ 

അക്കങ്ങളെണ്ണിപ്പറയണമോ

 

പുത്തൻ മണമുള്ള  പുസ്തകത്തിൽ 

പുത്തനറിവുകളെത്രയുണ്ട് ?

പാട്ടും കഥകളും മാത്രമാണോ 

വേറെയും പാഠങ്ങളേറെയുണ്ടോ

 

ഇന്നു നീയെത്തുമോ  എന്റെ വീട്ടിൽ 

ഒന്നുകളിക്കുവാനെത്രമോഹം 

എന്നുടെയൊപ്പം നീ വന്നീടുകിൽ 

എത്ര കഥകൾ പറഞ്ഞിടും ഞാൻ!

Thursday, August 12, 2021

കുട്ടിപ്പാട്ട് 1

 വാർമഴവില്ലേ മായല്ലേ

കൂട്ടിനു ഞാനും വന്നീടാം

മാനത്തൊന്നു  വരാനായാൽ

നിന്നോടൊത്തു കളിച്ചച്ചീടാം

അച്ഛനിടീച്ചോ  കുപ്പായം 

നിറമേഴുള്ളൊരു  കുപ്പായം 

അച്ഛനുമമ്മയുമേകീടും 

ഓണക്കോടിയെനിക്കിന്ന്  

ചന്തം തികയും നിറമേഴും 

തുന്നിച്ചേർത്തൊരു കുപ്പായം. 

ഒപ്പം ചേർന്ന് കളിച്ചീടാം, 

ഓണക്കളികൾ പലതില്ലേ 

കൊണ്ടുതരാം ഞാൻ പായസവും 

കറുമുറെ തിന്നാനുപ്പേരീം 

പോകരുതേ നീ ചങ്ങാതീ, 

മാനത്തുന്നും മായല്ലേ. 

Monday, August 9, 2021

മർക്കടമുഷ്ടി

 മർക്കടമുഷ്ടി

.

ഇക്കാലത്ത് നമ്മൾ ധാരാളമായി  മർക്കടമുഷ്ടിയെക്കുറിച്ചു കേൾക്കാറുണ്ട്. 

എന്തൊക്കെ പൊല്ലാപ്പുകളാണ് പലരുടെയും മർക്കടമുഷ്ടികൊണ്ട് വന്നു ഭവിക്കുന്നത്, അല്ലേ !

ദുഃശ്ശാഠ്യവും നിർബ്ബന്ധബുദ്ധിയും  ഉള്ളവരെയാണ് നമ്മൾ  മർക്കടമുഷ്ടിക്കാർ എന്നു വിളിക്കാറുള്ളത്. അതുകൊണ്ടാണല്ലോ പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരുന്നതും. 

ഒന്നു  ചോദിച്ചോട്ടെ, നിങ്ങൾ മർക്കടമുഷ്ടിക്കാരാണോ ?! 


എന്താണ് മർക്കടമുഷ്ടി ? 

മർക്കടം  കുരങ്ങനാണ്. പക്ഷെ കുരങ്ങന്റെ മുഷ്ടിക്ക് എന്താണ് അസാധാരണത്വം. 

അതൊരു പഴങ്കഥയാണ്. 

പ്രാചീനകാലത്ത് കുരങ്ങന്മാർ മനുഷ്യർക്ക് വളരെ ഉപദ്രവങ്ങൾ ചെയ്തിരുന്നു. അവയെ പിടിക്കാനായി അന്നൊക്കെ അവർ ഒരു കൗശലം പ്രയോഗിച്ചിരുന്നു.  ചുരയ്ക്കയുടെ വർഗ്ഗത്തിലേതുപോലെ ദൃഢമായ തൊണ്ടോടുകൂടിയ   വലിയ കായ്കളിൽ ദ്വാരമുണ്ടാക്കി, കാമ്പ്  എടുത്തുമാറ്റിയശേഷം അതിൽ, കുരങ്ങുകളുടെ ഇഷ്ടഭക്ഷണമായ  ഉണങ്ങിയ കായ്കളും പഴങ്ങളുമൊക്കെയിട്ടു സ്ഥിരമായി കുരങ്ങുകൾ വരുന്നയിടങ്ങളിൽ മരത്തിലോ  പാറയിലോ മറ്റോ ബന്ധിച്ചുവയ്ക്കും. കുരങ്ങുകൾ വന്ന്  ദ്വാരത്തിലൂടെ  കൈ കടത്തി എടുക്കാവുന്നത്ര മുഷ്ടിയിൽ ഒതുക്കും. പക്ഷേ  മുഷ്ടി ദ്വാരത്തിലൂടെ പുറത്തെടുക്കാൻ കഴിയില്ല. എന്നാൽ മുഷ്ടിയിലുള്ള കായ്കനികൾ വിട്ടുകളയാൻ കുരങ്ങൻ തയ്യാറുമല്ല. ഫലം ഊഹിക്കാമല്ലോ. 

സദ്ബുദ്ധിയില്ലാതെ സ്വന്തം നിർബ്ബന്ധബുദ്ധികൊണ്ടു ആപത്തിലകപ്പെട്ട കുരങ്ങനെപ്പോലെ  മനുഷ്യരും പ്രവർത്തിക്കാറുണ്ടല്ലോ. സ്വത്തും സ്ഥാനമാനങ്ങളും ജാതിമതവർഗ്ഗവിദ്വേഷങ്ങളും  ദുരഭിമാനവുമൊക്കെയാവും  മനുഷ്യന്റെ മുഷ്ടിയിലുള്ളതെന്നുമാത്രം.

ഇംഗ്ലീഷിൽ monkey's fist  എന്നുപറയുന്നത് സവിശേഷരീതിയിലുള്ള ഒരു കുടുക്കിനെയാണ്. ചരടിന്റെയോ കയറിന്റെയോ  അറ്റത്ത് നിശ്ചിതമായ വിന്യാസങ്ങളിലൂടെ രൂപപ്പെടുത്തുന്ന ഈ കുരുക്കിന് ഒരു മർക്കടന്റെ  മുഷ്ടിയുടെ ആകൃതിയായിരിക്കും. അതിനാലാണ് ഈ പേരുവന്നിരിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത  ഉപയോഗങ്ങളാണ് ഈ മർക്കടമുഷ്ടികൾക്ക് . അലങ്കാരവസ്തുവായും ആയുധമായും പർവ്വതാരോഹകർക്ക് പിടിച്ചുകയറാനുള്ള കയർ  മുകളിലേക്കെറിഞ്ഞു പാറകളിൽ ഉടക്കിനിർത്താനുമൊക്കെ ഉപയോഗിക്കുന്നത് അവയിൽ ചിലതുമാത്രം.    








അരുന്ധതി റോയ് ( Aksharasandhya whatsapp meating message)

 അരുന്ധതി റോയിക്ക് സ്നേഹാദരങ്ങൾ 

ഈ പേരുകേൾക്കുമ്പോഴേ എന്റെ  മനസ്സിലോടിയെത്തുന്നത് കുഞങ്ങളുടേതുപോലെ നിഷ്കളങ്കവും പ്രസരിപ്പുമാർന്നൊരു സുന്ദരാനനമാണ്.   അവരുടെ പ്രസംഗങ്ങൾ യു ട്യൂബിൽ കാണുമ്പോഴൊക്കെ ലാളിത്യമുള്ള, എന്നാൽ ആശയഗംഭീര്യമുള്ള ആ വാഗ്ധോരണിയിൽ മയങ്ങിപ്പോകാറുണ്ട്. 


നിരവധി പുരസ്‌കാരങ്ങൾ നേടിയ  ലോകമറിയുന്ന  ഒരെഴുത്തുകാരിയെന്ന നിലയിൽ നമ്മുടെ നാടിൻറെ അഭിമാനപാത്രമാണ്‌ ശ്രീമതി അരുന്ധതി റോയ്. ചലച്ചിത്ര, ടെലിവിഷൻ രംഗത്തെ അവരുടെ സംഭാവനകളും എടുത്തുപറയേണ്ടതുതന്നെ. അതിലൊക്കെ ഉപരിയായി ആത്മാവുള്ള ഒരു മനുഷ്യസ്നേഹിയായി മനുഷ്യമനസ്സുകളിൽ അവർ നിറഞ്ഞുനിൽക്കുന്നു. എതുവിഷയത്തിലും കൃത്യമായ നിലപാടുള്ള, ആ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന കർമ്മകുശലയാണ്  അരുന്ധതി റോയ്. അസമത്വത്തിനും  അനീതിക്കുമെതിരെ  ശബ്ദമുയർത്താനും തൂലിക ചലിപ്പിക്കാനും ഈ വനിതാരത്നത്തിന് ഭയലേശമില്ലാ എന്നത് അവരോടുള്ള ആദരവിന് സുവർണ്ണശോഭയേകുന്നു. ഭരണവർഗ്ഗത്തിന്റെ ധാർഷ്ട്യത്തിനും വ്യവസ്ഥാപിതസ്ഥാപനങ്ങളുടെ തികച്ചും അനധികൃതമായ അധികാരഇടപെടലുകൾക്കുമെതിരെ ലോകം മുഴുവൻ മുഴങ്ങുന്ന ശബ്ദമായിമാറി  ശ്രീമതി അരുന്ധതി റോയിയുടേത്. ഒരെഴുത്തുകരിയായതിനാലാവാം അവരുടെ ചിന്തകൾക്കും ആശയങ്ങൾക്കും ഇത്രമേൽ ആഴവും വിശാലതയും നൈർമ്മല്യവും ചേർന്നുവന്നത്.  ഇങ്ങനെയൊക്കെയാണെങ്കിലും  എന്തുകൊണ്ടാണ്  അവർക്കു മലയാളഭാഷയെ സ്നേഹിക്കാൻ കഴിയാതെ പോയത് എന്നു വേദനയോടെ ചിന്തിക്കാറുണ്ട്. ഒരു മലയാളിയുടെ ഏറ്റവും പ്രശസ്തമായ കൃതി ഇംഗ്ലീഷിലായതിൽ മറ്റേതൊരു മലയാളിയെപ്പോലെ ഞാനും ചെറുതായെങ്കിലും  ദുഃഖിക്കുന്നു. 

അരുന്ധതി റോയ് എഴുതിയ The God od Small Things എന്ന അവരുടെ ആദ്യ  നോവൽ മാത്രമാണ് ഞാൻ വായിച്ചിട്ടുള്ളത്.  ഒരു രചയിതാവിന്റെ ആദ്യകൃതിതന്നെ ശ്രേഷ്ഠമായ ബുക്കർസമ്മാനത്തിനാര്ഹമാവുകയെന്നത് മഹത്തായ  കാര്യംതന്നെ.  വിവിധാഭാഷകളലെ പരിഭാഷകളിലൂടെ ലോകമെമ്പടുമുള്ള വായനക്കാരുടെ മുക്തകണ്ഠപ്രശംസനേടിയ   ഈ നോവൽ രചനാശൈലികൊണ്ടും ഭാഷയുടെ മനോഹരിതകൊണ്ടും കഥാപാത്രങ്ങളുടെ  തനി കോട്ടയംസംസാരശൈലികൊണ്ടും  ഏറെ അകര്ഷിച്ചു. അടിമുടി പുതുമായായിരുന്നു അവർക്ക് ഈ നോവൽ പ്രദാനം ചയ്തത് എന്നതുതന്നെ കാരണം. എസ്‌ത,റാഹേല്‍,അമ്മു, കുഞ്ഞുകാര്യങ്ങളുടെ തമ്പുരാനായ  വെളുത്ത ,ബേബിക്കൊച്ചമ്മ, സോഫി മോള്‍ മുതലായ കഥാപാത്രങ്ങൾക്കൊപ്പം മീനച്ചിലാറും അതിലെ മത്സ്യങ്ങളും തന്റെ മേനിയിലെ മുറിവിലൂടെ  വെളുത്ത ചോരമോളിപ്പിച്ചുനിൽക്കുന്ന റബ്ബർമരങ്ങളും, മുട്ടസഞ്ചിയുമായിപ്പോകുന്ന  എട്ടുകാലിവരെ മൂന്നുതലമുറയുടെ കഥ പറയുന്ന  ഈ നോവലിലെ കഥാപാത്രങ്ങളാണ്.  പ്രതിപാദ്യവിഷയവും കഥയുടെ കാലത്തെ സമൂഹികപശ്ചാത്തലവും അങ്ങേയറ്റം അതിശയോക്തിയാൽ അല്പമായെങ്കിലും  മലിനമാക്കപ്പെട്ടു എന്നുതന്നെയാണ് എന്റെ വിശ്വാസം. അരുന്ധതിറോയി തന്റെ ബാല്യകൗമാരങ്ങൾ ചെലവിട്ട അയ്മനം ഗ്രാമത്തിനത്തരമനുഭവങ്ങൾ പകർന്നുനല്കാൻ കഴിഞ്ഞിട്ടുണ്ടെന്നു ഞാൻ കരുതുന്നുമില്ല. നോവൽ തികച്ചും കല്പിതസാഹിത്യമാണെങ്കിലും വായനക്കാരുടെ ഹൃദയങ്ങളിൽ കല്പനകൾ യാഥാർത്ഥ്യങ്ങളുടെ പ്രതിച്ഛായകളായിട്ടായിരിക്കും സ്ഥാനം പിടിക്കുക.   ഒരുപക്ഷേ, ഭാവനാസൃഷ്ടിയെങ്കിലും,  കേരളത്തിലെ ഗ്രാമീണജീവിതത്തെക്കുറിച്ച്   തിങ്കച്ചും അനാവശ്യമായ ഇകഴ്ത്തലുകളല്ലേ ആ ഗ്രന്ഥത്തിന് വിദേശികൾക്കിടയിൽ  കൂടുതൽ സ്വീകാര്യതയുണ്ടാക്കിയതെന്നും ശങ്കയില്ലാതില്ല. മലയാളത്തിലേക്ക് 'കുഞ്ഞുകാര്യങ്ങളുടെ ഓടേതമ്പുരാൻ' എന്ന ശീർഷകത്തോടെ ശ്രീമതി പ്രിയ എ എസ് പരിഭാഷപ്പെടുത്തിയിരിക്കുന്നത് നോവലിന്റെ ആത്മാവ് ഒട്ടുംതന്നെ ചോർന്നുപോകാതെയാണ്. 

ഈ വനിതാരത്നത്തിന് എല്ലാവിധ ഭാവുകങ്ങളും അർപ്പിക്കുന്നു. 



 

Sunday, August 8, 2021

.തത്ത്വമസി' യാത്രാവിവരണം

അരാഷിയാമയിലെ മുളങ്കാട് --------------------------------------------------------- ജപ്പാനിൽ ജോലിചെയ്യുന്ന മകന്റെയൊപ്പം 2018 മെയ്മാസത്തിൽ നടത്തിയ രണ്ടാഴ്ചത്തെ ജപ്പാൻ സന്ദർശനത്തിനിടയിലാണ് അരാഷിയാമയിലെ മുളങ്കാടുകൾ സന്ദർശിച്ചത്. ടോക്യോയിൽനിന്ന് ജപ്പാനിലെ പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമായ ക്യോത്തോ (Kyoto) സന്ദർശിക്കാനുള്ള യാത്രയായിരുന്നു. കുറെയേറെ കാഴ്ചകൾകണ്ടു ക്ഷീണിച്ചു ഹോട്ടലിലേക്കുള്ള യാത്രയിലാണ് ജപ്പാനിലെ പ്രസിദ്ധമായ ബാംബൂ ഫോറസ്ററ് ചിത്രങ്ങൾ കണ്ടിരുന്നകാര്യം ഞാനോർത്തത് ത്. അതെവിടെയാണെന്നു മോനോടു ചോദിച്ചപ്പോൾ അവൻ വേഗം ഗൂഗിളിൽ സെർച്ച് ചെയ്തുനോക്കി. ക്യോത്തോയിൽത്തന്നെ അരാഷിയാമ എന്ന സ്ഥലത്തും ഉണ്ടത്രേ! എങ്കിൽപ്പിന്നെ അതൊന്നു കാണാമെന്നുതോന്നി. അതുകൊണ്ടു പിറ്റേന്ന് രാവിലെ യാത്രതിരിച്ചത് അങ്ങോട്ടേക്കാണ്. ക്യോത്തോയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശമാണ് മലകളാൽ ചുറ്റപ്പെട്ട ഈ സുന്ദരമായ വിനോദസഞ്ചാരകേന്ദ്രം. ട്രെയിനിൽ അരാഷിയാമ സ്റ്റേഷനിലെത്തി. 35 മിനിറ്റു യാത്രയുണ്ട് . സ്റ്റേഷനിലിറങ്ങി നടന്നാദ്യമെത്തിയതു തെൻറ്യു ജി ക്ഷേത്രത്തിന്റെ വലിയ പ്രവേശനകവാടത്തിലേക്കാണ്. അരാഷിയാമയുടെ സുന്ദരദൃശ്യങ്ങളിലേക്കുള്ള പ്രവേശനകവാടമായിത്തന്നെ ഈ ക്ഷേത്രത്തെയും കണക്കാക്കപ്പെടുന്നു. രാവിലെതന്നെ ധാരാളം സഞ്ചാരികൾ എത്തിയിട്ടുണ്ട്. പടിപ്പുരകടന്നു വീതിയുള്ള നടവഴിയിലൂടെ നടക്കുമ്പോൾ ഇരുവശങ്ങളിലെ വൃക്ഷങ്ങളുടെയും , സുന്ദരമായ ആകൃതിയിൽ വെട്ടിനിർത്തിയിരിക്കുന്ന ഉയരംകുറഞ്ഞ, പൂക്കളുള്ള അസീലിയ ചെടികളുടേയുമൊക്കെ മനോഹാരിത നമ്മെ മത്തുപിടിപ്പിക്കും. കുറച്ചുനടന്നപ്പോൾ ചില പക്ഷികളുടെ കളകൂജനം. ഇവിടെ ക്ഷേത്രത്തിലും ഉദ്യാനത്തിലും കയറാൻ വേവ്വേറെ ടിക്കറ്റ് ആണ് . ടിക്കറ്റെടുത്തു ഞങ്ങളും ഉള്ളിൽക്കടന്നു. തെൻറ്യു ജി ക്ഷേത്രം ക്യോത്തോയിലെ ഏറ്റവും പ്രധാനപ്പെട്ട സെൻ-ബുദ്ധിസ്റ്റ് ക്ഷേത്രമാണ്. യുനെസ്കോ ലോകപൈതൃകസമ്പത്തായി അംഗീകരിച്ചിരിക്കുന്നു ഈ ക്ഷേത്രം നഗരത്തിലെ അഞ്ചുമഹാക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. 1339ൽ അന്നത്തെ സർവ്വസൈന്യാധിപനായ അഷികാഗ തകയൂജിയാണ്, സമീപകാലത്ത് അന്തരിച്ച ചക്രവർത്തി ഗോ-ദൈഗോയ്ക്ക് ഈ ക്ഷേത്രം നിർമ്മിച്ചു സമർപ്പിച്ചത് . 'തെൻറ്യു' എന്ന വാക്കിനർത്ഥം ആകാശവ്യാളിയെന്നാണ്. യുദ്ധങ്ങളിലും അഗ്നിബാധയിലുമൊക്കയായി പലപ്രാവശ്യമായി ഈ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു . ഇന്നു കാണുന്ന ക്ഷേത്രമന്ദിരങ്ങൾ മെയ്‌ജികാലഘട്ടത്തിലുള്ളതാണെന്നു പറയപ്പെടുന്നു (1868-1912 ) .പക്ഷേ ഈ ക്ഷേത്രത്തോടു ചേർന്നുള്ള ഉദ്യാനം നിർമ്മാണകാലത്തുള്ളതുതന്നെ. വിശാലമായ ഉദ്യാനത്തിൽ ശിലകളും മേപ്പിൾ, സൈപ്രസ് മരങ്ങളും അതിരിടുന്ന താമര വളരുന്ന മനോഹരമായൊരു തടാകവുമുണ്ട്. ഇവിടെയനുഭവേദ്യമാകുന്ന പ്രസന്നതയും പ്രശാന്തിയും അന്തരാത്മാവിലേക്കു പകർന്നുനൽകുന്ന ആനന്ദം അളവറ്റതാണ്. ചെറി പ്പൂക്കളുടെ കാലം കഴിഞ്ഞതുകൊണ്ട് ഇപ്പോൾ പ്രകൃതിയാകെ പച്ചപുതച്ചു നിൽക്കയാണ്. ഏതാനുംനാൾമുമ്പു പിങ്കുചേലയുടുത്ത സുന്ദരിയായി ഇവൾ നിന്നിരിക്കാം. ഇലകൊഴിയും കാലത്ത്, മഞ്ഞയും ചുവപ്പും ഓറഞ്ചും ഒക്കെയായി വർണ്ണവൈവിധ്യത്തിന്റെ ഉടയാട ചാർത്തിനിൽക്കും. മഞ്ഞുകാലത്ത് ധവളകമ്പളത്തിനടിയിൽ തണുത്തുവിറങ്ങലിച്ചുകിടക്കുന്നുണ്ടാകും. ഓരോ ഋതുക്കളിലെയും ഉദ്യാനദൃശ്യങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോന്നും സൃഷ്ടികർത്താവിന്റെ സൗന്ദര്യബോധത്തിന്റെ മഹത്വം വിളിച്ചോതുന്നവ. സാധാരണ സെൻ ക്ഷേത്രങ്ങൾ ഉത്തരദക്ഷിണദിക്കിലായയാണ് വിന്യസിക്കപ്പെടുന്നത്. പക്ഷേ അതിനൊരപവാദമായി ഈ ക്ഷേത്രം കിഴക്കുപടിഞ്ഞാറുദിശയിലായിട്ടാണ്. ഒറ്റനിലയിലുള്ള പടിപ്പുരയാണ് ക്ഷേത്രത്തിന്റെ ഏറ്റവും പഴക്കമുള്ള നിർമ്മിതി. വിസ്തൃതമായ ടീച്ചിങ് ഹാളിൽ ഗൗതമബുദ്ധന്റെ വലിയൊരു ദാരുശില്പമുണ്ട് .ജപ്പാനിലെ മറ്റുപലക്ഷേത്രങ്ങളിലും കണ്ടതുപോലെ പുരാതനചിത്രകലയുടെ ബഹിർസ്ഫുരണങ്ങൾ ഇവിടെയും കാണാം. അതിൽ ഏറെ പ്രാധാന്യത്തോടെ കാണുന്നത് ഒരു മേഘാവ്യാളിയുടെ ചിത്രമാണ്. കാഴ്ചകളിലൊക്കെ പൗരാണികതയുടെ മിന്നലാട്ടങ്ങൾ . പുരോഹിതന്മാരുടെയും സന്യാസിമാരുടെയും വാസഗൃഹങ്ങൾക്കു വ്യത്യസ്തപേരുകളാണ്. നിർമ്മാണകാലഘട്ടവും വ്യത്യസ്തം. തടാകക്കരയിലെ പരന്ന മുറ്റത്തു വെളുത്ത ചരൽവിരിച്ചു വരകളിട്ടു രൂപങ്ങൾ മെനഞ്ഞിട്ടുണ്ട്. ഇവിടുത്തെ ക്ഷേത്രമുറ്റങ്ങൾ അങ്ങനെയാണ്. അതിനുമുകളിലൂടെ നടക്കാൻ സന്ദർശകർക്കനുവാദമില്ല. പൗരാണികതയുടെ ഗരിമയും ഗഹനതയും പ്രകൃതിമനോഹാരിതയുടെ നൈർമല്യവും ഒന്നുചേർന്നൊരുക്കിത്തരുന്ന സ്വർഗ്ഗീയാനുഭവത്തിൽനിന്നു ഇനി പോകേണ്ടതു അരാഷിയാമയിലെ പ്രസിദ്ധമായ മുളങ്കാടുകളിലേക്കാണ്. ഒരു അലസഗമനത്തിനുള്ള നടവഴിയേയുള്ളു അവിടേക്ക്. വഴിയിൽ ഒരുപാടു പക്ഷികളുടെ ചങ്ങാത്തം കിട്ടി. വലിയശബ്ദമുണ്ടാക്കുന്ന പേരറിയാത്ത ചെറിയപക്ഷി നല്ലൊരു കൗതുകക്കാഴ്ചയായിരുന്നു . ഗൂഗിൾ സെർച്ചിൽ പലപ്പോഴും വഴി കുഴക്കിയെങ്കിലും ഒടുവിൽ ഞങ്ങളും അവിടെയെത്തിച്ചേർന്നു. വലിയൊരു കാടുപോലെ Iഏതൊക്കെയോ മരങ്ങൾ ഇടതിങ്ങിവളർന്നുനിൽക്കുന്ന മലഞ്ചെരിവ് കയറിയും ഇറങ്ങിയുമൊക്കെയാണ് മുളങ്കാടിന്റെ വഴിയിലെത്തുന്നത്. അവിടെയുമുണ്ട് ഒരു ക്ഷേത്രം. ജപ്പാൻ സംസ്കാരത്തിന്റെ ഭാഗമാണു മുളകൾ. അവർക്കു മുളകൾ ഐശ്വര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് . ഒട്ടനവധി ഉപയോഗങ്ങളാണു മുളയ്ക്കുള്ളത്. നിത്യഭക്ഷണത്തിൽപോലും മുളങ്കൂമ്പുകൊണ്ടുള്ള വിഭവങ്ങൾ വളരെ പ്രധാനമാണ് . മുളകൾ ദുർഭൂതങ്ങളെ അകറ്റുമെന്നൊരു വിശ്വാസംകൂടിയുള്ളതുകൊണ്ടു ക്ഷേത്രങ്ങളോടുചേർന്നൊരു മുളങ്കാട് സാധാരണമാണ്. ചിലതു വളരെ വിസ്തൃതവുമായിരിക്കും. അത്തരമൊരു മുളങ്കാടാണിത് . വളരെ ഉയരമുള്ള , ശാഖകളില്ലാത്ത, ഇടതൂർന്നുവളർന്നുനിൽക്കുന്ന മുളകൾക്കിടയിൽ നടപ്പാത വേലികെട്ടി വേർതിരിച്ചിട്ടിട്ടുണ്ട്. ജപ്പാനിലെ രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള ഗോൾഡൻ വീക്ക് ആഘോഷസമയമായതുകൊണ്ടു നല്ല തിരക്കാണ് . മുളങ്കാട്ടിലൂടെയുള്ള നടത്തം അന്യാദൃശമായൊരനുഭവമാണ്. മുളകളുടെ ഗന്ധം ആസ്വദിച്ച്, ഇടയിലൂടെ പാറിവീഴുന്ന സൂര്യരശ്മികളുടെ നേർവഴി കണ്ടറിഞ്ഞ്, കാറ്റിലുലയുന്ന മുളകളുടെ സംഗീതം മൗനമായ് ശ്രവിച്ച്, മറ്റേതോ ലോകത്തിലെന്നപോലെ നമുക്കെങ്ങനെ നടന്നുപോകാം. ഫോട്ടോഗ്രഫിക്ക് വളരെ പ്രസിദ്ധമായ ഒരു കേന്ദ്രമാണിത്. പക്ഷേ ആളുകളെ ഒഴിവാക്കി ഒരു ചിത്രമെടുക്കാൻ തിരക്കുള്ള സമയത്തു ബദ്ധപ്പെടേണ്ടിവരും. എത്ര ചിത്രമെടുത്താലും എന്തുകൊണ്ടോ അവയുടെ ഭംഗി നമുക്കു തൃപ്തിയാവില്ല . അത്ര സൗന്ദര്യമാണു നാമിവിടെ കണ്ടനുഭവിക്കുന്നത്. ഇടയ്ക്ക് അവിടെക്കണ്ടു പരിചയപ്പെട്ട ഒരു മലേഷ്യൻ കുടുംബം ഞങ്ങൾ മൂവരും ഒന്നിച്ചുള്ള ചിത്രമെടുത്തുതന്നു. ആ കുടുംബത്തിന്റെ ചിത്രങ്ങൾ ഞങ്ങളും എടുത്തുകൊടുത്തു. അവിടെയും ജപ്പാന്റെ പാരമ്പരാഗതവേഷമണിഞ്ഞ ഗെയ്‌ഷെകൾ സന്തോഷത്തോടെ മറ്റുള്ളവർക്കൊപ്പം നിന്നു ഫോട്ടോ എടുക്കാൻ സന്നദ്ധത കാണിക്കുന്നുണ്ട്. നടന്നുനടന്നെത്തുന്നതു മുളങ്കാടിനപ്പുറമുള്ളൊരു പഴയ മന്ദിരത്തിലേക്കാണ്. അവിടെയൊരു മ്യുസിയവും മറ്റുമുണ്ട്. അവിടെ എന്തോ പണികൾ നടക്കുന്നതുകൊണ്ടു ആ ദിവസങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. അതുകൊണ്ടു അമ്പുചിഹ്നം കാട്ടുന്ന വഴിയിലൂടെ ഞങ്ങൾ പുറത്തേക്കു കടക്കാനുള്ള നടത്തം തുടങ്ങി. ഇടയ്ക്കു സെൻ-മഴക്കാടുകളുടെ സൃഷ്ടി നടന്നുകൊണ്ടിരിക്കുന്ന ഒരു ഭാഗവും കണ്ടു. പിന്നെയും കുറേദൂരം നടന്നപ്പോൾ കുറച്ചുവീടുകളും കൃഷിസ്ഥലങ്ങളും ഒക്കെ കാണായി. കൊച്ചു തോട്ടത്തിൽ പച്ചക്കറികളും ഫലവൃക്ഷങ്ങളുമൊക്കെ വളരുന്നു. ഒരാൾ അതിനിടയിൽ എന്തോ ജോലികൾ ചെയ്യുന്നുമുണ്ട്. ഒരിടത്തു കുലച്ചുനിൽക്കുന്ന വാഴകൾ. മറ്റൊരിടത്തു മരങ്ങൾ നിറയെ പഴുത്തുനിൽകുന്ന വളരെവലിയ മധുരനാരങ്ങകൾ. ഒരിടത്തു വിൽക്കാനായി പറിച്ചുകൂട്ടി വെച്ചിട്ടുണ്ട്. ഒരെണ്ണത്തിന്റെ വില 300യെൻ .നമ്മുടെ 185രൂപയോളം. യാത്രകൾക്കിടയിൽ പലയിടത്തും ഇങ്ങനെ പഴങ്ങളും പച്ചക്കറികളും ഒക്കെ വില്പനയ്ക്കായി വെച്ചിരിക്കുന്നതുകാണാം. മിക്കവാറും അതിനോടൊപ്പം വില്പനക്കാരെ കാണാറുമില്ല. വിലയെഴുതിയ ചെറിയ ബോർഡുകളും പണം നിക്ഷേപിക്കാനായൊരു പാത്രവും ഒപ്പമുണ്ടാകും. വരുന്നവർ ആവശ്യമുള്ള സാധനങ്ങൾ എടുത്തശേഷം വില കൃത്യമായി പണപ്പാത്രത്തിൽ നിക്ഷേപിക്കുകയാണു ചെയ്യുക. ജപ്പാനിലെ ഞങ്ങളുടെ സത്യസന്ധത

അരാഷിയാമയിലെ മുളങ്കാട് 

---------------------------------------------------------

ജപ്പാനിൽ ജോലിചെയ്യുന്ന മകന്റെയൊപ്പം 2018 മെയ്മാസത്തിൽ   നടത്തിയ  രണ്ടാഴ്ചത്തെ ജപ്പാൻ സന്ദർശനത്തിനിടയിലാണ്  അരാഷിയാമയിലെ മുളങ്കാടുകൾ സന്ദർശിച്ചത്. 

ഏതാനും ദിവസം   ജപ്പാനിലെ പ്രധാനപ്പെട്ട രണ്ടാമത്തെ നഗരമായ ക്യോത്തോ (Kyoto) സന്ദർശിക്കാനുള്ള യാത്രയായിരുന്നു. 

കുറെയേറെ കാഴ്ചകൾകണ്ടു ക്ഷീണിച്ചു   ഹോട്ടലിലേക്കുള്ള  യാത്രയിലാണ്  ജപ്പാനിലെ പ്രസിദ്ധമായ ബാംബൂ ഫോറസ്ററ്  ചിത്രങ്ങൾ കണ്ടിരുന്നകാര്യം  ഞാനോർത്തത് ത്. അതെവിടെയാണെന്നു മോനോടു ചോദിച്ചപ്പോൾ അവൻ വേഗം ഗൂഗിളിൽ സെർച്ച് ചെയ്തുനോക്കി.  ക്യോത്തോയിൽത്തന്നെ അരാഷിയാമ എന്ന സ്ഥലത്തും ഉണ്ടത്രേ!  എങ്കിൽപ്പിന്നെ അതൊന്നു കാണാമെന്നുതോന്നി. അതുകൊണ്ടു പിറ്റേന്ന്  രാവിലെ യാത്രതിരിച്ചത് അങ്ങോട്ടേക്കാണ്. ക്യോത്തോയുടെ പടിഞ്ഞാറൻ പ്രാന്തപ്രദേശമാണ് മലകളാൽ ചുറ്റപ്പെട്ട ഈ സുന്ദരമായ വിനോദസഞ്ചാരകേന്ദ്രം.  ട്രെയിനിൽ അരാഷിയാമ  സ്റ്റേഷനിലെത്തി. 35 മിനിറ്റു യാത്രയുണ്ട് .  സ്റ്റേഷനിലിറങ്ങി നടന്നാദ്യമെത്തിയതു  തെൻറ്യു ജി ക്ഷേത്രത്തിന്റെ  വലിയ പ്രവേശനകവാടത്തിലേക്കാണ്. അരാഷിയാമയുടെ സുന്ദരദൃശ്യങ്ങളിലേക്കുള്ള പ്രവേശനകവാടമായിത്തന്നെ ഈ ക്ഷേത്രത്തെയും കണക്കാക്കപ്പെടുന്നു.  രാവിലെതന്നെ ധാരാളം സഞ്ചാരികൾ എത്തിയിട്ടുണ്ട്.  പടിപ്പുരകടന്നു വീതിയുള്ള നടവഴിയിലൂടെ നടക്കുമ്പോൾ ഇരുവശങ്ങളിലെ വൃക്ഷങ്ങളുടെയും ,  സുന്ദരമായ ആകൃതിയിൽ വെട്ടിനിർത്തിയിരിക്കുന്ന ഉയരംകുറഞ്ഞ, പൂക്കളുള്ള അസീലിയ  ചെടികളുടേയുമൊക്കെ മനോഹാരിത നമ്മെ  മത്തുപിടിപ്പിക്കും. കുറച്ചുനടന്നപ്പോൾ ചില പക്ഷികളുടെ കളകൂജനം. ഇവിടെ ക്ഷേത്രത്തിലും  ഉദ്യാനത്തിലും  കയറാൻ  വേവ്വേറെ ടിക്കറ്റ്  ആണ് .  ടിക്കറ്റെടുത്തു ഞങ്ങളും ഉള്ളിൽക്കടന്നു.


തെൻറ്യു ജി  ക്ഷേത്രം  ക്യോത്തോയിലെ ഏറ്റവും പ്രധാനപ്പെട്ട സെൻ-ബുദ്ധിസ്റ്റ് ക്ഷേത്രമാണ്. യുനെസ്കോ ലോകപൈതൃകസമ്പത്തായി അംഗീകരിച്ചിരിക്കുന്നു ഈ ക്ഷേത്രം നഗരത്തിലെ അഞ്ചുമഹാക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. 1339ൽ അന്നത്തെ സർവ്വസൈന്യാധിപനായ അഷികാഗ തകയൂജിയാണ്, സമീപകാലത്ത് അന്തരിച്ച ചക്രവർത്തി ഗോ-ദൈഗോയ്ക്ക് ഈ ക്ഷേത്രം നിർമ്മിച്ചു  സമർപ്പിച്ചത് . 'തെൻറ്യു'  എന്ന വാക്കിനർത്ഥം ആകാശവ്യാളിയെന്നാണ്.   യുദ്ധങ്ങളിലും അഗ്നിബാധയിലുമൊക്കയായി പലപ്രാവശ്യമായി   ഈ ക്ഷേത്രത്തിന്റെ ഭാഗങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു . ഇന്നു  കാണുന്ന ക്ഷേത്രമന്ദിരങ്ങൾ മെയ്‌ജികാലഘട്ടത്തിലുള്ളതാണെന്നു പറയപ്പെടുന്നു (1868-1912 ) .പക്ഷേ ഈ ക്ഷേത്രത്തോടു  ചേർന്നുള്ള ഉദ്യാനം നിർമ്മാണകാലത്തുള്ളതുതന്നെ. വിശാലമായ ഉദ്യാനത്തിൽ ശിലകളും  മേപ്പിൾ, സൈപ്രസ് മരങ്ങളും  അതിരിടുന്ന താമര വളരുന്ന    മനോഹരമായൊരു തടാകവുമുണ്ട്. ഇവിടെയനുഭവേദ്യമാകുന്ന പ്രസന്നതയും പ്രശാന്തിയും അന്തരാത്മാവിലേക്കു പകർന്നുനൽകുന്ന ആനന്ദം അളവറ്റതാണ്.  ചെറി പ്പൂക്കളുടെ കാലം   കഴിഞ്ഞതുകൊണ്ട് ഇപ്പോൾ പ്രകൃതിയാകെ പച്ചപുതച്ചു നിൽക്കയാണ്. ഏതാനുംനാൾമുമ്പു  പിങ്കുചേലയുടുത്ത സുന്ദരിയായി ഇവൾ നിന്നിരിക്കാം. ഇലകൊഴിയും കാലത്ത്, മഞ്ഞയും ചുവപ്പും ഓറഞ്ചും ഒക്കെയായി വർണ്ണവൈവിധ്യത്തിന്റെ ഉടയാട ചാർത്തിനിൽക്കും. മഞ്ഞുകാലത്ത്  ധവളകമ്പളത്തിനടിയിൽ തണുത്തുവിറങ്ങലിച്ചുകിടക്കുന്നുണ്ടാകും. ഓരോ ഋതുക്കളിലെയും  ഉദ്യാനദൃശ്യങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഓരോന്നും സൃഷ്ടികർത്താവിന്റെ സൗന്ദര്യബോധത്തിന്റെ മഹത്വം വിളിച്ചോതുന്നവ.


സാധാരണ സെൻ ക്ഷേത്രങ്ങൾ ഉത്തരദക്ഷിണദിക്കിലായയാണ് വിന്യസിക്കപ്പെടുന്നത്. പക്ഷേ അതിനൊരപവാദമായി ഈ ക്ഷേത്രം കിഴക്കുപടിഞ്ഞാറുദിശയിലായിട്ടാണ്. ഒറ്റനിലയിലുള്ള പടിപ്പുരയാണ് ക്ഷേത്രത്തിന്റെ ഏറ്റവും പഴക്കമുള്ള നിർമ്മിതി. വിസ്തൃതമായ ടീച്ചിങ് ഹാളിൽ  ഗൗതമബുദ്ധന്റെ   വലിയൊരു  ദാരുശില്പമുണ്ട്  .ജപ്പാനിലെ  മറ്റുപലക്ഷേത്രങ്ങളിലും കണ്ടതുപോലെ പുരാതനചിത്രകലയുടെ ബഹിർസ്ഫുരണങ്ങൾ ഇവിടെയും കാണാം. അതിൽ ഏറെ പ്രാധാന്യത്തോടെ കാണുന്നത് ഒരു മേഘാവ്യാളിയുടെ ചിത്രമാണ്. കാഴ്ചകളിലൊക്കെ പൗരാണികതയുടെ മിന്നലാട്ടങ്ങൾ  . പുരോഹിതന്മാരുടെയും സന്യാസിമാരുടെയും വാസഗൃഹങ്ങൾക്കു   വ്യത്യസ്തപേരുകളാണ്. നിർമ്മാണകാലഘട്ടവും വ്യത്യസ്തം. തടാകക്കരയിലെ പരന്ന മുറ്റത്തു വെളുത്ത ചരൽവിരിച്ചു വരകളിട്ടു രൂപങ്ങൾ മെനഞ്ഞിട്ടുണ്ട്. ഇവിടുത്തെ ക്ഷേത്രമുറ്റങ്ങൾ അങ്ങനെയാണ്.  അതിനുമുകളിലൂടെ നടക്കാൻ സന്ദർശകർക്കനുവാദമില്ല.


പൗരാണികതയുടെ ഗരിമയും ഗഹനതയും പ്രകൃതിമനോഹാരിതയുടെ നൈർമല്യവും ഒന്നുചേർന്നൊരുക്കിത്തരുന്ന സ്വർഗ്ഗീയാനുഭവത്തിൽനിന്നു ഇനി പോകേണ്ടതു അരാഷിയാമയിലെ പ്രസിദ്ധമായ മുളങ്കാടുകളിലേക്കാണ്. ഒരു അലസഗമനത്തിനുള്ള നടവഴിയേയുള്ളു അവിടേക്ക്. വഴിയിൽ ഒരുപാടു പക്ഷികളുടെ   ചങ്ങാത്തം കിട്ടി. വലിയശബ്ദമുണ്ടാക്കുന്ന പേരറിയാത്ത  ചെറിയപക്ഷി നല്ലൊരു കൗതുകക്കാഴ്ചയായിരുന്നു . ഗൂഗിൾ സെർച്ചിൽ പലപ്പോഴും വഴി കുഴക്കിയെങ്കിലും ഒടുവിൽ ഞങ്ങളും അവിടെയെത്തിച്ചേർന്നു. വലിയൊരു  കാടുപോലെ Iഏതൊക്കെയോ   മരങ്ങൾ ഇടതിങ്ങിവളർന്നുനിൽക്കുന്ന മലഞ്ചെരിവ് കയറിയും ഇറങ്ങിയുമൊക്കെയാണ് മുളങ്കാടിന്റെ വഴിയിലെത്തുന്നത്. അവിടെയുമുണ്ട് ഒരു  ക്ഷേത്രം. ജപ്പാൻ സംസ്കാരത്തിന്റെ ഭാഗമാണു മുളകൾ. അവർക്കു മുളകൾ ഐശ്വര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് . ഒട്ടനവധി ഉപയോഗങ്ങളാണു മുളയ്ക്കുള്ളത്. നിത്യഭക്ഷണത്തിൽപോലും മുളങ്കൂമ്പുകൊണ്ടുള്ള വിഭവങ്ങൾ വളരെ പ്രധാനമാണ് .  മുളകൾ ദുർഭൂതങ്ങളെ അകറ്റുമെന്നൊരു വിശ്വാസംകൂടിയുള്ളതുകൊണ്ടു ക്ഷേത്രങ്ങളോടുചേർന്നൊരു മുളങ്കാട് സാധാരണമാണ്. ചിലതു വളരെ വിസ്തൃതവുമായിരിക്കും. അത്തരമൊരു മുളങ്കാടാണിത് . വളരെ ഉയരമുള്ള , ശാഖകളില്ലാത്ത, ഇടതൂർന്നുവളർന്നുനിൽക്കുന്ന മുളകൾക്കിടയിൽ നടപ്പാത വേലികെട്ടി വേർതിരിച്ചിട്ടിട്ടുണ്ട്.   ജപ്പാനിലെ രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള   ഗോൾഡൻ  വീക്ക് ആഘോഷസമയമായതുകൊണ്ടു നല്ല തിരക്കാണ് .


മുളങ്കാട്ടിലൂടെയുള്ള നടത്തം അന്യാദൃശമായൊരനുഭവമാണ്. മുളകളുടെ ഗന്ധം   ആസ്വദിച്ച്, ഇടയിലൂടെ പാറിവീഴുന്ന സൂര്യരശ്മികളുടെ നേർവഴി കണ്ടറിഞ്ഞ്, കാറ്റിലുലയുന്ന മുളകളുടെ സംഗീതം മൗനമായ് ശ്രവിച്ച്, മറ്റേതോ ലോകത്തിലെന്നപോലെ നമുക്കെങ്ങനെ നടന്നുപോകാം. ഫോട്ടോഗ്രഫിക്ക് വളരെ പ്രസിദ്ധമായ ഒരു കേന്ദ്രമാണിത്. പക്ഷേ ആളുകളെ ഒഴിവാക്കി ഒരു ചിത്രമെടുക്കാൻ തിരക്കുള്ള സമയത്തു ബദ്ധപ്പെടേണ്ടിവരും. എത്ര ചിത്രമെടുത്താലും എന്തുകൊണ്ടോ അവയുടെ ഭംഗി  നമുക്കു തൃപ്തിയാവില്ല . അത്ര സൗന്ദര്യമാണു  നാമിവിടെ കണ്ടനുഭവിക്കുന്നത്. ഇടയ്ക്ക് അവിടെക്കണ്ടു പരിചയപ്പെട്ട  ഒരു മലേഷ്യൻ കുടുംബം ഞങ്ങൾ മൂവരും ഒന്നിച്ചുള്ള ചിത്രമെടുത്തുതന്നു. ആ കുടുംബത്തിന്റെ ചിത്രങ്ങൾ ഞങ്ങളും എടുത്തുകൊടുത്തു. അവിടെയും ജപ്പാന്റെ പാരമ്പരാഗതവേഷമണിഞ്ഞ ഗെയ്‌ഷെകൾ   സന്തോഷത്തോടെ മറ്റുള്ളവർക്കൊപ്പം നിന്നു ഫോട്ടോ  എടുക്കാൻ സന്നദ്ധത കാണിക്കുന്നുണ്ട്.


നടന്നുനടന്നെത്തുന്നതു  മുളങ്കാടിനപ്പുറമുള്ളൊരു പഴയ മന്ദിരത്തിലേക്കാണ്. അവിടെയൊരു മ്യുസിയവും മറ്റുമുണ്ട്. അവിടെ എന്തോ പണികൾ നടക്കുന്നതുകൊണ്ടു ആ ദിവസങ്ങളിൽ പ്രവേശനമുണ്ടായിരുന്നില്ല. അതുകൊണ്ടു അമ്പുചിഹ്നം കാട്ടുന്ന വഴിയിലൂടെ ഞങ്ങൾ പുറത്തേക്കു കടക്കാനുള്ള നടത്തം തുടങ്ങി. ഇടയ്ക്കു സെൻ-മഴക്കാടുകളുടെ  സൃഷ്ടി നടന്നുകൊണ്ടിരിക്കുന്ന   ഒരു ഭാഗവും കണ്ടു. പിന്നെയും  കുറേദൂരം  നടന്നപ്പോൾ  കുറച്ചുവീടുകളും കൃഷിസ്ഥലങ്ങളും ഒക്കെ കാണായി. കൊച്ചു തോട്ടത്തിൽ പച്ചക്കറികളും ഫലവൃക്ഷങ്ങളുമൊക്കെ വളരുന്നു. ഒരാൾ അതിനിടയിൽ എന്തോ ജോലികൾ ചെയ്യുന്നുമുണ്ട്. ഒരിടത്തു കുലച്ചുനിൽക്കുന്ന വാഴകൾ. മറ്റൊരിടത്തു മരങ്ങൾ നിറയെ പഴുത്തുനിൽകുന്ന വളരെവലിയ  മധുരനാരങ്ങകൾ.  ഒരിടത്തു വിൽക്കാനായി പറിച്ചുകൂട്ടി വെച്ചിട്ടുണ്ട്. ഒരെണ്ണത്തിന്റെ   വില 300യെൻ .നമ്മുടെ  185രൂപയോളം. യാത്രകൾക്കിടയിൽ പലയിടത്തും ഇങ്ങനെ പഴങ്ങളും പച്ചക്കറികളും ഒക്കെ വില്പനയ്ക്കായി വെച്ചിരിക്കുന്നതുകാണാം.  മിക്കവാറും അതിനോടൊപ്പം വില്പനക്കാരെ കാണാറുമില്ല. വിലയെഴുതിയ ചെറിയ ബോർഡുകളും പണം നിക്ഷേപിക്കാനായൊരു പാത്രവും ഒപ്പമുണ്ടാകും. വരുന്നവർ  ആവശ്യമുള്ള സാധനങ്ങൾ എടുത്തശേഷം വില കൃത്യമായി പണപ്പാത്രത്തിൽ നിക്ഷേപിക്കുകയാണു ചെയ്യുക. ജപ്പാനിലെ ഞങ്ങളുടെ സത്യസന്ധത എത്ര മഹത്തരമാണല്ലേ!

കഴിഞ്ഞുപോയ കുറച്ചുസമയം ജീവതത്തിൽ  ഒരിക്കലും മറക്കാനിടയില്ലാത്ത അനുഭവവിശേഷമാണ് ഞങ്ങൾക്കു  സമ്മാനിച്ചത്. ഇനി പോകാൻ  തീരുമാനിച്ചിരിക്കുന്നത് ഒസാക്ക  കാസിൽ കാണാനാണ്. ഒസാക്കയിലേക്ക്  ഒന്നരമണിക്കൂർ ട്രെയിൻ യാത്രയുണ്ട്. സ്റ്റേഷനിലുള്ള ഒരു ഭക്ഷണശാലയിൽ നിന്നു ഭക്ഷണം കഴിച്ചശേഷം പ്ലാറ്റ്ഫോമിലേക്കു നടന്നു. ജപ്പാനിൽ ട്രെയിൻയാത്ര ലളിതവും ആയാസരഹിതവുമാണ്.  ഹ്രസ്വകാലത്തെ സന്ദർശനത്തിനെത്തുന്നവർക്ക്, എല്ലായ്‌പോഴും ടിക്കറ്റ് എടുക്കുന്നത് ആയാസപൂർണ്ണവും  അപ്രായോഗികവുമായതുകൊണ്ടു   പ്രീപെയ്ഡ് കാർഡ് കയ്യിൽ സൂക്ഷിക്കുന്നതാണു നല്ലത്. 'പാസ്‌മോ' എന്നും 'സുയിക'  എന്നും രണ്ടുബ്രാൻഡുകളിൽ ഇവ ലഭ്യമാണ്. കണ്ടാൽ നമ്മുടെ മെട്രോട്രെയിൻ കാർഡ് പോലെ. 500 യെൻ നിക്ഷേപിച്ചാൽ ഈ കാർഡ് കൈവശമാക്കാം. അതിൽ യാത്രകളുടെ വ്യാപ്തിയനുസരിച്ചു നമുക്കു പണമടയ്ക്കാം. ഓരോപ്രാവശ്യവും റെയിവേസ്റ്റേഷനിലേക്കു  കടക്കുമ്പോഴും തിരികെയിറങ്ങുമ്പോഴും ഈ കാർഡ് ബാരിക്കേഡിലെ സ്കാനറുകളിൽ ഉരസിയാൽ മാത്രമേ അവ നമുക്കായി തുറക്കപ്പെടുകയുള്ളു. പണം തീരുന്നതിനനുസരിച്ചു വീണ്ടും നിക്ഷേപിക്കാം. അതു ചെയ്യാൻ സ്റ്റേഷനുകളിൽ സൗകര്യമുണ്ട്.   ഷിങ്കാൻസെനിലും(ബുള്ളറ്റ് ട്രെയിൻ) എക്സ്പ്രസ്സ് ട്രെയിനിലും ദീർഘദൂരബസുകളിലും ഒഴികെ ഏതു ഗതാഗതസൗകര്യങ്ങളിലും ഇതുപയോഗിക്കാം . റെസ്റ്റൊറന്റുകളിലും സാധനങ്ങൾ വാങ്ങാൻ കടകളിലും വെൻഡിങ് മെഷിനിലും ഒക്കെ ഇതു പ്രയോജനപ്പെടുത്താം.  നമ്മുടെ യാത്രാകാലം  അവസാനിച്ചാൽ ഈ കാർഡ് മടക്കി നൽകാം. അപ്പോൾ പ്രഥമനിക്ഷേപമായ 500യെൻ തിരികെ ലഭിക്കുകയും ചെയ്യും. ജപ്പാനിൽ ഏതാവശ്യത്തിനും പണം കൈവശമുണ്ടായിരിക്കണം. കാരണം ബാങ്ക് ക്രെഡിറ്റ് കാർഡും മറ്റും ഇവിടെ ഒരിടത്തും തന്നെ സ്വീകാര്യമല്ല എന്നതുതന്നെ.  1, 5, 10, 50, 100 , 500 യെൻ നാണയങ്ങളാണ് .  1,000,  2,000,  5,000   10,000 യെൻ നോട്ടുകളും .


കർശനമായ കൃത്യനിഷ്ഠ ഇവിടുത്തെ ട്രെയിനുകളുടെ പ്രത്യേകതയാണ്. ലോക്കൽട്രെയിനുകൾ പോലും നമ്മുടെ മെട്രോട്രെയിനുകൾ പോലെയാണ്. നല്ല വൃത്തിയും വെടിപ്പും ഭംഗിയും . എത്രതിരക്കായാലും കയറാനോ ഇറങ്ങാനോ ഇവിടെ ബുദ്ധിമുട്ടനുഭവപ്പെടില്ല. കംപാർട്മെന്റുകൾ വന്നു  നിൽക്കുന്നിടത്തു വാതിലിന്റെ ഇരുവശവുമായി കയറാനുള്ളവർ ക്യൂ നിൽക്കുകയാണു ചെയ്യുന്നത്. ആരും തിക്കിത്തിരക്കി മറ്റുള്ളവർക്കു  ശല്യമുണ്ടാക്കില്ല. പ്ലാറ്റ്ഫോമിൽ ട്രെയിൻ നിന്നശേഷം വാതിൽതുറന്നാൽ ഇറങ്ങാനുള്ളവർ മധ്യത്തിൽകൂടി ഇറങ്ങും. അതുകഴിഞ്ഞാൽ മാത്രമേ ആളുകൾ കയറുകയുള്ളു. നിശ്ചിതസമയത്തിനുള്ളിൽ   വാതിലടയുമെന്നതുകൊണ്ട് വാതിലിൽനിന്ന് അല്പം മാറിനിൽക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം.    ലോക്കൽട്രെയിനുകളിൽ മെട്രോട്രെയിനുകളിൽപ്പോലെ വശങ്ങളിൽ മാത്രമേ ഇരിപ്പിടങ്ങൾ ഉള്ളു. അതിൽ ഒരുഭാഗത്തേത് പ്രയോറിറ്റി സീറ്റുകൾ ആണ്. അംഗവൈകല്യമുള്ളവർ, വൃദ്ധജനങ്ങൾ, കുഞ്ഞുങ്ങളെ കയ്യിലേന്തിയ അമ്മമാർ, ഗർഭിണികൾ എന്നിവർക്കായുള്ളതാണവ. അങ്ങനെയാരും ഇല്ലെങ്കിൽ മറ്റുള്ളവർക്കിരിക്കാം. പക്ഷേ ആരെങ്കിലും വന്നാലുടൻസീറ്റ് ഒഴിഞ്ഞുകൊടുക്കും. ഇവിടെ ട്രെയിനിൽ മൊബൈലിലോ അല്ലാതെയോ സംസാരം പാടില്ല. യാത്രക്കാർ സദാ  അവരവരുടേതായ കാര്യങ്ങളിൽ മുഴുകുയിരിക്കും. ചിലർ മൊബൈലിൽ ജോലികൾ ചെയ്യുകയോ, വായിക്കുകയോ ഗെയിം കളിക്കുകയോ ഒക്കെയാവും. പലരും പുസ്തകവായനയിൽ മുഴുകി നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്നതുകാണാം. ശ്രദ്ധയിൽപ്പെട്ട മറ്റൊരുകാര്യം പലരും സർജിക്കൽ  മാസ്ക് ധരിച്ചിട്ടുണ്ട്  എന്നതാണ്. ട്രെയിനിൽ  മാത്രമല്ല പുറത്തും ഇതൊരു സാധാരണ കാഴ്ചയാണ്. (2018 ലാണിത്).  ​അതേക്കുറിച്ചു മോനോടു ചോദിച്ചപ്പോൾ എന്തെങ്കിലും അസുഖങ്ങളുള്ളവരാകും, തങ്ങളുടെ അസുഖം മറ്റുള്ളവർക്കു  പകരാതിരിക്കാനുള്ള മുൻകരുതലാണിതെന്നാണു പറഞ്ഞത്.  അതുപോലെ ട്രെയിനിൽ മത്രമല്ല, പൊതുസ്ഥലങ്ങളിലൊന്നും   ആരും ഭക്ഷണം കഴിക്കാറില്ല . കാരണം  ഭക്ഷണാവശിഷ്ടങ്ങൾ ട്രെയിൻ വൃത്തികേടാക്കും, പിന്നെ പലപ്പോഴും ഭക്ഷണസാധനങ്ങളുടെ ഗന്ധം മറ്റുള്ളവർക്ക് അരോചകമായെന്നും വരാം.  ഇതൊന്നും ലിഖിതനിയമങ്ങളല്ല, എങ്കിലും അന്നാട്ടുകാർ  കർശനമായി പാലിച്ചുപോരുന്ന  പെരുമാറ്റമര്യാദകളാണ്. തങ്ങൾമൂലം മറ്റുള്ളവർക്കു യാതൊരു  അസൗകര്യവും  ഉണ്ടാകരുതെന്ന് അവർ ആത്മാർഥമായി ആഗ്രഹിക്കുന്നു . ഇതിനൊക്കെ അപവാദമായി ആരെങ്കിലും പ്രവർത്തിച്ചാൽ അതു തീർച്ചയായും   വിദേശികളായിരിക്കും (ഗായ്ജിൻ  എന്നാണ് ജാപ്പനീസിൽ വിദേശികൾക്കു പറയുന്നത് ). വിനോദസഞ്ചാരത്തെക്കുറിച്ചു തദ്ദേശീയർക്കിടയിൽ നടത്തിയൊരു സർവ്വേയിൽ പലരും  വിദേശീയരുടെ വരവിനോട് എതിർപ്പു പ്രകടിപ്പിച്ചിരുന്നു. അതിന്റെ കാരണമായി അവർ പറഞ്ഞ പ്രധാനകാര്യം സഞ്ചാരികൾ  പൊതുസ്ഥലങ്ങളിൽ ഭക്ഷണം കഴിക്കുന്നതുവഴി അവിടമൊക്കെ വൃത്തികേടാക്കുന്നത്രേ!


ഗൂഗിൾ മാപ്പ്  യാത്രയിലെ ഏറ്റവും വലിയ സഹായിയാണ്. പക്ഷേ ഏതുസമയത്തും വിനയവും മുഖപ്രസാദവും കൈവിടാതെ  സഹായിക്കാൻ സന്നദ്ധതയുള്ളവരാണ് ഇവിടുത്തെ ഉദ്യോഗസ്ഥർ. നമ്മളൊരു സന്നിഗ്ദ്ധാവസ്ഥയിലാണെന്നു  മനസ്സിലായാൽ 'എന്തെങ്കിലും സഹായമാവശ്യമുണ്ടോ' എന്നു ചോദിക്കാൻ നാട്ടുകാരും തയ്യാറാണ്  ആകെയുള്ള ബുദ്ധിമുട്ട് ഭാഷയുടേതാണ്. എല്ലാവർക്കും ഇംഗ്ലീഷ് അറിയണമെന്നില്ല. നമ്മൾ ഇംഗ്ലീഷിൽ പറയുന്നതു   മനസ്സിലായാൽക്കൂടി തിരിച്ച്  ഇംഗ്ലീഷിൽ സംസാരിക്കാൻ പലർക്കും   വൈമുഖ്യമുണ്ടാകും.


ഒസാക്കയിൽ ട്രെയിനെത്തി. ഇനി കാസിലേക്കുള്ള  യാത്ര. 





Tuesday, August 3, 2021

ഇഗ് നോബൽ സമ്മാനം

 നോബൽ സമ്മാനത്തിന്‌ പാരഡി എന്ന രീതിയിൽ ആണ്‌ ഇഗ് നോബൽ സമ്മാനം നൽകുന്നത്. ജനങ്ങളെ ആദ്യം ചിരിപ്പിക്കുകയും,പിന്നീട് ചിന്തിപ്പിക്കുകയും ചെയ്യുന്ന "അസാധാരണവും ഭാവനാത്മകവും "ആയ പത്ത് ഗവേഷണങ്ങളാണ് ഓരോ വർഷവും ഈ പുരസ്ക്കാരത്തിനു അർഹമാകുന്നത്. 'അപകീർത്തി' എന്ന അർത്ഥം കൽപ്പിക്കാവുന്ന ignoble എന്ന ഇംഗ്ലീഷ് പദമാണ് ഈ പുരസ്കാര നാമകരണത്തിനു പിന്നിൽ.

അസംബന്ധം എന്ന് വിശേഷിക്കപ്പെട്ടേക്കാവുന്നവയാണ് ഗവേഷണ പ്രമേയങ്ങളിൽ ഏറെയും. സമ്മാനം ഹാസ്യാത്മകമാണെങ്കിലും നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഗവേഷണങ്ങൾ എല്ലാം തന്നെ യാഥാർത്ഥ പ്രബന്ധങ്ങൾ ആയിരിക്കേണ്ടതുണ്ട് അവാർഡിനു പരിഗണിക്കപ്പെടാൻ.

ഇംപ്രോബബിൾ റിസർച്ച് (improbable research) എന്ന സംഘടനയാണ് ഈ പുരസ്ക്കാരത്തിന്റെ ഉപജ്ഞാതാക്കൾ.അസംഭവ്യമെന്നു കരുതപ്പെടാവുന്ന ഗവേഷണങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കലും ചിലപ്പോൾ അത്തരത്തിലുള്ള പരീക്ഷണങ്ങൾ സ്വയം നടത്തിനോക്കുകയും ചെയ്യുന്ന വരാണ് ഇംപ്രോബബിൾ റിസർച്ച് പ്രവർത്തകർ. "ആവർത്തിക്കപ്പെടരുതാത്ത കണ്ടുപിടിത്തങ്ങൾ"ക്ക് പുരസ്ക്കാരം നൽകികൊണ്ടാണ് 1991ൽ ഇഗ് നോബിൾ സമ്മാനത്തിന്റെ തുടക്കം. പരമ്പരാഗത നൊബേൽ സമ്മാനമേഖലകളായ ഫിസിക്സ്, കെമിസ്ട്രി, വൈദ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സമാധാനം എന്നിവയ്ക്ക് പുറമേ, ഗണിതശാസ്ത്രം, മൃഗവൈദ്യം,പൊതുജനാരോഗ്യം, മാനേജ്മെന്റ്,എഞ്ചിനീറിംഗ്, ഗതാഗതം, തുടങ്ങിയ നിരവധി പുരസ്ക്കാര ഇനങ്ങൾ ഇഗ് നോബലിനുണ്ട്.

യഥാർത്ഥ നോബൽ സമ്മാനം പ്രഖ്യാപിക്കുന്ന ഒക്ടോബറിൽ തന്നെയാണ്‌ ഈ ഹാസ്യാനുകരണ ചടങ്ങും നടത്തുന്നത്. ഹാർവാർഡ് സർവ്വകലാശാലയിലെ സാൻഡേഴ്സ് തിയറ്ററിൽ വർണ്ണശബളമായ ഹാസ്യാന്തരീക്ഷത്തിലാണ് സമ്മാനദാനം. പുരസ്ക്കാരം ജേതാക്കൾക്ക് സമ്മാനിക്കുന്നത് യഥാർത്ഥ നൊബേൽ പുരസ്ക്കാര ജേതാക്കളാണ്. ഏതൊരു അന്താരാഷ്ട്ര പുരസ്ക്കാര ചടങ്ങിനും ലഭിക്കുന്ന മാധ്യമ ശ്രദ്ധയും , ജനശ്രദ്ധയും ഇഗ് നൊബെൽ സമ്മാനത്തിനും ലഭിക്കുന്നു.

ഇന്ത്യൻ സാന്നിദ്ധ്യം

യഥാർത്ഥ നോബെൽ സമ്മാനത്തിലെന്ന പോലെതന്നെ ഇഗ് നൊബേൽ സമ്മാനത്തിന്റെ കാര്യത്തിലും ഭാരതീയർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

1998ലെ സമാധാനത്തിനുള്ള ഇഗ് നോബൽ സമ്മാനം അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി വാജ്‌പേയിയും , പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷരീഫും പങ്കുവെച്ചു .ഇരു രാജ്യങ്ങളും" തീർത്തും സമാധാനപരമായി രണ്ട് അണു ബോംബ് വിസ്ഫോടനം" നടത്തിയതിനെ മാനിച്ചായിരുന്നു ഈ സമാധാന പുരസ്ക്കാരം

2001 ൽ ബാംഗ്ലൂർ നിംഹാൻസ് ലെ ഗവേഷകരായ ചിത്തരഞ്ജൻ അന്ദ്രാദെ, ബി.എസ് ശ്രീഹരി എന്നിവർ പൊതുജനാരോഗ്യ പുരസ്ക്കാരത്തിനു അർഹരായി. മൂക്കിൽ വിരലിട്ടു നാസാദ്വാരം വൃത്തിയാക്കുക എന്ന സ്വഭാവം കൗമാരപ്രായക്കാരിൽ കണ്ടുവരുന്നു എന്ന കണ്ടുപിടിത്തമാണ് ഈ മനോരോഗ ഗവേഷകന്മാർ നടത്തിയത്.

2002-ലെ ഗണിത ശാസ്ത്രത്തിനുള്ള ഈ പുരസ്കാരം ലഭിച്ചത് മലയാളികളായ കെ.പി.ശ്രീകുമാറിനും,അന്തരിച്ച ജി. നിർമ്മലനുമാണ്‌ ഇന്ത്യൻ ആനകളുടെ ഉപരിതല വിസ്തീർണ്ണം കാണുന്നതിനുള്ള സൂത്രവാക്യം നിർമ്മിച്ചതിനാണ്‌ അവർക്ക് ഈ പുരസ്കാരം സമ്മാനിച്ചത്.

2003 ലെ സമാധാനത്തിനുള്ള ഇഗ് നൊബൽ സമ്മാനം ഉത്തർ പ്രദേശ്കാരനായ ലാൽ ബിഹാരിക്കായിരുന്നു.മൂന്ന് നേട്ടങ്ങൾക്കാണ് അദ്ദേഹം പുരസ്ക്കാരാർഹനായത്.

(1) സർക്കാർ രേഖകളിൽ മരണപ്പെട്ടതായി പ്രഖ്യാപ്പിക്കപ്പെട്ടിട്ടും കർമ്മനിരതമായ മരണാനന്തര ജീവിതം നയിച്ചതിനു.

(2) പരേതനായിരുന്നിട്ടും സർക്കാർ കെടുകാര്യസ്ഥതയ്ക്കെതിരിലും , സ്വന്തം ബന്ധുക്കളുടെ തട്ടിപ്പിനെതിരെയും പതിറ്റാണ്ടുകളായി "സജീവ" പോരാട്ടം നടത്തിയതിനു.

(3)" പരേതർക്കായുള്ള സംഘടന" രൂപീകരിച്ചതിനു.

2020 ലെ സമാധാനത്തിനുള്ള ഇഗ് നൊബൽ സമ്മാനം -ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഗവൺമെന്റുകൾ, തങ്ങളുടെ നയതന്ത്രജ്ഞർ അർദ്ധരാത്രിയിൽ പരസ്പരം വാതിൽക്കൽ കാളിങ് ബെൽ അമർത്തുകയും വാതിൽ തുറക്കാൻ ആർക്കും അവസരം ലഭിക്കുന്നതിന് മുമ്പായി ഓടിപ്പോകുകയും ചെയ്തതിന്. ( Reference: Pakistan recalls envoy from India in ding-dong over harassment claims. Both nations accuse the other of harassing diplomatic staff, including 3 am doorbell ringing)

2020 ലെ മെഡിക്കൽ വിദ്യാഭ്യാസം.- രാഷ്ട്ര തലവന്മാരായ നരേന്ദ്ര മോദി (ഇന്ത്യ) ഡൊണാൾഡ് ട്രംപ് (USA) , ബോറിസ് ജോൺസൻ(UK), എർദോഗാൻ (turkey), ആന്ദ്രേ ലോപ്പസ് (mexico), വ്ലാദിമിർ പുട്ടിൻ (russia ) etc - ശാസ്ത്രജ്ഞർക്കും ഡോക്ടർമാർക്കും കഴിയുന്നതിനേക്കാൾ കൂടുതൽ രാഷ്ട്രീയക്കാർക്ക് ജീവിതത്തിനും മരണത്തിലും അടിയന്തിര സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ലോകത്തെ പഠിപ്പിക്കാൻ COVID-19 വൈറസ് നെ ഉപയോഗിച്ചതിന്


The 31st First Annual Ig Nobel Prize ceremony will happen entirely online on Thursday, September 9, 2021, at 6:00 pm (US eastern time). Ten new Ig Nobel prizes will be awarded for things that make people LAUGH, then THINK. A bit of Ig Nobel history:

ഓസ് , ഓസി F B post

 ഓസ്, ഓസി 

.

പൊതുവേ  സൗജന്യമായി ലഭിക്കുന്നതിനെയാണല്ലോ ഓസ് എന്ന് നമ്മൾ സൂചിപ്പിക്കാറുള്ളത്. 

'ഓസിനു കിട്ടിയാൽ അവൻ  ആസിഡും കുടിക്കും' 

ചിലരെക്കുറിച്ചു നമ്മൾ പലരും  പറയാറുള്ള കാര്യമാണ്. ഇതുസംബന്ധിയായി രസകരമായ പല കഥകൾ നമ്മൾ കേട്ടിട്ടുമുണ്ട് 

 

സൗജന്യമായി   എന്തുകിട്ടുന്നതും  ഭൂരിഭാഗം ആളുകൾക്കും ഏറെ സന്തോഷപ്രദമാണ്. ഇത് നമുക്കിടയിൽമാത്രമല്ല, ആഗോളതലത്തിൽ കണ്ടുവരുന്നൊരു പ്രതിഭാസമാണ്. എല്ലാം സൗജന്യമായിക്കിട്ടിയാൽ അത്രയും നന്ന് എന്നുകരുതുന്നവരും ഇല്ലാതില്ല.  എന്താണതിനുപിന്നിലെ മനഃശാസ്ത്രമെന്ന് എനിക്ക് നിശ്ചയമില്ല. പക്ഷേ  കച്ചവടക്കാർ ഈ മനഃശാത്രത്തെ  അതിവിദഗ്ധമായി ഉപയോഗപ്പെടുത്തുന്നു എന്നത് നിത്യജീവിതത്തിൽ നാം കണ്ടും അനുഭവിച്ചും അറിയുന്ന കാര്യംതന്നെ. വിശേഷാവസരങ്ങളിലുള്ള ഡിസ്‌കൗണ്ട് ഓഫറുകൾ ഉൾപ്പെടെ പല 'സൗജന്യ'പദ്ധതികളും  ഈ മനഃശാസ്ത്രം മനസ്സിലാക്കിത്തന്നെ നടപ്പിലാക്കുന്നതുമാണ്.   കച്ചവടക്കാരിൽനിന്ന്  ബഹുദൂരം അത് മുന്നോട്ടുപോയി എന്നതും നമ്മൾ ഈ കൊറോണക്കാലത്ത് കണ്ടറിഞ്ഞു. 

അതൊക്കെ വലിയവലിയ കാര്യങ്ങൾ . 

നമുക്ക് നമ്മുടെ വിഷയത്തിലേക്കു വരാം 

എന്താണ് 'ഓസ്'? 

എന്തായാലും അത് നമ്മുടെ മാതൃഭാഷയിലെ വാക്കല്ലാ. എന്നാലിത് മാതൃഭാഷയിലെയെന്നോണം നമ്മൾ ഉപയോഗിക്കുന്നുമുണ്ട് . 

ചെറിയൊരു ചരിത്രം ഇതിനുപിന്നിലുണ്ട്. 

ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണകാലത്ത് കമ്പനിക്കാര്യങ്ങൾക്കായി കത്തുകളും പാഴ്സലുകളും  അയയ് ക്കുമ്പോൾ തപാൽ ചാർജ് ( പോസ്റ്റേജ് ) ഈടാക്കാതെ അയയ്ക്കാൻ സാധിക്കുമായിരുന്നു. ഇത്തരം എഴുത്തുകളുടെയും  പാർസലുകളുടെയും മുകളിൽ On Company Service (OCS) എന്ന് ചേർക്കും. പതിയപ്പതിയെ പല കമ്പനിജീവനക്കാരും വ്യക്തിപരമായ ആവശ്യങ്ങൾക്കു ഇത് ദുരുപയോഗം ചെയ്യാൻ തുടങ്ങി. ഭാരിച്ച തപാൽച്ചാർജിൽനിന്ന് ഒഴിവാകാൻ  തങ്ങളുടെ സ്വകാര്യ എഴുത്തുകളും OCS എന്നെഴുതി അയയ്ക്കുന്നതു പതിവാക്കി. 

OCS എന്നത് ചുരുങ്ങി നാടൻഭാഷയിൽ OC എന്ന് സർവ്വസാധാരണപ്രയോഗമായി. പിന്നീടത് സൗജന്യമായിക്കിട്ടുന്ന എന്തിനും 'ഓസി' (OC) എന്ന നാട്ടു ഭാഷാ പ്രയോഗമായി മാറി. കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്ടിലും  ഇതേ പ്രയോഗം നിലവിലുണ്ട്. ചിലപ്പോൾ തമിഴിൽനിന്ന്   നമ്മൾ  ഇത് കടംകൊണ്ടതുമാകാം.


.

പ്രിയമിത്രങ്ങൾക്ക് ശുഭസായാഹ്നം നേരുന്നു 

സ്നേഹത്തോടെ 

മിനി മോഹനൻ.