Friday, May 10, 2013

വൃന്ദാവനത്തിലെ അഭിനവ രാധമാർക്ക് .....

വൃന്ദാവനത്തിലെ അഭിനവരാധമാർക്ക് .....
.
 കണ്ടു ഞാൻ രാധയെ കാളിന്ദിതീരത്ത്
വൃന്ദാവനത്തിലെ കണ്ണുനീർത്തുള്ളിയെ. 
ശൂന്യമാമിഴികളിലലയടിക്കുന്നില്ല, 
അന്യമായ്ത്തീർന്നോരു പ്രണയപർവ്വം. 
സ്വപ്നങ്ങളില്ലിവിടെ, സ്വാർത്ഥമോഹങ്ങളാൽ 
സ്വർഗ്ഗം ചമയ്ക്കുവാനില്ല തൃഷ്ണ. 
പാർത്തിരിക്കുന്നിതോ, പശിയൊന്നടക്കുവാൻ 
നേർത്തോരു വാഞ്ഛയതൊന്നുമാത്രം. 
പരിത്യക്തയാണവൾ, സ്വസ്സുധാമത്തിൽനി -
ന്നതിക്രൂരമാം വിധം ദുഷ്ടബന്ധുക്കളാൽ. 
അനപത്യദുഃഖം, പതിതൻ വിയോഗം ,
വിനയായ് സപത്നിതൻ സ്വാർത്ഥമോഹം. 
ഇല്ലയിന്നാമനസ്സിലോർമ്മകൾപോലുമാ -
യിന്നലെകൾ തീർത്തോരു സ്നേഹസൗധം 
ഉണ്ടായിരിക്കാമവൾക്കുമാനന്ദത്തി -
ലാറാടിയുള്ളോരു ഭൂതകാലം 
ഭർതൃപരിചരണങ്ങൾ നിറയുന്ന പകലുകൾ 
പതിതന്റെ പരിലാളനങ്ങൾതൻ രാവുകൾ 
ശോകമേഘങ്ങളാ വിണ്ണിൽ വിരുന്നിനാ-
യേകമാത്രയ്ക്കും വരുന്നതില്ല .
ഒട്ടും നിനച്ചിരിക്കാതെയാ ജീവിത -
ച്ചില്ലുപാത്രം വീണുടഞ്ഞുപോയി 
യാത്ര ചോദിക്കാതെ, കണ്ണീർത്തുടയ്ക്കാതെ 
യാത്രയായൊരുദിനം പ്രാണനാഥൻ.
ഈവിധം പറയുവാനെന്തിരിക്കുന്നതീ 
ജീവിതം ജീവിതം തന്നെയല്ലേ !
പറയുവാനില്ലവൾക്കിനിയുള്ളകാലത്തി-
ന്നോർമ്മകൾപോലും വ്രണിതമത്രേ! 
ഒരുനീണ്ട നെടുവീർപ്പു പോലെയാ ജീവിതം 
വെറുതെയായ്ത്തീർന്നതീ  യമുനതൻ തീരത്ത് .
ആഴത്തിലൊരു മുറിവു ഹൃദയത്തിലേകിയാ 
പ്പാഴ്ജന്മമെങ്ങോ നടന്നുനീങ്ങി 
ഇടവും വലവും തിരിഞ്ഞൊന്നു നോക്കി ഞാൻ 
ഇനിയുമുണ്ടൊന്നല്ലൊരായിരം രാധമാർ 
സ്വപ്നങ്ങളില്ലാത്ത മോഹങ്ങൾ വിരിയാത്ത 
അഭിശപ്തജന്മ പ്രതിഛായകൾ 
കരുണതൻ നിഴൽപോലുമീയനാഥർക്കുമേൽ 
ചൊരിയുവാനൊരു ചില്ല ബാക്കിയില്ല 
ഇല്ലവർക്കാശ്വാസമേകുവാനൊരുകൊച്ചു 
സാന്ത്വനത്തിൻ സ്നേഹവാക്കുപോലും 
ദുരിതചിത്രങ്ങൾതൻ മാറാപ്പുമായ് നവ -
രാധമാരലയുന്നു വൃന്ദാവനത്തിങ്കൽ 
ശങ്കിക്കയാണു ഞാ,നെന്തിനായവരെ 
വിളിക്കുന്നു 'രാധ'യെന്നോമനപ്പേർ 
അവർക്കില്ല ഗോക്കൾ, നവനീത കുംഭങ്ങൾ 
അവർക്കില്ല വേണുഗാനത്തിന്റെ ശീലുകൾ 
അവർക്കായി നല്കുവാൻ ശൂന്യമെൻ കൈകളിൽ 
ഉള്ളതീ സ്നേഹാക്ഷരങ്ങൾ മാത്രം...
സ്നേഹാക്ഷരങ്ങൾ തൻ പൂക്കൾ മാത്രം - ഈ 
സ്നേഹാക്ഷരങ്ങൾ തൻ പൂക്കൾ മാത്രം......

No comments:

Post a Comment