Sunday, November 14, 2021

നിയമങ്ങൾ നമുക്ക് (മെട്രോ മിറർ നവംബർ ലക്കം പ്രസിദ്ധീകരിച്ചത്)

'ദൈവത്തിന്റെ സ്വന്തം നാട്' 
ആഹാ, എത്ര സുന്ദരമായ  കല്പന! ആരാണ് ഇങ്ങനെയൊരു വിശേഷണം കേരളത്തിനു  നൽകിയതെന്നതിന്  കൃത്യമായൊരുത്തരം കണ്ടെത്താനായിട്ടില്ല. പക്ഷേ അതെന്തുകൊണ്ടാണെന്നതിന് കാരണങ്ങൾ കണ്ടെത്താൻ നമുക്ക്‌  ഒട്ടുംതന്നെ പ്രയാസപ്പെടേണ്ടതില്ല. ഇത്ര മനോഹരവും വൈവിധ്യമുള്ളതുമായ ഭൂപ്രകൃതി മറ്റെവിടെയാണ് കാണാനാവുക!  കൂടാതെ, മനുഷ്യജീവിതത്തിന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ, ഫലഭൂയിഷ്ഠമായ മണ്ണ്,  ജലസ്മൃദ്ധമായ ധാരാളം നദികൾ, ഹാനികരമല്ലത്ത  ജന്തുസസ്യജാലങ്ങൾ,  താരതമ്യേന കുറഞ്ഞ പ്രകൃതിദുരന്തങ്ങൾ, ആരോഗ്യമുള്ള ജനസമൂഹം ഇവയെല്ലാം ചേർന്നാണ് കേരളത്തിന്  ഈ  പദവി കനിഞ്ഞു നൽകിയിരിക്കുന്നത്. പക്ഷേ നമ്മൾ എത്രത്തോളം ഈ നന്മകളോടൊക്കെ  നീതിപുലർത്തുന്നു  എന്നത് ചിന്തനീയം. ഇങ്ങനെയൊരു വിശേഷണത്തിന് നമ്മൾ അർഹരാണോ  എന്നും ആലോചിക്കേണ്ടിയിരിക്കുന്നു. 

ഒരു രാജ്യമോ, പ്രദേശമോ  എത്ര മഹത്തരമാണെങ്കിലും അവിടുത്തെ ജനങ്ങൾ വിചാരിച്ചാൽ അതൊക്കെ മാറ്റിയെഴുതാൻ കഴിയും എന്ന് ചിലപ്പോഴെങ്കിലും മലയാളികൾ തെളിയിക്കുന്നുണ്ട്. അതിനേറ്റവും വലിയ തെളിവാണ് നമ്മുടെ നാട്ടിൽ കാണുന്ന നിയമലംഘനങ്ങളും  അഴിമതികളുമൊക്കെ. ജനം ഏതു  വിഭാഗമായാലും   ഏറ്റവും ഉയർന്നതലം മുതൽ താഴേത്‌തട്ടുവരെ അക്കാര്യത്തിൽ വിവേചനമൊന്നും  കാട്ടാറില്ല. എല്ലാവർക്കും  സ്വന്തം കാര്യം സിന്ദാബാദ്. നമ്മളെ സംബന്ധിച്ചിടത്തോളം നിയമങ്ങൾ ലംഘിക്കപ്പെടാനുള്ളതാണല്ലോ.  എണ്ണി ത്തുടങ്ങിയാൽ അതിനൊരന്തമില്ല. കൂടുതൽ വ്യക്തതയോടെ  നമുക്ക് നിയമലംഘനങ്ങൾ കാണാൻ കഴിയുന്നത് പൊതുനിരത്തുകളിലാണ്. അനുവദിക്കപ്പെട്ട വേഗത മറികടക്കാനും വശംതെറ്റിച്ചു  വാഹനമോടിക്കാനും   സിഗ്നലുകളെ അവഗണിക്കാനും നോൺ പാർക്കിംഗ് ഏരിയയിൽ പാർക്  ചെയ്യാനും  അനാവശ്യമായി ഹോൺ മുഴക്കി മറ്റുള്ളവരെ ശല്യപ്പെടുത്താനുമൊക്കെ നമുക്കൊരു മടിയുമില്ലെന്നായിരിക്കുന്നു.  ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഹെൽമെറ്റ് വയ്ക്കുന്നതും ഏതാണ്ട് ഇതേവിധത്തിൽതന്നെ.  കാൽനടക്കാരെയാവട്ടെ അങ്ങേയറ്റം അവജ്ഞയോടെ അവഹേളിക്കുന്ന ഒരു ജനസമൂഹവും നമ്മുടേതാനെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു.  അച്ചടക്കത്തോടെ ഒരു ക്യൂ  നിൽക്കാൻപോലും നമുക്കാവില്ല.  ഇപ്പോൾ പുതിയൊരു നിയമം വരുന്നതായി കേൾക്കുന്നു. ഇരുചക്രവാഹനങ്ങളിൽ കുട പിടിക്കാൻ പാടില്ലത്രേ!  നിയമമല്ലേ,  എന്നൽ അതൊന്നു ലംഘിച്ചുകളയാം എന്നുകരുതി കുടപിടിക്കുന്നവരെയും നമുക്കിനി കാണേണ്ടിവന്നേക്കാം.    

മാസ്ക്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ വാർത്താമാധ്യമങ്ങളിലൂടെ നമ്മൾ കാണാറുണ്ട്.  പൊലീസ്  പിടിക്കാതിരിക്കാൻ മാസ്ക് താടിയിലോ  കൈയിലോ  ധരിക്കുന്നവരാണ്  അധികംപേരും. സ്വന്തം രക്ഷയ്ക്കാണ് അതെന്ന ചിന്ത ഒട്ടുമില്ലതന്നെ  ഏറ്റവും വലിയ തമാശയെന്തെന്നാൽ  ശിക്ഷ കല്പിക്കുന്ന പൊലീസും  മാസ്ക് ധരിക്കുന്നതിൽ യാതൊരു ശ്രദ്ധയും കൊടുക്കുന്നില്ല എന്നതുതന്നെയാണ്. എന്തിന്, മന്ത്രിമാർപോലും ഇക്കാര്യത്തിൽ പിന്നിലല്ല. ഇക്കഴിഞ്ഞദിവസം നിയമസഭയിൽ സ്പീക്കർ ഒരംഗത്തോട് 'മാസ്ക് ശരിയായി ധരിക്കൂ'  എന്നു  നിർദ്ദേശിക്കുന്നത്  കണ്ടു.  പക്ഷേ അദ്ദേഹവും ആ സമയത്ത്  അതു  ധരിച്ചിരുന്നവിധം ശരിയായിരുന്നില്ല എന്നത് എത്ര പരിഹാസ്യമായി!   എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെയാവുന്നത് ? 

ഇനി വൃത്തിയുടെ കാര്യത്തിലായാലോ, മലയാളികളുടെ  വൃത്തിബോധത്തെപ്പറ്റി നമ്മൾ അങ്ങേയറ്റം ഊറ്റം കൊള്ളും.  പക്ഷേ എത്ര വൃത്തിഹീനമാണ്  നമ്മുടെ പൊതുസ്ഥലങ്ങളും ചുറ്റുപാടുകളും! നദികളുടെ കാര്യം പറയുകയും വേണ്ടാ. എവിടെയും  അശ്രദ്ധമായി വലിച്ചെറിയപ്പെടുന്ന   മാലിന്യങ്ങൾ കണ്ണിനും മൂക്കിനും അസഹനീയത ഉണ്ടാക്കുന്നതുമാത്രമല്ലാ,  പൊതുജനാരോഗ്യത്തേപ്പോലും  വളരെ പ്രതികൂലമായി ബാധിക്കുന്നു.  ട്രെയിനും ബസ്സും ഒക്കെ തഥൈവ.    യാത്രകൾക്കിടയിൽ പൊതുടോയ്‌ലറ്റ് ഉപയോഗിക്കുന്ന കാര്യം ചിന്തിക്കാനേ വയ്യ.   മറ്റുള്ളവർക്ക് നമ്മളെക്കുറിച്ച് ഏതു വിധേനയുളള കഴ്ചപ്പാടായിരിക്കും ഇതൊക്കെ ഉണ്ടാക്കുക!  

ഒരിക്കൽ തേക്കടിയിൽ ബോട്ടിംഗിന് പോയ അനുഭവം ഓർമ്മവരുന്നു. ഞങ്ങൾ ഇരുന്നതിന് പിന്നിലത്തെ സീറ്റിൽ രണ്ടു വിദേശികൾ ആയിരുന്നു.  ഒരു ഗ്രൂപ്പായി വന്ന സഞ്ചാരികളും ഒപ്പം ചേർന്നു. . കുട്ടികളും യുവാക്കളും വൃദ്ധരുമൊക്കെ  അക്കൂട്ടത്തിലുണ്ടായിരുന്നു. കലപിലകൾക്കിടയിൽ  അവർ പല  പായ്ക്റ്റുകൾ പൊട്ടിച്ച് എന്തൊക്കെയോ കൊറിച്ചുകൊണ്ടിരുന്നു.  തടാകക്കാഴ്ചകളൊന്നും അവരെ സ്വാധീനിച്ചതേയില്ലെന്നു തോന്നി. യാത്ര കഴിഞ്ഞ് ബോട്ടിൽനിന്നിറങ്ങിയപ്പോൾ  അവരിരുന്നസ്ഥലമാകെ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക്‌ കവറുകളും ഒക്കെക്കൂടി തുള്ളൽക്കളം പോലെയായി. അതുകണ്ട് പിന്നിലിരുന്നു വിദേശികൾ പറയുന്നതുകേട്ടു 'See the culture of  the people'' എന്ന്.  ബോട്ടിൽ നിന്നിറങ്ങിയശേഷം ഞങ്ങൾ  അവരോട് സംസാരിക്കുകയുണ്ടായി. ഒരുമാസത്തെ ഇന്ത്യൻപര്യടനത്തിന്   ലണ്ടനിൽനിന്ന്  എത്തിയവരാണ്.  'എങ്ങനെയുണ്ട് ഞങ്ങളുടെ നാട്' എന്നചോദ്യത്തിന് മനോഹരം, ഗംഭീരം എന്നൊക്കെ മറുപടിവന്നപ്പോൾ വല്ലാത്ത ജാള്യം തോന്നി. 

നൂറുശതമാനം സാക്ഷരതയുണ്ടെന്നും ബിരുദധാരികളു ടെ എണ്ണം വളരെക്കൂടുതലാണെന്നും ഒക്കെ അഹങ്കരിക്കുന്ന നമ്മൾ യഥാർത്ഥത്തിൽ വിദ്യാലയങ്ങളിൽ അവശ്യം വേണ്ട അറിവുകൾ നേടുന്നുണ്ടോ  എന്നു  ചിന്തിക്കേണ്ടിയിരിക്കുന്നു. പൊതുമുതൽ നമ്മുടെ, നമ്മുടെ നാടിന്റെ സ്വത്താണെന്നും  അതു  സംരക്ഷിക്കേണ്ടത് നമ്മുടെമാത്രം  കടമയാണെന്നും എത്രപേർക്ക് ബോധ്യമുണ്ട്? സ്വന്തം വീടും സാധനസാമഗ്രികളുമൊക്കെ ഒരുപോറൽപോലുമേൽക്കാതെ  സംരക്ഷിക്കുന്ന നമുക്ക് എന്തുകൊണ്ടാണ് പൊതുമുതലിനോട് ആ ഒരു മമത തോന്നാത്തത്? മറ്റുള്ളവരെ,  പ്രത്യേകിച്ച് വൃദ്ധരേയും  ഭിന്നശേഷിക്കാരെയും  സ്നേഹിക്കാനും ആദരിക്കാനും അവശ്യഘട്ടങ്ങളിൽ സഹായത്തിന്റെ വിരൽത്തുമ്പു  നീട്ടാനും  നമ്മളെന്തുകൊണ്ടാണ് വിമുഖതകാണിക്കുന്നത്?     തീ ർച്ചയായും അതിനുള്ള പരിശീലനം നമുക്ക് ലഭിച്ചിട്ടില്ല എന്നതാണ് കാരണം. 

വിവിധരാജ്യങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ എന്നെ വിസ്മയിപ്പിച്ച കാര്യങ്ങളാണ്   അവിടെയൊക്കെ കാണുന്ന വൃത്തിയും സമയനിഷ്ഠയും   അച്ചടക്കവുമൊക്കെ.  ഏതാനും ഉദാഹരണങ്ങൾ പറയാം. 
   നമ്മുടെ അയൽരാജ്യമായ,  ഒട്ടും സമ്പന്നമല്ലാത്ത, ഭൂട്ടാൻ എന്ന കൊച്ചുരാജ്യം  എന്തിനും ഏതിനും നമ്മുടെ രാജ്യത്തെ ആശ്രയിക്കുന്നവരാണ്.   പക്ഷേ നിയമങ്ങൾ പാലിക്കുന്ന കാര്യത്തിൽ അന്നാട്ടുകാർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. തങ്ങളുടെ നാടിനെ വൃത്തിയായും സുന്ദരമായും  സൂക്ഷിക്കാനും അവർ ബദ്ധശ്രദ്ധരാണ്.  തിംഫു, പാരോ മുതലായ പ്രധാനനഗരങ്ങളിലൂടെ  ഒഴുകുന്ന നദികളിൽപോലും മാലിന്യത്തിന്റെ ഒരംശം കാണാനാവില്ല. സ്കൂൾകുട്ടികൾക്കാണ് ശുചീകരണത്തിനന്റെയും സൗന്ദര്യവത്കരനത്തിന്റെയും    ചുമതല. നദീതീരത്ത്    ബോർഡുകളിൽ  അതതു  ഭാഗത്തെ നദിയും  പരിസരവും വൃത്തിയായി  സൂക്ഷിക്കാൻ ചുമതലപ്പെട്ട സ്കൂളുകളുടെ  പേരുകളും  കണ്ടു.  
ജപ്പാനിലെ കാര്യമെടുത്താൽ  അവിടുത്തെ സ്കൂളുകളിൽ  ശുചീകരണപ്രവർത്തനങ്ങൾക്ക് ജോലിക്കാർ ഇല്ലെന്നാണ് ഒരദ്ധ്യാപിക പറഞ്ഞത്. കുട്ടികളും അദ്ധ്യാപകരും ചേർന്നാണത്രേ ക്ലാസ്സ് മുറികളും സ്കൂൾ പരിസരവും ഒക്കെ വൃത്തിയാക്കുന്നത്. താഴ്ന്ന കളാസ്സുകളിൽ എഴുത്തും വായനയുമൊന്നുമല്ല പഠിപ്പിക്കുന്നത്. മറിച്ച്,  വിനയവും  അച്ചടക്കവും ഉത്തരവാദിത്തബോധവുമുള്ള, നിയമപാലനത്തിൽ  നിഷ്‌കർഷയുള്ള,     നല്ലൊരു പൗരനായിത്തീരാനുള്ള അടിസ്ഥാനകാര്യങ്ങളാണ്. സ്വയംപര്യാപ്തത കൈവരിച്ച  ഒരു വ്യക്തി  അറിഞ്ഞിരിക്കേണ്ട എല്ലാ ജോലികളും, പാചകവും   ഡ്രൈവിംഗും ഉൾപ്പെടെ എല്ലാം അവർ സ്കൂളിൽനിന്നു  പഠിക്കുന്നു. ബുള്ളറ്റ് ട്രെയിനുകൾ പോലും അണുവിട തെറ്റാതെ പാലിക്കുന്ന സമയനിഷ്ഠ നമ്മെ അമ്പരപ്പിക്കും.   പൊതുസ്ഥലങ്ളിലും   മറ്റും നമ്മൾ വെച്ചുമറന്നുപോകുന്ന വസ്തുക്കൾ ദിവസങ്ങൾ കഴിഞ്ഞാലും അവിടെത്തന്നെയുണ്ടകും എന്നത് ജപ്പാൻകാർക്ക്‌,    മേൻമയുള്ള വിദ്യാഭ്യാസം കൊണ്ടുകൂടി ലഭിച്ച മഹത്വം കാരണമാണ്.       യൂറോപ്പിലും ഏതാണ്ട് സമാനമായ രീതി  തന്നെ അവലംബിക്കപ്പെട്ടിരിക്കുന്നു.  ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ  വിദ്യാഭ്യാസരംഗത്തുണ്ടാകുന്ന നല്ല മാറ്റങ്ങളെ സ്വീകരിച്ച് തുടർച്ചയായി തങ്ങളുടെ വിദ്യാഭ്യാസരംഗം നവീകരിക്കാനും അവരൊക്കെ സന്നദ്ധരാകുന്നു  എന്നതും വളരെ ശ്രദ്ധേയമാണ്.    എന്നാൽ നമ്മുടെ വിദ്യാഭ്യാസരീതി  കാലഹരണപ്പെട്ട അശയസംഹിതകളുടെ പരീക്ഷണശാലകളായിത്തന്നെ  തുടരുന്നു. വ്യക്തിജീവിതത്തിൽ അവശ്യം വേണ്ട പ്രായോഗികജ്ഞാനമോ  പൗരബോധമോ  ഒന്നും വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നുമില്ല. അവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരാണെങ്കിലും കർത്തവ്യങ്ങളെക്കുറിച്ച്   തികച്ചും അജ്ഞരാകുന്നു.  ഫലമോ, ഉയർന്ന വിദ്യാഭ്യാസയോഗ്യതകളും മത്സരപ്പരീക്ഷകളിലെ  ഉയർന്ന റാങ്കുംനേടി  സർക്കാർ തലത്തിൽ  ഉന്നതോദ്യോഗങ്ങളിൽ എത്തുന്നവർപോലും സ്വധർമ്മം മറന്നു സ്വാർത്ഥതാല്പര്യങ്ങൾക്ക്  മുൻതൂക്കം കൊടുക്കുന്നു.  വ്യത്യസ്തരായ ചെറിയൊരു വിഭാഗം ഉണ്ടെന്നത് വിസ്മരിക്കുന്നില്ല.    കൃത്യതയുള്ള പരിശീലനത്തിന്റെ അഭാവത്താൽ  ഒരു പൊതുജനസേവകന്റെ കർമ്മപദ്ധതികളെക്കുറിച്ചും  പെരുമാറ്റരീതികളെക്കുറിച്ചും യാതൊരു ദിശാബോധവുമില്ലാതെവരുന്നതുകൊണ്ട് സംഭവിക്കുന്നതാണിത്.    ഇവരുടെയൊക്കെ  ധാർഷ്ട്യത്തിന്റെ,   അനാസ്ഥയുടെ,  നിഷ്ക്രിയത്വത്തിൻെറ,  തിക്തഫലങ്ങൾ അനുഭവിക്കാൻ പാവം പൊതുജനം. 

യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള   വിദേശയാത്രകളിൽ   എന്നെ   ഏറെ സ്വാധീനിച്ച   മറ്റൊരു  കാര്യം വൃദ്ധജനങ്ങളോടും  അംഗവൈകല്യമുള്ളവരോടുമൊക്കെയുള്ള അന്നാട്ടുകാരുടെയൊക്കെ  സമീപനമാണ്. നമ്മുടെ നാട്ടിൽ ഇക്കൂട്ടരുടെ കാര്യം എത്ര ദയനീയമാണ്.  ഒരുപ്രായം കഴിഞ്ഞാൽ, അഥവാ ആരോഗ്യം അല്പമൊന്നു ക്ഷയിച്ചാൽ  ദേവാലയങ്ങളിൽപോലും ഒന്നു  കൊണ്ടുപോകാൻ സ്വന്തം മക്കൾപോലും സന്മനസ്സ് കാണിക്കില്ല.   എന്നാൽ  അവിടെയൊക്കെ സ്ഥിതി വളരെ വ്യത്യസ്തമായിത്തോന്നി.  പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ   വീൽചെയറിൽ ധാരാളമായി  ഇക്കൂട്ടരെക്കാണാം.  അവരെ അനുഗമിക്കുന്നവർ- മക്കളോ,  പേരക്കുട്ടികളോ,  പരിചാരകരോ  ഒക്കെയാകാം -  എത്ര സ്നേഹത്തോടും  ശ്രദ്ധയോടും ആദരവോടുമാണ് അവരെ പരിചരിക്കുന്നത്! 



തീർച്ചയായും ശ്രമിച്ചാൽ നമുക്കും മാറ്റങ്ങൾ  സാധ്യമാണ്.  കുട്ടികളിൽ മൂല്യവത്തായ വ്യക്തിത്വവികസനം വളരെ എളുപ്പമാണ്.  വിദ്യാലയങ്ങൾ അതിനുവേണ്ടിയാവട്ടെ. ഇന്നു  നിത്യേന നമ്മുടെ നാട്ടിൽ നടക്കുന്ന പീഡനങ്ങളും   കൊലപാതകങ്ങളും  സാമ്പത്തികതട്ടിപ്പുകളും സ്ത്രീധനമരണങ്ങളുമൊക്കെ   നല്ല വിദ്യാഭ്യാസസമ്പ്രദായംകൊണ്ടുവരുന്നതുവഴി   നിർമ്മാർജ്ജനം ചെയ്യാൻ നമുക്ക് കഴിയും.    മുതിർന്നവരെ പെട്ടെന്നു  മാറ്റിമറിക്കാൻ കഴിഞ്ഞെന്നു വരില്ല.  സ്വയംഭരണസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ    തുടർച്ചയായ ഉദ്ബോധനങ്ങളിലൂടെ മുതിർന്നവരിലും പൗരബോധം വളർത്തിയെടുക്കാൻ കഴിയും. അതിനായി മൂല്യബോധവും ഇച്ഛാശക്തിയുമുള്ള മുതിർന്ന പൗരന്മാരുടെയുൾപ്പെടെ  സേവനം ഉപയോഗപ്പെടുത്താവുന്നതെയുള്ളൂ.  സാമൂഹ്യമാധ്യമങ്ങളിൽ   നടന്ന ഒരു ചർച്ചയിൽ ഔദ്യോഗികജീവിതത്തിൽ ഉന്നതപദവികൾ അലങ്കരിച്ചിരുന്ന   ധാരാളംപേർ  തങ്ങളുടെ സൗജന്യസേവനം ഇത്തരം കാര്യങ്ങൾക്കായി   വാഗ്ദാനംചെയ്തത്  സ്നേഹാദരങ്ങളോടെ സ്മരിക്കുന്നു.  






Monday, November 8, 2021

പ്രൈസ്ടാഗ്

 ഇന്നു  വാട്ട്സ് ആപ്പിൽ ലഭിച്ച ഒരു പോസ്റ്റ് 

ഒരാൾ  രാവിലെതന്നെ വളരെ പ്രശസ്തമായ  ഒരു ഷോപ്പിംഗ് മാളിൽ ഒരു  ടൈയും ഒരുജോടി സോക്‌സും  വാങ്ങാൻ കയറിയതായിരുന്നു. പ്രദർശിപ്പിച്ചിരിക്കുന്ന വില്പനവസ്തുകളുടെകൂടെ അവയുടെ വിലവിവരവും ചേർത്തിരുന്നു. ഓരോന്നിന്റെയും വിലകൾ  വായിച്ചു നടന്ന അദ്ദേഹം അന്ധാളിച്ചുപോയി. ഒരു സ്വെറ്റെറിന്  8000രൂപ, ഒരു ജീൻസിന്  10,000 രൂപ, ഒരുജോഡിസോക്സിന് 8000 രൂപ, ഒരു നെക്ക്‌ ടൈക്കാകട്ടെ  16,000 രൂപ. പലരും അതൊക്കെ ഷോപ്പിംഗ് ബാസ്കറ്റ്കളിൽ എടുത്തുവയ്ക്കുന്നുമുണ്ട്. 

 വീണ്ടും മുന്നോട്ടുനടന്നപ്പോൾ വാച്ചുകളുടെ     ഭാഗത്തെത്തി. ഒരു റോളക്സ് വാച്ചിന്റെ വില 90 രൂപ മാത്രം. കുറച്ചപ്പുറത്ത്    വജ്രം പതിച്ച സ്വർണ്ണമോതിരം ലഭിക്കാൻ വെറും 80 രൂപ കൊടുത്താൽ മതിയത്രേ ! 

 അദ്ദേഹത്തിന് ആകെ ഒരു അവിശ്വസനീയത തോന്നി.  വാച്ചുകൾ വിൽക്കുന്നിടത്തെ  കൗണ്ടറിൽ  ഉണ്ടായിരുന്ന ആളോട് അദ്ദേഹം ഇതേപ്പറ്റി അന്വേഷിച്ചു. 

"ഒരു റോളക്സ് വാച്ചിന്  വെറും തൊണ്ണൂറുരൂപയോ? ഇത് വാസ്തവം തന്നെയോ!" 

വളരെ ലളിതമായിരുന്നു ലഭിച്ച മറുപടി. 

"ഇന്നലെ രാത്രി  ആരോ  പ്രൈസ്ടാടാഗുകൾ  മാറ്റിമറിച്ചു  താറുമാറാക്കി. ഇനി അതൊക്കെ കൃത്യമായി വയ്ക്കാൻ സമയമെടുക്കും."

"പക്ഷേ പലർക്കും അതുകൊണ്ട് എത്ര നഷ്ടങ്ങളുണ്ടാകുന്നു! നിസ്സാരവിലയുള്ള  വസ്തുക്കൾക്ക് ഭീമമായതുക നൽകേണ്ടിവരുന്നു."

"ഞാനും കണ്ടു ചിലർ അങ്ങനെ പലതും വാങ്ങിക്കൊണ്ടുപോകുന്നത്. വിലയുള്ളതും വിലയില്ലാത്തതും തിരിച്ചറിയാൻ കഴിയാത്തവരാണവർ.       വസ്തുക്കളുടെ   യഥാർത്ഥമൂല്യം തിരിച്ചറിയാനാവാത്ത അവരോട് എനിക്കു  സഹതാപമേയുള്ളു. "

 അതേ, അതൊരു വലിയ തിരിച്ചറിവാണ്. 

മനുഷ്യജീവിതത്തിലും പലപ്പോഴും സംഭവിക്കുന്നതല്ലേ ഈ മൂല്യമാറ്റങ്ങൾ!

ആരൊക്കെയോ വിലകൾ മാറ്റിമറിക്കുന്ന പലതുകൾ. വിവേകമില്ലതത്തുകൊണ്ട് അല്പമൂല്യങ്ങൾക്ക് നമ്മൾ  ഭാരിച്ചവിലനൽകുന്നു. അമൂല്യമായതിന് ഏറെ  താഴ്ന്ന വിലയും.