Saturday, July 11, 2026

മലയാളകവിത ഇന്ന്

 

മലയാളകവിത ഇന്ന്


====================


മലയാളകവിതയുടെ തുടക്കം എവിടെയെന്നുചോദിച്ചാൽ ഉത്തരം ചെന്നുനിൽക്കുന്നത്  മലയാളലിപിയും അക്ഷരങ്ങളും പിറവിയെടുക്കുംമുമ്പേ ജനമനസ്സുകളിൽ ചിരപ്രതിഷ്ഠനേടിയ   നാടോടിപ്പാട്ടുകളുടെ ആത്മാവുകളിലാവും. കാലഘട്ടത്തിന്റെ ജീവിതരീതികളുമായി ഇഴുകിച്ചേർന്നവയായിരുന്നു ആ ഗാനങ്ങളുടെ അവതരണരീതികൾ. പുരാണങ്ങളും ഐതിഹ്യങ്ങളും നാടോടിക്കഥകളും യക്ഷിക്കഥകളുമൊക്കെയായിരുന്നു ഈ ഗാനങ്ങളുടെ ഇതിവൃത്തം. പിന്നീട് സംസ്കൃതത്തിൽ  അടിസ്ഥാനമുറപ്പിച്ചു   നിലനിന്ന മണിപ്രവാളകവിതാരചനയിൽനിന്നു ശുദ്ധമലയാളത്തിലേക്കു കവിതയുടെ  രൂപപരിണാമം സംഭവിച്ചപ്പോഴും ഇതിവൃത്തം കാര്യമായി മാറ്റങ്ങൾക്കു വിധേയമായതുമില്ല. ഒരുപക്ഷേ   ഇവ്വിധത്തിൽ രചിച്ചെങ്കിൽ മാത്രമേ തങ്ങളുടെ രചനകൾ  ഉത്തമകൃതികൾ  ആകൂ എന്ന വിശ്വാസമാകാം  ഈ രീതിക്ക്  മാറ്റം വരാതിരുന്നത്. ചെറുശ്ശേരിയുടെയും എഴുത്തച്ഛന്റേയും കുഞ്ചൻനമ്പ്യാരുടേയുമൊക്കെ കവിതകൾ ഈ ഗണത്തിൽത്തന്നെയായിരുന്നു. 


ആദ്യകാലത്തെ  കാല്പനികകവിതകൾ ഭാഷയുടെ ഗരിമകൊണ്ടും ഇതിവൃത്തത്തിന്റെ സ്ഥൂലതകൊണ്ടും  സാധാരണമനുഷ്യന്റെ ജീവിതത്തിൽനിന്ന് അകലംപാലിച്ചതുകൊണ്ടാവാം കവികളുടെയും കവിതകളുടെയും എണ്ണം പരിമിതമായിരുന്നു. പക്ഷേ കാലത്തിന്റെ കുതിപ്പിനൊപ്പം ഭാഷയും സാഹിത്യവും ആസ്വാദനരീതികളുമെല്ലാം നിരന്തരമായ മാറ്റങ്ങൾക്കു വിധേയമായി. ദൈവങ്ങളുടെയും രാജാക്കന്മാരുടെയും കഥകൾക്കുപകരം മനുഷ്യജീവിതവും അതിലെ നന്മതിന്മകളും ഗുണപാഠങ്ങളും സാമൂഹ്യവിമർശനങ്ങളുമൊക്കെ കവിതയ്ക്കു വിഷയമായി. ഇങ്ങനെ രചിക്കപ്പെട്ട ആധുനികകവിതകളുടെ ഭാഷ, സാധാരണക്കാരനു പ്രാപ്യമായിരുന്നുവെന്നത്      ഈ കവിതകളെ കൂടുതൽ ജനപ്രിയമാക്കി. വൃത്താലങ്കാരപ്രാസനിബന്ധനകള്‍ കൃത്യമായി അവലംബിക്കപ്പെട്ടിരുന്നതിനാൽ താളലയങ്ങളോടെ പാടി ഹൃദിസ്ഥമാക്കാൻ കഴിഞ്ഞിരുന്നുവെന്നതും കവിതകളുടെ പൊതുജനസ്വീകാര്യതയ്ക്ക് കാരണമായി. 


ആധുനികകവിത്രയങ്ങളുടെ ഉദയത്തോടെ ഖണ്ഡകാവ്യങ്ങൾക്കും ചെറുകവിതകൾക്കും പ്രചാരമേറി. പിന്നീട് മലയാളകവിത ഒരു കുതിച്ചുചാട്ടംതന്നെ നടത്തിയെന്ന് പറയാം. സംസ്കൃതഭാഷയിലധിഷ്ഠിതമായ പാരമ്പര്യവിദ്യാഭ്യാസത്തിനപ്പുറം ഇംഗ്ലീഷ് ഭാഷയും പാശ്ചാത്യസാഹിത്യവും പരിചിതമായതോടെ  മലയാളകവിതയിലും അവയുടെ സ്വാധീനം പ്രബലമായി. പ്രകൃതിയുടെ ഘടകങ്ങളും സ്നേഹം,  സന്തോഷം, സന്താപം മുതലായ വികാരഭാവങ്ങളുമൊക്കെ കവിതയ്ക്കിതിവൃത്തമായി. നാടകം, സിനിമ തുടങ്ങിയ കലാരൂപങ്ങളുടെ ആഗമനം കവിതയ്ക്കു മറ്റൊരുമാനംകൂടി കൈവരുന്നതിനു  കാരണമായി. കവിതകളേക്കാൾ നാടക- സിനിമാഗാനങ്ങൾ ജനഹൃദയങ്ങളിലേക്കിറങ്ങിച്ചെന്നു. സ്വാതന്ത്ര്യസമരവും മറ്റു സാമൂഹികസമരങ്ങളും നാടിൻറെ മുക്കിലും മൂലയിലും മാറ്റൊലിക്കൊണ്ടത് ഈ ഗാനങ്ങളിൽക്കൂടിയായിരുന്നു. അക്കാലത്തെ വിപ്ലവഗാഥകളൊക്കെയും പൊതുജനം ഏറ്റുപാടിയത് കുറിക്കുകൊള്ളുന്ന വാക്കുകളും ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ഈണങ്ങളും ചേർന്ന് രൂപംകൊടുത്ത ഇത്തരം കവിതകളിലൂടെയായിരുന്നു. സമരമുന്നേറ്റങ്ങൾക്കു ശക്തിപകരുന്ന മുദ്രാവാക്യങ്ങളായിപ്പോലും ഈ ഗാനങ്ങൾ ഉപയോഗിക്കപ്പെട്ടു. 


പിന്നീടുവന്ന മാറ്റം  ആശയങ്ങളെ വൃത്തത്തിലൊതുക്കാതെ ലളിതമായ  ഭാഷയിൽ  കവിതയിൽ ധ്വനിപ്പിക്കുക എന്നതായിരുന്നു. ശൈലിയിലെ വൈജാത്യങ്ങളും പ്രമേയത്തിലെ പ്രചുരത്വവും ഇത്തരം കവിതകളിൽ വളരെ വ്യക്തമാണ്. വ്യക്തിബന്ധങ്ങൾ, ജീവിതത്തിന്റെ അർത്ഥശൂന്യത,നഗരജീവിതത്തിന്റെ തിരക്കുകളും ഏകാന്തതയും, പരിസ്ഥിതി പ്രശ്നങ്ങൾ, സാമൂഹിക അസമത്വങ്ങൾ, സ്ത്രീസ്വാതന്ത്ര്യവും ലിംഗസമത്വവും, മനുഷ്യാവകാശങ്ങൾ,    സാമൂഹ്യനീതി,സാമൂഹികരാഷ്ട്രീയരംഗത്തെ അപചയങ്ങള്‍,  ...അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രതിപാദ്യവിഷയങ്ങൾ ആവിഷ്കരിക്കപ്പെട്ട കവിതകൾ. മലയാളമണ്ണിൽമാത്രമല്ല, ലോകമെമ്പാടും അനുഭവേദ്യമായ സാംസ്കാരികമായ മൂല്യത്തകർച്ചയും സാമൂഹികജീവിതത്തിൽ അതുണ്ടാക്കിയ അപചയങ്ങളും മനുഷ്യഹൃദയങ്ങളിൽ സൃഷ്ടിച്ച അന്യതാബോധവും അസ്തിത്വദുഃഖവും കവിതകളുടെ കേന്ദ്രബിന്ദുവായപ്പോൾ ആധുനികതയുടെ ശിഥിലചിത്രങ്ങൾ നൂതനമായൊരു കാവ്യാവബോധംതന്നെ രൂപപ്പെടുന്നതിനു കാരണമായി.   അപ്പോഴേക്കും അനുവാചകർ കവിതയിൽനിന്നകലുന്നുവോ എന്നുതോന്നിയതിനാലും ടേപ്പ് റെക്കോർഡർ പോലെയുള്ള  ആധുനികയന്ത്രമാധ്യമങ്ങൾ  പ്രചാരത്തിൽ വന്നതിനാലും കവിതകളുടെ കവിതകളുടെ  കാസെറ്റ്  റെക്കോഡുകള്‍  ഉപനയിക്കപ്പെട്ടു. കവിതയെ പുസ്തകങ്ങളില്‍ കൂടി മാത്രമല്ല ശബ്ദരൂപത്തിലും ആസ്വാദകനിലേക്കെത്തിക്കാം എന്നു തെളിയിക്കുന്നതായിരുന്നു ഈ പുതുപദന്യാസം. 


മലയാളകവിത പിന്നെയും വളർന്ന് അത്യന്താധുനികതയിലേക്കു നടന്നുകയറിയപ്പോൾ അതൊരുകൂട്ടം ബുദ്ധിജീവികളുടെ മാത്രം സ്വന്തമായെന്നുപറയാം. പദ്യരൂപത്തിൽനിന്നു  വഴിമാറി  ഗദ്യരൂപത്തിൽ ശക്തിപ്രകടനം കാഴ്ചവെച്ചു.   എണ്ണിയാലൊടുങ്ങാത്ത ബിംബങ്ങളും പ്രതിബിംബങ്ങളും പ്രതീകങ്ങളുമൊക്കെയായി സാധാരണ അനുവാചകർക്ക് അപ്രാപ്യമായ ആസ്വാദനതലങ്ങൾ സൃഷ്ടിക്കുന്ന  രചനാവൈഭവം മലയാളസാഹിത്യത്തിൽത്തന്നെ ചോദ്യചിഹ്നങ്ങളുയർത്താതിരുന്നുമില്ല. ഇപ്പോഴും  സാഹിത്യചർച്ചകളിൽ വളരെ നല്ലൊരുസ്ഥാനം 'പദ്യകവിതയോ ഗദ്യകവിതയോ മികച്ചത് ?' എന്ന വിഷയത്തിനുണ്ട്. കവിത പദ്യമോ ഗദ്യമോ എന്നതിലുപരി അതിലെ കാവ്യഭംഗിയും ആശയത്തിന്റെ കെട്ടുറപ്പും ഭാഷാലാളിത്യവുമൊക്കെയാണ് കവിതയെ ജനകീയമാക്കുന്നതെന്നു രണ്ടുപക്ഷമുണ്ടാകില്ല. പക്ഷേ അവിടെയും ചില ഉപരിശ്രേണികർ, വായനക്കാരന്റെ ധിഷണയ്ക്ക് അജീർണ്ണമുണ്ടാക്കുന്ന ചില രചനാവൈകൃതങ്ങളെ ഉത്തരോത്തരമെന്നു ഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുമ്പോൾ സാധാരണ അനുവാചകർ ആശസംഘട്ടനത്തിൽ കുഴങ്ങിപ്പോകുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്. 


ആധുനികകാലത്തിന്റെ സാങ്കേതികപരിജ്ഞാനം നമുക്കു നൽകിയ  സാമൂഹ്യമാധ്യമങ്ങൾ വളരെവേഗം  ജനകീയമായതോടെ കവികളുടെയും   കവിതകളുടെയും ഒരു മലവെള്ളപ്പാച്ചിൽതന്നെ സൃഷ്ടിക്കപ്പെട്ടു.  വിവിധ തലമുറകളിൽപ്പെട്ട കവികൾ തങ്ങളുടെ വ്യത്യസ്തയുള്ള  അനുഭവങ്ങളും കാഴ്ചപ്പാടുകളും കവിതയിൽ പ്രകടിപ്പിക്കുന്നു എന്നത് വളരെ സ്വാഗതാർഹമാണ്. സ്വയം പ്രകാശനത്തിന് അതിവിശാലമായ വേദികൾ കൈവന്നതോടെ എഴുത്തിലെ തുടക്കക്കാർക്കും  യുവകവികൾക്കും അവരുടെ രചനകൾ പ്രസാധകരുടെ കാരുണ്യത്തിനു കാത്തുനിൽക്കാതെ  വായനക്കാരിലേക്കെത്തിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിച്ചു. എന്നാൽ ഇതിനൊരു മറുവശംകൂടിയുണ്ട്.  കവിതയെക്കുറിച്ചും കാവ്യനിർമ്മാണത്തിന്റെ ചട്ടക്കൂടുകളെക്കുറിച്ചും  നമുക്കുണ്ടായിരുന്ന മുൻവിധികളെയൊക്കെ കാറ്റിൽപ്പറത്തി,  ആര്, എന്തെഴുതിയാലും അത് കവിതയാണെന്നു പറയേണ്ടിവരുന്ന ഒരു  ദാരുണാവസ്ഥയാണ് ഇന്നത്തെ കാവ്യലോകത്തിന്. നിഷ്കളങ്കവും ലളിതവുമായ ആഖ്യാനരീതിയാണെങ്കിലും ഇത്തരം കവിതകൾ സാഹിത്യശാഖയ്ക്കു മുതൽക്കൂട്ടുന്നു എന്ന് പറയാനാവുന്നില്ല. വരുംകാലങ്ങളിൽ ഇതിന്റെ പ്രത്യാഘാതം എങ്ങനെ കവിതയെ ബാധിക്കുമെന്ന് കണ്ടറിയേണ്ടതുതന്നെ. 


ഭാഷയുടെ കൃത്യതയ്ക്കോ വ്യാകരണനിയമങ്ങൾക്കോ പദശുദ്ധിക്കോ ഒന്നും ഇന്നത്തെ ഭൂരിഭാഗം കവിതകളിലും  ഒരു പ്രാധാന്യവുമുള്ളതായി തോന്നാറില്ല. ഭാഷ കൃത്യമായുപയോഗിക്കാൻ  നിഷ്ഠവയ്ക്കാതിരിക്കുന്നത് ഭാഷയുടെ നിലനില്പിനെത്തന്നെ ബാധിക്കും. ഒരു ജനതയുടെ സംസ്കാരത്തിന്റെ അടിസ്ഥാനംതന്നെ ഭാഷയാണ്.  ഭാഷയില്ലാതെ സംസ്കാരത്തിന് നിലനിൽപ്പില്ല. അതുകൊണ്ടുതന്നെ ഈ മാറ്റം ഒട്ടും സ്വീകാര്യമായി തോന്നുന്നില്ല. ഇക്കാര്യത്തിൽ ഓരോ ഭാഷാസ്നേഹിയും വളരെ ജാഗ്രത്താകേണ്ടതായിരിക്കുന്നു. എന്നാൽ അടുത്തകാലത്ത് ശ്രദ്ധപിടിച്ചുപറ്റിയ, മലയാളലിപി ഉപയോഗിച്ചെഴുതപ്പെട്ട    ഗോത്രഭാഷാകവിതകളും മലയാളഭാഷയുടെ  പ്രാദേശികഭേദങ്ങളിൽ രചിക്കപ്പെട്ട കവിതകളും നാളെ വിസ്മൃതിയിലാണ്ടുപോകേണ്ടിയിരുന്ന ഭാഷാശാഖകളുടെ സ്വത്വവൈവിധ്യത്തെ തിരിച്ചറിയുന്നതിനു സഹായിക്കുകയും ഒരു പുനർജ്ജനിക്കു വഴിയൊരുക്കുകയും ചെയ്യുന്നു എന്നത് ആശാവഹമാണ്,  അഭിനന്ദനാർഹമാണ്. 


അടുത്തകാലത്തായി മറ്റൊരു  അപകടകരമായ അവസ്ഥ മറ്റുപല രംഗങ്ങളിലുമെന്നപോലെ മലയാളകവിതയിലും പ്രകടമാകുന്നതുകാണാം -  അതാണ് നിർമ്മിതബുദ്ധിയുടെ കടന്നുകയറ്റം. ചാറ്റ് ജി പിറ്റിയും ജമിനിയുമൊക്കെ,  ഏതുതരം കവിത ആവശ്യപ്പെട്ടാലും നിമിഷങ്ങൾക്കകം നല്കുമെന്നത്‌ മലയാളകവിതാലോകത്ത് ഒരുപാടു നവാഗതരെ ആനയിക്കാൻ കാരണമാകുന്നു.  യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ ഇങ്ങനെ ലഭിക്കുന്ന കവിതകൾ തങ്ങളുടെപേരിൽ വായനക്കാർക്ക് സമർപ്പിക്കാൻ കവികൾ  മത്സരിക്കുകയാണ്. പലരും കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തുകഴിഞ്ഞു. യഥാർത്ഥകവികൾ ആരൊക്കെയെന്ന് തിരിച്ചറിയാൻ ഇനി നമുക്ക് കഴിഞ്ഞെന്നു വരില്ല. സാഹിത്യലോകം ഇന്ന് നേരിടുന്ന   ഈ ദുരവസ്ഥയ്ക്ക് പരിഹാരമൊന്നുമില്ലയെന്നതും ഈ അപകടത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നു. 


ഇങ്ങനെയൊക്കെയാണെങ്കിലും മലയാളകവിത ഇന്നും  സജീവവും സൃഷ്ടിപരവുമായ ഒരു സാഹിത്യരൂപമായി നിലകൊള്ളുന്നു എന്നതിന് തെളിവായി ധാരാളം മികച്ച കവിതകളും നമുക്കു കാണാനാകും. ജീവിതത്തിന്റെ, തികച്ചും അപ്രധാനമെന്നു തോന്നുന്ന,   ചെറിയ അനുഭവങ്ങളിൽനിന്ന് ഗഹനമായ ചിന്താധാരകളിലേക്കും കാലികമായ   വലിയ സാമൂഹികവിമർശനങ്ങളിലേക്കും എത്തിച്ചേരാൻ മലയാളകവിതക്ക് ഇന്നും കഴിവുണ്ട്. മനുഷ്യഹൃദയത്തിന്റെ ആഴത്തിലുള്ള വികാരങ്ങളെ  ആവിഷ്കരിക്കാൻ  കവിതയോളം മറ്റൊരു മാധ്യമത്തിനും കഴിയുന്നില്ലെന്നുതും  സമ്മതിച്ചേ മതിയാവൂ. മലയാളസാഹിത്യത്തിൽ കവിതയുടെ സ്ഥാനം ഇന്നും  വളരെ പ്രഭാവമുള്ളതാണെന്നു സമർത്ഥിക്കാൻ സ്‌കൂൾ- കോളേജ് വിദ്യാർത്ഥികളുടെ കവിതാമത്സരം ഒന്നവലോകനം ചെയ്‌താൽ മാത്രം  മതിയാകും. കാര്യങ്ങൾ എങ്ങനെയൊക്കെ മാറിമറിഞ്ഞാലും  ഇന്നും  മലയാളകവിത മനുഷ്യജീവിതത്തിന്റെ വിവിധ അനുഭവങ്ങളെയും സമൂഹത്തിലെ മാറ്റങ്ങളെയും കൂടുതൽ ആഴത്തിൽ അവതരിപ്പിക്കുന്ന ഒരു ശക്തമായ സാഹിത്യരൂപമായി നിലനിൽക്കുന്നു എന്നത് തികച്ചും ആശാവഹംതന്നെ. കൂടുതൽ നല്ലതിനായി നമുക്ക് പ്രതീക്ഷിക്കാം.




No comments:

Post a Comment