Saturday, July 11, 2026

ശിവജി മഹാരാജ് -2

 2. മറാഠാ പ്രഭുക്കന്മാരും ക്രമസമാധാനഭഞ്ജനവും 

=====================================

മദ്ധ്യേന്ത്യയിൽ അധിപത്യമുറപ്പിച്ചിരുന്ന പ്രമുഖസുൽത്താന്മാരായ  ബിജാപൂരിലെ ആദിൽഷായും അഹമ്മദ്‌നഗറിലെ നിസാംഷായും ആജന്മശത്രുക്കളും നിരന്തരം പോരടിക്കുന്നവരുമായിരുന്നു എന്നു പറഞ്ഞുവല്ലോ. ഇവരുടെ യുദ്ധങ്ങളിൽ  മറാഠയിലെ സേനാധിപന്മാരെയും പ്രഭുക്കന്മാരെയും  തങ്ങളുടെയൊപ്പം ചേർത്ത് സേനാബലം വർദ്ധിപ്പിക്കുന്നതു പതിവായിരുന്നു. 

മറാഠാസൈന്യാധിപൻമാരും അവരുടെ  സൈനികരും അസാമാന്യധീരന്മാരും  യുദ്ധമുറകളിൽ വളരെയധികം പ്രാവീണ്യം നേടിയവരുമായിരുന്നു. തങ്ങളുടെ യജമാനനോട് ഏറ്റവും വിശ്വസ്തത പുലർത്തുകയും അവർക്കുവേണ്ടി ജീവൻ ത്യജിക്കാനും സന്നദ്ധരുമായിരുന്നു.  യുദ്ധങ്ങളിൽ  തങ്ങൾ നേടുന്ന വിജയങ്ങൾ അവരെ ഊറ്റം കൊള്ളിക്കുകയും അത്  കൂടുതൽ കരുത്തുമായി വീണ്ടും പോർക്കളങ്ങളിൽ അടരാടാൻ പ്രചോദനമാവുകയും ചെയ്തിരുന്നു.

പ്രഭുക്കളോ സൈന്യാധിപന്മാരോ സുൽത്താന്മാർക്കു തങ്ങളുടെ സൈന്യത്തെ വിട്ടുകൊടുക്കുമ്പോൾ പകരമായി അവർക്ക് ജാഗീർ(ഭൂമി) ലഭിച്ചിരുന്നു. സിന്ധ്ഘേഡ്,  ഫൽട്ടൻ,  മുധോൾ, ജാവളി, വെരൂൾ എന്നീ പ്രദേശങ്ങളൊക്കെ ഇത്തരം ജാഗീറുകളായിരുന്നു.    ഇങ്ങനെ ഭൂമി ലഭിക്കുന്നവർ ആ ജാഗീറിന്റെ  ഭരണകർത്താവായി  സ്വയം  അവരോധിക്കപ്പെട്ടു. സിന്ധ്ഘേഡിലെ    യാദവരും ഫൽട്ടനിലെ നിംബാൽക്കർമാരും മുധോളിലെ ഘോർപഡെമാരും ജാവളിയിലെ മോറെമാരും വേരുളിലെ ഭോൺസലെമാരും  ഇക്കൂട്ടരിലെ  പ്രമുഖന്മാരാണ്.  ഇത്തരം സ്വയംപ്രഖ്യാപിത നാട്ടുരാജാക്കന്മാർ ജനക്ഷേമത്തിനു വലിയ പ്രാധാന്യമൊന്നും നൽകിയിരുന്നില്ലയെങ്കിലും അവരുടെ യുദ്ധവീര്യം ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. പലപ്പോഴും അവർ പരസ്പരം  ശത്രുത വെച്ചുപുലർത്തുകയും മേൽക്കോയ്മക്കായി മത്സരിക്കുകയും ചെയ്തുപോന്നു. അതിനാൽത്തന്നെ അവരുടെ ധീരതയും യുദ്ധനൈപുണ്യവുമൊക്കെ സുൽത്താന്മാർക്ക് അനായാസം ചൂഷണംചെയ്യാൻ സാധിച്ചു.

വെരൂൾ എന്ന ദേശത്തിന്റെ ഭരണാധികാരിയായിരുന്ന ബാബാജി  രാജെ ഭോൺസലെയുടെ പുത്രന്മാരായിരുന്നു മാലോജിയും വിഠോജിയും. മുഗർചക്രവർത്തി അഹമ്മദ്‌നഗറിനെ ആക്രമിച്ചപ്പോൾ സുൽത്താൻ നിസാംഷാ ഇവരുടെ സഹായം തേടി. പ്രത്യുപകരമായി മാലോജിക്ക് പൂനെയും സുപെയുമടങ്ങുന്ന പ്രദേശം ജാഗീർ ആയി നൽകി ആദരിച്ചു.  ഫൽട്ടനിലെ നിംബാൽക്കർകുടുംബത്തിലെ ഉമാബായിയെ മാലോജി വിവാഹം ചെയ്യുകയും അവർക്ക് രണ്ടു പുത്രന്മാർ ജനിക്കുകയും ചെയ്തു - ശഹാജിയും ശരിഫ്ജിയും. ശഹാജിക്ക് അഞ്ചുവയസ്സുള്ളപ്പോൾ മിഡ്നാപൂരിൽ നടന്ന ഒരു യുദ്ധത്തിൽ മാലോജി വധിക്കപ്പെട്ടു. മാലോജിയുടെ ഇളയ സഹോദരൻ വിഠോജി കുടുംബത്തിന്റെയും ജാഗറിന്റെയും സംരക്ഷണം ഏറ്റെടുക്കുകയും കുട്ടികൾക്ക് നല്ല ശ്രദ്ധകൊടുത്തു വളർത്തുകയും ചെയ്തു. ശഹാജിക്ക് വിവാഹപ്രായമെത്തിയപ്പോൾ സിന്ധ്ഘേഡിലെ  ലഖുജി യാദവിന്റെ പുത്രിയായ ജീജാബായിയുമായുള്ള  വിവാഹം അത്യാഡംബരപൂർവ്വം നടത്തി. 

ജീജാബായിയുടെ ആഗമനത്തോടെ  ഭോൺസലെകുടുംബത്തിന് കൂടുതൽ ഐശ്വര്യങ്ങൾ വന്നുചേർന്നു. മാലോജിരാജേയുടെ അധികാരപരിധിയിലുള്ള ജാഗീർ, നിസാംഷാ, ശഹാജിക്ക്‌ കൈമാറി. ശഹാജിയുടെ ധീരതയും നിശ്ചയദാർഢ്യവും  കാര്യക്ഷമതയുമൊക്കെ നിസാംഷായിൽ നല്ല മതിപ്പുളവാക്കി. അക്കാലത്താണ് മുഗൾചക്രവർത്തി നിസാമിനെ  ആക്രമിക്കാനെത്തുന്നത്. അതിനായി ചക്രവർത്തി ബിജാപുരിലെ   ആദിൽഷായുമായി  സന്ധി ചെയ്യുകയും ചെയ്തു.  പക്ഷേ ശഹാജിയുടെയും  നിസാംഷായുടെ  പ്രധാനമന്ത്രിയായിരുന്ന മാലിക് അംബറിന്റെയും നേതൃത്വത്തിലുള്ള സൈന്യം ചക്രവർത്തിയുടെയും ആദിൽഷായുടെയും  സൈന്യത്തെ തുരത്തുകതന്നെ ചെയ്തു. പക്ഷേ ശഹാജിയുടെ സഹോദരൻ ശറഫ്ജി യുദ്ധത്തിൽ കൊല്ലപ്പെട്ടു. 

ശഹാജിയുടെ ധീരതയും യുദ്ധവീര്യവും മുക്തകണ്ഠപ്രശംസയ്ക്കു പാത്രമായി.നിസാംഷാ അദ്ദേഹത്തിന്  രാജസഭയിൽ ഉന്നതമായ സ്ഥാനം നൽകുകയും ചെയ്തു. പക്ഷേ ഇത് മാലിക് അംബറിനെ അസൂയാലുവാക്കുകയും അത് ശഹാജിയോടുള്ള ശത്രുതയായി മാറുകയുമാണുണ്ടായത്. ഈ  വിദ്വേഷം പാരമ്യത്തിലെത്തിയപ്പോൾ ശഹാജി, നിസാംഷായുമായുള്ള സഹവർത്തകത്വം ഉപേക്ഷിക്കുകയും ആദിൽഷായുമായി സന്ധിയുണ്ടാക്കുകയും ചെയ്തു. ആദിൽഷാ അദ്ദേഹത്തെ ബിജാപുരിലെ സൈന്യാധിപനായി അവരോധിക്കുകയുമുണ്ടായി.

അഹമ്മദ്‌നഗർ അക്കാലത്ത് പല സംഭവവികാസങ്ങൾക്കും സാക്ഷ്യം വഹിച്ചു. മാലിക് അംബർ കഥാവശേഷനാവുകയും അദ്ദേഹത്തിന്റെ തന്ത്രശാലിയായ പുത്രൻ ഫത്തേഖാൻ ആ സ്ഥാനത്തെത്തുകയും ചെയ്തു. പിന്നീടുള്ള കാലഘട്ടം  നിസാംഷാഹിയുടെ അധഃപതനത്തിന്റേതായിരുന്നു. ഈ അവസ്ഥ മുതലെടുത്ത് മുഗളന്മാർ വീണ്ടും യുദ്ധത്തിനു കോപ്പുകൂട്ടി. നിസാംഷായുടെ മാതാവ് ശഹാജിയെ സമീപിച്ച് ,  മടങ്ങിവരണമെന്നും  തന്റെ മകനെ സഹായിച്ചു  രാജ്യത്തെ ശത്രുവിൽനിന്നു രക്ഷിക്കണമെന്നും അപേക്ഷിച്ചു.  അങ്ങനെ ശഹാജി വീണ്ടും നിസാംപക്ഷത്തെത്തിയെങ്കിലും  മുഗൾചക്രവർത്തി  ഷാജഹാന്റെയും ബീജാപ്പൂർ സുൽത്താൻ ആദിൽഷായുടെയും ആക്രമണങ്ങൾ തുടർന്നുകൊണ്ടിരുന്നു. ശഹാജിയുടെ കീഴിലുണ്ടായിരുന്ന  ജാഗിറിന്റെ പ്രധാനപട്ടണമായ പൂനെ ചുട്ടെരിച്ചുകൊണ്ട് ആദിൽഷാ പടയോട്ടം തുടർന്നു. ഈ രണ്ടുശക്തികളെയും നേരിടുകയെന്നത് ദുരിതപൂർണ്ണമായൊരു ദൗത്യമായിരുന്നു.  ശഹാജി അക്ഷരാർത്ഥത്തിൽ ചെകുത്താനും കടലിനുമിടയിലായി. 


No comments:

Post a Comment