Sunday, January 23, 2022

 # നിമിഷകവിതാമത്സരം

# നടന്നകന്ന നാട്ടുവഴികൾ

--------------------------------------

ഒരുസ്‌നിഗ്ദ്ധസങ്കൽപ്പധാരയിലേകയായ് 

അണയുന്നു ഞാനന്നു പിന്നിട്ടവഴികളിൽ 

ഓർമ്മതൻ സുഖദമാം തെന്നലെൻ മാനതാരി-

ലൊരുമാത്ര മെല്ലവേ തൊട്ടുവിളിക്കുന്നു 

ഒരുതേങ്ങലറിയാതെ ചിറകടിച്ചുയരുന്നു 

മിഴികളിൽ നിറയുന്നു കദനനാന്ധകാരവും 


Tuesday, January 18, 2022

മനസ്സ് ,  

നിർവ്വചനമില്ലാത്ത അരൂപിസാന്നിധ്യം.

പഞ്ചേന്ദ്രിയങ്ങളുടെ പ്രാപ്യതയ്ക്കപ്പുറം.

ചിന്തകൾക്കു ചിറകുമുളയ്ക്കുന്ന,

ബോധമണ്ഡലത്തിലെ തമോഗർത്തം. 

ജ്യാമിതിയിലെ അനന്തത പോലെ .. 

ബിന്ദുവായ്..

ഋജുരേഖയായ്, 

വര്‍ത്തുളാകാരാമായ്

എണ്ണിയാല്‍ തീരാത്ത 

ബഹുഭുജക്കോണുകളായ്

ദ്വിമാന,ത്രിമാനതയ്ക്കപ്പുറം 

വെറുമൊരുശൂന്യതയായ്..


Saturday, January 15, 2022

കുംഭാൽഗർ (കുംഭാൽഗഢ് )കോട്ട - ഭാരതത്തിലെ വന്മതിൽ

 കുംഭാൽഗർ (കുംഭാൽഗഢ് )കോട്ട - ഭാരതത്തിലെ വന്മതിൽ 


-------------------------------------------------


ചൈനയിലെ വന്മതിനലിനെക്കുറിച്ചു കേട്ടിട്ടില്ലാത്തവരുണ്ടാകില്ല. എന്നാൽ നമ്മുടെ ഭാരതത്തിലും ഒരു വന്മതിലുണ്ടെന്നത് അത് സന്ദർശിക്കുംവരെ എനിക്കറിവുള്ള കാര്യമായിരുന്നില്ല. രാജസ്ഥാനിലെ മേവാർ(മേവാഡ്)പ്രദേശത്ത് പതിനഞ്ചാംനൂറ്റാണ്ടിൽ അന്നത്തെ ഭരണാധികാരിയായിരുന്ന മഹാറാണാ കുംഭാ നിർമ്മിച്ച കോട്ടയുടെ ചുറ്റുമതിലാണ് ലോകത്തെത്തന്നെ രണ്ടാമത്തെ വലിയ വന്മതിലായി കണക്കാക്കപ്പെടുന്ന ഈ വന്മതിൽ. 


ഇപ്പോഴത്തെ  രാജ്‌സമന്ദ് ജില്ലയിൽ സ്ഥിതിചെയ്യുന്ന  ഏറെ സാരഗർഭമായ കുംഭാൽഗർകോട്ട ആരാവലിപർവ്വതനിരകളിൽ ജൻമംകൊണ്ടതാണ്.  13 മലനിരകൾക്കുചുറ്റുമായി വ്യാപാരിച്ചിരിക്കുന്ന  കോട്ടമതിലിനു   36 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഏഴുമീറ്ററോളം  വീതിയുള്ള    ഈ കോട്ടമതിലിന്റെ മുകളിൽകൂടി നാലുകുതിരസവാരിക്കാർക്ക് ഒരേസമയം സമാന്തരമായി  കടന്നുപോകാൻ കഴിയുമത്രേ! പതിനഞ്ചാംനൂറ്റാണ്ടിലാണ്   മേവാറിനെ  മാർവാറിൽനിന്ന് വേർതിരിക്കുന്ന ഈ   കോട്ടയുടെ നിർമ്മാണം നടന്നതെങ്കിലും ഇതിന്റെ മൂലരൂപം പിറവിയെടുത്തത് അശോകചക്രവർത്തിയുടെ പേരക്കുട്ടിയായിരുന്ന സമ്പ്രാതിയുടെ കാലത്താണെന്നും വിശ്വസിക്കപ്പെടുന്നു. ബി സി മൂന്നാംനൂറ്റാണ്ടിലാണ് സമ്പ്രാതി ഭരണത്തിൽ ഉണ്ടായിരുന്നത്. 


ഈ  കോട്ടയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഒരൈതിഹ്യം പ്രചാരത്തിലുണ്ട്. 1433 മുതൽ 1468 വരെ  മേവാറിന്റെ ഭരണാധികാരിയായിരുന്ന മഹാറാണാകുംഭാ 1448 ൽ മണ്ഡൻ എന്ന വാസ്തുശില്പിയുടെ രൂപകല്പനയിൽ    ഇവിടെ ഒരു കോട്ട നിർമ്മിക്കാൻ തുടക്കമിട്ടപ്പോൾ  വിഘ്നങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു. വിഷണ്ണനായിനിന്ന റാണയോട് സമീപവാസികൾ അവിടെ തപസ്സനുഷ്ഠിച്ചിരുന്ന പുണ്യപുരുഷനോട് ഉപദേശം തേടാൻ ആഗ്രഹം പ്രകടിപ്പിച്ചു. സന്യാസി പരിഹാരമായി അറിയിച്ചത്  സ്വച്ഛന്ദനരബലി നടത്തണമെന്നായിരുന്നു. ആരും അതിനായി മുന്നോട്ടുവരാത്തതിനാൽ  അദ്ദേഹം സ്വയം  ആ നരബലിക്കു സന്നദ്ധനായി. മലയടിവാരത്തുള്ള ക്ഷേത്രത്തിനടുത്തുനിന്നു മുകളിലേക്കല്പംദൂരം നടന്നുകയറി ശുഭകരമായൊരു സ്ഥലത്തുനിന്നശേഷം ശിരച്ഛേദം നടത്തി.  പിന്നെയും  കബന്ധം നടന്നു കുറേദൂരം മുമ്പോട്ട് പോയി മലമുകളിലെത്തി സമാധിയായി.  ശിരസ്സ് വീണിടവും കബന്ധം വീണിടവും ചെറുമന്ദിരങ്ങൾ പണിത്  പാവനമായിത്തന്നെ സംരക്ഷിക്കപ്പെടുന്നു.  15വർഷമെടുത്തു കോട്ടയുടെ  പണി പൂർത്തീകരിക്കാൻ. ശത്രുക്കളുടെ നിരന്തരമായ അക്രമങ്ങളെ ചെറുക്കുക എന്നതായിരുന്നു കോട്ടനിർമ്മാണത്തിന്റെ ഉദ്ദേശം. മേവാറിലെ എൺപതുകോട്ടകളിൽ മുപ്പത്തിരണ്ടെണ്ണം നിർമ്മിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. അവയിൽ  ഏറ്റവും പ്രസക്തമായത് ഈ കോട്ടയും. സുപ്രസിദ്ധനായ രാജപുത്രരാജാവ് മഹാറാണാപ്രതാപ്‌സിംഗ് ജനിച്ചത് ഇവിടെയുള്ള  കൊട്ടാരത്തിലാണെന്ന പ്രത്യേകതയും ഈ കോട്ടയ്ക്കുണ്ട്. 


 പല ശക്തികളുടെയും സൈനികാക്രമണങ്ങൾ കോട്ടയ്ക്കുനേരെ ഉണ്ടായെങ്കിലും മഹാറാണാകുംഭാ എല്ലാറ്റിലും വിജയം വരിക്കുകയാണുണ്ടായത്.  എന്നാൽ അദ്ദേഹത്തിന്റെ ആദ്യഭാര്യയിലെ  മൂത്തപുത്രനായ ഉദയ്‌കിരൺസിംഗ്,  രാജ്യാവകാശം വേഗം ലഭിക്കുന്നതിനായി പിതാവിനെ വധിക്കുകയുണ്ടായി. രാജാവിന്റെ മറ്റൊരു ഭാര്യയിലുള്ള പുത്രൻ തന്നെക്കാൾ ശക്തനെന്നു മനസ്സിലാക്കി, പിതാവ് അയാളെ കിരീടാവകാശിയാക്കിയെങ്കിലോ എന്ന ശങ്കയിലാണ് ഇത്തരമൊരു ക്രൂരകൃത്യത്തിനു ഉദയ്‌സിംഗ് തയ്യാറായത്. കർമ്മഫലമോ മറ്റോ, അധികനാൾ കഴിയുംമുമ്പ്   ഉദയ്‌സിംഗ് ഇടിമിന്നലേറ്റ് മരണപ്പെട്ടു. അതല്ല, സ്വന്തം സഹോദരൻതന്നെ പിതാവിനെ കൊന്നതിന്റെ പ്രതികാരമായി അയാളെ വധിച്ചതാണെന്നും ചില അഭിപ്രായം നിലനിൽക്കുന്നു.


 'അരിത് പോൽ'   'ഹനുമാൻ പോൽ' എന്നീ കവാടങ്ങൾക്കടുത്തുള്ള പാർക്കിങ് ഏരിയയിലാണ് വാഹനം എത്തുക. മണ്ഡോറിൽനിന്നു നിന്നുകൊണ്ടുവെന്ന ഹനുമാൻ  ഹനുമാൻപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം ഇവിടെയാണ്.   അവിടെ നിന്ന് ടിക്കറ്റ് എടുത്തുവേണം അടുത്ത കവാടമായ 'ഹല്ലാ പോൽ' കടന്നു  3600 അടി ഉയരമുള്ള  കുന്നിന്മുകളിലെ കോട്ടഭാഗത്തേക്ക്  കയറാൻ. അവിടവിടെ പൂവിട്ടുനിൽക്കുന്നുണ്ട്  പിച്ചകങ്ങളും വെള്ളചെമ്പരത്തികളും സുബ്രഹ്മണ്യകിരീടച്ചെടികളും.  ചുരംപോലെ വളവുകളും തിരിവുകളുമായി കിടക്കുന്ന ചെരിഞ്ഞ പാതയിലൂടെ  മുകളിലേക്ക് കയറുമ്പോൾത്തന്നെ ദൂരെയായി ഇരുഭാഗങ്ങളിലേക്കും നീണ്ടുകിടക്കുന്ന വലിയ കോട്ടമതിൽ ദൃശ്യമാകും.  ഈ കോട്ടമതിൽ ഭേദിച്ച് ഇവിടേക്കെത്തുക ദുഷ്കരമായിരുന്നു. അതിനാൽ ആദ്യകാലത്ത് ഈ കോട്ട അറിയപ്പെട്ടിരുന്നത് അജയ്ഗഡ്‌ എന്നായിരുന്നു. പല മലനിരകളിൽ വ്യാപിച്ചുകിടക്കുന്ന വനപ്രദേശത്തെ ഉൾക്കൊണ്ടുകൊണ്ടാണ് ഈ വന്മതിൽ വ്യാപാരിക്കുന്നത്. ഈ വനപ്രദേശം ഒരു വന്യമൃഗസംരക്ഷണകേന്ദ്രംകൂടിയാണിന്ന്. റാം പോൽ എന്ന പ്രധാനകവാടം.  കടന്നാണ്  അകത്തേക്ക് പ്രവേശിക്കുന്നത്. കടാർഗഡ് എന്നറിയപ്പെടുന്ന  ഈ ചെറിയ കോട്ടയ്ക്കുള്ളിൽ   കുന്നിൻനെറുകയിൽ കുംഭാമഹൽ ,  ബാദൽമഹൽ  എന്നീ  കൊട്ടാരഭാഗങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നു. റാം പോൽ കടന്നാൽ   അവിടെ അല്പം മാറി ചുവന്ന അടയാളത്തിൽ ഒരു ചെറുമന്ദിരം കാണാം. അവിടെയായിരുന്നു സന്യാസിയുടെ ശിരസ്സ് പതിച്ചത്.  ഗണേഷ് പോൽ, വിജയ് പോൽ, ഭൈരവ് പോൽ, നിംബു പോൽ, ചൗഗാൻ പോൽ, പഗഡ് പോൽ,  എന്നിങ്ങനെ ഒമ്പതു പ്രധാനകവാടങ്ങളാണ് കടന്നുപോകേണ്ടത്.  കൊട്ടാരക്കെട്ടിലേക്കുള്ള പാതയുടെ തുടക്കംകുറിക്കുന്ന  ഗണേഷ്പോലിനോട് ചേർന്നുതന്നെ   പൊതുജനങ്ങളുടെ ആരാധനയ്ക്കായി  റാണാകുംഭാ നിർമ്മിച്ച ഒരു ഗണേശക്ഷേത്രണ്ട്. അദ്ദേഹംതന്നെ സ്ഥാപിച്ച  ദുർഗ്ഗാക്ഷേത്രത്തിൽ വണങ്ങിയശേഷമാണ്  യുദ്ധങ്ങൾക്കുംമറ്റും പുറപ്പെട്ടിരുന്നത്.  ആയുധശേഖരത്തിനായി മാറ്റിവെച്ചിരിക്കുന്നിടത്ത് പീരങ്കികൾ സ്ഥാപിച്ചിരിക്കുന്നതുകാണാം.  കോട്ടയ്ക്കുള്ളിൽ  ജലസംഭരണിയും ധാന്യസംഭരണിയും തടവറയും ഒക്കെ സജ്ജീകരിച്ചിരുന്നു . ആക്രമണകാലത്തെ ഒളിത്താവളമായി മാത്രമാണ് ഇവിടം കണക്കാക്കിയിരുന്നത്. സ്ഥിരവാസം ഉണ്ടയിരുന്നില്ല. 

അതുകൊണ്ടുതന്നെ രാജസ്ഥാനിലെ മറ്റു പ്രസിദ്ധങ്ങളായ കോട്ടകളിലെ കൊട്ടാരക്കെട്ടുകളുടെ പ്രൗഢിയും ശില്പചാതുര്യവും ആഡംബരങ്ങളും ഇവിടെ കാണാൻ കഴിയില്ല. എങ്കിലും വലിയൊരു ജലസംഭരണി കോട്ടയ്ക്കുള്ളിലും, താഴ്‌വാരത്ത് നീരൊഴുക്കിൽ  അണക്കെട്ടുകെട്ടി മറ്റൊരു ജലസംഭരണിയും  പ്രദേശവാസികളുടെ ദൈനംദിന, കൃഷി ആവശ്യങ്ങൾക്കായി സജ്ജമാക്കിയിരുന്നു. 


കവാടങ്ങളുടെ മുൻഭാഗം ഇടുങ്ങിയതായാണ് . കൂടാതെ ചൗഗൻ പോലിന്റെ വാതിലുകളിൽ കൂർത്ത ഇരുമ്പുമുള്ളുകളും പിടിപ്പിച്ചിരിക്കുന്നു. ആനകളുടെ അനായാസഗമനം തടയുന്നതിനായാണ് ഇത്തരമൊരു സുരക്ഷാസംവിധാനം. പിന്നീടെത്തുന്നത് പഗഡപോൽ എന്ന കവാടത്തിലാണ്. വിശിഷ്ടാതിഥികളും മറ്റും എത്തുമ്പോൾ തലപ്പാവുവെച്ചു സ്വീകരിക്കുന്ന കവാടമാണത്രേ അത്. റാണാ കുംഭാ നിർമ്മിച്ച കുംഭാമഹൽ ക്ഷയിച്ച  അവസ്ഥയിലാണ്. എന്നാൽ  ദുർഗ്ഗാക്ഷേത്രത്തിൽ അഖണ്ഡദീപം തെളിയിക്കുന്നുണ്ട്.   കുന്നിൻമുകളിൽ നിമ്മിച്ചിരിക്കുന്ന രണ്ടുനിലകളുള്ള  ബാദൽമഹലിന്റെ ഉൾവശം, ഭിത്തിയും മുകള്ഭാഗവും   ലാളിത്യമുള്ള പ്രകൃതിചിത്രങ്ങൾകൊണ്ടലങ്കൃതമാണ്.  റാണാ ഫത്തേസിംഗ് ആണ് ഈ കൊട്ടാരം നിർമ്മിച്ചത്. മലമുകളിൽ മഴമേഘങ്ങളോട് തൊട്ടുരുമ്മിനിൽക്കുന്നതിനാലാവാം ഇങ്ങനെയൊരു പേര് ഈ കൊട്ടാരത്തിനു നൽകിയത്.   ഈ കൊട്ടാരവും അതിനോടുചേർന്ന ഭാഗങ്ങളും രണ്ടു  ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മർദാനമഹലും സനാനാമഹലും. പുരുഷന്മാർക്കും  സ്ത്രീകൾക്കുമായി  ഇവ വേർതിരിക്കപ്പെട്ടിരിക്കുന്നു.  ചുവരോട് ചേർന്നുള്ള  ചെറിയ ജനാല(ഝരോഖ)കളിൽകൂടി സ്ത്രീജനങ്ങൾക്ക് പുറംകാഴ്ചകൾ കാണാൻ കഴിയുമായിരുന്നു. കാറ്റ് ഉള്ളിൽകടക്കാനുള്ള പ്രത്യേകസംവിധാനങ്ങളും ഈ കൊട്ടാരത്തിന്റെ ഭിത്തികളിൽ സജ്ജീകരിച്ചിരുന്നു. റാണി കി രസോയി എന്നൊരു ഭാഗവും സ്ത്രീകൾക്കായി മാറ്റിവെച്ചരിക്കുന്നു. ശത്രുക്കളുടെ കടന്നുവരവിനെ ചെറുക്കുന്നതിനുള്ള മുൻകരുതലായിരിക്കാം കൊട്ടാരത്തിന്റെ  വാതിലുകൾ നന്നേ പൊക്കംകുറഞ്ഞതാണ്. പഗഡപോലിനടുത്തു പടിക്കെട്ടു കയറി മുകളിലേക്ക് പോയാൽ ഒരു ചെറിയ മുറിയുണ്ട്. അവിടെയായിരുന്നു മഹാറാണാപ്രതാപിന്റെ ജന്മം. 


ഇരുവശങ്ങളിലുമുള്ള ടെറസ് പോലുള്ള ഭാഗങ്ങളിൽമിന്നു നോക്കിയാൽ ചുറ്റുമുള്ള ഭൂപ്രദേശം മുഴുവൻ വ്യക്തമായി കാണാൻ കഴിയും. ഹരിതഭംഗിയുടെ സമീപകാഴ്ചകളും നിന്മോന്നതങ്ങളുടെ നിഴൽഛായകളിൽ നീണ്ടുപോകുന്ന മലനിരകളും വെണ്മേഘങ്ങൾ ചിത്രംവരയ്ക്കുന്ന  നീലാകാശവും ഹൃദയാവർജ്ജകമായ ദൃശ്യങ്ങൾതന്നെ.  ഇഴഞ്ഞുനീങ്ങുന്ന പെരുമ്പാമ്പിനെപ്പോലെ വളവുകളോടുകൂടി നീണ്ടുപോകുന്ന കോട്ടമതിലിന്റെ കാഴ്ചയും ഗംഭീരംതന്നെ. കോട്ടയുടെ  ഒരു വശത്തു മാർവാഡും മറുവശത്ത് മേവാറും. ദൂരെ എവിടെയോ കാണുന്ന  ഹൽദിഘാട്ടി എന്നൊരു പ്രദേശത്തെ ഗൈഡ് പരിചയപ്പെടുത്തിയിരുന്നു. മഞ്ഞനിറമാണ് ആ പ്രദേശത്തിന്.  അവിടെവെച്ചാണ് 1576 ൽ   മേവാഡ്- മുഗൾ യുദ്ധം നടന്നത്.    യുദ്ധത്തിൽ മഹാറാണാ പ്രതാപിന്റെ ചേതക് എന്ന കുതിരയ്ക്കു ഗുരുതരമായ ക്ഷതമേൽക്കുകയും അവിടെവച്ച് അത് അന്ത്യശ്വാസംവലിക്കുകയും ചെയ്തു. 


മുകളിലെ കാഴ്ചകൾ കണ്ടു ചുരംപോലുള്ള പാതയിറങ്ങി താഴെയെത്തി. അവിടെനിന്നു വലതുഭാത്തേക്കുള്ള ചുറ്റുമതിലിനു മുകളിലൂടെ കുറേദൂരം നടന്നു. നാലു കുതിരസവാരിക്കാർക്ക് നിരയായി കടന്നുപോകാനുള്ള വീതിയുണ്ട് ആ പാതയ്ക്ക്. താഴെഭാഗത്തായി ഏതാനും ക്ഷേത്രങ്ങളുമുണ്ട്. കാലപ്പഴക്കത്തിൽ വന്ന ജീർണ്ണതകൾ വ്യക്തമാണെങ്കിലും  ശില്പഭംഗിനിറഞ്ഞതാണ് ഓരോ ക്ഷേത്രങ്ങളും. ആദ്യം കാണുന്നത് ജൈനക്ഷേത്രമായ വേദി മന്ദിർ ആണ്. കുറെ  പടവുകൾ കയറിവേണം   മൂന്നുനിലയിലായി പണിതിരിക്കുന്ന ക്ഷേത്രത്തിൽ കടക്കാൻ. അഷ്ടകോൺ ആകൃതിയിലാണ് ക്ഷേത്രനിർമ്മാണം. മുകളിലെ താഴികക്കുടം  മുപ്പത്തിയാറു തൂണുകളിലായാണ് തങ്ങിനിർത്തിയിരിക്കുന്നത്. വേദിമന്ദിറിന്റെ കിഴക്കുവശത്തായി നീലകണ്ഠമഹാദേവക്ഷേത്രമാണ്. അഞ്ചടി ഉയരമുള്ള ശിവലിംഗപ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഈ ക്ഷേത്രത്തിലും എത്താൻ ധാരാളം പടവുകൾ കയറണം. പാർശ്വനാഥ് മന്ദിറാണ് മറ്റൊരു ക്ഷേത്രം. മലമുകളിലെ   ബാവൻദേവി ക്ഷേത്രത്തിൽ, പേര് സൂചിപ്പിക്കുന്നതുപോലെ 52 മൂർത്തികളാണുള്ളത്. വിസ്തൃതമായ ഈ കോട്ടയ്ക്കുള്ളിൽ 300 ജൈനക്ഷേത്രങ്ങളും 60 ഹിന്ദുക്ഷേത്രങ്ങളുമുണ്ട്. ചിലതൊക്കെ അശോകചക്രവർത്തിയുടെ കാലത്തു് നിർമ്മിക്കപ്പെട്ടതാണ്.  വളരെക്കുറച്ചുക്ഷേത്രങ്ങൾമാത്രമേ ഇന്ന് നിത്യാരാധനയാൽ   സജീവമായുള്ളു. 


പുറംലോകത്തിന് അടുത്തകാലംവരെ, ഭാരതത്തിന്റെതന്നെ അഭിമാനമായ ഈ കോട്ട വിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടിയിരുന്നില്ല. 2013 ലാണ് യുനെസ്കോ, രാജസ്ഥാനിലെ അഞ്ചു പ്രധാന മലങ്കോട്ടകളുടെ പട്ടികയിൽ കുഭാൽഗറിനെയും ഉൾപ്പെടുത്തി ലോകപൈതൃകപ്പട്ടികയിൽ ഇടംകൊടുത്തത്. ഉദയ്പൂരിൽനിന്നു എൺപതുകിലോമീറ്റർ ദൂരെയാണ് ഈ കോട്ടയുടെ സ്ഥാനം. ഏറ്റവും അടുത്ത വിമാനത്താവളവും ഉദയ്പുർതന്നെ. 











(സന്യാസിയുടെ ശിരസ്സ് പതിച്ച സ്ഥലം)












Monday, January 10, 2022

യാത്രകളിലെ കാഴ്ചകൾ - മെട്രോ മിറർ ജനുവരി ലക്കം

 2022 പിറന്നിരിക്കുകയാണ്. മഹാമാരിയുടെ ഭീതി ഇരുട്ടിലാഴ്ത്തിയ ഒരുവർഷംകൂടി എങ്ങനെയൊക്കെയോ കടന്നുപോയിരിക്കുന്നു. കോവിഡിന്റെ രണ്ടാംതരംഗവും പുതുവകഭേദങ്ങളും വലിയൊരു ഭീഷണിയുമായി മനുഷ്യകുലത്തിനെതിരെ ആഞ്ഞടിച്ചെങ്കിലും പ്രതിരോധകുത്തിവയ്‌പും കാര്യക്ഷമമായ ചികിത്സാവിധികളുമൊക്കെക്കാരണം വളരെമികച്ചരീതിയിൽ നമ്മളതിനെയൊക്കെ നേരിട്ടു. ഇപ്പോഴും മൂന്നാംതരംഗത്തിന്റെ ഭീഷണിയിൽ ഒട്ടും പതറാതെ നമ്മൾ മുന്നേറുന്നുമുണ്ട്. 

ഇങ്ങനെയൊക്കെയാണെങ്കിലും കോവിഡ് സാധാരണജനങ്ങളുടെ  ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ നമുക്ക് വായിച്ചെടുക്കാൻ കഴിയും. ശബ്ദായമാനമായ ലോകത്തെ എത്രവേഗമാണ് നിശ്ശബ്ദതയുടെ കുടക്കീഴിലേക്കു  മാറ്റിയിരുത്താൻ നന്ഗ്നനേത്രങ്ങൾക്കു ഗോചരമല്ലാത്ത  ഒരു  കുഞ്ഞൻ വൈറസിന് കഴിഞ്ഞത് എന്നത് അല്പമൊരു തമാശകലർന്ന അദ്‌ഭുതത്തോടെയല്ലേ നമുക്കോർക്കാനാവൂ. ലോകത്തിന്റെ ചലനാത്മകതയെ  എത്രവേഗമാണ് ഈ വൈറസ് കടിഞ്ഞാണിട്ട് നിർത്തിയത്! അതിബുദ്ധിമാനായ  മനുഷ്യന്റെ എല്ലാ  കണക്കുകൂട്ടലുകളും വെറും മിഥ്യയെന്നു കാട്ടിത്തരാൻ വളരെ കുറഞ്ഞ ദിവസങ്ങളെ വേണ്ടിവന്നുള്ളൂ. 


ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും തോറ്റുപിന്മാറുന്ന ചരിത്രം മനുഷ്യനില്ല. ഒന്നുപകച്ചുപോയെന്നുള്ളത് ശരിയാണെങ്കിലും കുതിച്ചുമുന്നേറിയെ മതിയാകൂ. സാധാരണമനുഷ്യർ തങ്ങളുടെ പ്രവൃത്തിമേഖലകളിലേക്കു മടങ്ങിയെത്തുകയും അധികാരകേന്ദ്രങ്ങളിലുള്ളവർ തങ്ങളുടെ കർമ്മപഥങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഒന്നാം തരംഗകാലത്തും രണ്ടാം തരംഗകാലത്തും സംഭവിച്ചുപോയ പിഴവുകളൊന്നും ഈ മൂന്നാംതരംഗകാലത്ത് അവർത്തിക്കുകയില്ലെന്ന ദൃഢനിശ്ചയം എല്ലാവരും എടുത്തിട്ടുണ്ടെന്നും നമുക്ക് പ്രത്യാശിക്കാം. 


ഒന്നരവർഷത്തിലധികമായി കൊറോണ കടിഞ്ഞാണിട്ടിരുന്ന എന്റെ  യാത്രകൾ പുനരാരംഭിച്ചത്  കഴിഞ്ഞ ഒക്ടോബറിലാണ് . ഓഗസ്റ്റ്മാസത്തിൽ നാട്ടിലേക്കൊരു യാത്ര തീരുമാനിച്ചിരുന്നെങ്കിലും ക്വാറന്റൈൻ, RT -PCR ഒക്കെ നിർബ്ബന്ധമായിരുന്നതുകൊണ്ടു പിന്മാറുകയായിരുന്നു. പിന്നെ ഒരു യാത്രപോയത് രാജസ്ഥാനിലേക്കാണ് . അങ്ങോട്ടുപോകാൻ ആകെ ആവശ്യമായിരുന്നത് വാക്‌സിനേഷൻ സെർട്ടിഫിക്കറ്റ് മാത്രമായിരുന്നു. മുംബൈ, ജയ്പുർ എയർപോർട്ടുകളിൽ ശരീരോഷ്മാവും നോക്കിയിരുന്നു. രാജസ്ഥാനിലെ പ്രതിദിനരോഗികളുടെ എണ്ണം അക്കാലത്തു ഒന്നോ രണ്ടോ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്തായാലും രാജസ്ഥാനിലിലെ വിവിധപ്രദേശങ്ങളിലൂടെ പതിനഞ്ചുദിവസം നീണ്ട യാത്രയിൽ മനസ്സിലായതും കൊറോണ അവിടുത്തെ ജനങ്ങളുടെ അത്രയൊന്നും ഭയപ്പെടുത്തിയിരുന്നില്ല എന്നാണ്. ഗ്രാമപ്രദേശങ്ങളിൽ മാസ്ക് ധരിക്കുന്നവർ നന്നേ ചുരുക്കം. പക്ഷേ കൊറോണ അവരുടെ ജീവിതതാളം ഏതാണ്ട് നിശ്ചലമാക്കി എന്നുതന്നെ പറയാം. ലോക് ഡൗൺ മൂലം   വിനോദസഞ്ചാരികൾ എത്താതിരുന്നതുകൊണ്ട്  രാജസ്ഥാൻ തികച്ചും  ഒറ്റപ്പെട്ടുപോയിരുന്നു. സംസ്ഥാനത്തിന്റെ അധികഭൂഭാഗവും മരുഭൂമിയായതുകൊണ്ടു കൃഷിയെ പൂർണ്ണമായി ആശ്രയിക്കാനാവാത്ത പരിതഃസ്ഥിതിയാണിവിടെ.  എന്നിട്ടും എങ്ങനെയാണവർ ഇത്തരമൊരു ദുരിതപർവ്വം കടന്നുപോന്നതെന്ന് ആശ്ചര്യം തോന്നി. ലോക് ഡൗൺ തുടങ്ങിയ കാലത്തെന്നോ, ഭക്ഷണം ലഭിക്കാതെ കഷ്ടതയനുഭവിക്കുന്ന സഹജീവികളുടെ ദുഃഖമറിഞ്ഞു ഭക്ഷണമെത്തിക്കാൻ റാം നിവാസ് മന്ദൻ എന്ന ഒരു ജോധ്പൂർകാരൻ    തന്റെ ആജന്മസമ്പാദ്യമായ അൻപതുലക്ഷം രൂപ നൽകിയതായി വാർത്തവന്നതോർക്കുന്നു.  നൂറോളം ഗ്രാമപ്പഞ്ചായത്തുകളിലായി ഒട്ടനവധി കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ ഈ തുകകൊണ്ട്  കഴിഞ്ഞിരുന്നത്രേ! അതേത്തുടർന്ന് മറ്റുധാരാളം മനുഷ്യസ്നേഹികളും ഇത്തരം ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ മുന്നോട്ടു വന്നിരുന്നു. സർക്കാർ സംവിധാനങ്ങളും സഹായഹസ്തവുമായി ഉണ്ടായിരുന്നു.  എങ്കിലും നീണ്ടകാലത്തെ ലോക്ക് ഡൌൺ സാധാരണക്കാരായ ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയായിരുന്നു. 


രാജസ്ഥാനിലെ യാത്രയ്ക്കിടയിൽ ഹൃദയത്തിലിടംനേടിയ ചിലകാര്യങ്ങളുണ്ട്. അന്നാട്ടിലുടനീളം സഞ്ചരിച്ച അതിമനോഹരമായ റോഡുകൾ മാത്രമല്ല,  മനുഷ്യൻ മനുഷ്യനാകുന്നതെങ്ങനെയെന്നും പ്രകൃതിയുമായി എങ്ങനെയാണു മനുഷ്യജീവിതത്തെ ചേർത്തുനിർത്തേണ്ടതെന്നും നമ്മെ പഠിപ്പിച്ചുതരുന്ന കാര്യങ്ങൾ.  


 ഗ്രാമങ്ങളെന്നോ പട്ടണങ്ങളെന്നോ വ്യത്യാസമില്ലാതെ അന്നാട്ടിലെ ജനങ്ങൾ കാത്തുസൂക്ഷിക്കുന്ന സത്യസന്ധതയാണ് ഏറ്റവുമധികം മനസ്സിൽ തൊട്ടത്. പലകാര്യങ്ങൾക്കും വിനോദസഞ്ചാരികളിൽനിന്നു കൂടുതൽ പണം അവർക്ക്  ഈടാക്കാനാവും. പക്ഷേ ആരുംതന്നെ അങ്ങനെ ചെയ്തതായി തോന്നിയില്ല.   സഞ്ചാരികൾക്ക് ചിത്രപുസ്തകങ്ങൾ വിൽക്കാൻ നടന്നിരുന്ന, എല്ലുംതോലുംമാത്രമുള്ള ഒരു പയ്യനോട്  "പണം തരാം, പുസ്തകം വേണ്ടാ" എന്നുപറഞ്ഞപ്പോൾ അവനതു വാങ്ങാൻ തയ്യാറായില്ല. "എനിക്ക് നന്നായി വിശക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ  നിങ്ങൾ ഈ പുസ്തകം വാങ്ങി എന്നെ സഹായിക്കൂ." എന്നാണവർ പറഞ്ഞത്.  പന്ത്രണ്ടോ പതിമൂന്നോ വയസ്സ് പ്രായമുള്ള ആ കുഞ്ഞിന്റെ ആത്മാഭിമാനബോധം അനല്പമല്ലാത്തവിധം അമ്പരപ്പിച്ചു. എന്നുവെച്ചു ഭിക്ഷക്കാർ ഇല്ലെന്നല്ല. ജോലിക്കുള്ള അവസരമില്ലെങ്കിൽ വിശപ്പകറ്റാൻ വേറെ എന്തുചെയ്യാനാകും!


വഴിയോരങ്ങളിൽ വാസസ്ഥലങ്ങളുടെയടുത്തും കൃഷിയിടങ്ങളിലും വെളിമ്പറമ്പുകളിലുമൊക്കെ വൃക്ഷശിഖരങ്ങളിലും തൂണുകളിലുമൊക്കെയായി മൺചട്ടികൾ പോലെതോന്നുന്ന  ചില പത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നതുകണ്ടിരുന്നു.  അവ ചെടിച്ചട്ടികളല്ല എന്ന് മനസ്സിലായി. എന്താണെന്നറിയാനൊരു കൗതുകംതോന്നി അന്വേഷിച്ചപ്പോഴാണ് അവയിൽ പക്ഷികൾക്കുള്ള ആഹാരവും ഭക്ഷണവുമാണെന്നു മനസ്സിലായത്. മരുഭൂമിയായതുകൊണ്ടു സ്വാഭാവികമായുള്ള ജലദൗർലഭ്യമുണ്ടല്ലോ. പക്ഷികൾക്ക്  ദാഹജലംകിട്ടാതെ ജീവനാശം വന്നുപോകാതിരിക്കാനുള്ള മുൻകരുതലാണിത്. എത്ര ഉദാത്തമായ മാനവികത! ദുരിതങ്ങളും ദുഖങ്ങളും അനുഭവിക്കുന്നവർക്കേ സഹജീവിയുടെ ദുഃഖംകാണാൻ കഴിയൂ. 

മനസ്സിൻറെ കുളിർമ്മ നൽകിയൊരു കാഴ്ചയായിരുന്നു ബിക്കാനീർ പട്ടണത്തിലേക്കുള്ള പാതയരികിൽക്കണ്ട ഗോശാല. നമ്മുടെ നാട്ടിലും ചില ക്ഷേത്രങ്ങളോടുചേർന്നു ഗോശാലകൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് തികച്ചും വ്യത്യസ്തമാണ്. മരുപ്രദേശമാണെങ്കിലും  രാജസ്ഥാനിൽ ധാരാളം പശുക്കളും പശുപാലകരുമൊക്കെയുണ്ട്. എന്നാൽ  പ്രായാധിക്യം വന്ന പശുക്കളെയും കാളകളെയുമൊക്കെ തീറ്റിപ്പോറ്റാൻ അവയുടെ  ദരിദ്രരായ ഉടമകൾക്ക്  കഴിയാതെവരുന്നു. അവർ ഉപേക്ഷിക്കുന്ന  മൃഗങ്ങളെ പട്ടിണിമരണത്തിൽനിന്നും ഇറച്ചിവെട്ടുകാരിൽനിന്നും സംരക്ഷിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്നതാണ് ഈ ഗോശാല. ഭക്ഷണവും പരിചരണങ്ങളും നൽകി  അവിടെ സംരക്ഷിക്കപ്പെടുന്ന  ഈ നാൽക്കാലികൾ  ശ്രേഷ്ഠതരമായ മനുഷ്യസ്‌നേഹത്തിന്റെ ഗുണഭോക്താക്കളാണല്ലേ! രാജസ്ഥാനിൽ ഇത്തരം നൂറുകണക്കിന് ഗോശാലകളുണ്ട്. ആയിരക്കണക്കിന് ഗോക്കളും. നമുക്കും വേണമെങ്കിൽ ഈ ഗോശാലകൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തികസഹായം ചെയ്യാം. 



പ്രധാനപട്ടണങ്ങളിൽപോലും മെഡിക്കൽഷോപ്പുകൾ വളരെക്കുറവാണെന്നത് ശ്രദ്ധയിൽപ്പെട്ടൊരു കാര്യമാണ്. ഒരത്യാവശ്യമരുന്നിനായി ജയ്സാൽമീർ പട്ടണത്തിൽ കുറെയധികം അലയേണ്ടിവന്നു. അതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് അന്നാട്ടുകാരുടെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഏറെ മതിപ്പുതോന്നിയത്. അവിടെ ആളുകൾക്ക്  രോഗങ്ങൾ വരുന്നത് വളരെ അപൂർവ്വമാണത്രേ! അതുകൊണ്ടുതന്നെ ആശുപത്രിസൗകര്യങ്ങളും മരുന്നുകടകളും  വളരെക്കുറവ്. പക്ഷേ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ ഏതുസമയത്തും  തുറന്നുവെച്ചിരിക്കുന്ന മദ്യക്കടകൾ അനവധിയായാണ്.  എന്നുവെച്ചു തിക്കിത്തിരക്കോ ബഹളമോ ഒന്നും എവിടെയുമില്ല. മാത്രവുമല്ല, മദ്യം സുലഭമാണെങ്കിലും  മദ്യപിച്ചു ബോധംനഷ്ടപ്പെട്ടു വഴിയോരത്തും പൊതുസ്ഥലങ്ങളിലും കിടക്കുന്നവരെയും ബഹളമുണ്ടാക്കുന്നവരെയുമൊന്നും എവിടെയും  കാണാനില്ല. അങ്ങനെയൊരു പതിവും ഇവിടുത്തുകാർക്കില്ലത്രേ! 


ഇവിടുത്തെ ചരിത്രസ്മാരകങ്ങളും ക്ഷേത്രങ്ങളുമൊക്കെ വർണ്ണിക്കാൻ  സ്ഥലപരിമിതി അനുവദിക്കില്ല. പക്ഷേ അവയെയൊക്കെ അങ്ങേയറ്റം ശ്രദ്ധയോടെ സംരക്ഷിക്കുകയും  പരിപാലിക്കുകയും ചെയ്യുന്ന രാജസ്ഥാൻ ജനതയും  ഭരണസംവിധാനങ്ങളും എന്തുകൊണ്ടും അഭിന്ദനമർഹിക്കുന്നു. ഇവയിൽ എന്നെ ഏറെ സ്വാധീനിച്ച ഒരു ചരിത്രസ്‌മാരകമാണ് ജോധ്‌പൂരിലെ  രാജകുടുംബവസതിയായ  ഉമൈദ് ഭവൻ പാലസ്. തീർച്ചയായും അതിമനോഹരമായ  ഒരു പ്രൗഢനിർമ്മിതിയാണിത്. എന്നാൽ  347 മുറികളുള്ള  ഈ മണിമാളികയുടെ  ഗാംഭീര്യത്തെക്കാൾ ഇതിന്റെ നിർമ്മാണത്തിനുപിന്നിലുള്ള കാരണമാണ് എന്നെ കൂടുതൽ സ്പർശിച്ചത്. 1920-കളിൽ 3 വർഷം തുടർച്ചയായി ജോധ്പൂരിൽ വരൾച്ചയും പട്ടിണിയും നേരിട്ടു. പട്ടിണി ബാധിച്ച പ്രദേശങ്ങളിലെ കർഷകർ ജോധ്പൂരിലെ അന്നത്തെ രാജാവായിരുന്ന ഉമൈദ് സിംഗ് റാത്തോറിനോട് തങ്ങളുടെ സങ്കടം ഉണർത്തിച്ചു. കർഷകർക്ക് ജോലിനല്കാനായി ഇങ്ങനെയൊരു കൊട്ടാരം നിർമ്മിക്കാൻ രാജാവ് തീരുമാനിക്കുകയായിരുന്നു. 1929-ലാണ് പാലസിനു തറകല്ലിട്ടത്. 2000 മുതൽ 3000 പേർ വരെ കൊട്ടാരനിർമ്മാണജോലിചെയ്തു. ജോലികൊടുക്കുക എന്നതായിരുന്നു ലക്ഷ്യമെന്നതുകൊണ്ടു നിർമ്മാണം വളരെ മന്ദഗതിയിലാണ് നീങ്ങിയത്. 1943 ലാണ് പണിപൂർത്തിയായി കൊട്ടാരത്തിൽ താമസം തുടങ്ങിയത്. ഒരുകോടിയിലധികംരൂപ ചെലവിട്ടാണ് കൊട്ടാരം പണിതത്. അക്കാലത്തെ ഭീമമായൊരു തുക!  വേണമെങ്കിൽ രാജാവിന് ആ പണം, ദയനീയാവസ്ഥ മനസ്സിലാക്കി  കർഷകർക്ക് വീതിച്ചു നൽകാമായിരുന്നു. അതുകൊണ്ടു പല ദുരന്തങ്ങളാണുണ്ടാകുമായിരുന്നത്. ഏറ്റവും പ്രധാനം പരിശ്രമശാലികളായ  കർഷകരുടെ ആത്മാഭിമാനത്തെ ഈ ദാനം വ്രണപ്പെടുത്തുമെന്നതുതന്നെ. മറ്റൊന്ന് വെറുതെ കിട്ടുന്ന പണമായതുകൊണ്ടു അത് ധൂർത്തടിക്കാൻ ചിലരെങ്കിലും സന്നദ്ധമായേക്കും. മാത്രമല്ല, പലരെയും അലസന്മാരാക്കാനും അത് കാരണമാകും. എത്ര ദീർഘവീക്ഷണത്തോടെയാണ് രാജാവ് അത്തരമൊരു തീരുമാമെടുത്തത് എന്ന് തോന്നുന്നില്ലേ! 


വ്യക്തിപരമായി എനിക്ക് ഹൃദയസ്പർശിയായ ഒരനുഭവവും ഉണ്ടായി.  രാജസ്ഥാനിലെ യാത്രയുടെ പന്ത്രണ്ടാം ദിനം. രൺതംഭോർ എത്തിയത് രാത്രിയിലാണ്. പട്ടണത്തിൽനിന്നു പത്തുപതിനേഴുകിലോമീറ്റർ ദൂരെയുള്ള ഒരു റിസോർട്ടിലായിരുന്നു താമസം. രാത്രിയിൽ എന്റെ ഭർത്താവിന് തീരെ സുഖമില്ലാതെയായി. വെളുപ്പിന് നാലുമണിയായപ്പോൾ ഒരാശുപത്രിയിൽ  എത്തിയെങ്കിലും അവിടെയുണ്ടായിരുന്ന ഡോക്ടർ സാരമായി ഒന്നുമില്ല എന്നുപറഞ്ഞു ഒരു ഇഞ്ചക്ഷനും കൊടുത്തു ഞങ്ങളെ മടക്കി. തത്കാലത്തേക്ക് ഒരാശ്വാസം കിട്ടിയെങ്കിലും  കുറച്ചുകഴിഞ്ഞപ്പോൾ സ്ഥിതി പൂർവ്വാധികം മോശമായി, ഏതാണ്ട്  അബോധാവസ്ഥയിൽ .  ആശുപത്രിയിൽ അഡ്മിറ്റ് ആക്കേണ്ട അവസ്ഥ.   എന്നോടൊപ്പം ടൂർ മാനേജർമാരിൽ ഒരാൾകൂടി  വരാൻ തയ്യാറായി.   ആശുപത്രിയിൽ ഞങ്ങളെ  എത്തിച്ച ആംബുലൻസ് ഡ്രൈവർ തിരികെപ്പോകാൻ കൂട്ടാക്കിയില്ല. രെജിസ്ട്രേഷൻ കൗണ്ടറിലും ബില്ലടയ്ക്കാനും  ഫാർമസിയിലുമൊക്കെ അയാൾ എന്റെയൊപ്പം വന്നു. മടങ്ങിപ്പോക്കോളാൻ നിർബ്ബന്ധിച്ചപ്പോൾ അയാൾ പറഞ്ഞത് "നിങ്ങൾക്ക് ഇവിടെ പരിചയമൊന്നുമില്ലല്ലോ. എന്തെങ്കിലും ആവശ്യം വന്നാൽ സഹായിക്കാൻ ആരാണുള്ളത്. അതുകൊണ്ടു ഞാനെന്തായാലും പോകുന്നില്ല" എന്നാണ്. പത്തുമണിക്കുമുമ്പ് ആശുപത്രിയിലെത്തിയതാണ്. പലകുപ്പികളിലായി പലപ്രാവശ്യം   എന്തൊക്കെയോ മരുന്നുകളും സലൈനും ഒക്കെ രോഗിക്കു കൊടുത്തു.  നാലുമണിയായപ്പോൾ അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുമെന്നായി. അപ്പോഴാണ് ഡ്രൈവർ തന്റെ ആംബുലൻസുമായ് തിരികെപ്പോകാൻ തയ്യാറായത്. എത്ര  നിർബ്ബന്ധിച്ചിട്ടും നിശ്ചിതമായ വണ്ടിക്കൂലിയല്ലാതെ ഒരുരൂപപോലും കൂടുതൽവാങ്ങാൻ ആ 22 വയസുകാരൻ യുവാവ് തയ്യാറായതുമില്ല. പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള, ദരിദ്രകുടുംബത്തിലെ അംഗമായ ഈ ചെറുപ്പക്കാരന്റെ നിസ്വാർത്ഥതയും ധാർമ്മികതയും ഉത്തരവാദിത്തബോധവുമൊക്കെ നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ, ഉയർന്ന ജീവിതപശ്ചാത്തലമുള്ള യുവാക്കളിൽ കാണാൻ കഴിയുമോ എന്ന് സംശയമുണ്ട്. വാഹനാപകടങ്ങളിലുംമറ്റും രക്തംവാർന്നുകിടക്കുന്നവരെപ്പോലും തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ലെന്ന വാർത്തകൾ നമ്മൾ എത്രയോ കേട്ടിരിക്കുന്നു! 





Sunday, January 2, 2022

ഭ്രാന്ത് ( ധനു )

 ലക്ഷ്യങ്ങൾ നേടുവാൻ കഴിയാതെയുഴറുമ്പോൾ  

അറിയാതെ തലതല്ലിക്കരയുന്നു ഞാൻ വൃഥാ! 

ദൂരങ്ങൾ താണ്ടുവാൻ കഴിയാതെ നോവുമ്പോൾ 

ഗർഹിക്കും വ്രണിതപാദങ്ങളെ  മേൽക്കുമേൽ!

അകലുന്ന സ്നേഹത്തിൻ ദീപകജ്വാലകൾ 

അന്ധകാരത്തിലേക്കെന്നെ നയിക്കുന്നു, 

ഭ്രാന്തിന്റെ വേരുകൾ എന്നിൽ മുളയ്ക്കുന്നു.



Saturday, January 1, 2022

കാവ്യകേളി. അ

1.അണയുമീ നവവത്സരത്തിൻ പ്രഭാതത്തിൽ 
അകതാരിൽ വിരിയും പ്രതീക്ഷതൻ പൂവുകൾ
അഴകേറും വർണ്ണങ്ങൾ ചലിച്ചുചേർത്തതിൽ 
അരുമയാം കനവിന്റെ പരിമളം ചേർത്തുവോ! 

അഴലിന്റെ നിഴൽവീണ ദുരിതപർവ്വങ്ങളും  
അല്ലലിൻ കയ്പുനീർ  നിറയും ദിനങ്ങളും
അകലേക്കു പോയ്മറഞ്ഞീടട്ടെ, നിറയട്ടെ 
അമൃതമാമാനന്ദദീപ്തിയീയുലകിതിൽ

2,അകലെയെങ്ങോ വരുന്നുണ്ടൊരു പൂക്കാലം
അഴൽ മാറി,യവനിയിൽ കോകിലം പാടിടും. 
അരുമയാം പൈതലിൻ മന്ദസ്മിതംപോലെ 
അർക്കനീയവനിയിൽ പ്രഭതൂകി നിന്നിടും.  
അംബുജം പൂവിട്ട പൊയ്കയിൽ മാൻപേട
അൻപോടെ തന്മുഖച്ഛായ തിരഞ്ഞിടും. 
അതിരറ്റ സ്നേഹത്തിന്നാനന്ദധാരയിൽ 
അനുസ്യുതമൊഴുകുമെന്നാശതൻ തോണിയും! 

3.അരുണന്റെ കിരണങ്ങൾ ഇരുളകറ്റീടുന്നു,
അമലമാം ഹിമകണം വൈരം മിനുക്കുന്നു, 
അല്ലിച്ചെന്താമരപ്പൂവിലെത്തേൻകണം,
അലയുന്ന പൂമ്പാറ്റയ്ക്കമൃതമായ്തത്തീരുന്നു, 
അലയാഴി മെല്ലേത്തഴുകിത്തലോടുന്നു ,
അത്രമേൽ സ്‌നേഹത്താൽ തീരത്തെ മേൽക്കുമേൽ, 
അഴലെനിക്കെന്തിനീയുലകത്തിൽ ഭൂമിയാം,
അമ്മതൻ വാത്സല്യമെന്നിൽച്ചൊരിയുകിൽ !