Thursday, May 26, 2016

നമ്മുടെ കവികള്‍ - 3 / കുരീപ്പുഴ ശ്രീകുമാര്‍

നമ്മുടെ കവികള്‍  - 3
 കുരീപ്പുഴ ശ്രീകുമാര്‍
=================

കാരുണ്യത്തിന്റെ ഉറവയും സഹജീവികളോടുള്ള സ്നേഹവും മനുഷ്യത്വത്തിലുള്ള വിശ്വാസവും വറ്റിവരളാത്തൊരു നദി പോല കരളിൽ പേറുന്ന പ്രിങ്കരനായ ജനകീയ കവി  ശ്രീ കുരീപ്പുഴ ശ്രീകുമാറാണ് ഇന്നു നമ്മള്‍പരിചയം പുതുക്കുന്ന കവി .
 ജീവിതത്തോടും കാലത്തോടും സത്യസന്ധത പുലർത്തി സങ്കടങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും നാടിന്റെ  നഷ്ടസ്വപ്നങ്ങളും  മോചനപ്രതീക്ഷകളും ഒക്കെ കവിതകളാക്കി നമുക്കു മുന്നില്‍ കാപട്യമില്ലാത്തൊരു വിസ്മയലോകം തുറന്നു വെയ്ക്കുന്ന ഈ മഹാപ്രതിഭയുടെ ജീവിതവഴികളിലൂടെയുള്ള യത്ര  ഓര്‍ക്കാപ്പുറത്തു പൂക്കുന്നൊരു ചെമ്പരത്തി'യില്‍ നിന്നും 'കാക്കക്കറുപ്പുള്ള നട്ടുച്ചക്ളിലേയ്കൊരു തീര്ത്ഥയാത്രയാണ്. 


1955 ഏപ്രില്‍ 10ന് , കൊല്ലം ജില്ലയില്‍, അഷ്ടമുടിക്കായലിന്റെ ഓളങ്ങളുതിര്‍ക്കുന്ന നിലയ്ക്കാത്ത ഗാനനിര്‍ഝരി കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന കുരീപ്പുഴഗ്രാമത്തില്‍ പി.എൻ. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി ജനനം .വള്ളിക്കീഴു യു പി സ്കൂളിലും എസ്സ് എം ഹൈസ്കൂളിലും കൊല്ലം എസ്സ് എന്‍ കോളേജിലുമായി വിദ്യാഭ്യാസം .
ഓര്‍മ്മയുടെ അങ്ങേത്തലയ്ക്കല്‍ ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന ചിത്രം അപ്പൂപ്പന്റേതാണ്. ശ്രീ നാരായണഗുരുവിന്റെ അനുഗ്രഹാശ്ശിസ്സുകളൊടെ ഉന്നത  വിദ്യാഭ്യാസം നേടി അദ്ധ്യാപകനായി ജീവിതം നയിച്ച്  ഒരു മഹാജ്ഞാനിയുടെ ആദ്യപേരക്കുട്ടി. അതുകൊണ്ടുതന്നെ അപ്പൂപ്പന്റെ പ്രത്യേകമായ സ്നേഹവാത്സല്യങ്ങള്‍ക്കവകാശി.  ശ്രീകുമാറിനെ ശ്രീകുമാരാ എന്നു വിളിച്ചത് അപ്പൂപ്പനെക്കൂടാതെ മറ്റൊരാള്‍ മാത്രം - അത് ഖസാക്കിന്റെ ഇതിഹാസകാരന്‍ . അപ്പൂപ്പന്റെ സ്നേഹാതിരേകത്തോടെയുള്ല ശിക്ഷണം ചിന്താപഥങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനുതകുന്നതായിരുന്നു. അതിലൊന്നാണ് അദ്ദേഹം വിവര്‍ത്തനം ചെയ്ത ഭഗവത്ഗീതയുടെ നിര്‍ബ്ബന്ധപാരായണം . അത്താഴം ലഭിക്കാന്‍ വേണ്ടി ചെയ്തു തുടങ്ങിയെങ്കിലും ആ പാരായണം നല്‍കിയ പാഠങ്ങളും ചിന്തകളും അനവധി . ആദ്യവിപ്ളവവും അവിടെ തുടങ്ങി, ഒരുപാടു ചിന്തകള്‍ മനനം ചെയ്ത് ഒടുവില്‍ എവിടെയും എത്താതെ ഭഗവത്ഗീത ബഹിഷ്കരിക്കുക എന്നത്.

ശ്രീനാരായണഗുരുവിനടുത്തെത്തുന്നതിനു മുന്‍പ് അപ്പൂപ്പന്‍ നയിച്ചിരുന്ന ദുരിതപൂര്‍ണ്ണമായ ജീവിതത്തേക്കുറിച്ചുള്ല കേട്ടറിവ് , ജാതിചിന്തയോടുള്ള കടുത്ത വെറുപ്പായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന ബാലനായ ശ്രീകുമാര്‍ , സഹപാഠികളൊട് താന്‍ മുസ്ളിം ആണെന്നു പറയാനായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. ജാതിവേര്‍തിരിവുകൊണ്ടു കടന്നുകൂടിയ അപകര്‍ഷതാബോധം ഒഴിച്ചാല്‍ എല്ലാം കൊണ്ടും സമ്പന്നവും ആഹ്ലാദപൂര്‍ണ്ണവുമായിരുന്നു ബാല്യകാലം. ഉദ്യോഗസ്ഥരായിരുന്ന മാതാപിതാക്കളും സമ്പന്നമായ കുടുംബപശ്ചാത്തലവും അംഗീകരിക്കപ്പെടാന്‍ എവിടെയും ഉപാധിയായ് നിന്നു. കുട്ടിക്കാലം മുതലേ ജാതീയതയുടെ അവഗണനയെ എന്നും അവഗണിക്കുകയും  ജാതീയതയെയും മത വീക്ഷണത്തെയും ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു . അതിനായി പുസ്തകങ്ങളില്‍ ശരണം പ്രാപിച്ചു. അതിരുകളില്ലാത്ത സൌഹൃദങ്ങള്‍ ഉണ്ടാക്കി. ജാതിയോടും മതത്തോടുമുള്ള പ്രതിഷേധ പ്രവര്‍ത്തനം കൂടിയായിരുന്നു ആ ജീവിതം.
കൂട്ടുകുടുംബത്തിന്റെ അന്തരീക്ഷത്തില്‍ കഴിഞ്ഞ കുട്ടിക്കാലം. കൂട്ടുകുടുംബത്തിന്റെ അസൗ കര്യങ്ങളും സൗകര്യങ്ങളും ഒപ്പം അളവറ്റ വാത്സല്യവും  അനുഭവിച്ച ബാല്യം അവഗണനയുടെ കയ്പ്പും രുചിച്ചിട്ടുണ്ട്.  ഏറ്റവും കൂടുതല്‍ ബാധിച്ചിരുന്നത്  അവഗണനയായിരുന്നെങ്കിലും അന്നറിഞ്ഞനുഭവിച്ചിരുന്ന വാത്സല്യത്തെ   വീണ്ടെടുക്കാനാണ് കവി ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത് .  അമ്മാവന്‍മാരും കുഞ്ഞമ്മയുമൊക്കെ കാണിച്ചിരുന്ന ഓമനത്വം, വാത്സല്യം  അവയെ ഓര്‍ക്കാനും അവയില്‍ മുഴുകാനുമാണ്  താല്‍പര്യപ്പെടുന്നത്.പുരോഗമനപരമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്നവരുടെ കുടുംബത്തിലാണ് ജനനം എന്നത് സമൂഹത്തെ കൂടുതല്‍ വ്യക്തതയോടെ നോക്കിക്കാണാനുള്ള ഒരു കണ്ണാടിയായി .സമൂഹത്തിലെ അരക്ഷിതരുടെ താവളത്തിലേയ്ക്കു ചേക്കേറാനും അവരുടെ വേദനകള്‍ തുടച്ചു നീക്കാന്‍, അവര്‍ക്കാശ്വസമായി ചേര്‍ന്നു നില്‍ക്കാന്‍ , താനുമൊരു ദളിതനെന്ന തിരിച്ചറിവ് പ്രചോദനമായി .

കുട്ടിക്കാലത്ത് ഈശ്വരഭക്തിയുണ്ടായിരുന്നുവെങ്കിലും പിന്നീടെപ്പോഴോ വഴിമാറി നടന്നു. ഈശ്വരനെ കാണാനോ, ഇണങ്ങാനോ പിണങ്ങാനോ കഴിയാതിരിക്കുമ്പോള്‍ എങ്ങനെ ആ ശക്തിയില്‍ വിശ്വസിക്കും ! തന്നെയുമല്ല, മതത്തിന്റെ വഴിയിലൂടെ മാത്രമേ ഈശ്വരനിലേയ്ക്ക് എത്തിപ്പെടുകയുമുള്ളു. സകലരും പറയുന്നതുപോലെ ഈ പ്രപഞ്ചം നിയന്ത്രിക്കുന്ന അദൃശ്യമായ ആ ശക്തിയേയും അതിലേയ്ക്കു നയിക്കുന്ന മതത്തേയും ഉപേക്ഷിച്ച് പ്രകൃതിയിലേയ്ക്കും യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കും ചിന്തകളെ തിരിച്ചുവിടാന്‍ പ്രേരിപ്പിച്ചത് ഗഹനമായ വായന തന്നെ . ജീവിതത്തെ കാര്‍ന്നു തിന്നാനെത്തിയ ഞണ്ടിനേപ്പോലും ആട്ടിയോടിക്കാന്‍ സഹായിച്ചത് ദൈവവിശ്വാസമായിരുന്നില്ല, മറിച്ച് ശാസ്ത്രാവബോധവും അതിരറ്റ സ്നേഹവുമാണെന്ന് കവി ഉറച്ചു വിശ്വസിക്കുകയും അതു സമൂഹത്തോടു മടി കൂടാതെ വിളിച്ചു പറയുകയും ചെയ്യുന്നു. .

നന്നേ ചെറുപ്പത്തില്‍ തന്നെ കവിതയുടെ ലോകത്ത് എത്തിപ്പെട്ടു. വീട്ടിലെ പുസ്തകശേഖരവും അദ്ധ്യാപികയായ അമ്മ വായനശാലയില്‍ നിന്നു കൊണ്ടുവരുന്ന പുസ്തകങ്ങളും കൂട്ടുകാരായിരുന്നു. ആറാം ക്ലാസ്സില്‍ അപിക്കുമ്പോള്‍ ആദ്യ കവിത എഴുതി
ഏറ്റവും മഹത്തായതും ഉദാത്തവുമായ ആവിഷ്കാര രൂപം തന്നെ കവിത എന്ന് ഇടപ്പള്ളിയും ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമൊക്കെ അവരുടെ ഉത്കൃഷ്ടരചനകളിലൂടെ കുട്ടിക്കാലത്തു തന്നെ കാട്ടിക്കൊടുത്തിരുന്നു. ഇടതുപക്ഷചിതാഗതിയും പുരോഗമനചിന്തയുമൊക്കെ എഴുത്തിലേയ്ക്ക് അവാഹിച്ചത് ഒരുപക്ഷേ അടിയന്തരാവസ്ഥക്കാലം എന്നു പറയാം. മനസ്സിലുറഞ്ഞുകൂടിയ കടുത്ത പ്രതിഷേധം ഭാരതക്കിളി എന്ന കവിതയായി പ്രസിദ്ധീകരിക്കപ്പെട്ടു. അക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ പോലീസിന്റെ നോട്ടപ്പുള്ളിയാക്കി, ജയിലിലുമായി  . എങ്കിലും രക്ഷപ്പെട്ട് വീണ്ടും  അവരുടെ കയ്യിലകപ്പെടാതെ ഒളിവില്‍ കഴിയേണ്ടിവന്നു. പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത നാട്ടിലാകെ പരക്കുകയും ചെയ്തിരുന്നു. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും അവയെയൊക്കെ അഭിമുഖീകരിക്കാനും തരണം ചെയ്യുവാനുമുള്ള ആര്‍ജ്ജവം പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുണ്ടെന്നും  ചെങ്കൊടിയുടെ തണലില്‍ മാത്രമേ  ആശ്വാസത്തോടെ എല്ലാം മറന്ന് ഒന്നുറങ്ങാന്‍ സാധിക്കു എന്നും കവി ഉറച്ചു   വിശ്വസിക്കുന്നു.

'കവിതയെൻ സ്വസ്ഥത. കവിത അസ്വസ്ഥത, പൊരുളിന്നമൂർത്ത വികാര സംഗീതിക..'എന്നു കുറിച്ച  കാവ്യരചനാവീഥികളില്‍ ഒട്ടനവധി പുരസ്കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട് ശ്രീ കുരീപ്പുഴ ശ്രീകുമാറെന്ന പകരക്കാരനില്ലത്ത കവിയെ. തുടക്കമിട്ടത് യൂണിവേഴ്സിറ്റി യുവജനോത്സവത്തില്‍ കവിതാരചനയ്ക്കു ലഭിച്ച് ഒന്നാം സ്ഥാനം ആണ്. കണ്ടുവളര്‍ന്ന അഷ്ടമുടിക്കായലിന് ഇഷ്ടമുടിക്കായലെന്ന കവിതയിലൂടെ ട്തന്റെ സ്നേഹം പകര്‍ന്നു നല്‍കുന്ന കവിയുടെ   ആദ്യ കവിതാസമാഹാരം 1984 ല്‍.  'ഹബീബിന്റെ ദിനക്കുറിപ്പുകള്‍  ' പ്രസിദ്ധീകരിച്ചു. അതിനേത്തുടര്‍ന്ന്, ശ്രീകുമാറിന്റെ ദുഃഖങ്ങള്‍,  രാഹുലന്‍ ഉറങ്ങുന്നില്ല, അമ്മ മലയാളം . പെണങ്ങുണ്ണി   , കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ, കീഴാളൻ, യക്ഷിയുടെ ചുരിദാർ(നഗ്നകവിതകൾ),
നരകത്തിലേക്ക് ഒരു ടിക്കറ്റ്(നഗ്നകവിതകൾ), സൂയിസൈഡ് പോയിന്റ് ( ഇംഗ്ലീഷിലേയ്ക്ക്  മൊഴിമാറ്റപ്പെട്ട കവിതകള്‍)  എന്നീ കവിതാസമാഹാരങ്ങളും 'ഇത്തിരി സ്നേഹമുണ്ടോ സിറിഞ്ചില്‍', കുരീപ്പുഴ ശ്രീകുമാറിന്റെ ലേഖനങ്ങൾ.
 എന്നീ ഉപന്യാസ സമാഹാരങ്ങളും ,  പലപ്പോഴായി പ്രസിദ്ധീകരിച്ചു. 1987 ല്‍ വൈലോപ്പിള്ളി അവാര്‍ഡു ലഭിച്ചു. അബുദാബി ശക്തി അവാർഡ്, സംസ്ഥാന ബാലസാഹിത്യ അവാർഡ്, ഭീമ ബാലസാഹിത്യ അവാർഡ്, മഹാകവി പി.പുരസ്കാരം, ശ്രീപത്മനാഭ സ്വാമി സമ്മാനം.(സെക്കുലറിസം മുൻനിർത്തി നിരസിച്ചു), കേസരി പുരസ്‌കാരം, ഡോ.എ.ടി.കോവൂർ,എം.സി.ജോസഫ്,പവനൻ പുരസ്കാരങ്ങൾ, കേരള സാഹിത്യ അക്കാദമി പുരസ്കാരം (2011) കീഴാളൻ എന്ന കവിതാ സമാഹാരത്തിന് , .. ഒടുവില്‍ ആദ്യ തത്ത്വമസിപുരസ്കാരവും ഈ ജനപ്രിയകവിക്കു തന്നെ
 ലഭിക്കുക്യുണ്ടായി. .  ലാളിത്യത്തിന്റെ മഹത്വം വിളിച്ചോതുന്ന രചനാരീതിയും പ്രതിപാദ്യവിഷയങ്ങളുടെ പ്രസക്തിയും ഗരിമയും അവതരണത്തിലെ അന്യാദൃശമായ വ്യക്തതയും ആകര്‍ഷണിയതയും സംസീതത്തോടുള്ള ഇഴയടുപ്പവും  ആലാപനവേദികളില്‍ ശ്രീ കുരീപ്പുഴ ശ്രീകുമാറിനെ സര്‍വ്വസമ്മതനാക്കുന്നു. ഒരുകാലത്ത് കോളേജ് ക്യാംപസ്സുകളിലെ യുവമനസ്സുകളിലേയ്ക്ക് സമുദ്രതരംഗങ്ങളേ പോലെ ആര്‍ത്തിരമ്പിക്കയറിയുരുന്നു അദ്ദേഹത്തിന്റെ  പ്രണയകാവ്യങ്ങള്‍. അത്രയേറെ വികരതീവ്രമായിരുന്നു അവയിലെ ഓരോ വാക്കും വരിയും .ഇന്നും 'ജെസ്സി' സദസ്സുകളെ ഒരു മായികപ്രപഞ്ചത്തില്‍ കൊണ്ടുപോയി നിര്‍ത്തും.സെന്റര്‍ ഫോര്‍ സൗത്ത് ഇന്ത്യന്‍ സ്റ്റഡീസ് സ്ഥാപകാംഗവും 1999 മുതല്‍ 2002 വരെ അതിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിക്കുകയും ചെയ്തു .

വായിക്കപ്പെടുക മാത്രമല്ല, വായിക്കുന്നതിലും മഹത്ത്വമുണ്ടെന്നു കാട്ടിക്കൊടുത്തത് കുഞ്ഞുണ്ണി മാഷായിരുന്നു. എഴുകുന്ന കത്തുകള്‍ക്കുള്ല മറുപടിക്കത്തുകളില്‍ ആ നന്മ അദ്ദേഹം വായിച്ചെടുത്തു. അങ്ങനെയാണ് വായിച്ച കവിതകളെ പരിചയപ്പെടുത്താന്‍ മുഖപുസ്തകത്തിന്റെ താളുകളോട് അദ്ദേഹം സൗഹൃദം കൂടിയത്. ഇന്നു വായിച്ച കവിത എന്നു പറഞ്ഞ് കവിതകളെ വായനക്കാരിലെത്തിക്കാന്‍ തുടക്കമിട്ടത് 2011ല്‍ ആയിരുന്നു. ഇപ്പോഴും അതു തുടര്‍ന്നുപോരുന്നു ഈ സ്നേഹമനസ്സിന്റെ ഉടമ.

തന്റെ അത്യുജ്ജ്വലങ്ങളായ കവിതകളിലൂടെയും മികവാര്‍ന്ന ആലാപനശൈലിയിലൂടെയും മലയാളിയുടെ മനം കവര്‍ന്ന ഈ കവിരാജന്റെ മനം കവര്‍ന്നതാകട്ടെ സംഗീതത്തിന്റെ വഴിയിലൂടെ സഞ്ചരിച്ചിരുന്ന സുഷമയെന്ന പെണ്‍കിടാവ്. ജീവിതയാത്രയില്‍ ആ കൈ പിടിച്ചു നടക്കാന്‍ പിന്നെ താമസം ഉണ്ടായില്ല. പിന്നാലെയെത്തി ഒപ്പം ഒരു കുസൃതിയും -നെസിന്‍. അവര്‍ അങ്ങനെ നടക്കുകയാണ്, കവിതയുടെ വഴിയില്‍, സംഗീതത്ത്ന്റെ സുഗന്ധമറിഞ്ഞ്, സ്നേഹത്തിന്റെ വെളിച്ചം പകര്‍ന്ന്, .

ഇഷ്ടമുടിക്കായല്‍- കുരീപ്പുഴ
---------------------------------------
മുടിയെട്ടും കോര്‍ത്ത്‌ കെട്ടി
വിരല്‍ നൂറാല്‍ കാറ്റൊതുക്കി
വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌
എന്റെ തുഴത്തണ്ടില്‍ താളമിട്ട്‌ തുടിക്കുന്നോള്‌!!
കരിങ്കക്കാ മുകില്‍ കൂട്ടം അമരത്തും അണിയത്തും
തടം തിങ്ങി മെല്ലെയങ്ങനെ തുഴഞ്ഞ്‌ പോകെ!!
എന്റെ ജലക്കൂട്ടെ നിറക്കൂട്ടെ നിറഞ്ഞ്‌ നില്ല്‌!
ദൂരെ പകലോന്റെ പള്ളിവേട്ടക്ക്‌ ഒരുങ്ങി നില്ല്‌!!
അഴുക്ക തൊണ്ടിന്റെ പോള ഇരിഞ്ഞുവച്ച്‌
റാണി കിലുക്കത്തില്‍ നടകൊള്ളും പൂ നിലാവത്ത്‌!
ഉറക്കത്തില്‍ ഉണരുന്നു തിരുനല്ലൂര്‌
നിന്റെ മടിക്കുത്തില്‍ തൊഴില്‍പ്പാട്ടിന്‍ തിരപ്പൂന്ചൂര്
മഴക്കോളില്‍ പിറക്കുന്ന നറും കൂഴാലി
ജലശീലക്കപ്പുറത്തെ മണല്‍ കണ്ണാടി
ഇവ തമ്മില്‍ കൊളുത്തുന്ന നിഴല്‍ കൂമ്പാരം
പ്രാച്ചിക്കരഞ്ഞാണം വിളക്കുന്ന വെയില്‍ കണ്ണാടി
വീരഭദ്രന്‍ കണ്ടു നില്‍ക്കെ കുളിച്ചു വന്നൂ..
ഉരുക്കള്‍ക്കായി വെറും മണ്ണില്‍ ഉരുണ്ടുരുണ്ട്‌...
ഒടുക്കം നില്‍ക്കുവാന്‍ വയ്യാതവരെ വിറ്റ്‌..
കയര്‍ ചുറ്റില്‍ കാലുടക്കീ ദ്രവിച്ചുനിന്ന്‌
ഇറച്ചിക്ക്‌ കള്ളുമായി തിരിക്കും നിന്റെ
തെറിച്ച മക്കളോടമ്മേ പൊറുത്തൂ നില്ല്‌!!
മുഖം പൊള്ളിച്ചെറിഞ്ഞ പെണ്‍ ശവത്തെ കുത്തി..
മറുതീരത്തണക്കുന്നോരിടവക്കാറ്റേ...
മറു തായ്‌ക്ക്‌ പിറന്നോരാ ചെറ്റകള്‍ ശൃംഖരിക്കും
തുരുത്തിന്‍മേല്‍ കരുത്തിന്റെ കയ്യൊളിപ്പിക്ക്‌..
ദൂരെ പ്രേത ബാധ ഏറ്റപോലെ രാത്രി വണ്ടി കൂകിടുമ്പോള്‍
പാലവും കേളനും തീരെ കുലുങ്ങുന്നില്ല.!!!
പെരുമണ്‍ തേരു കാണാനായി വെള്ളിമണ്‍ കാറ്റ്‌..
പനിക്കുന്ന പ്രാക്കുളത്തെ പ്രാക്കളോടൊത്ത്‌..
നേരം ഉച്ചതിരിഞ്ഞപ്പോള്‍ തിരിക്കുന്നുണ്ടെ!!
കൂടെ വണ്ടി മുങ്ങി മരിച്ചോരും പറക്കുന്നുണ്ടെ...
നയത്തില്‍ ചങ്ങാടമേറി കടവൂരേക്ക്‌...
പകല്‍ തോരും മുന്‍പ്‌ പോകും കോല്‍ കുതിരക്ക്‌...
ആളകംമ്പടിയായി നില്‍ക്കും പരുന്തിന്‍ കണ്ണില്
‍നിന്റെ ഓളമല്ലൊ തുളുമ്പുന്നു കറുമ്പിക്കോതെ!!
വിങ്ങും താളമായി ചര്‌രോ....പര്‌രോ....
തിളക്കുമ്പോള്‍ വിളിക്കമ്പോള്
‍കാഞ്ഞിരോട്ടും കരിമീന്റെ തൃക്കളിയാട്ടം!!!
കരിക്കും വെള്ളക്കയും പെയ്‌തൊഴിഞ്ഞ തെങ്ങില്‍
കരിഞ്ചെല്ലി കാവലേക്കും പാതിരാവത്ത്‌...
കടും പാറാന്‍ മധുവൂറ്റി തൊഴിച്ച തൊണ്ണാന്‍..
നെരിപ്പോട്‌ മാടനെയ്‌ത വടിയില്‍ കുത്തീ...
കായല്‍ ത്രസിക്കുമ്പോള്‍ ചിങ്ങ രാവേ കതിച്ച്‌ നില്ല്‌...
ദുരവസ്ഥ കവിയേ നീ ഒടുക്കം കണ്ടൂ...
ഗുരുവിന്റെ അരുള്‍ പൂക്കും വരക്കം കണ്ടൂ..
വയല്‍ പെറ്റ ധന്യമാര്‍ക്ക്‌ ‌ റൗക്കയും സ്‌നേഹവും പേറി
വില്ലുവണ്ടി ഓടിയോടി വരുന്ന കണ്ടു..
മണ്ണി‌ല്‍ കുരുത്തോന്‌...നടക്കാനും പഠിക്കാനും
ധരിക്കാനുംകുരുത്തോല പന്തലിട്ട നടുക്കം കേട്ടൂ...
ഒരിക്കല്‍ സാമ്പ്രാണിക്കോടിക്കടുത്ത്‌ വച്ച്‌..
മടികണ്ടു നടുക്കുഞാനിറങ്ങീ നിന്നൂ..
ആഴമെല്ലാം ഒളിപ്പിച്ച്‌്‌ കൊതിപ്പിച്ചോളെ..
നിന്റെ പൂ വയറ്റില്‍ പിറവികൊണ്ട തൊഴില്‍
തേടി പടക്കെല്ലാം പോര്‍വിളിക്കാന്‍
ഞണ്ടുവേണം കൂന്തലും വേണം!!!!!
കണ്ടവര്‍ക്ക്‌ പിറന്നോനെ കാട്ടുമാക്കാന്‍ കടിച്ചോനെ..
കടവില്‍ കല്ല്യാണി നിന്റെ അച്ചിയല്ല്യോടാ....
പാടി തിമിര്‍ത്ത ബാല്യകാലത്തിന്‍ നതോന്നത നനഞ്ഞുപോയി..
കുരിച്ചില്‍ കുത്തിയെന്‍ തൊണ്ട അടഞ്ഞു പോയീ...
കരയെല്ലാം കരിയുമ്പോള്‍ കരയുന്നോളേ..
ചീനവലക്കുള്ളില്‍ ചൂടയിട്ട്‌ ചിരിക്കുന്നോളെ..
ജയപാല പണിക്കര്‍ക്ക്‌ ലഹരിക്കായി ഇളം നീല,
ചുവപ്പ്‌ പച്ചയും ചാലിച്ചൊരുക്കുന്നോളെ....
ആഴിക്കഴുത്തില്‍ നീ നഖത്തുമ്പാല്‍ തൊടുമ്പോള്‍
ഞാനുമെന്‍ നോവും മഹാലോകം തൊട്ടതായിട്ടറിയുന്നുണ്ടേ...
മുടിയെട്ടും കോര്‍ത്ത്‌ കെട്ടി
വിരല്‍ നൂറാല്‍ കാറ്റൊതുക്കി
വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌
എന്റെ തുഴത്തണ്ടില്‍ താളമിട്ട്‌ തുടിക്കുന്നോള്‌!!

അമ്മമലയാളം - കുരീപ്പുഴ
................................................................
കാവ്യക്കരുക്കളില്‍ താരാട്ടുപാട്ടിന്റെ
യീണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാള്‍
ഞെട്ടിത്തെറിച്ചു തകര്‍ന്നു ചോദിക്കുന്നു
വിറ്റുവോ നീ എന്റെ ജീവിതഭാഷയെ.
ഓലയും നാരായവും കാഞ്ഞിരത്തിന്റെ
ചോലയില്‍ വച്ചു നമിച്ചു തിരിഞ്ഞൊരാള്‍
ആദിത്യനേത്രം തുറന്നു ചോദിക്കുന്നു
ഏതു കടലില്‍ എറിഞ്ഞു നീ ഭാഷയെ.
ചിഞ്ചിലം നിന്ന് ചിലങ്കകളൂരീട്ട്
നെഞ്ചത്തു കൈവച്ചു ചോദിക്കയാണൊരാള്‍
ചുട്ടുവോ നീ എന്റെ കേരളഭാഷയെ.
വീണപൂവിന്റെ ശിരസ്സ്‌ ചോദിക്കുന്നു
പ്രേമസംഗീത തപസ്സ് ചോദിക്കുന്നു
ചിത്രയോഗത്തിന്‍ നഭസ്സ് ചോദിക്കുന്നു
മണിനാദമാര്‍ന്ന മനസ്സ് ചോദിക്കുന്നു
പാടും പിശാച് ശപിച്ചു ചോദിക്കുന്നു
പന്തങ്ങള്‍ പേറും കരങ്ങള്‍ ചോദിക്കുന്നു
കളിയച്ഛനെയ്ത കിനാവ് ചോദിക്കുന്നു
കാവിലെ പാട്ടിന്‍ കരുത്ത് ചോദിക്കുന്നു
പുത്തരിച്ചുണ്ടയായ് ഗോവിന്ദ ചിന്തകള്‍
പുസ്തകം വിട്ട് തഴച്ചു ചോദിക്കുന്നു
എവിടെയെവിടെ സഹ്യപുത്രി മലയാളം
എവിടെയെവിടെ സ്നേഹപൂര്‍ണ്ണ മലയാളം.
മലിനവസ്ത്രം ധരിച്ച്, ഓടയില്‍ നിന്നെണീറ്റ്
അരുതരുത് മക്കളേയെന്ന് കേഴുന്നു
ശരണഗതിയില്ലാതെ അമ്മമലയാളം
ഹൃദയത്തില്‍ നിന്നും പിറന്ന മലയാളം.
ആരുടെ മുദ്ര, ഇതാരുടെ ചോര
ആരുടെ അനാഥമാം മുറവിളി
ആരുടെ നിലയ്ക്കാത്ത നിലവിളി
അച്ഛന്റെ തീമൊഴി, അമ്മയുടെ തേന്‍മൊഴി
ആരോമല്‍ ചേകോന്റെ അങ്കത്തിരുമൊഴി
ആര്‍ച്ചയുടെ ഉറുമിമൊഴി, ചെറുമന്റെ കനല്‍മൊഴി
പഴശ്ശിപ്പെരുമ്പടപ്പോരിന്‍ നിറമൊഴി
കുഞ്ഞാലി വാള്‍മൊഴി, തച്ചോളിത്തുടിമൊഴി
തോരാതെ പെയ്യുന്ന മാരിത്തെറിമൊഴി.
തേകുവാന്‍ ,ഊഞ്ഞാലിലാടുവാന്‍
പൂനുള്ളിയോടുവാന്‍ ,വിളകൊയ്തു കേറുവാന്‍
വിത്തിടാന്‍ ,സന്താപ സന്തോഷ-
മൊക്കെയറിയിക്കുവാന്‍
തമ്മില്‍ പിണങ്ങുവാന്‍ ,പിന്നെയുമിണങ്ങുവാന്‍
പാടുവാന്‍ ,പഞ്ചാര കയ്പ്പേറെ-
യിഷ്ടമെന്നോതുവാന്‍
കരയുവാന്‍ ,പൊരുതുവാന്‍ ,ചേരുവാന്‍
ചുണ്ടത്തിരുന്നു ചൂണ്ടിത്തന്ന നന്മയാണ്
അമ്മമലയാളം, ജന്മമലയാളം.
അന്യമായ് പോകുന്ന ജീവമലയാളം.
ഓര്‍ക്കുക,അച്ഛനും അമ്മയും
പ്രണയിച്ച ഭാഷ മലയാളം
കുമ്പിളില്‍ കഞ്ഞി വിശപ്പാറ്റുവാന്‍
വാക്കു തന്ന മലയാളം
പെങ്ങളോടെല്ലാം പറഞ്ഞു
തളിര്‍ക്കുവാന്‍ വന്ന മലയാളം
കൂലി പോരെന്നതറിഞ്ഞു പിണങ്ങുവാന്‍
ആയുധം തന്ന മലയാളം.
ഉപ്പ്, കര്‍പ്പൂരം, ഉമിക്കരി
ഉപ്പേരി തൊട്ടു കാണിച്ച മലയാളം.
പുള്ളുവന്‍ ,വീണ, പുല്ലാങ്കുഴല്‍
നന്തുണി ചൊല്ലു കേള്‍പ്പിച്ച മലയാളം.
പൊട്ടിക്കരഞ്ഞു കൊണ്ടോടി വീഴുന്നു
കഷ്ടകാലത്തിന്‍ കയത്തില്‍
രക്ഷിച്ചിടേണ്ട കൈ കല്ലെടുക്കുമ്പോള്‍
ശിക്ഷിച്ചു തൃപ്തരാകുമ്പോള്‍
ഓമനത്തിങ്കള്‍ കിടാവ് ചോദിക്കുന്നു,
ഓണമലയാളത്തെ എന്തുചെയ്തു
ഓമല്‍മലയാളത്തെ എന്തുചെയ്തു.
.
ജെസ്സി :കുരീപ്പുഴ ശ്രീകുമാര്‍
` ജെസ്സീ നിനക്കെന്തു തോന്നി?.

പെത്തഡിന്‍ തുന്നിയ മാന്ത്രികപ്പട്ടില്‍ നാം
സ്വപ്‌നശൈലങ്ങളില്‍ ചെന്നു ചുംബിക്കവേ,
ഉത്തുംഗതകളില്‍ പാര്‍വ്വതീ ശങ്കര
തൃഷ്‌ണകള്‍ തേടി കിതച്ചാഴ്‌ന്നിറങ്ങവേ,
തൃപ്‌തിതീര്‍ഥങ്ങളില്‍ പാപനാശത്തിന്റെ
വക്കോളമെത്തി തിരിച്ചു നീന്തീടവേ,
ലോത്തിന്റെ പെണ്‍മക്കളച്ഛനെ പ്രാപിച്ച
വാര്‍ത്തയില്‍ കൗമാരഭാരം നടുങ്ങവേ,
കുമ്പസാരക്കൂട്ടില്‍ നഗ്നയായ്‌ നില്‍ക്കവേ,
സംഭ്രമപ്പൂവില്‍ ചുവപ്പുചാലിക്കവേ
ജെസ്സീ നിനക്കെന്തു തോന്നി...?

കാറ്റിന്റെ കാണാപ്പിയാനോ വിടര്‍ത്തുന്ന
തോറ്റങ്ങള്‍ കേട്ടന്നു തോറ്റുപോയ്‌ പാട്ടുകള്‍
‍സായന്തനത്തിന്‍ പ്രസന്നതക്കിപ്പുറം
വാടിവീഴുന്നു വിളഞ്ഞ സുഗന്ധികള്‍
‍പൊന്‍ചേരയെപ്പോല്‍ നിറംചുമന്നെത്തുന്ന
വെണ്‍നുര പാഞ്ഞുകേറുന്നു തീരങ്ങളില്‍ ...
‍മൂളാത്തതെന്തുനീ ജെസ്സി, മനസ്സിന്റെ കോണില്‍
കിളിച്ചാര്‍ത്തുറക്കം തുടങ്ങിയോ..?
വാക്കുകള്‍ മൗനക്കുടുക്കയില്‍ പൂട്ടിവച്ചോര്‍ത്തിരിക്കാന്‍,
മുള്‍ക്കിരീടം ധരിക്കുവാന്‍,
നീള്‍വിരല്‍ത്താളം മറക്കുവാന്‍,
ചുണ്ടത്തുമൂകാക്ഷരങ്ങള്‍ മുറുക്കെക്കൊരുക്കുവാന്‍,
ജെസ്സീ നിനക്കെന്തു തോന്നി?

ആറ്റു തീരത്തൊരു സംഘഗാനത്തിന്റെ
തോര്‍ച്ചയില്ലാത്ത പ്രവാഹോല്‍സവങ്ങളില്‍,
നോക്കിക്കുലുങ്ങാതെ നിര്‍വൃതികൊള്ളുന്ന
നോക്കുകുത്തിപ്പാറ നോക്കിനാം നില്‍ക്കവേ,
നിദ്രാടനത്തിന്റെ സങ്കീര്‍ണസായൂജ്യ
ഗര്‍ഭം ധരിച്ചെന്റെ കാതില്‍ പറഞ്ഞു നീ
"കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍.."
ഓര്‍ക്കുകീപ്പാട്ടിന്നു കൂട്ടായിരുന്നു നാം
കല്ലാകുവാനും കഴിഞ്ഞില്ല, നെല്ലോല
തമ്മില്‍ പറഞ്ഞു ചിരിക്കുന്ന കണ്ടുവോ?

അക്കങ്ങളസ്വസ്ഥമാക്കുന്ന ജീവിത-
ത്തര്‍ക്കങ്ങളില്‍പെട്ടു നീ കുഴഞ്ഞീടവേ,
ജന്‍മം തുലഞ്ഞുതുലഞ്ഞുപോകെ
പുണ്യ കര്‍മകാണ്‌ഡങ്ങളില്‍ കാട്ടുതീ ചുറ്റവേ,
കണ്ടവര്‍ക്കൊപ്പം കടിഞ്ഞാണിളക്കി നീ
ചെണ്ടകൊട്ടാനായുറഞ്ഞിറങ്ങീടവേ,
മാംസദാഹത്തിന്‍ മഹോന്നത വീഥിയില്‍
മാലാഖയെത്തുന്ന ഗൂഢസ്ഥലങ്ങളില്‍
നഷ്‌ടപ്പെടുത്തി തിരിച്ചുവന്നെന്തിനോ
കഷ്‌ടകാലത്തിന്‍ കണക്കുകള്‍ നോക്കവേ,
ചുറ്റും മുഖം മൂടി നിന്നെനോക്കി-
ച്ചിരിച്ചന്യയെന്നോതി പടിയടച്ചീടവേ
ജെസ്സീ നിനക്കെന്തു തോന്നി?

കണ്ണീരുറഞ്ഞനിന്‍ കവിളിലെ
ഉപ്പു ഞാനെന്‍ ചുണ്ടുകൊണ്ടു
നുണഞ്ഞുമാറ്റാന്‍ വന്നതിന്നാണ്‌
പ്രേമം പുതപ്പിക്കുവാന്‍ വന്നതിന്നാണ്‌
പിന്നെ, അബോധ സമുദ്രത്തിലെന്‍
തോണിയില്‍ നമ്മളൊന്നിച്ചഗാധതയ്‌ക്കന്ത്യം
കുറിക്കാന്‍ തുഴഞ്ഞു നീന്തീടവേ...

കണ്ടോ പരസ്‌പരം ജെസ്സീ.. ?

കണ്ടോ പരസ്‌പരം ജെസ്സീ, ജഡങ്ങളായ്‌
മിണ്ടാട്ടമില്ലാതെ വീണ മോഹങ്ങളെ,
മാംസകീടങ്ങളെ തെറ്റിന്‍തരങ്ങളെ?
താളവട്ടങ്ങള്‍ ചിലമ്പവേ ഒക്‌ടോബര്‍
നാലുനേത്രങ്ങളില്‍ നിന്നു പെയ്‌തീടവേ,
നെഞ്ചോടുനെഞ്ചു കുടുങ്ങി
അവസാന മുന്തിരിപ്പാത്രം കുടിച്ചുടച്ചീടവേ,
വ്യഗ്രതവച്ച വിഷം തിന്നവേ,
ജെസ്സീ നിനക്കെന്തു തോന്നീ?
ജെസ്സീ നിനക്കെന്തു തോന്നി?
.
മൈന - കുരീപ്പുഴ
------------------------
മഞ്ഞനിലാവിലിറങ്ങാറില്ല
അരളിക്കൊമ്പിലുറങ്ങാറില്ല
കായല്‍ മുറിച്ചു പറക്കാറില്ല
കാലിയുമായി സൗഹൃദമില്ല
മൈന വെറും കിളിയല്ല.
കാവിപുതച്ചു ചകോരത്തെപ്പോല്‍
ഡാവിലലഞ്ഞു നടക്കാറില്ല.
ബ്യൂഗിള്‍ക്കാരന്‍ കുയിലിന്‍ മുന്നില്‍
കാഹളമൂതി മദിക്കാറില്ല
മൈന വെറും കിളിയല്ല.

കാവതിയെപ്പോല്‍ പുരയ്ക്ക് പിന്നില്‍
ചോറിനു വേണ്ടി കാവലുമില്ല
തീരക്കടലില്‍ തിരയ്ക്ക്മോളില്‍
റാകിപ്രാകും പതിവുകളില്ല
പൂത്താങ്കീരിപ്പടയെ വിരട്ടും
പൊന്മാനല്ല,തത്തയുമല്ല
മൈന വെറും കിളിയല്ല.

കാപ്പിയുടുപ്പ്‌ കനകക്കൊക്ക്
കൊന്നപ്പൂവാല്‍ നേത്രാഭരണം
തുമ്പപ്പൂവാല്‍ അടിവസ്ത്രം.

കുട്ടികള്‍ സ്കൂളില്‍
പോയി വരുമ്പോള്‍
പിച്ചിത്തണലില്
ചെമ്മീന്‍പുളിയുടെ പച്ചക്കമ്പില്‍
പാറിയിരുന്നഭിവാദ്യം ചെയ്യും
മൈന വെറും കിളിയല്ല.
മൈന
കരഞ്ഞു കരഞ്ഞു തളര്‍ന്നും
പേടിപ്പായിലിരുന്നു കിതച്ചും
ഓര്‍മ്മക്കൊമ്പ് തുളച്ച മനസ്സില്‍
സ്നേഹത്തിന്‍ പുതു വിത്തു വിതച്ചും
കണ്ണീര്‍ഖനിയായ്‌ മറ്റൊരുവഴിയേ
കണ്ണുകള്‍ മേയ്ക്കും പെണ്ണിന്‍ സാക്ഷി.
മൈനയിടയ്ക്കു തുളുമ്പുന്നുണ്ട്
ചാത്തന്‍ വന്നൂ,ചാത്തന്‍ വന്നൂ
എമ്പ്രാട്ടീയെമ്പ്രാട്ടീ.

1 comment:

  1. കവി കുരീപ്പുഴ ശ്രീകുമാറിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ജീവചരിത്രക്കുറിപ്പും,അദേഹത്തിന്‍റെ കവിതകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയതും വളരെയധികം നന്നായി.
    ആശംസകള്‍

    ReplyDelete