Wednesday, August 29, 2018

ഓണം നല്കുന്ന സന്ദേശം ( ജ്വാല മാസിക )

ഓണം നല്കുന്ന സന്ദേശം
.
സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും സര്‍വ്വൈശ്വര്യങ്ങളുടേയും മഹോത്സവമാണ് ഓണം. ജാതിമതഭേദമില്ലാതെ ലോകമെമ്പാടുമുള്ള എല്ലാ മലയാളിയും ആഘോഷിക്കുന്ന നമ്മുടെ ദേശീയോത്സവം. ഒത്തുചേരലിന്റെയും പങ്കുവെയ്ക്കലിന്റെയും മധുരവേള. എന്നോ മറഞ്ഞുപോയൊരു നന്മയുടെ ഓര്‍മ്മപ്പെടുത്തലും അതിലൂടെ തിരിതെളിയുന്ന നല്ല നാളേയ്ക്കായൊരു പ്രത്യാശയും..
ഓണം ഒരു ജനകീയോത്സവമായതുകൊണ്ടും വളരെ നൂറ്റാണ്ടുകളായി ആഘോഷിച്ചു പോരുന്നതിനാലും ഇതിനോടനുബന്ധിയായ കഥകള്‍ വായ്ത്താരിയായി തലമുറകളില്‍ നിന്നു തലമുറകളിലേയ്ക്കു പകര്‍ന്നു വന്നതാണ്. വിശ്വസനീയാമായ ചരിത്രരേഖകളും ശിലാലിഖിതങ്ങളും വിദേശസഞ്ചാരികളുടെ രേഖപ്പെടുത്തലുകളും പൗരാണികസാഹിത്യകൃതികളും ഒക്കെ ഇത്തരം കഥകള്‍ക്കു പിന്‍ബലം നല്‍കുന്നുമുണ്ട്.
പിന്നിലുള്ള കഥകള്‍ എങ്ങനെയൊക്കെ ആയാലും ഓണം സമത്വത്തിന്റേയും സത്യനന്മകളുടേയും ഉത്സവമാണ്. പൂക്കളവും ഓണക്കോടിയും വിഭവസമൃദ്ധമായ സദ്യയും വൈവിധ്യമാര്‍ന്ന ഓണക്കളികളുമൊരുക്കി മലയാളി എക്കാലവും അത്യാഹ്ളാദപൂര്‍വ്വം ഓണത്തെ വരവേല്‍ക്കുന്നു.

ഓണം മാവേലിത്തമ്പുരാന്റെ ആഗമനദിവസമാണ്. മഹാബലി എന്നത് മാനവികത ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും മഹത്തായ ഭരണസങ്കല്പത്തിന്റെ സന്ദേശമാണ്.ഒരു നാടിനെ സ്വര്‍ഗ്ഗതുല്യമാക്കാന്‍ അവിടത്തെ ഭൂപ്രകൃതിയുടെ വൈശിഷ്ട്യമോ, മേന്മയുള്ള കാലാവസ്ഥയോ കഴിവുറ്റ ജനതതിയോ മാത്രം പോര, മറിച്ച് ഇതൊക്കെ ക്രോഡീകരിച്ച് ജനങ്ങള്‍ക്ക് ഉത്തമായ ദിശാബോധം നല്കി മുമ്പോട്ടു നയിക്കാന്‍ പ്രാപ്തനായൊരു ഭരണാധികാരി കൂടിയേ തീരൂ എന്ന് മഹാബലി നമ്മെ ഓരോ ഓണക്കാലത്തും പഠിപ്പിച്ചു തരികയാണ്. ആധുനികലോകത്തിനു പരിചിതമായ 'സോഷ്യലിസം' എന്ന സങ്കല്‍പം      സഹസ്രാബ്ദങ്ങള്‍ക്കപ്പുറം തന്നെ നിലനിന്നൊരു നാടാണ് നമ്മുടേതെന്ന യാഥാര്‍ത്ഥ്യമാണ്  ഓരോ ഓണക്കാലവും നമ്മിലെത്തിക്കുന്ന ഇന്നലെയുടെ ചിത്രം. പ്രകൃതിയും പ്രകൃതിവിഭവങ്ങളും മനുഷ്യനും മാത്രം ഒന്നുചേരുകയേ വേണ്ടൂ മണ്ണില്‍ വിണ്ണുചമയ്ക്കാനെന്ന പരമമായ സത്യത്തിന്റെ നേര്‍ക്കാഴ്ചയാണ് മാവേലിനാട് നമുക്കായി തുറന്നുതരുന്നത്.

ഏതൊരു സമ്പന്നഭൂവിഭാഗത്തേയുമായി താരതമ്യം ചെയ്താല്‍ കേരളം ഒട്ടും തന്നെ കുറവുകളെ അഭിമുഖീകരിക്കുന്നില്ല . വിശേഷമായ ഭൂപ്രകൃതിയും ധാരാളം സൂര്യപ്രകാശവും മഴയും വായൂസഞ്ചാരവുമുള്ല കാലാവസ്ഥയും. കാര്യമായ പ്രകൃതിക്ഷോഭങ്ങള്‍ ഒന്നുമില്ലാത്ത അനുഗൃഹീതമായ നാട്.   അതിഭീമമായ മാനവവിഭവശേഷിയും. (ദൈവത്തിന്റെ സ്വന്തം നാടന്ന് ഇതിനാലൊക്കെയാണ് ആരോ കേരളത്തിനു പേരു നല്‍കിയതും) എന്നിട്ടും നമ്മള്‍ എന്തുകൊണ്ടാണു പുരോഗതിയുടെ പാതയില്‍ ഒരാമയേപ്പോലെ ഇഴഞ്ഞു നീങ്ങേണ്ടിവരുന്നത്! മലയാളിയുടെ കഠിനാധ്വാനവും കായികശേഷിയും ബുദ്ധിവൈഭവവും ലോകമെമ്പാടും അതിവിദഗ്ദ്ധമായി ഉപയോഗപ്പെടുത്തുന്നുമുണ്ട് എന്നതും നാമറിയേണ്ട ഒരു വലിയ സത്യം തന്നെ. നമ്മുടെ പരാജയം എവിടെയാണ് എന്നത് ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു. മാവേലിയേപ്പോലൊരു ഭരണാധികാരി നമുക്കില്ല, മറിച്ച് മാവേലി നാട്ടില്‍ ഇല്ലാതിരുന്ന പല കാര്യങ്ങളാലും ഇന്നു നാടു സമ്പന്നവുമാണ് - കള്ലം ,ചതി , പൊളിവചനം, കള്ലപ്പറ, ചെറുനാഴി എന്നുവേണ്ട  ഒരുപാടു കള്ലത്തരങ്ങള്‍. ഇതൊക്കെ ഉന്‍മൂലനം ച്യ്താല്‍ നമുക്കു വീണ്ടുമൊരു മാവേലി നാട് സൃഷ്ടിക്കാമെന്നാണ് ഓരോ ഓണക്കാലവും നമ്മോടു വിളിച്ചു പറയുന്നത്.

എല്ലാ നന്മകളും നഷ്ടമായൊരു കാലഘട്ടത്തിന്റെ പ്രതീക്ഷയാണ് ഓണാഘോഷം നമ്മിലേയ്ക്കു പകര്‍ന്നു നല്‍കുന്നത്. പ്രകൃതിയുടെ വര്‍ണ്ണ വിസ്മയങ്ങളാണ് ജീവിതവഴിയിലെ അനുഭവവൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ചകളെന്ന് ഓരോ പൂക്കളവും നന്നെ ഓര്‍മ്മപ്പെടുത്തുന്നു.   ഒത്തൊരുമയിലൂടെ കൈവരുന്ന ആഹ്ളാദത്തിന്റെ അലയൊലിയാണ് ഓരോ ആര്‍പ്പുവിളിയിലും ഊഞ്ഞാല്‍പ്പാട്ടിലും മുഴങ്ങിക്കേള്‍ക്കുന്നത്. ഉയര്‍ച്ചതാഴ്ചകളില്ലാതെ ഒന്നുപോലെ ഏവരേയും കാണാനും അതിലൂടെ ജീവിതത്തിന്റെ നവരസങ്ങളെ ആസ്വദിക്കാനും ഓരോ ഓണസദ്യയും നമ്മെ പഠിപ്പിക്കുന്നു.  ഓണം നമുക്കു നല്‍കുന്ന സന്ദേശവും ഇവയെല്ലാം ചേര്‍ന്നതു തന്നെ. നമ്മള്‍ വിചാരിച്ചാല്‍ മാവേലിനാട് ഒരു സങ്കല്‍പം മാത്രമല്ല, യാഥാര്‍ത്ഥ്യത്തോടു വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നു തന്നെ.
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

Image may contain: 5 people, people smiling, people standing

Image may contain: Mini Mohanan, smiling

No comments:

Post a Comment