Friday, January 14, 2022

രാജസ്ഥാൻ 14- ദിൽവാരാക്ഷേത്രം (incomplete)

 ഇനി പോകേണ്ടത് അതിപ്രശസ്തമായ ദിൽവാരാക്ഷേത്രത്തിലേക്കാണ്. ഒരുപക്ഷേ മൗണ്ട് അബുവിലെത്തുന്ന സഞ്ചാരികളിൽ ഏറ്റവുംകൂടുതൽപേർ സന്ദർശിച്ചിരിക്കുന്നത് ഒരു മാർബിൾശിലാവിസ്മയമായ  ഈ ജൈനക്ഷേത്രസമുച്ചയമായിരിക്കും. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ജൈനതീർത്ഥാടനകേന്ദ്രമാണ് ഇത്. പതിനൊന്നുമുതൽ പതിനാറുവരെയുള്ള  നൂറ്റാണ്ടുകളിലാണ്  ഈ ക്ഷേത്രങ്ങളുടെ  നിർമ്മാണം നടന്നത്. അതിസൂക്ഷ്മവും അതിലേറെ സങ്കീർണവുമായ, എന്നാൽ അങ്ങേയറ്റം പരിപൂർണ്ണത നിലനിർത്തി മെനെഞ്ഞെടുത്തിരിക്കുന്ന അതിമനോഹരമായ വെണ്ണക്കൽകവിതകളാണ് ഇവിടെ നമുക്ക് കാണാൻ കഴിയുന്നത്. സ്തൂപങ്ങളും കമാനങ്ങളും ചുവരുകളും  തോരണങ്ങൾ ചാർത്തിയ   വാതിലുകളും   ഉയരത്തിലുള്ള താഴികക്കുടങ്ങളും വേദികകളും എല്ലാം അതിസമർത്ഥരായ ശില്പികളുടെ കലാനൈപുണ്യത്തിന്റെ നിതാന്തനിദർശനങ്ങളാണ്. താജ് മഹലിനെ ലോകാദ്‌ഭുതമായി കാണുന്ന നമുക്ക്, അതിനേക്കാൾ ഏറെ  പുരാതനമായ ഈ വെണ്ണക്കൽവിസ്മയത്തെ എന്തുകൊണ്ട് ലോകാദ്‌ഭുതമായി കാണാൻ കഴിയുന്നില്ലാ  എന്നു ചിന്തിച്ചുപോകുന്നു. 

ക്ഷേത്രത്തിനുള്ളിൽ കടക്കണമെങ്കിൽ ബാഗ്, മൊബൈൽ, കാമറ മുതലായവയൊന്നും കൈയിൽ കരുതാൻ പാടില്ല. അതുകൊണ്ടു പുറത്തുള്ള കൗണ്ടറിനടുത്ത് ഇവയൊക്കെ ടൂർമാനേജരെ ഏല്പിച്ചശേഷം ചെരുപ്പ് ഒരു ഷെൽഫിൽ നിക്ഷേപിച്ചിട്ടാണ് ക്ഷേത്രത്തിലേക്ക് കയറിയത്.ഈ അഭൗമസൗന്ദര്യത്തെ ഒന്ന് കാമറയിലാക്കാൻ കഴിയില്ലല്ലോ എന്ന വ്യഥ മനസ്സിനെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. . ഇരുപതുവർഷംമുമ്പ് ഇവിടെ വന്നപ്പോൾ  കാണാൻസാധിച്ച വെണ്മയും തിളക്കവുമൊന്നും ഇപ്പോൾ കാണാൻ കഴിഞ്ഞില്ല. ഒരുപക്ഷേ കോവിഡ്കാലത്തെ ദീർഘമായ അടച്ചുപൂട്ടലിൽ ക്ഷേത്രത്തിന്റെ പരിപാലനവും നിർത്തിവെച്ചിരുന്നതുകൊണ്ടാവാം ഈ മാറ്റം.


വിവിധഘട്ടങ്ങളിലായി പൂർത്തീകരിക്കപ്പെട്ട ഈ ശില്പകലാസംഗ്രഹം അഞ്ചു പ്രധാനഭാഗങ്ങളുൾപ്പെട്ട ഒരു ക്ഷേത്രസമുച്ചയമാണ്.  ഇവയിൽ ഏറ്റവും പ്രശസ്തവും  പുരാതനവുമായത്,  ആദ്യജൈനതീർത്ഥങ്കരനായിരുന്ന ആദിനാഥ്ജിക്കായി സമർപ്പിക്കപ്പെട്ട വിമൽ വസാഹി  എന്ന ക്ഷേത്രമാണ്. ഗുജറാത്തിലെ സോളങ്കിവംശരാജാവായിരുന്ന വിമൽ ഷാ 1021ൽ  പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ആയിരത്തിയഞ്ഞൂറോളം  ശില്പികളും അതിനടുത്ത് തൊഴിലാളികളും പതിനാലുവർഷംനീണ്ട കഠിനാദ്ധ്വാനത്തിന്റെ മധുരഫലമാണ് വിമൽ വസാഹി . പക്ഷേ പലതവണ വിദേശാക്രമണത്തിനു വിധേയമായ ഈ ക്ഷേത്രത്തിന്റെ പലഭാഗങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. പുനഃരുദ്ധാരണത്തിനു ശ്രമങ്ങൾ നടന്നുവെങ്കിലും മൂലനിർമ്മിതിയുടെ പൂർണ്ണതയും ചാരുതയും  അവയിലൊന്നും ലഭിച്ചതുമില്ല. ക്ഷേത്രത്തിന്റെ മുൻപിലെ സഭാതലത്തിൽ  ശില്പമനോഹരമായ  നാല്പത്തിയെട്ടു വെണ്ണക്കൽസ്‌തൂപങ്ങളുണ്ട്. അവയിൽ  മദ്ധ്യത്തിൽ എട്ടുതൂണുകൾ മനോഹരമായ   താഴികക്കുടത്തെ താങ്ങിനിർത്തുന്നു.  അവ തന്നിൽ  ചേരുന്നിടത്തെ  അലുക്കുകളും എല്ലാം ചേർന്നു ഒരു മായികലോകത്തിൽ നമ്മെ എത്തിക്കും. താഴികക്കുടത്തിനു പതിനൊന്നു വൃത്തനിരകളിലാണ് കൊത്തുപണികൾ. ഒരു മാലയുടെ പതക്കംപോലെതോന്നും ഇത്. ചുറ്റുമുള്ള നാലുചുവരുകളിലായി 24 തീർത്ഥങ്കരന്മാരെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇടനാഴികളിലെ മുകൾത്തട്ടിൽ പുരാണകഥകളും  കൊത്തിവെച്ചിരിക്കുന്നു.  ക്ഷേത്രത്തിലെ ആദിനാഥ്ജിയുടെ പ്രതിഷ്ഠ കൃഷ്ണശിലയിൽ ഉള്ളതാണ്. ക്ഷേത്രവാതിലിന് സമീപമുള്ള ഹസ്തിശാലയിൽ പത്തു മാർബിൾഗജവീരന്മാരുണ്ട്. വിമൽ ഷായുടെ പ്രതിമയുംയും അവിടെകാണാം. 


1231 പണിതീർത്ത ലൂണി വസാഹിയാണ് രണ്ടാമത്തെ പ്രധാന ക്ഷേത്രം. വീർധവാൻ എന്ന ഗുജറാത്ത് രാജാവ് തന്റെ സഹോദരനായ ലൂണിയുടെ ഓർമ്മക്കായി നിർമ്മിച്ച ഈ ക്ഷേത്രം 22 )മത് തീർത്ഥങ്കരനായിരുന്ന നേമിനാഥപ്രഭുവിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. സ്തൂപങ്ങളും താഴികക്കുടങ്ങളും ചുവരുകളും മച്ചും നിലവറയുമൊക്കെ വിവിധങ്ങളായ ശില്പങ്ങൾകൊണ്ട് അലംകൃതമാണ്.  ഹസ്തിശാലയും പ്രൗഢമനോഹരം. 

മൂന്നാമതായി പിത്തൽഹാർ ക്ഷേത്രമാണ്. പഞ്ചലോഹവിഗ്രഹമാണ് പ്രതിഷ്ഠയെങ്കിലും അതിലെ പ്രധാന ഘടകപദാർത്ഥം  പിത്തള ആയതിനാലാണ് ക്ഷേത്രത്തിന് ഈ പേരുള്ളത്. ഒന്നാമത്തെ  ജൈനതീർത്ഥങ്കരനായിരുന്ന  ഋഷഭദേവ(ആദിനാഥൻ)ന്റേതാണ് ഇവിടുത്തെയും  പ്രതിഷ്ഠ. വിഗ്രഹം ആക്രമണങ്ങളിൽ  ഏതാണ്ട് വികലമാക്കപ്പെട്ട നിലയിലാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഈ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർണ്ണമാക്കാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.  ഇടനാഴിയിലെ രംഗമണ്ഡപവും  അപൂർണ്ണമാണ്‌. 

അടുത്തത്  പാർശ്വനാഥക്ഷേത്രമാണ്.  മൂന്നുനിലകളിലായി വിഗ്രഹങ്ങൾ  പ്രതിഷ്ഠിച്ചിരിക്കുന്നപോലെ തോന്നുന്ന ഈ ക്ഷേത്രമാണ് സമുച്ചയത്തിലെ  ഏറ്റവും ഉയരം കൂടിയതും. 23 )o ജൈനതീർത്ഥങ്കകാരനായ പാർശ്വനാഥന്‌ സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽക്കാണുന്ന,  ദേവതമാരുടെയും സാലഭഞ്ജികമാരുടേയുമൊക്കെ ഇവിടെക്കാണുന്ന,  ദേവതമാരുടെയും സാലഭഞ്ജികമാരുടേയുമൊക്കെ ശില്പങ്ങളുടെ സൗന്ദര്യം വാക്കുകളിൽ ധ്വനിപ്പിക്കാൻ കഴിയുന്നതല്ല. അടുത്തത്  ഈ ക്ഷേത്രസമുച്ചയത്തിലെ ഏറ്റവും ചെറിയ നിർമ്മിതിയായ മഹാവീർസ്വാമിക്ഷേത്രമാണ്.  23 )o ജൈനതീർത്ഥങ്കകാരനായ മഹാവീരനാണ് പ്രതിഷ്ഠ. 1582 ലാണ് ക്ഷേത്രത്തിന്റെ നിർമ്മിതിയെങ്കിലും 1764 ൽ സിരോഹിയിലെ  ചിത്രകാരന്മാർ ആലേഖനം ചെയ്ത ഏതാനും ചിത്രങ്ങളും ചുവരുകളുടെ ഉപരിഭാഗങ്ങളിൽ കാണാം. 

അലാവുദ്ദീൻ ഖിൽജി 1311 ൽ ഇവിടെ ആക്രമണം നടത്തിയപ്പോൾ ക്ഷേത്രനിർമ്മിതികൾക്ക് നന്നേ കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് പല ഭരണാധികാരികളും പുരുദ്ധാരണപ്രവർത്തനങ്ങൾ നടത്തിയെങ്കിലും പൂർവ്വരൂപത്തിന്റെ യഥാതഥമായ സൗന്ദര്യാവിഷ്കാരം അപ്രാപ്യമായി നിലകൊണ്ടു. മാർബിളിന്റെ നിറത്തിൽനിന്ന്   ഈ വ്യത്യാസങ്ങൾ നമുക്കറിയാനുമാകും. 

ക്ഷേത്രത്തിലെ പുരോഹിതന്മാരിൽ ഒരാളെന്നു തോന്നിയ ഒരാളോട് അവിടുത്തെ വിഗ്രഹത്തേക്കുറിച്ചും  ശില്പങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചപ്പോൾ ഒരു ഗൈഡിനെപ്പോലെ എല്ലായിടവും കൊണ്ടുനടന്നു വിശദമായി പറഞ്ഞുതന്നു. കൈയിൽ ബാഗും പേഴ്‌സും പണവുമൊന്നും ഇല്ലാതിരുന്നതുകൊണ്ട്  അദ്ദേഹത്തിന് പ്രതിഫലമൊന്നും നല്കാനുമായില്ല. കാര്യം പറഞ്ഞപ്പോൾ അതൊന്നും സാരമില്ല എന്നുപറഞ്ഞു സന്തോഷത്തോടെ യാത്രയാക്കി. എങ്കിലും ആ ദുഃഖം ഇന്നും മനസ്സിനെ നീറ്റുന്നുണ്ട് . 


No comments:

Post a Comment